May 21, 2025 |

തെരെഞ്ഞെടുപ്പ് തടസ്സപ്പെടുത്താൻ ചൈനീസ് എ ഐ

മൈക്രോസോഫ്റ്റ് റിപ്പോർട്ട് പുറത്ത്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) സൃഷ്ടിച്ച ഉള്ളടക്കങ്ങൾ ഉപയോഗിച്ച് ഇന്ത്യ, യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്താൻ ചൈന പദ്ധതിയിടുന്നതായി മൈക്രോസോഫ്റ്റിൻ്റെ റിപ്പോർട്ട്. ഏപ്രിൽ അഞ്ച് വെള്ളിയാഴ്ചയാണ് മൈക്രോസോഫ്റ്റ് റിപ്പോർട്ട് പുറത്ത് വിടുന്നത്.

‘ വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കുറഞ്ഞത് ചൈന സാമൂഹ്യ മാധ്യമങ്ങളിലൂടെ എ ഐ ഉള്ളടക്കങ്ങൾ സൃഷ്ടിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. അത് തെരഞ്ഞെടുപ്പുകളിൽ ചൈനീസ് സ്ഥാപ്നങ്ങൾക്ക് കൂടുതൽ ആവശ്യക്കാരെ ഉണ്ടാക്കിയെടുക്കാൻ ഉതകുന്നതാണ്. ഇത്തരം ചൈനീസ് എ ഐ ഉള്ളടക്കങ്ങൾ നിലവിലെ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ വലിയ രീതിയിൽ ബാധിക്കാനുള്ള സാധ്യത കുറവാണെങ്കിലും, ഭാവിയിൽ ഇത് കൂടുതൽ ഫലപ്രദമാകുമെന്നാണ്. മൈക്രോസോഫ്റ്റ് ത്രെറ്റ് അനാലിസിസ്  സെൻ്ററിൻ്റെ (MTAC) റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

കൂടാതെ ജനുവരിയിൽ നടന്ന തായ്‌വാൻ പ്രസിഡൻ്റ് തെരെഞ്ഞെടുപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചെടുത്ത തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ചൈന ശ്രമിച്ചിരുന്നുവെന്ന് മൈക്രോസോഫ്റ്റ് ത്രെറ്റ് അനാലിസിസ് റിപ്പോർട്ടിൽ പറയുന്നു. ഒരു വിദേശ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനായി എ ഐ സൃഷ്ടിച്ച ഉള്ളടക്കം ഒരു സർക്കാർ ഉപയോഗിക്കുന്നതിൻ്റെ ആദ്യത്തെ സംഭവമാണിത് എന്നും മൈക്രോസോഫ്റ്റ് പറയുന്നു.

എ ഐ ഉപയോഗിച്ച് നിർമ്മിച്ച ഉള്ളടക്കങ്ങൾ തെരെഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന തരത്തിൽ ചൈന തായ്‌വാനേക്കാൾ വലിയ രാജ്യങ്ങൾ ലക്ഷ്യമിടുമെന്ന് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നൽകി. 2023 ജൂൺ മുതൽ ചൈനയിൽ നിന്നും ഉത്തര കൊറിയയിൽ നിന്നും ശ്രദ്ധേയമായ നിരവധി സൈബർ, സ്വാധീന പ്രവണതകൾ നിരീക്ഷിച്ചതായും മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ഇത്തരം പ്രവണതകൾ സൂചിപ്പിക്കുന്നത് തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കൂടുതൽ സങ്കീർണ്ണമായ സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനുള്ള ചൈനീസ് ശ്രമങ്ങളെയാണ്  മൈക്രോസോഫ്റ്റ് പുറത്ത് കൊണ്ടിവന്നിരിക്കുന്നത്.

 

കഴിഞ്ഞ ഏഴ് മാസത്തിനിടെ ചൈനീസ് സൈബർ ആക്രമണകാരികൾ അടുത്തിടെ മൂന്ന് പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായാണ് മൈക്രോസോഫ്റ്റ് തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്. . ഒരു സംഘം ദക്ഷിണ പസഫിക് ദ്വീപുകളിലെ സ്ഥലങ്ങളാണ് ലക്ഷ്യം വച്ചിരിക്കുന്നത്. മറ്റൊരു സംഘം ദക്ഷിണ ചൈനാ കടലിന് സമീപമുള്ള രാജ്യങ്ങൾ ലക്ഷ്യമാക്കിയും, മൂന്നാമത്തെ സംഘം യുഎസ് പ്രതിരോധ വ്യവസായം ഹാക്ക് ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നുമാണ് മൈക്രോസോഫ്റ്റ് റിപ്പോർട്ടിൽ.

ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും എ ഐ ഉപയോഗിക്കുന്നതിലെ ചൈനീസ് സ്വാധീന പ്രചരണങ്ങൾ കൂടുതൽ മെച്ചപ്പെടുന്നതായി മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നു. അക്രമികൾ അവരുടെ ലക്ഷ്യങ്ങൾക്കനുസൃതമായവ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ എ ഐ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്, എന്ന മുന്നറിയിപ്പും മൈക്രോസോഫ്റ്റ്  നൽകി.

ഫ്‌ളാക്‌സ് ടൈഫൂൺ എന്ന ചൈനീസ് സൈബർ ഗ്രൂപ്പാണ് യുഎസ്-ഫിലിപ്പീൻസ് സൈനിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സംഘടനകളെ ലക്ഷ്യം വച്ചതെന്ന് മൈക്രോസോഫ്റ്റ് കണ്ടെത്തിയിട്ടുണ്ട്. 2023-ൽ ഫിലിപ്പീൻസ്, ഹോങ്കോംഗ്, ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളെയും ഫ്‌ളാക്‌സ് ടൈഫൂൺ ലക്ഷ്യമിട്ടിട്ടുണ്ടെന്നും മൈക്രോസോഫ്റ്റ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×