അഞ്ചുപേര്‍ക്ക് പരിക്ക്
വെനീസില്‍ ആഡംബര കപ്പലും ടൂറിസ്റ്റ് ബോട്ടും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. ഞായറാഴ്ച രാവിലെയാണ് ‘13 എം.എസ്.സി ഒപേര’ എന്ന കപ്പല്‍ എഞ്ചിന് തകരാര്‍മൂലം ബോട്ടില്‍ ഇടിച്ചത്. ഇടിക്കുന്നതിനു മുന്‍പ് തുറമുഖ ഭാഗത്തുനിന്നും ജനങ്ങള്‍ ഓടിപ്പോകുന്നതും, സൈറന്‍ മുഴങ്ങുന്നതും കൂട്ടിയിടിയുടേതായി പുറത്തുവന്ന ഒരു വീഡിയോയില്‍ വ്യക്തമായി കാണുന്നുണ്ട്. നങ്കൂരമിട്ടിരിക്കുന്ന ബോട്ടില്‍നിന്നും ആളുകള്‍ ഇറങ്ങിവരുന്നതായും ദൃശ്യങ്ങളില്‍ കാണാം.
സംഭവത്തോടെ ക്രൂയിസ് കപ്പലുകൾ തുറമുഖത്തിലേക്ക് വരാതെ വഴിമാറിപ്പോകണമെന്ന് വെനീസിലെ മേയര്‍ ലുജിഗി ബ്രുഗ്നാരോ ആവശ്യപ്പെട്ടു. തിരക്കേറിയ ‘ഗുഡിക്കാ കനാലി’ലൂടെ ക്രൂയിസ് കപ്പലുകൾ നീങ്ങുന്നത് ഇനിമുതല്‍ സങ്കല്‍പ്പിക്കാന്‍പോലും കഴിയില്ലെന്നും, വലിയ കപ്പലുകള്‍ക്കായി പുതിയ റൂട്ട് ഉടന്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
സൈറന്‍ കേട്ട് ഓടിവന്നപ്പോള്‍ ‘വലിയൊരു കപ്പല്‍ ഗുഡിക്കാ കനാലില്‍ കോണ്തിരിഞ്ഞു കിടക്കുന്നതാണ് കണ്ടെതെന്ന്’ പ്രദേശ വാസിയായ എലിസബറ്റ പാസ്കൽലിൻ പറയുന്നു. കപ്പലിന്റെ വില്ലം തീരത്ത് ശക്തമായി ഇടിച്ചതിനാല്‍ തീരത്തിന്റെ വലിയൊരു ഭാഗം അടര്‍ന്നു പോയിട്ടുണ്ട്. കപ്പലിന്റെ ഇടിയില്‍ ബോട്ട് ‘പ്ലാസ്റ്റിക് പേപ്പര്‍കൊണ്ടു നിര്‍മ്മിച്ചതാണോ എന്നുവരെ തോന്നിയെന്നും അവര്‍ പറഞ്ഞു.
അപകടത്തില്‍ ബോട്ടിലുണ്ടായിരുന്ന അഞ്ചു സ്ത്രീകള്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ വ്യക്തമാക്കി. അവരെ ഉടന്‍തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതില്‍ നാലുപേരുടെ നില അല്പം ഗുരുതരമായതിനാല്‍ ആശുപത്രിയില്‍തന്നെ തുടരേണ്ടിവരും. 67-നും 72-നും ഇടയില്‍ പ്രായമുള്ള ഒരു അമേരിക്കന്‍ യുവതി, ഒരു ന്യൂസിലന്‍ഡുകാരി, രണ്ട് ഓസ്ട്രേലിയന്‍ യുവതികള്‍ എന്നിങ്ങനെ നാലുപേര്‍ക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണു പരിക്കുപറ്റിയതാകാം എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Read More: ഊരുവിലക്കിനെ തോല്‍പ്പിച്ച് മൂന്ന് പെണ്‍കുട്ടികള്‍; അവരുടെ പോരാട്ടം പഠിക്കാന്‍ വേണ്ടിയായിരുന്നു