സുഡാനി ടീമിനോടാണ് നന്ദി പറയാനുള്ളത് .അവര്‍ വിളിച്ചില്ലായിരുന്നെങ്കില്‍, പിന്തുണ തന്നിരുന്നില്ലെങ്കില്‍ വീട്ടമ്മയായി ഒതുങ്ങി കൂടിയേനെ.
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളത്തിന് വൈകി ലഭിച്ച താരങ്ങളാണ് സരസ ബാലുശേരിയും സാവിത്രി ശ്രീധരനും. നാടകത്തില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുമായി സിനിമയിലെത്തിയ ഇരുവര്‍ക്കുമാണ് ഇക്കുറി മികച്ച സ്വഭാവ നടിമാര്‍ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. ഇങ്ങനെയൊരു നേട്ടത്തെക്കുറിച്ച് സുഡാനി ഫ്രം നൈജീരിയായില്‍ മജീദിന്റെ ഉമ്മയുടെ വേഷം അവതരിപ്പിച്ച സാവിത്രി ശ്രീധരന് പറയാനുള്ളത്…
‘ആദ്യം ഞാന്‍ വിശ്വസിച്ചില്ല, പിന്നെ അതിശയം തോന്നി, ഒട്ടും പ്രതീക്ഷിച്ചതല്ല, എന്നെ ചില മാധ്യമ പ്രവര്‍ത്തകര്‍ വിളിച്ച് പറഞ്ഞപ്പോഴാ അറിഞ്ഞേ. പിന്നെ പെട്ടെന്ന് തന്നെ എല്ലാവരും എത്തി, തിരക്കായി ആഘോഷമായി സ്വപ്നം പോലെ തോന്നുന്നു.
ഒത്തിരി കാലം നാടകത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമയില്‍ അഭിനയിക്കാനൊക്കെ പേടിയായിരുന്നു. പണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് എം ടിയുടെ കടവില്‍ എന്ന സിനിമയില്‍ ചെറിയൊരു വേഷം ചെയ്തിരുന്നു. പിന്നെ സിനിമയില്‍ അഭിനയിക്കാന്‍ തോന്നിയതുമില്ല. ആരും വിളിച്ചുമില്ല. സുഡാനിയിലേക്ക് വിളിച്ചപ്പോള്‍ പേടിയായിരുന്നു നാടകം പോലെ അല്ലല്ലോ. പിന്നെ നാട്ടുകാരും വീട്ടുകാരും സുഡാനിയുടെ അണിയറ പ്രവര്‍ത്തകരുമൊക്കെ തന്ന ധൈര്യത്തിലാ അഭിനയിച്ചത്. സുഡാനി ടീമിനോടാണ് നന്ദി പറയാനുള്ളത് .അവര്‍ വിളിച്ചില്ലായിരുന്നെങ്കില്‍, പിന്തുണ തന്നിരുന്നില്ലെങ്കില്‍ വീട്ടമ്മയായി ഒതുങ്ങി കൂടിയേനെ. നാടകമൊന്നും ഇല്ലായിരുന്നു. എന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും കൂടുതല്‍ പിന്തുണ തന്നത് എന്റെ നാട്ടുകാരാണ്, കോഴിക്കോട്ടുകാര്‍. എല്ലാത്തിനും ഒപ്പം നില്‍ക്കുന്ന വീട്ടുകാര്‍. എല്ലാവരോടും നന്ദിയുണ്ട്. ഈ സന്തോഷം പങ്കിടാന്‍ അബ്ദുള്ളാക്ക ഇല്ലല്ലോ എന്നൊരു വിഷമമുണ്ട്.
അവാര്‍ഡ് കിട്ടിയത് അറിഞ്ഞ് നാട്ടുകാര്‍ മുഴുവന്‍ വീട്ടില്‍ ഉണ്ടായിരുന്നു. സിനിമയില്‍ നിന്നും കുറേ പേര്‍ വിളിച്ചു. ഇതൊക്കെ അല്ലേ വലിയ സന്തോഷം. വൈറസ് ഉള്‍പ്പെടെ ഒരു പിടി ചിത്രങ്ങളില്‍ അഭിനയിച്ചു. ഇപ്പോള്‍ പേടിയൊക്കെ മാറി. നല്ല വേഷങ്ങള്‍ കിട്ടിയാല്‍ ചെയ്യാന്‍ ഇഷ്ടമാണ്; സുഡാനിയിലെ ജമീലയുടെ അതേ നിഷ്‌കളങ്കതയോടെയും നന്മയോടെയും പുരസ്‌കാരനേട്ടത്തെ കുറിച്ച് സാവിത്രിയമ്മ പറഞ്ഞു നിര്‍ത്തുന്നു.