UPDATES

ഖത്തറില്‍ മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ നാവിക സേനാംഗങ്ങള്‍ ആരൊക്കെ?

ഖത്തര്‍ ജയിലില്‍ ഇന്ത്യയുടെ അഭിമാനമായിരുന്ന യുദ്ധ വീരന്മാരും വിദഗ്ധരും 

                       

ഇന്ത്യയെ ഞെട്ടിച്ച ഒരു കോടതി ഉത്തരവായിരുന്നു ഒക്‌ടോബര്‍ 26 ന് ഖത്തര്‍ കോടതിയില്‍ നിന്നുണ്ടായത്. എട്ട് ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥരെ വധശിക്ഷയ്ക്കു വിധിച്ചുകൊണ്ടുള്ള കോടതി ഉത്തരവായിരുന്നുവത്. ഇന്ത്യന്‍ നാവികസേനയില്‍ ഓഫിസര്‍ റാങ്കിലുണ്ടായിരുന്ന ഏഴ് പേരും ഒരു നോണ്‍-കമ്മീഷണ്‍ഡ് ഓഫിസറുമാണ് മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍.

ഇന്ത്യന്‍ നാവികോദ്യോഗസഥരെ അറസ്റ്റ് ചെയ്യാനും മരണശിക്ഷ വിധിക്കാനും കാരണമായ കുറ്റം എന്താണെന്ന് ഇതുവരെ പുറത്തു വന്നിട്ടില്ല. എങ്കിലും പുറത്തു പരക്കുന്ന കിംവദന്തി എട്ടു പേര്‍ക്കെതിരെയും ചാരവൃത്തിയാണ് കുറ്റം ചാര്‍ത്തിയിരിക്കുന്നതെന്നാണ്.

‘മരണവിധി ഞെട്ടിപ്പിക്കുന്നതാണെന്നും സാധ്യമായ എല്ലാ നിയമവഴികളും തേടും’ എന്നുമാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലായം വ്യാഴാഴ്ച്ച ഖത്തര്‍ കോടതി വിധി വന്നതിനു പിന്നാലെ പ്രതികരിച്ചത്.

മരണശിക്ഷ വിധിക്കപ്പെട്ട ഇന്ത്യന്‍ നാവികോദ്യോഗസ്ഥര്‍ താഴെ പറയുന്നവരാണ്.

റിട്ട. ക്യാപ്റ്റന്‍ നവജീത് ഗില്‍

ഛണ്ഡിഗഡ് സ്വദേശിയാണ് ക്യാപ്റ്റന്‍ നവജീത് ഗില്‍. ഒരു ഇന്ത്യന്‍ മുന്‍ ആര്‍മി ഉദ്യോഗസ്ഥന്റെ മകനായ ഗില്‍ വെല്ലിംഗ്ടണിലെ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജില്‍(ഡിഎസ്എസ്‌സി) പഠിക്കുന്ന കാലത്ത് മികച്ച കേഡറ്റിനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണമെഡലിന് അര്‍ഹനായിട്ടുണ്ട്. ഇന്ത്യയുടെ രണ്ടാമത്തെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിരാടില്‍ നാവിഗേഷന്‍ ഓഫിസര്‍ ആയിട്ടായിരുന്നു ഗില്ലിന്റെ ആദ്യനിയമനം. 1971-ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തില്‍ ശത്രുരാജ്യത്തിന്റെ കീഴടങ്ങലിന് കാരണമായി തീര്‍ന്ന കറാച്ചി തുറമുഖത്ത് ഇന്ത്യ നടത്തിയ സ്‌ഫോടനമായിരുന്നു. അന്ന് ശത്രുവിനെ തുരത്തിയ ഐതിഹാസിക കില്ലര്‍ സ്‌ക്വാഡ്രന്‍ ആയി ചരിത്രത്തില്‍ സ്ഥാനം നേടിയ മിസൈല്‍വേധ യുദ്ധ കപ്പലായ ഐഎന്‍എസ് പ്രബലിനെ നയിച്ചവരില്‍ ഒരാളുമായിരുന്നു ക്യാപ്റ്റന്‍ ഗില്‍.

