UPDATES

ആരാണ് കെജ്‌രിവാളിന് ‘ആപ്പ്’ വച്ച വിജയ് നായര്‍

പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന നായര്‍ ഇപ്പോള്‍ ജയിലിലാണ്‌

                       

ഡൽഹിയിലെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് മലയാളിയായ വിജയ് നായർ വീണ്ടും എഎപിക്ക് തലവേദനയാവുകയാണ്. മദ്യനയക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ആം ആദ്മി പാർട്ടി (എഎപി) സഹ നേതാക്കളുടെയും സംസ്ഥാന മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജിൻ്റെയും പേരുകൾ പറഞ്ഞതായി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അവകാശപ്പെട്ടു. “വിജയ് നായർ തന്നോടല്ല, അതിഷി മർലീനയോടും സൗരഭ് ഭരദ്വാജിനോടുമാണ് ബന്ധപ്പെട്ടതെന്നും വിജയ് നായരുമായുള്ള ആശയവിനിമയം പരിമിതമായിരുന്നുവെന്നും കേജ്രിവാൾ പറഞ്ഞതായി അന്വേഷണ ഏജൻസി പറയുന്നു. മദ്യനയ കേസിൽ അറസ്റ്റിലായ മലയാളി വ്യവസായി എഎപിയുടെ പ്രധാന പ്രവർത്തകരിലൊരാളായി മാറിയതും, പാർട്ടിയെ അനിശ്ചിതത്തിലേക്ക് തള്ളി വിട്ടതും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രധാന വഴി തിരിവ് ആയി മാറുകയാണ്.

ആരാണ് വിജയ് നായർ?

വിജയ് നായർ എഎപിയുടെ മുൻ കമ്മ്യൂണിക്കേഷൻ ഇൻചാർജ് വഹിച്ചിരുന്നു. 2021-22 ലെ എക്‌സൈസ് നയത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതികളിൽ ഒരാളാണ്.

ന്യൂസ് 18 റിപ്പോർട്ട് ചെയ്തതുപോലെ, 2020 ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എഎപിയുടെ പാർട്ട് ടൈം സന്നദ്ധപ്രവർത്തകനായിരുന്നു അദ്ദേഹം. പാർട്ടിയുടെ സോഷ്യൽ മീഡിയ ആശയവിനിമയങ്ങളും മാർക്കറ്റിംഗും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.

ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം ഒൺലി മച്ച് ലൗഡർ (ഒഎംഎൽ) എന്ന എൻ്റർടൈൻമെൻ്റ് ആൻഡ് ഇവൻ്റ് മാനേജ്മെൻ്റ് കമ്പനിയുടെ മുൻ സിഇഒ ആണ് വിജയ്. ഒരു സംരംഭകനായ അദ്ദേഹം, മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒഎംഎൽ ആരംഭിക്കുന്നതിനായി കോളേജ് പഠനം അവസാനിപ്പിച്ചിരുന്നതായി, ദി ക്വിൻ്റ് റിപ്പോർട്ട് ചെയ്തു.

NH7 വീക്കെൻഡർ കച്ചേരികൾ സംഘടിപ്പിക്കുന്നതിനും സ്വതന്ത്ര കലാകാരന്മാരെ പിന്തുണയ്ക്കുന്നതിനും ഈസ്റ്റ് ഇന്ത്യ കോമഡി, ഓൾ ഇന്ത്യ ബക്ചോദ് തുടങ്ങിയ കോമഡി ഗ്രൂപ്പുകളെ പരിപോഷിപ്പിക്കുന്നതിനും ഒഎംഎൽ ശ്രദ്ധ നേടി. വിജയ് ബാബിൾഫിഷ്, മദർസ്‌വെയർ കമ്പനികളുമായും ബന്ധപ്പെട്ടിരുന്നുവെന്ന് ദി ക്വിൻ്റ്സ് റിപ്പോർട്ട് ചെയ്യുന്നു.

ദ കാരവൻ പറയുന്നതനുസരിച്ച്, 2018ലെ മീ ടൂ മൂവ്‌മെൻ്റിനിടെ വിജയ്നായർക്കെതിരെ മോശം ലൈംഗികാതിക്രമ ആരോപണം ഉയർന്നിരുന്നു. കൂടാതെ, ഒഎംഎൽ സി ഇ ഒ ആയിരുന്ന കാലത്ത് ലൈംഗിക പീഡനം, ലൈംഗികത, സ്ത്രീവിരുദ്ധത എന്നിവ നിലനിർത്തുന്ന ഒരു അന്തരീക്ഷം വളർത്തിയെടുത്തതായും അദ്ദേഹത്തിനെതിരെ പരാതിയുണ്ട്.

വിജയ്നായർ 2014-ൽ 10 മില്യൺ ഡോളറിൻ്റെ ബിസിനസ്സിൻ്റെ തലപ്പത്തിരുന്നുവെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. 2016ൽ ഫോർച്യൂൺ ഇന്ത്യയുടെ 40 അണ്ടർ 40 പട്ടികയിലും അദ്ദേഹം ഉൾപ്പെട്ടിരുന്നു.

2022 നവംബർ മുതൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തതു മുതൽ നായർ കസ്റ്റഡിയിലാണ്. സിബിഐ കേസിൽ സ്ഥിരം ജാമ്യം ലഭിച്ചപ്പോൾ, ഇഡി കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ തുടരുകയും ഈ വർഷം ജനുവരിയിൽ മെഡിക്കൽ കാരണങ്ങളാൽ ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു. നിലവിൽ ജയിലിൽ തുടരുകയാണ്.

