1976ലെ പകര്‍ച്ചവ്യാധി ദുരന്തത്തിന് ശേഷം ഏറ്റവും വലിയ ആരോഗ്യദുരന്തമാണ് കോംഗോ നിലവില്‍ അഭിമുഖീകരിക്കുന്നത്.
ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ (ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) എബോള വൈറസ് നാശം വിതയ്ക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ എബോള ബാധയാണ് ഉണ്ടായിരിക്കുന്നത് എന്ന് കോംഗോ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് മുതലുള്ള കണക്കുകള്‍ പ്രകാരം 200നടുത്ത് പേര്‍ എബോള വൈറസ് മൂലം മരിച്ചിരിക്കുന്നു. മുന്നൂറിലധികം പേര്‍ക്ക് എബോള വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 25000ത്തോളം പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ട്.
ആഭ്യന്തര യുദ്ധവും സംഘര്‍ഷവും പതിറ്റാണ്ടുകളായി അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുള്ള കോംഗോയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ആരോഗ്യരക്ഷ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ടായിരുന്നു. ഇതുവരെ 319 പേര്‍ക്ക് എബോള സ്ഥിരീകരിച്ചതായും 198 മരണം രജിസ്റ്റര്‍ ചെയ്യപ്പെട്ടതായും ആരോഗ്യ മന്ത്രി ഒലി ലൂംഗ പറയുന്നു. നോര്‍ത്ത് കിവു മേഖലയിലെ ബേനി നഗരത്തിലാണ് ഏറ്റവുമധികം മരണമുണ്ടായിരിക്കുന്നത്. രാജ്യത്ത് ആകെയുണ്ടായിരിക്കുന്ന മരണങ്ങളില്‍ പകുതിയും ഇവിടെ നിന്നാണ്.
1976ലെ പകര്‍ച്ചവ്യാധി ദുരന്തത്തിന് ശേഷം ഏറ്റവും വലിയ ആരോഗ്യദുരന്തമാണ് കോംഗോ നിലവില്‍ അഭിമുഖീകരിക്കുന്നത്. പനി, ഛര്‍ദ്ദി, ശരീരത്തിലെ പാടുകള്‍, ആന്തരികവും ബാഹ്യവുമായ രക്തസ്രാവങ്ങള്‍ തുടങ്ങിയവയെല്ലാം രോഗലക്ഷണങ്ങളാകാം. ശരീരത്തില്‍ നിന്നുള്ള സ്രവങ്ങളിലൂടെയാണ് ഇത് പടരുന്നത്. 2014ല്‍ ലൈബീരിയ അടക്കമുള്ള പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള ബാധ മൂലം നിരവധി പേര്‍ മരിച്ചിരുന്നു.
നാം പ്രതിരോധിക്കുന്നുണ്ട്, ഒപ്പം ആഫ്രിക്കയുടെ എബോള ദുരന്തം ഒരു പാഠവുമാകണം