റിട്ട; കമാന്‍ഡര്‍ സുഗുണാകര്‍ പകാല

വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന മതാപിതാക്കളുടെ മകനായ സുഗുണാകര്‍ കൊറുകോണ്ട സൈനിക് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്നു. ഇന്ത്യന്‍ നേവിയില്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ സേവനം ചെയ്തിരുന്ന അദ്ദേഹം 500 ടണ്‍ ഭാരം വഹിക്കുന്ന ഐഎന്‍എസ് തരംഗണിയുമായി രണ്ടു തവണ ഭൂമധ്യരേഖ താണ്ടിയതിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. തന്റെ സേവനവൃത്തിയിലെ മികവിന് കമാന്‍ഡര്‍-ഇന്‍-ചീഫിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയിട്ടുള്ള സുഗുണാകര്‍ പകാല, നാവിക സേനയില്‍ നിന്നും വിരമിച്ച ശേഷം കുറച്ചു കാലം വിശാഖപട്ടണത്ത് ഹിന്ദുസ്ഥാന്‍ ഷിപ്പിയാര്‍ഡ് ലിമിറ്റഡില്‍ ജോലി നോക്കിയിരുന്നു.

റിട്ട: ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്

രണ്ടു തവണ കമാന്‍ഡര്‍-ഇന്‍-ചീഫിന്റെ പ്രശസ്തിപത്രം ലഭിച്ച എന്‍ജിനീയറിംഗ് ഓഫിസറായിരുന്നു ഡെറാഡൂണ്‍ സ്വദേശിയായ ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്. വെല്ലിഗ്ടണ്‍ ഡിഎസ്എസ്‌സിയില്‍ നിന്നും സെക്കന്തരാബാദിലെ ഡിഫന്‍സ് മാനേജ്‌മെന്റ് കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി. ദക്ഷിണ നാവികസേന ആസ്ഥാനത്ത് റെഫിറ്റ് ഓഫിസറായിരുന്ന ക്യാപ്റ്റന്‍ വസിഷ്ഠ് ഐഎന്‍എസ് മഗര്‍, ഐഎന്‍എസ് കുലിഷ്, ഐഎന്‍എസ് ഖന്‍ജാര്‍, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഷിപ്പായ സംഗ്രാം എന്നിവയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റിട്ട: കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി

നാവികസേനയുടെ എക്‌സിക്യൂട്ടീവ് വിഭാഗത്തിലെ നാവിഗേഷന്‍ വിദഗ്ദനായിരുന്നു കമാന്‍ഡര്‍ തിവാരി. എഎന്‍എസ് മഗറില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള തിവാരി കിഴക്കന്‍ നാവികപ്പടയുടെ ഫ്‌ളീറ്റ് ഓഫിസറായും ജോലി നോക്കിയിട്ടുണ്ട്. രജപുത് ക്ലാസ് ഡിസ്‌ട്രോയറുകളുടെയും ഭാഗമായിരുന്ന തിവാരി സേനയില്‍ നിന്നും വിരമിച്ച ശേഷം സിംഗപൂര്‍ നാവികസേനാംഗങ്ങളെ പരിശീലിപ്പിച്ചിരുന്നു. അതിനുശേഷമായിരുന്നു ഖത്തറിലേക്ക് പോകുന്നത്. പ്രവാസി ഭാരതീയ സമ്മാന്‍ ലഭിക്കുന്ന ആദ്യത്തെ വിമുക്തഭടനാണ് പൂര്‍ണേന്ദു തിവാരി. 2019-ല്‍ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദായിരുന്നു തിവാരിക്ക് പുരസ്‌കാരം സമ്മാനിച്ചത്. ഖത്തര്‍ നാവികസേന അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി വരുന്നതിനിടയിലാണ് കഴിഞ്ഞ വര്‍ഷം തിവാരി അറസ്റ്റിലാകുന്നത്.

റിട്ട: ക്യാപ്റ്റന്‍ ബി കെ വര്‍മ

ഗോദാവരി ക്ലാസ് ഷിപ്പിലെ നാവിഗേഷന്‍ വിദഗ്ധനായിരുന്നു ക്യാപ്റ്റന്‍ ബി കെ വര്‍മ. സ്റ്റാഫ് കോളേജില്‍ നിന്നും ഉന്നത വിജയം നേടിയ വര്‍മയുടെ ഭാര്യയും ഇന്ത്യന്‍ സേനയുടെ ഭാഗമായിരുന്നു.

റിട്ട: കമാന്‍ഡര്‍ അമിത് നാഗ്പാല്‍

ഇന്ത്യന്‍ നാവിക സേനയിലെ കമ്യൂണിക്കേഷന്‍ വിദഗ്ധനായ ഉദ്യോഗസ്ഥനായിരുന്നു കമാന്‍ഡര്‍ അമിത് നാഗ്പാല്‍.

