UPDATES

കായികം

ലോകകപ്പില്‍ കണ്ട മാക്‌സ്‌വെല്‍ തന്നെയാണോയിത്?

ഒറ്റക്കാലില്‍ നിന്നു ഡബിളടിച്ച മാക്‌സി ഐപിഎല്ലില്‍ ഡക്ക്..ഡക്ക്…ഡക്ക്…

                       

ഒരു കാലും കൈയും ഉള്ളെങ്കില്‍ പോലും മക്‌സി നിന്നടിച്ചോളും. കഴിഞ്ഞ ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരായ മത്സരം മാത്രം മതി തെളിവായി. അഫ്ഗാനോട് തോറ്റ് ലോകകപ്പില്‍ നിന്നും പുറത്താകുമെന്ന ഘട്ടത്തിലാണ് മാക്‌സിയുടെ ഒറ്റയാള്‍ പോരാട്ടാം. പരിക്ക് വകവയ്ക്കാതെ ഇരട്ട സെഞ്ച്വറി. ആ കരുത്തില്‍ മുന്നോട്ടോടിയ ഓസീസ്, ഇന്ത്യയെയും തകര്‍ത്ത് കീരിടവുമായാണ് നാട്ടിലേക്ക് തിരിച്ചു പോയത്.

എതിരാളികളെ നിലംപരിശാക്കാന്‍ ഒറ്റക്കൈ മാത്രം മതിയായ സാക്ഷാല്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് ഇപ്പോഴിതെന്താണ് പറ്റിയത്? റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആരാധകര്‍ മാത്രമല്ല, ഐപിഎല്‍ കാണുന്നവരെല്ലാം ചോദിക്കുന്ന ചോദ്യമാണ്. ലോകോത്തര ബാറ്റര്‍മാര്‍ നിരന്നിട്ടും തോറ്റു തോറ്റു കിടക്കുകയാണ് ആര്‍സിബി. ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റാന്‍ തക്ക കരുത്തനാണ് മാക്‌സ്‌വെല്‍. ഓസ്‌ട്രേലിയയ്ക്കു വേണ്ടി പലവട്ടം അതു ചെയ്തിട്ടുമുണ്ട്. അങ്ങനെയുള്ളൊരു കളിക്കാരന്‍ തുടര്‍ പരാജയത്തില്‍ തകര്‍ന്നിരിക്കുന്ന ആര്‍സിബിയ്ക്കു വേണ്ടി ഒന്നാം ചെയ്യാത്തതില്‍ ആരാധര്‍ക്ക് അരിശം കേറിയിട്ടുമുണ്ട്.

റോയല്‍സ് ചലഞ്ചേഴ്‌സ് ഇതുവരെ കളിച്ച ആറ് മത്സരങ്ങൡ മൂന്നിലും മാക്‌സ്‌വെല്‍ പൂജ്യത്തിന് പുറത്തായി. 0(1), 3(5),28(19),0(2),1(3), 0(4)- ഇതാണ് ഇതുവരെയുള്ള പ്രകടനം. ആറ് മത്സരങ്ങളില്‍ നിന്ന് ആകെയുള്ള സാമ്പാദ്യം വെറും 32 റണ്‍സ്. വ്യാഴാഴ്ച്ച മുംബൈയുമായി കളിച്ച മത്സരത്തില്‍ ഈ സീസണിലെ മൂന്നാം ഡക്ക് ആയിരുന്നു. ഫിഫ്റ്റിയടിച്ച രജിത് പട്ടിദാര്‍ പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ മാക്‌സ്‌വെല്‍ നേരിട്ട നാലാമത്തെ പന്തില്‍ ശ്രേയസ് ഗോപാലിന് വിക്കറ്റ് നല്‍കി മടങ്ങി. എല്‍ബിയില്‍ കുരുങ്ങുമ്പോള്‍ ഒരു റണ്‍പോലും അകൗണ്ടില്‍ ഉണ്ടായിരുന്നില്ല. കളിയില്‍ പതിവു പോലെ ആര്‍സിബി തോല്‍ക്കുകയും ചെയ്തു.

ഐപിഎല്ലിലെ ‘ ഡക്ക് റെക്കോര്‍ഡില്‍’ ദിനേഷ് കാര്‍ത്തിക്കിനും രോഹിത് ശര്‍മയ്ക്കുമൊപ്പം സ്ഥാനം പിടിക്കാനും വ്യാഴാഴ്ച്ചത്തെ മത്സരത്തിലൂടെ മാക്‌സ്‌വെല്ലിന് സാധിച്ചു. മൂവരും 17 തവണയാണ് സംപൂജ്യരായി മടങ്ങിയത്. മക്‌സ്‌വെല്‍ 126 ഇന്നിംഗ്‌സുകള്‍ കളിച്ചതിലാണ് 17 തവണ ഡക്ക് ആയത്. ദിനേഷ് കാര്‍ത്തിക്(226) രോഹിത് ശര്‍മ(242) എന്നിവരാണ് മുന്‍ഗാമികള്‍. 15 തവണ ഡക്കായ റാഷിദ് ഖാന്‍, പിയൂഷ് ചൗള, സുനില്‍ നരൈന്‍, മന്‍ദീപ് സിംഗ് എന്നിവരാണ് രണ്ടാം സ്ഥാനത്ത്. മനോജ് പാണ്ഡേ, അമ്പാട്ടി റായിഡു എന്നിവര്‍ 14 ഡക്കുകളുമായി മൂന്നാം സ്ഥാനത്തുണ്ട്.

തീര്‍ത്തും നിരാശപ്പെടുത്തുന്ന മാക്‌സ്‌വെല്ലിന് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ കൊണ്ട് മൂടുകയാണ്.

ഓസ്‌ട്രേലിയയ്ക്കും വേണ്ടി കളിക്കുമ്പോഴും ബെംഗളരൂവിന് വേണ്ടി കളിക്കുമ്പോഴുമുള്ള മാക്‌സ്‌വെല്ലിനെ താരതമ്യം ചെയ്തുകൊണ്ടുള്ളൊരു ട്രോള്‍ ഇങ്ങനെയാണ്;

ഐപിഎല്ലില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ മനഃപൂര്‍വം മോശം പ്രകടനം നടത്തുകയല്ലെന്ന് തെളിയിക്കാന്‍ മാക്‌സ്‌വെല്‍ ശ്രമിക്കുമോയെന്നാണ് മറ്റൊരു നെറ്റിസണിന്റെ ചോദ്യം. ആര്‍സിബിയുടെ മറ്റൊരു ഓസീസ് താരമായ കാമറൂണ്‍ ഗ്രീനും വന്‍ പരാജയമാണ്. മുംബൈയുമായുള്ള മത്സരത്തില്‍ ഗ്രീനിനെ ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു. ആര്‍സിബി മാക്‌സ്‌വെല്ലിനെ ഉപേക്ഷിക്കുമെന്നു പറയുന്നുവരുമുണ്ട്. ‘മാക്‌സ്‌വെല്‍ സ്ഥിരത പുലര്‍ത്തുന്നുണ്ട്, നിരാശപ്പെടുത്തുന്ന കാര്യത്തില്‍’ മറ്റൊരു പരിഹാസം ഇങ്ങനെയാണ്.

Share on

മറ്റുവാര്‍ത്തകള്‍