UPDATES

‘കൊന്നുകളയുമെന്നായിരുന്നു ഭീഷണി, വീഡിയോ കാണിച്ചു ബ്ലാക്‌മെയ്ല്‍ ചെയ്തു, മൂന്നുവര്‍ഷത്തോളം ഉപദ്രവിച്ചു’

പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരേ പരാതിയുമായി മുന്‍ പഞ്ചായത്തംഗം

                       

എന്‍ഡിഎയുടെ ലോക്‌സഭ സ്ഥാനാര്‍ത്ഥിയും ജനതദള്‍(എസ്) നേതാവുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരേ പുതിയൊരു പരാതി കൂടി. ജില്ല പഞ്ചായത്ത് മുന്‍ അംഗമാണ് പരാതിക്കാരി. പ്രജ്വല്‍ തന്നെ മൂന്നു വര്‍ഷത്തിനുമേല്‍ ലൈംഗിക ചൂഷണം നടത്തിയെന്നും, ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്‌മെയ്ല്‍ ചെയ്‌തെന്നുമാണ് പരാതി. 40 കാരിയായ പരാതിക്കാരുടെ മൊഴി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം(എസ് ഐ ടി) രേഖപ്പെടുത്തി. തുടര്‍ന്ന് കര്‍ണാടക ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്(സി ഐ ഡി) പ്രജ്വലിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

തന്റെ പ്രദേശത്ത് വികസന പദ്ധതികളുമായി ബന്ധപ്പെട്ട് എംഎല്‍എമാരെയും എംപിമാരെയും കാണേണ്ടി വരുമെന്നും, ഇത്തരത്തില്‍ സമീപിച്ച സമയത്താണ് താന്‍ ഉപദ്രവിക്കപ്പെട്ടതെന്നുമാണ് പരാതിക്കാരി പറയുന്നത്. 2021 ജനുവരി ഒന്നിനും 2024 ഏപ്രില്‍ 25നും ഇടയിലായി താന്‍ പലതവണ ബലാത്സംഗത്തിന് ഇരയായെന്നാണ് സ്ത്രീയുടെ മൊഴിയായി എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

‘ഗാന്ധിനഗറില്‍ അമിത് ഷായ്ക്കെതിരേ മത്സരിക്കരുത്’

2021ല്‍, ഗവണ്‍മെന്റിന് കീഴിലുള്ള ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സീറ്റ് ഉറപ്പാക്കുന്നതിനാണ് എംപിയായ പ്രജ്വലിനെ കാണാന്‍ പോയതെന്നാണ് പരാതിക്കാരി പറയുന്നത്. ‘ എന്നോട് ഒന്നാം നിലയില്‍ പോയിരിക്കാന്‍ പറഞ്ഞു. അവിടെ വേറെയും സ്ത്രീകള്‍ എംപിയെ കാത്തിരിപ്പുണ്ടായിരുന്നു. ബാക്കിയെല്ലാവരോടും സംസാരിച്ച്, അവരെ പറഞ്ഞു വിട്ടശേഷമാണ് എന്നോട് അകത്തേക്കു വരാന്‍ പറഞ്ഞത്’ പരാതിയില്‍ പറയുന്ന കാര്യമാണ്.

‘ അയാള്‍ എന്നെ അകത്തേക്ക് വലിച്ചിട്ടിട്ട് വാതില്‍ പൂട്ടി. എന്തിനാണ് വാതില്‍ പൂട്ടുന്നതെന്ന് ഞാന്‍ ചോദിച്ചു, അയാള്‍ എന്നോട് കട്ടിലില്‍ ഇരിക്കാന്‍ പറഞ്ഞു. എന്റെ ഭര്‍ത്താവ് ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുകയാണെന്നും, അയാളുടെ അമ്മയ്ക്ക് എംഎല്‍എ ടിക്കറ്റ് കിട്ടാതെ പോയതിനു കാരണം എന്റെ ഭര്‍ത്താവാണെന്നും പറഞ്ഞു. രാഷ്ട്രീയത്തില്‍ എനിക്ക് വളരണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ താന്‍ പറയുന്നത് അനുസരിക്കണെന്നും പറഞ്ഞു’ സ്ത്രീയുടെ പരാതിയില്‍ തുടര്‍ന്നു പറയുന്ന കാര്യങ്ങളാണ്.