റിട്ട: കമാന്‍ഡര്‍ എസ് കെ ഗുപ്ത

നാവിക സേനയിലെ ഗണ്ണറി വിഭാഗത്തില്‍(പീരങ്കിപ്പട)യിലെ ഉദ്യോഗസ്ഥന്‍.

രാഗേഷ്

നാവിക സേനയിലെ സെയ്‌ലര്‍ ആയിരുന്നു രാഗേഷ്. ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട ഇന്ത്യന്‍ നാവികസേനയിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ നോണ്‍-കമ്മീഷന്‍ഡ് ഓഫിസര്‍ ആയ ഒരേയൊരാള്‍ രാഗേഷ് ആണ്.

അറസ്റ്റിലായത് കഴിഞ്ഞ വര്‍ഷം

2022 ഓഗസ്റ്റ് 30 നാണ് ഇന്ത്യന്‍ നാവികോദ്യോഗസ്ഥര്‍ ഖത്തറില്‍ അറസ്റ്റിലാകുന്നത്. അന്നുതൊട്ട് ഇവരെ ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 29 നാണ് വിചാരണ ആരംഭിക്കുന്നത്.

റോയല്‍ ഒമാന്‍ എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ച സ്‌ക്വാഡ്രന്‍ ലീഡര്‍ ഖാമിസ് അല്‍-അജ്മി എന്ന ഒമാന്‍ പൗരന്റെ ഉടമസ്ഥതയിലുള്ള അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് എന്ന സ്ഥാപനത്തിലായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്. കമ്പനി ഉടമയായ അല്‍-അജ്മിയെയും ഇന്ത്യക്കാര്‍ക്കൊപ്പം അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും 2022 നവംബറില്‍ ജയില്‍ മോചിതനാക്കി.

പ്രതിരോധ സേവനങ്ങള്‍ക്കുള്ള കണ്‍സള്‍ട്ടന്‍സി സര്‍വീസ് ആയിരുന്നു ദഹ്‌റ കമ്പനി നല്‍കിയിരുന്നത്. സ്‌റ്റെല്‍ത്ത് വിഭാഗത്തില്‍പ്പെട്ട ഇറ്റാലിയന്‍ യു212 അന്തര്‍വാഹിനി ഖത്തര്‍ നാവിക സേന(ഖത്തറി എമിറി നേവല്‍ ഫോഴ്‌സ്)യുടെ ഭാഗമാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളുടെ ഉത്തരവാദിത്തവും ഇവര്‍ക്കുണ്ടായിരുന്നുവെന്ന് പറയുന്നു. കമ്പനിയുടെതായി നേരത്തെ പ്രവര്‍ത്തിച്ചിരുന്ന വെബ്‌സൈറ്റിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. പുതിയ വെബ്‌സൈറ്റില്‍ ദഹ്‌റ ഗ്ലോബല്‍ എന്നാണ് കമ്പനിയുടെ പേര് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍, ഖത്തറി എമിറി നേവല്‍ ഫോഴ്‌സുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന യാതൊരു പരാമര്‍ശങ്ങളുമില്ല. മാത്രമല്ല, ഇന്ത്യന്‍ നാവികോദ്യോഗസ്ഥരായിരുന്ന ഏഴ് പേര്‍ക്കും കമ്പനിയുടെ നേതൃത്വത്തില്‍ യാതൊരു പങ്കാൡത്തമുണ്ടായിരുന്നതായും പറയുന്നില്ല.

ഖത്തര്‍-ഇന്ത്യ ബന്ധം വളര്‍ത്തുന്നതില്‍ വഹിച്ച പങ്കിന് പ്രവാസി ഭാരതീയ സമ്മാന്‍ ലഭിച്ച കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരിയായിരുന്നു കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുണ്ടായിരുന്നത്. ദോഹയിലും തിവാരി ആദരിക്കപ്പെട്ടിരുന്നു. അന്നത്തെ ഖത്തര്‍ അംബാസഡര്‍ പി കുമാരനും ഖത്തര്‍ പ്രതിരോധ സേനയുടെ അന്താരാഷ്ട്ര സൈനിക സഹകരണ വിഭാഗത്തിന്റെ തലവനും ചേര്‍ന്നായിരുന്നു ആദരിച്ചത്. ഇന്ത്യന്‍ കള്‍ച്ചറല്‍ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസിയിലെ ഡിഫന്‍സ് അറ്റാഷെ ആയിരുന്ന ക്യാപ്റ്റന്‍ കപില്‍ കൗശികും പങ്കെടുത്തിരുന്നു.

