June 04, 2026 |

നരസിംഹ റാവുവിന്റെ ജല്പനങ്ങള്‍

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-76

1992 ഡിസംബര്‍ 6 ന് ആര്‍എസ്എസും അനുബന്ധ സംഘടനകളും തര്‍ക്കഭൂമിയുടെ സമീപത്ത് ഒരു റാലി സംഘടിപ്പിച്ചു. ബിജെപി നേതാക്കളായ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി എന്നിവരായിരുന്നു റാലിക്കും തുടര്‍ന്ന് നടന്ന സമ്മേളനത്തിനും നേതൃത്വം നല്‍കിയത്. അവരുടെ പ്രസംഗങ്ങളും ഉണ്ടായിരുന്നു. റാലിയുടെ ആദ്യ കുറച്ച് മണിക്കൂറുകളില്‍ തന്നെ, ജനക്കൂട്ടം ക്രമേണ കൂടുതല്‍ അസ്വസ്ഥരായി, മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താന്‍ തുടങ്ങി. പിന്നീട് ബാബറി മസ്ജിദിന്റെ മൂന്ന് താഴികക്കുടങ്ങള്‍ തകര്‍ക്കപ്പെടുകയായിരുന്നു. അവിടെ കാവലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിരോധിക്കാതെ മാറി നില്‍ക്കുകയാണുണ്ടായത്. എണ്ണത്തില്‍ കുറവുണ്ടായിരുന്ന പോലീസ് പ്രത്യാക്രമണത്തിന് തയ്യാറാകാതെ ഓടിപ്പോയി എന്നാണ് വിശദ്ധീകരിച്ചത്. ആള്‍ക്കൂട്ടം മഴു, ചുറ്റിക, കൊളുത്ത് എന്നിവ ഉപയോഗിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ചെളിയില്‍ നിന്നും ചോക്കില്‍ നിന്നും നിര്‍മ്മിച്ച മസ്ജിദിന്റെ മുഴുവന്‍ ഘടനയും നിരപ്പാക്കി.

2005 മാര്‍ച്ചിലെ ഒരു പുസ്തകത്തില്‍ മുന്‍ ഇന്റലിജന്‍സ് ബ്യൂറോ മേധാവി മാലോയ് കൃഷ്ണ ധാര്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തി. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും(ആര്‍എസ്എസ്) ബിജെപിയുടെയും വിഎച്ച്പിയുടെയും ഉന്നത നേതാക്കള്‍ പത്ത് മാസം മുന്‍പേ തന്നെ ബാബറി പള്ളി പൊളിക്കാന്‍ പദ്ധതിയിട്ടിരുന്ന കാര്യം ഇന്റലിജന്‍സ് ബ്യൂറോ മനസിലാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രി നരസിംഹ റാവുവിന് മസ്ജിദ് തകര്‍ക്കുമെന്ന അറിവുണ്ടായിരുന്നിട്ടും മൗനമായി ഇരുന്നു എന്നും പുസ്തകത്തില്‍ മുന്‍ ഇന്റലിജന്‍സ് ബ്യൂറോ മേധാവി പറയുന്നുണ്ട്. അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹറാവു ഈ പ്രശ്‌നം കൈകാര്യം ചെയ്ത രീതിയെ പുസ്തകത്തില്‍ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

അദ്വാനിയുടെ ത്രിശൂല പരീക്ഷണങ്ങള്‍

1990ല്‍ മസ്ജീദ് തകര്‍ക്കാന്‍ ശ്രമിച്ച കര്‍സേവകരെ പ്രതിരോധിച്ച അന്നത്തെ പ്രധാനമന്ത്രി വി. പി. സിംഗിന് സ്ഥാനം നഷ്ടപ്പെട്ടത് റാവു ചിന്തിച്ചിട്ടുണ്ടാകും. വി. പി സിംഗിന് ബി.ജെ.പി. പിന്തുണ പിന്‍വലിച്ചതിനാലാണ് പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് പി വി നരസിംഹറാവു പ്രധാനമന്ത്രി സ്ഥാനത്ത് വ്യക്തമായ ഭൂരിപക്ഷത്തിലായിരുന്നു എന്നത് എടുത്ത് പറയണം. 1992 നവംബര്‍ മാസം 11ന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ കാര്‍ട്ടൂണിസ്റ്റ് രങ്ക വരച്ച കാര്‍ട്ടൂണില്‍ റാവുവിന്റെ മനസാണ് വരച്ചിട്ടിരുന്നത്. 1992 ഡിസംബര്‍ 6നായിരുന്നല്ലോ ബാബറി മസ്ജീദ് തകര്‍ക്കപ്പെട്ടതും റാവു മൗനിയായിരുന്നതും.

Leave a Reply

Your email address will not be published. Required fields are marked *

×