‘ അയാള്‍ എന്നോടു വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്നു ഞാന്‍ പറഞ്ഞു. ഒച്ചവച്ച് ആളെക്കൂട്ടുമെന്നു പറഞ്ഞു. അപ്പോള്‍ അയാള്‍ എന്നെ ഭീഷണിപ്പെടുത്തി, അയാളുടെ കൈയില്‍ തോക്കുണ്ടെന്നും, എന്നെയും ഭര്‍ത്താവിനെയും ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി’. തന്നെക്കൊണ്ട് വസ്ത്രം അഴിപ്പിക്കുന്നത് അയാള്‍ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്‌തെന്നും അതിനുശേഷമാണ് ബലാത്സംഗം ചെയ്യുന്നതെന്നും സ്ത്രീ പറയുന്നു.

ജനരോഷം ഫലം കണ്ടു പൊലീസ് അടച്ചു പൂട്ടിയ കേസ് പുനരന്വേഷിക്കും

പുറത്ത് ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ വീഡിയോ പരസ്യമാക്കുമെന്നായിരുന്നു ഭീഷണി. പിന്നീട് അയാള്‍ എന്നെ വീഡിയോ കോള്‍ ചെയ്യുകയും നഗ്നത കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു. പല തവണ ബലാത്സംഗം ചെയ്യുകയും ചെയ്തു’ പരാതിയില്‍ പറയുന്ന കാര്യങ്ങളാണ്. ഇത്രയും നാള്‍ പൊലീസില്‍ പരാതിപ്പെടാന്‍ ഭയമായിരുന്നുവെന്നും, ഇപ്പോള്‍ പ്രജ്വലിനെതിരേ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് പരാതി കൊടുക്കാന്‍ ധൈര്യം ഉണ്ടായതെന്നും സ്ത്രീ പറയുന്നു.

കേസുകള്‍ വന്നതിനു പിന്നാലെ പ്രജ്വല്‍ ജര്‍മനിയിലേക്ക് മുങ്ങിയിരുന്നു. ഇയാള്‍ക്കെതിരേ എസ്‌ഐടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍. മുന്‍മന്ത്രിയും എംഎല്‍എയുമായ എച്ച് ഡി രേവണ്ണയുടെ മകന്‍. ഇളയച്ചന്‍ കൂടിയായ ജനതദള്‍ എസ് പ്രസിഡന്റ് എച്ച് ഡി കുമാരസ്വാമി പ്രജ്വലിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുമെന്നും കുമാരസ്വാമി പറഞ്ഞിട്ടുണ്ട്. ഹാസന്‍ മണ്ഡലത്തില്‍ നിന്നാണ് രണ്ടാം തവണയും പ്രജ്വല്‍ ജനവിധി തേടിയിരിക്കുന്നത്. പ്രജ്വലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നിരുന്നു. അതേസമയം, പ്രജ്വലിന്റെ ലൈംഗിക വൈകൃതങ്ങളെക്കുറിച്ച് കര്‍ണാടകയില്‍ നിന്നുള്ള ബിജെപി നേതാവ് അമിത് ഷായെ കഴിഞ്ഞ വര്‍ഷം തന്നെ എഴുതി അറിയിച്ചിരുന്നതുമാണ്. എല്ലാം അറിഞ്ഞുകൊണ്ടാണ് പ്രജ്വലിനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി തീരുമാനിച്ചതെന്നാണ് വിമര്‍ശനം.

വാഗ്ദാനം ബേട്ടി ബച്ചാവോ… രക്ഷാകവചം പീഡകര്‍ക്ക് 

പ്രജ്വലിന്റെ വീഡിയോകള്‍ പുറത്തു വന്നതോടെ വലിയ വിവാദങ്ങളാണ് ഉണ്ടായത്. ഏകദേശം 2976 പീഡനദൃശ്യങ്ങളാണ് പ്രജ്വലിന്റെ കൈവശം ഉള്ളതെന്നാണ് വിവരം. വിദ്യാര്‍ത്ഥികള്‍, വീട്ടുജോലിക്കാര്‍, രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ പ്രായത്തിലും പദവിയിലുമുള്ള സ്ത്രീകളെ ഇയാള്‍ തന്റെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരകളാക്കിയിട്ടുണ്ട്. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ ഇയാള്‍ സ്വയം പകര്‍ത്തിവയ്ക്കുമായിരുന്നു.

Content Summary; New fir against prajwal revanna, women alleges he raped and blackmailed her

 

Share on

മറ്റുവാര്‍ത്തകള്‍