മുന്‍ അംബാസഡര്‍ പി കുമാരന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് ദഹ്‌റയുടെ വെബ്‌സൈറ്റില്‍ ഉണ്ടായിരുന്നു. കുമാരന്റെ പിന്‍ഗാമിയായിരുന്ന ദീപക് മിത്തലും ദഹ്‌റയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചിരുന്നു. ഇന്ത്യക്കും ഖത്തറിനുമിടയിലെ ബന്ധം ദൃഢമാക്കുന്നതില്‍ കമ്പനി വഹിക്കുന്ന പങ്കായിരുന്നു അംബാസഡര്‍ എടുത്തു പറഞ്ഞത്.

ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റിലാകുന്ന സമയത്ത് ദഹ്‌റയില്‍ അവരില്‍ പലരും നാല് മുതല്‍ ആറ് വര്‍ഷം വരെയുള്ള സേവന കാലയളവ് പൂര്‍ത്തിയാക്കിയിരുന്നു.

ഖത്തര്‍ ഇന്റലിജന്‍സിന്റെ ഭാഗമായ സ്‌റേറ്റ് സെക്യൂരിറ്റി ബ്യൂറോയാണ് ഇന്ത്യന്‍ നാവികോദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നത്. സെപ്തംബര്‍ പകുതിയോടെയാണ് ഇന്ത്യന്‍ എംബസി അറസ്റ്റിന്റെ വിവരം അറിയുന്നത്.

സെപ്തംബര്‍ 30 ന് അറസ്റ്റിലായവര്‍ക്ക് അവരുടെ കുടുംബവുമായി ടെലഫോണില്‍ ബന്ധപ്പെടുന്നതിന് ഭാഗികമായ അനുമതി കിട്ടി. ഒക്ടോബര്‍ മൂന്നിനാണ് ഇന്ത്യന്‍ എംബസിക്ക് തടവിലാക്കപ്പെട്ടവരെ നേരില്‍ കാണാനുള്ള അവസരം കിട്ടുന്നത്. അപ്പോഴേക്കും അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞിരുന്നു.

ബന്ധുക്കളുടെ അപേക്ഷ

തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഴ്ച്ചയില്‍ ഒരു ദിവസം ബന്ധുക്കളോട് ഫോണില്‍ സംസാരിക്കാന്‍ തടവിലാക്കപ്പെട്ടവര്‍ക്ക് അനുമതി കൊടുത്തിട്ടുണ്ട്. അതേസമയം, അറസ്റ്റ് നിയമവിരുദ്ധമാണെന്നായിരുന്നു കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരിയുടെ സഹോദരി ഡോ. മീതു ഭാര്‍ഗവ പറഞ്ഞത്. അവരുടെ പ്രതികരണം വരുന്നത് ഒക്ടോബര്‍ 18ന് ആയിരുന്നു. മരണശിക്ഷ വിധിക്കുന്നതിന് ഒരാഴ്ച്ച മുന്‍പ്. തങ്ങളുടെ പ്രതിരോധ സേനാംഗങ്ങളായിരുന്നവരുടെ കാര്യത്തില്‍ ആത്മാര്‍ത്ഥമായ കരുതല്‍ ഉണ്ടെങ്കില്‍ എത്രയും വേഗം വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും ഭാര്‍ഗവ ആവശ്യപ്പെട്ടിരുന്നു. തടവിലുള്ളവര്‍ മാനസികമായി തകര്‍ന്ന അവസ്ഥയിലാണിപ്പോള്‍ ഉള്ളതെന്നും തന്റെ സഹോദരനോട് സംസാരിച്ചതില്‍ നിന്നും മനസിലായതായി ഒക്ടോബര്‍ 18 ന് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചപ്പോള്‍ ഭാര്‍ഗവ ചൂണ്ടിക്കാണിച്ചിരുന്നു.