സി.ബി.ഐ.യുടെ ഒരു എഫ്.ഐ.ആർ പ്രകാരം , “വിശ്വസ്ഥ സ്രോതസുകൾ പറയുന്നത് അനുസരിച്ച്, ഒൺലി മച്ച് ലൗഡറിൻ്റെ മുൻ സിഇഒ വിജയ് നായർ; മനോജ് റായ്, പെർനോഡ് റിക്കാർഡിൻ്റെ മുൻ ജീവനക്കാരൻ; ബ്രിൻഡ്കോ സ്പിരിറ്റ്സ് ഉടമ അമൻദീപ് ധാൽ, ഇൻഡോസ്പിരിറ്റിൻ്റെ ഉടമ സമീർ മഹേന്ദ്രുവും എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേടുകളിൽ സജീവമായി ഇടപെട്ടിരുന്നു ” എന്നാണ്.

വിജയ് മദ്യക്കമ്പനി ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങാറുണ്ടെന്ന് സിബിഐ ആരോപിച്ചിരുന്നു.

സർക്കാർ സാക്ഷിയാകുന്നതിന് മുമ്പ് സുപ്രധാന പ്രതിയായിരുന്ന വിജയ് മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട മറ്റ് പ്രതികളുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയതിന് കാരണം കെജ്‌രിവാൾ വ്യക്തമാക്കിയിട്ടില്ലെന്ന് കേന്ദ്ര അന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടി. ഇതിനും മറ്റ് ചോദ്യങ്ങൾക്കും മറുപടി നൽകുന്നതിൽ നിന്ന് കെജ്‌രിവാൾ ഒഴിഞ്ഞുമാറിയതായി ഇഡി വ്യക്തമാക്കി.

ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മേൽനോട്ടം വഹിച്ചിരുന്ന വിജയ് നായരും എക്സൈസ് നയ കേസിൻ്റെ അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തിൽ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

സോഷ്യൽ മീഡിയ മാനേജ്‌മെൻ്റ്, ഇവൻ്റ് പ്ലാനിംഗ്, കമ്മ്യൂണിക്കേഷൻസ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 2014ലാണ് എഎപിയുമായി പ്രവർത്തിക്കാൻ ആരംഭിച്ചത്. 2020ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കെജ്‌രിവാളിൻ്റെ പ്രചാരണത്തിനായുള്ള ആശയവിനിമയം നിയന്ത്രിച്ചുകൊണ്ടാണ് അദ്ദേഹം ശ്രദ്ധ നേടിയത്.

2020-ലെ ഡൽഹി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിക്കുകയും, സർക്കാർ രൂപീകരിക്കുകയും ചെയ്‌തപ്പോൾ, ആദ്യം ചെയ്തത് മാധ്യമ പ്രതികരണ തന്ത്രം മാറ്റുക എന്നതായിരുന്നു.

കേസിൽ സിബിഐയും ഇഡിയും നേരത്തെ അറസ്റ്റ് ചെയ്ത വിജയ് നായർ ഇപ്പോൾ ജയിലിലാണ്.പാർട്ടിയുടെ കമ്മ്യൂണിക്കേഷൻ ഇൻ-ചാർജായി പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിൽ നിന്നാണ് അദ്ദേഹത്തിൻ്റെ ആരോപണവിധേയമായ ഇടപെടൽ ഉണ്ടായത്. ഡൽഹിയിലെ മദ്യ റീട്ടെയിൽ ബിസിനസിൽ പ്രവേശനം നേടുന്നതിനായി കേജ്രിവാൾ സർക്കാരിന് 100 കോടി രൂപ അഴിമതി ഇനത്തിൽ നൽകിയ സൗത്ത് ഗ്രൂപ്പിൻ്റെ ഇടനിലക്കാരനായി നായർ പ്രവർത്തിച്ചതായി ഇഡി കുറ്റപത്രത്തിൽ ആരോപിച്ചു.

നായർ കേജ്രിവാളുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നതായി പ്രതി സമീർ മഹേന്ദ്രു അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരോട് പറഞ്ഞതായി ഇഡി പറഞ്ഞു. എന്നാൽ അത് യാഥാർത്ഥ്യമാകാതെ വന്നപ്പോൾ മുഖ്യമന്ത്രിയുമായി വീഡിയോ കോളിലൂടെ സംസാരിക്കാൻ പ്രേരിപ്പിച്ചു.വിജയ് നായർ തൻ്റെ വിശ്വസ്തനാണെന്നും അദ്ദേഹത്തെ വിശ്വസിക്കാമെന്നും വിജയ്ക്കൊപ്പം തുടരണമെന്നും വീഡിയോ കോളിനിടെ അരവിന്ദ് കെജ്‌രിവാൾ സമീറിനോട് പറഞ്ഞതായി അന്വേഷണ ഏജൻസി ആരോപിച്ചു.

ഇഡി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് നായർ ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിശ്വസിക്കപ്പെടുന്നു. അന്വേഷണ ഏജൻസിയുടെ അന്വേഷണം കേജ്രിവാളുമായുള്ള അദ്ദേഹത്തിൻ്റെ ഒത്തുകളിയിലേക്ക് വിരൽ ചൂണ്ടുന്നു.വിജയ് നായർ എന്തിനാണ് മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ നിന്ന് ജോലി ചെയ്തതെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ ജോലി ചെയ്യുന്നവരെ കുറിച്ച് അറിവില്ലെന്ന് പറഞ്ഞ് അരവിന്ദ് കേജ്രിവാൾ ഒഴിഞ്ഞുമാറി,” അന്വേഷണ ഏജൻസി  പറയുന്നു.

Related news


Share on

മറ്റുവാര്‍ത്തകള്‍