June 04, 2026 |
Share on

ധോണിയുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു, റീ-ട്വീറ്റ് ചെയ്ത് കേന്ദ്ര മന്ത്രിയും

നിരാശാജനകമെന്ന് ധോണിയുടെ ഭാര്യ സാക്ഷി സിംഗ്

ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുരക്ഷിതമല്ല എന്ന പരാതി ഉയരുന്നതിനിടെ ഇതിന് ഒരിര കൂടി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വിവരങ്ങളാണ് ഇന്നലെ ചോര്‍ന്നത്. ധോണി ആധാര്‍ കാര്‍ഡ് എടുക്കുന്നത് ട്വീറ്റ് ചെയ്ത സര്‍ക്കാര്‍ ഏജന്‍സി ഇതിനൊപ്പം അദ്ദേഹത്തിന്റെ വ്യക്തിഗത വിവരങ്ങള്‍ കൂടി ട്വിറ്ററില്‍ കൂടി പുറത്തു വിടുകയായിരുന്നു. ഇത് റീ-ട്വീറ്റ് ചെയ്ത കേന്ദ്ര നിയമ, ഐ.ടി മന്ത്രി രവി ശങ്കര്‍ പ്രസാദ് ആകട്ടെ ഈ ട്വീറ്റ് ലൈക്ക് ചെയ്യുകയും ചെയ്തു.

എന്നാല്‍ ആധാര്‍ കാര്‍ഡ് അനുവദിക്കുന്നതിനുള്ള സര്‍ക്കാര്‍ ഏജന്‍സിയായ CSC e-governance Services India Ltd, റാഞ്ചിയില്‍ ധോണി ആധാര്‍ കാര്‍ഡ് എടുക്കുന്ന ചിത്രം സഹിതമാണ് ട്വീറ്റ് ചെയ്തത്. അല്‍പ്പ സമയത്തിനകം രവി ശങ്കര്‍ പ്രസാദ്‌ ഇത് റീ-ട്വീറ്റ് ചെയ്യുകയും ധോണിയെ മാതൃകയാക്കി പുകഴ്ത്തുകയും ചെയ്തു. എന്നാല്‍ ചിത്രത്തിനൊപ്പം ധോണിയുടെ വ്യക്തിഗത വിവരങ്ങളും പങ്കുവച്ചിരിക്കുന്നു എന്നു മനസിലാക്കിയ ഭാര്യ സാക്ഷി സിംഗ് ഉടന്‍ തന്നെ മന്ത്രിക്ക് റീ-ട്വീറ്റ് ചെയ്തു. ആപ്ലിക്കേഷന്‍ ഉള്‍പ്പെടെ ആധാറിനൊപ്പം വ്യക്തിഗത വിവരങ്ങളും പങ്കു വച്ചിരിക്കുന്നു എന്നും ഇത് നിരാശാജനകം എന്നുമാണ് അവര്‍ വ്യക്തമാക്കിയത്.

എന്നാല്‍ ഇതിന്റെ ഗൌരവം മനസിലാക്കാതെ, ഒരു വിവരങ്ങളും ചോര്‍ന്നിട്ടില്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി ട്വീറ്റ്. തുടര്‍ന്നുള്ള ട്വീറ്റില്‍, ധോനിയുടെ വ്യക്തിഗത വിവരങ്ങളും ചിത്രത്തിനൊപ്പം പങ്കു വച്ചിരിക്കുന്നത് മന്ത്രിയെ വീണ്ടും ചൂണ്ടിക്കാട്ടിയതോടെയാണ് അദ്ദേഹം പിശക് തിരിച്ചറിഞ്ഞത്. വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയതിനു നന്ദി പറഞ്ഞ മന്ത്രി ഇതിനു ഉത്തരവാദികള്‍ ആയവര്‍ക്കെതിരെ നടപടിഎടുക്കുമെന്നും വ്യക്തമാക്കി.

എന്നാല്‍ ട്വിറ്ററില്‍ ഉള്ളവര്‍ ഈ ഗുരുതരമായ പിഴവ് അത്ര വേഗം അവസാനിപ്പിക്കാന്‍ തയാറായിരുന്നില്ല. എന്തു നടപടി എടുക്കുമെന്നാണ് മന്ത്രി പറയുന്നതെന്നും ധോണിയുടെ വ്യക്തിഗത വിവരങ്ങള്‍ പങ്കുവച്ചു കൊണ്ടുള്ള ട്വീറ്റില്‍ മന്ത്രി തന്നെയാണ് ലൈക്ക് ചെയ്തിരിക്കുന്നതെന്നും അവരില്‍ ഒരാള്‍ ചൂണ്ടിക്കാണിക്കുന്നു. ആധുനിക കാലത്തെ അടിമത്തം ചങ്ങലകളിലല്ല, ആധാറിന്റെ രൂപത്തില്‍ ഡിജിറ്റലായിട്ടാണെന്ന് ഒരാള്‍ ചൂണ്ടിക്കാനിക്കുന്നു. ഇന്ത്യക്കാര്‍ക്ക് സ്വകാര്യതയുടെ ആവശ്യമില്ലെന്ന് സുപ്രീം കോടതിയില്‍ വരെ പറയുന്ന ഒരു സര്‍ക്കാരില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല എന്നാണ് മറ്റൊരു ട്വീറ്റ്.

Leave a Reply

Your email address will not be published. Required fields are marked *

×