സെലെരിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, ഡിസൈർ, എർറ്റിഗ, ബലെനോ, വിറ്റാര ബ്രെസ്സ, സിയാസ്, എസ് ക്രോസ്സ് എന്നീ മോഡലുകൾ ക്രാഷ് ടെസ്റ്റിൽ വിജയിച്ചു.
മാരുതി സുസൂക്കിയുടെ അഞ്ച് മോഡലുകൾ ഇന്ത്യയുടെ പുതിയ ക്രാഷ് ടെസ്റ്റിൽ പരാജയപ്പെട്ടു. ആകെ പതിനഞ്ച് കാർമോഡലുകളാണ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ ഒമ്പതെണ്ണം ക്രാഷ് ടെസ്റ്റ് പാസ്സായി. ഭാരത് എൻസിഎപിയാണ് ടെസ്റ്റ് നടത്തിയത്.
2019 ഒക്ടോബർ 1 മുതൽ ഈ ക്രാഷ് ടെസ്റ്റ് നിലവിൽ വരും. കൂടുതൽ കർശനമായ വ്യവസ്ഥകളോടെയാണ് പുതിയ ക്രാഷ് ടെസ്റ്റ് സംവിധാനം നടപ്പാക്കുന്നത്. രാജ്യത്തെ ജനങ്ങളെ കൊല്ലുന്നവയാണ് ഇന്ത്യയുടെ ക്രാഷ് ടെസ്റ്റ് അടക്കമുള്ള സുരക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങളെന്ന് അന്തർദ്ദേശീയ തലത്തിൽ തന്നെ വിമർശനങ്ങളുയർന്നിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർമോഡലായ ആൾട്ടോയും ക്രാഷ് ടെസ്റ്റിൽ പരാജയപ്പെട്ടിട്ടുണ്ട്.
ഓമ്നി, ജിപ്സി, ഈക്കോ, വാഗൺ ആർ എന്നീ മോഡലുകളാണ് ക്രാഷ് ടെസ്റ്റിൽ പരാജയപ്പെട്ട മറ്റ് മാരുതി കാറുകൾ. ഇവയിൽ ആൾട്ടോ, വാഗൺ ആർ എന്നീ മോഡലുകൾ പുതുക്കാനുള്ള പദ്ധതി മാരുതിക്കുണ്ട്.
സെലെരിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, ഡിസൈർ, എർറ്റിഗ, ബലെനോ, വിറ്റാര ബ്രെസ്സ, സിയാസ്, എസ് ക്രോസ്സ് എന്നീ മോഡലുകൾ ക്രാഷ് ടെസ്റ്റിൽ വിജയിച്ചു.
ഇന്ത്യയെ വാഹന സുരക്ഷയുടെ കാര്യത്തിൽ അന്തർദ്ദേശീയ നിലവാരത്തിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ ക്രാഷ് ടെസ്റ്റ് ചട്ടങ്ങൾ കൊണ്ടുവന്നത്. ഫ്രണ്ട്, സൈഡ്, റിയർ ക്രാഷ് ടെസ്റ്റുകൾ ഉയർന്ന സന്നാഹത്തോടെയാണ് ഇപ്പോൾ നടപ്പാക്കുന്നത്. ഇന്ത്യക്ക് ഇത്തരമൊരു സംവിധാനമില്ലാത്തത് വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.