ഉയര്‍ന്ന റാങ്കില്‍ നാവികസേനയില്‍ നിന്നും വിരമിച്ചവരാണ് തങ്ങളുടെ ഭര്‍ത്താക്കന്മാരെന്നും അവരെ രക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും തടവിലാക്കപ്പെട്ടവരുടെ ഭാര്യമാര്‍ ഇന്ത്യന്‍ എംബസിക്ക് അയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നതാണ്. ഒക്‌ടോബര്‍ അഞ്ചാം തീയതി തന്റെ ഭര്‍ത്താവിനെ പൊലീസ് അകമ്പടിയില്‍ വീട്ടില്‍ കൊണ്ടുവന്നിരുന്നെന്നും ചില സാധനങ്ങള്‍ എടുപ്പിച്ച് വീണ്ടും ജയിലിലേക്ക് കൊണ്ടുപോയെന്നും, എന്നാല്‍ തങ്ങളോട് സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും തടവില്‍ കിടക്കുന്നവരില്‍ ഒരു ഉദ്യോഗസ്ഥന്റെ ഭാര്യ പറയുന്നുണ്ട്.

ഇന്ത്യയുടെ വെല്ലുവിളി

തങ്ങളുടെ പൗരന്മാരെ മരണശിക്ഷയില്‍ നിന്നും രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. സമീപകാലത്ത് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ആ എട്ടുപേരുടെയും ജീവന്‍ രക്ഷിക്കുകയെന്നത്.

പതിറ്റാണ്ടുകളായി സൗഹൃദപരമായ ബന്ധം പുലര്‍ത്തുന്ന രണ്ടു രാജ്യങ്ങളാണ് ഖത്തറും ഇന്ത്യയും. 2008-ല്‍ മന്‍മോഹന്‍ സിംഗാണ് ഖത്തര്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി. 2016 ല്‍ പ്രധാനമന്ത്രി മോദിയും ഖത്തര്‍ സന്ദര്‍ശിച്ചു. ഒന്നാം മോദി സര്‍ക്കാരിലുണ്ടായിരുന്ന സുഷ്മ സ്വരാജ് ആയിരുന്നു ഖത്തറിലെത്തുന്ന ആദ്യ ഇന്ത്യന്‍ വിദേശകാര്യമന്ത്രി. നിലവിലെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ മൂന്നു തവണ ഖത്തറില്‍ എത്തിയിട്ടുണ്ട്. 2015 ല്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമാദ് അലി താനി ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി. ഖത്തറിന്റെ പ്രധാന നാല് കയറ്റുമതി വപിണികളില്‍ ഒന്നാണ് ഇന്ത്യ. ഇറക്കുമതിയില്‍ ഖത്തര്‍ ആശ്രയിക്കുന്ന മൂന്നു പ്രധാന രാജ്യങ്ങളിലൊന്നും ഇന്ത്യയാണ്. വ്യാപര സൗഹൃദ രാജ്യങ്ങളാണെങ്കിലും സമീപ കാല ഇന്ത്യയില്‍ സംഭവിച്ച പല സംഭവങ്ങളിലും മോദി ഭരണകൂടത്തോട് പ്രതിഷേധം അറിയിച്ചിട്ടുള്ള വിദേശ രാഷ്ട്രങ്ങളില്‍ ഖത്തറുമുണ്ട്. ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയുടെ പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ ഇന്ത്യ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു രംഗത്തു വന്ന ഗള്‍ഫ് രാജ്യം ഖത്തറായിരുന്നു.

ഏകദേശം എട്ടുലക്ഷത്തോളം ഇന്ത്യക്കാര്‍ ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്നിടമാണ് ഖത്തര്‍. അവിടുത്തെ ഏറ്റവും വലിയ കുടിയേറ്റ സമൂഹവും ഇന്ത്യക്കാരാണ്. അതുകൊണ്ട് തന്നെ ആ രാജ്യവുമായുള്ള നയതന്ത്രബന്ധം നല്ലരീതിയില്‍ കൊണ്ടുപോകേണ്ടത് ന്യൂഡല്‍ഹിയുടെ ഉത്തരവാദിത്തമാണ്. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഗാസയ്ക്കാണ് ഖത്തറിന്റെ പിന്തുണ. ഖത്തര്‍ ഹമാസുമായി നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലാണ് ഗാസയില്‍ അവര്‍ ബന്ദികളാക്കിയിരുന്ന രണ്ട് അമേരിക്കക്കാരെ വിട്ടയച്ചത്. സംഘര്‍ഷം പരിഹരിക്കാന്‍ തങ്ങള്‍ കൂടുതല്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ തുടരുമെന്നും ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related news


Share on

മറ്റുവാര്‍ത്തകള്‍