സ്ഥാനം രാജിവെച്ച ബോറിസ് ജോൺസനെ ബ്രിട്ടന്റെ ഭാവി പ്രധാനമന്ത്രി എന്നു വിശേഷിപ്പിക്കാനും ട്രംപ് മുതിർന്നു.
തെരേസ മേയുടെ മൃദു ബ്രക്സിറ്റ് നയത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. ബ്രിട്ടന്റെ സാധ്യതകളെ ‘കൊല്ലുന്ന’ ഒന്നായി മാറും മേയുടെ നയമെന്ന് അദ്ദേഹം വ്യക്തമാക്കി. യുകെ സന്ദർശനം നടത്തിക്കൊണ്ടിരിക്കുകയാണ് ട്രംപ് ഇപ്പോൾ.
യുഎസ്സുമായുള്ള വ്യാപാരസാധ്യതകള്‍ വിപുലീകരിക്കപ്പെടുന്നതിനെ തടയുകയാണ് തെരേസ മേ തന്റെ പുതിയ നയത്തിലൂടെ ചെയ്യുന്നതെന്ന് ട്രംപ് പറഞ്ഞു. മേയുടെ നയങ്ങളിൽ പ്രതിഷേധിച്ച് രാജി വെച്ച വിദേശകാര്യമന്ത്രി ബോറിസ് ജോൺസനെ ട്രംപ് പ്രകീർത്തിക്കുകയും ചെയ്തു.
ബ്രക്സിറ്റിനു മേൽ നടത്തിയ ഹിതപരിശോധനാഫലത്തോട് നീതി പുലർത്തുന്നതാണോ മേയുടെ മൃദുബ്രെക്സിറ്റ് നയമെന്ന് ഡോണൾഡ് ട്രംപ് ചോദിച്ചു. മേയുടെ അന്തസ്സിനുമേലുള്ള കടന്നുകയറ്റമായിരുന്നു ട്രംപിന്റെ വാക്കുകളെന്ന സൂചന പല റിപ്പോർട്ടുകളിലും കാണുന്നു.
സ്ഥാനം രാജിവെച്ച ബോറിസ് ജോൺസനെ ബ്രിട്ടന്റെ ഭാവി പ്രധാനമന്ത്രി എന്നു വിശേഷിപ്പിക്കാനും ട്രംപ് മുതിർന്നു.
കടുത്ത പ്രതിഷേധങ്ങൾക്ക് നടുവിലേക്കാണ് ഡോണൾഡ് ട്രംപ് ചെന്നിറങ്ങിയത്. ലണ്ടനിൽ വൻ പ്രതിഷേധങ്ങളാണ് നടന്നുവരുന്നത്. പ്രസിഡണ്ട് സ്ഥാനത്തിന് ചേരാത്ത തരത്തിലുള്ള ട്രംപിന്റെ പെരുമാറ്റങ്ങൾ മുതൽ അദ്ദേഹത്തിന്റെ കുടിയേറ്റ-മുസ്ലിം വിരുദ്ധ നയങ്ങൾ വരെയുള്ള പ്രശ്നങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടക്കുന്നത്.