രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-73
ഹിന്ദുമത വിശ്വാസമനുസരിച്ച് മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമാണ് ശ്രീരാമന്‍. രാമായണത്തില്‍ പറയുന്നത് അയോധ്യയിലെ സരയൂ നദിയുടെ തീരത്താണ് ശ്രീരാമന്‍ ജനിച്ചത് എന്നാണ്. അയോധ്യയിലെ രാമജന്മഭൂമിയിലെ രാമക്ഷേത്രം മുഗള്‍ ഭരാണാധികാരിയായ ബാബര്‍ 1528 ല്‍ മസ്ജിദ് ആയി മാറ്റിയെടുക്കുകയായിരുന്നു എന്നാണ് ഹിന്ദുക്കള്‍ ആരോപിക്കുന്നത്. ബ്രീട്ടീഷ് ഭരണകൂടത്തിന് മുന്നിലാണ് ഈ തര്‍ക്കം ആദ്യം എത്തുന്നത്. തര്‍ക്ക പരിഹാരം എന്ന നിലയില്‍ 1859 ല്‍ ബ്രിട്ടീഷ് ഭരണകൂടം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമായി പ്രത്യേകം ആരാധനാ സ്ഥലങ്ങള്‍ വേലി കെട്ടി തിരിച്ചു. മസ്ജിദിന്റെ അകം മുസ്ലിങ്ങള്‍ക്കും പുറംഭാഗം ഹിന്ദുക്കള്‍ക്കും അനുവദിക്കുകയും ചെയ്തു.
ബ്രിട്ടീഷുകാര്‍ അയോധ്യാ വിഷയം രമ്യമായി പരിഹരിച്ചതായിരുന്നു. പിന്നീട് വളരെ സമാധാനത്തോടെ മുസ്ലിം സമുദായം മസ്ജിദിലും, ഹിന്ദുക്കള്‍ പ്രത്യേകമായി അനുവദിച്ച പ്രദേശത്തും ആരാധന നടത്തി വരികയായിരുന്നു. വളരെ സമാധാനത്തില്‍ അയോധ്യ ഇരിക്കുന്ന അവസരത്തിലാണ് 1949ല്‍ മലയാളിയും ആലപ്പുഴ കൈനകരി സ്വദേശിയുമായ കെ കെ കെ നായരുടെ സാനിധ്യത്തില്‍ പണ്ഡിറ്റും ഗുസ്തിക്കാരനുമായ അറടി ഉയരമുള്ള അഭിരാം ദാസിന്റെ നേത്യത്ത്വത്തില്‍ ഏഴ് ഇഞ്ച് നീളമുള്ള ശ്രീരാമ വിഗ്രഹം മസ്ജിദിന്റെ ഉള്ളില്‍ സ്ഥാപിച്ചത്. ശ്രീരാമവിഗ്രഹം പ്രത്യക്ഷപ്പെട്ടെന്ന വാര്‍ത്ത പരത്തി അവിടെ പൂജയും ഭജനയും നടത്തി. മസ്ജീദ് ഇരുന്ന സ്ഥലത്താണ് ശ്രീരാമന്‍ ജനിച്ചത് എന്നത് കൊണ്ടാണ് 1949ല്‍ വിഗ്രഹം വെച്ചത്. പിന്നീട് ഒട്ടേറെ തര്‍ക്കങ്ങളുണ്ടായി. തര്‍ക്കഭൂമിഎന്ന് തന്നെ ഈ പ്രദേശം അറിയപ്പെട്ടു.
അയോധ്യ പ്രശ്‌നം പിന്നീട് ഇന്ത്യ ഭരിച്ച എല്ലാവര്‍ക്കം തലവേദനയായിരുന്നു. അയോധ്യ പ്രശ്‌നം നാള്‍ക്കു നാള്‍ കൂടി വരികയുണ്ടായി. മ്യദുഹിന്ദുത്വ നിലപാടുകാരനായ നരസിംഹ റാവു അയോധ്യയിലെ ഹിന്ദുസമുദായ നേതാക്കളെ പ്രീണിപ്പിക്കുന്ന നടപടികളാണ് എടുക്കുന്നതെന്ന ആക്ഷേപം വ്യാപകമായി ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ദിനമലര്‍ എന്ന തമിഴ് പത്രത്തില്‍ കോട്ടയം സ്വദേശി ഇ. പി. പീറ്റര്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ തമിഴ്‌നാടിന് പുറത്തും ചര്‍ച്ചയായിരുന്നു. ത്രിശൂലവുമായി ഇരിക്കുന്ന ഒരു ഹിന്ദു സന്യാസിയെ വിശറി കൊണ്ട് വീശി സുഖിപ്പിക്കുകയാണ് പ്രധാനമന്ത്രി നരസിംഹറാവു. അയോധ്യ പ്രശ്‌നത്തിന് ഇത്വരെ തീരുമാനമായില്ല എന്നും, ശ്രമം തുടരുന്നു എന്നുമാണ് പ്രധാനമന്ത്രി പറയുന്നത്.