June 17, 2025 |
Share on

ഇലക്ടറല്‍ ബോണ്ട്: സമയം നീട്ടി കിട്ടാന്‍ എസ്ബിഐ പറയുന്ന കാരണങ്ങള്‍

ജൂണ്‍ 30 വരെയാണ് സമയം നീട്ടി ചോദിച്ചിരിക്കുന്നത്

ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറാന്‍ സുപ്രിം കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിവരങ്ങള്‍ ശേഖരിക്കാനെടുക്കുന്ന കാലതാമസം കണക്കിലെടുത്താണ് ബാങ്ക് കൂടുതല്‍ സമയം ചോദിച്ചിരിക്കുന്നത്. ജൂണ്‍ 30 വരെയാണ് സമയം നീട്ടി ചോദിച്ചിരിക്കുന്നത്. ആ സമയത്തിനുളില്‍ ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പും പൂര്‍ത്തിയായി പുതിയ സര്‍ക്കാരും അധികാരത്തിലേറും.

കഴിഞ്ഞ മാസമാണ് സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയത്. ഭരണഘടന വിരുദ്ധം എന്നായിരുന്നു ഇലക്ടറല്‍ ബോണ്ടിനെ കോടതി വിവക്ഷിച്ചത്. 2019 ഏപ്രില്‍ 12 മുതല്‍ വാങ്ങിയ ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ മാര്‍ച്ച് ആറിനകം സമര്‍പ്പിക്കാനും കോടതി എസ്ബിഐയോട് ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് 13-നകം ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നായിരുന്നു നിര്‍ദേശം.

തിങ്കളാഴ്ച സുപ്രിം കോടതിയില്‍ നല്‍കിയ അപേക്ഷയില്‍, കോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ തയ്യാറാണെന്നാണു ബാങ്ക് പറയുന്നത്. എന്നാല്‍ വിവരങ്ങള്‍ ഡീകോഡ് ചെയ്യുന്ന പ്രവര്‍ത്തനം ഉള്‍പ്പെടെ നിശ്ചയിച്ചിട്ടുള്ള സമയപരിധിയില്‍ പൂര്‍ത്തിയാക്കുന്നതിന് ബുദ്ധിമുട്ടുകള്‍ ഉണ്ട്. കൂടാതെ ദാതാക്കളുടെ ഐഡന്റിറ്റി അജ്ഞാതമായി സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സ്വീകരിച്ച കര്‍ശനമായ നടപടികളും കലാതാമസം വരുത്തുമെന്നാണ് എസ് ബി ഐ
പറയുന്നത്. സംഭാവന തുകയുടെ ദാതാവിനെ കണ്ടുപിടിക്കുന്നത് സങ്കീര്‍ണ്ണമായ പ്രക്രിയയാണ് എന്നാണ് ബാങ്കിന്റെ വാദം.

ഇലക്ടറല്‍ ബോണ്ട് സ്‌കീം 2018 സംബന്ധിച്ച് 2018 ജനുവരി രണ്ടു മുതലുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന നിയമങ്ങള്‍ അനുസരിച്ച്, ബോണ്ടുകള്‍ വാങ്ങുന്നയാള്‍ നല്‍കുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്ന ഒരു പ്രത്യേക ക്ലോസ് (ക്ലോസ് 7(4)) ഉണ്ടെന്ന് ബാങ്ക് പറയുന്നു. രഹസ്യസ്വഭാവമുള്ളതായി ബാങ്ക് കണക്കാക്കുന്ന ഈ വിവരങ്ങള്‍ കോടതി ആവശ്യപ്പെടുകയോ നിയമ നിര്‍വഹണ ഏജന്‍സി ക്രിമിനല്‍ അന്വേഷണം ആരംഭിക്കുകയോ ചെയ്താല്‍ മാത്രമേ വെളിപ്പെടുത്താന്‍ കഴിയൂ. ഇന്ത്യയിലുടനീളമുള്ള 29 അംഗീകൃത ശാഖകള്‍ക്കായി ബാങ്ക് ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങുന്നതും വില്‍ക്കുന്നതും കൈകാര്യം ചെയ്യുന്ന ഒരു കൂട്ടം നിയമങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ദാതാക്കളുടെ ഐഡന്റിറ്റികള്‍ അജ്ഞാതമായി തുടരുന്നുവെന്നും അവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നുവെന്നും ഉറപ്പാക്കാനാണിത്.

ബോണ്ട് വാങ്ങുന്നയാളുടെ കെ വൈ സി ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ സിബിഎസ്സില്‍(കോര്‍ ബാങ്കിംഗ് സിസ്റ്റം) നല്‍കുന്നില്ലെന്ന് ബാങ്കിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി) വ്യക്തമായി പറയുന്നുണ്ട്. കൂടാതെ, ആരാണ് ബോണ്ടുകള്‍ വാങ്ങിയത്, അവര്‍ എവിടെ നിന്നാണ് ഇത് വാങ്ങിയത്, തുക, ബോണ്ട് നമ്പറുകള്‍ എന്നിവയുടെ കേന്ദ്രീകൃത റെക്കോര്‍ഡ് സൂക്ഷിക്കുന്നില്ലെന്നും ബാങ്ക് സുപ്രിം കോടതിയില്‍ പറയുന്നു. ബോണ്ട് ഇഷ്യൂ ചെയ്യുന്നതുമായി ബന്ധപ്പെട്ട ഡാറ്റയും ബോണ്ട് വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ട ഡാറ്റയും രണ്ട് വ്യത്യസ്ത സെറ്റുകളായി സൂക്ഷിക്കുന്നത് ദാതാക്കളുടെ ഐഡന്റിറ്റികള്‍ സ്വകാര്യമായി തുടരുന്നുവെന്ന് ഉറപ്പാക്കാനാണ് എന്നാണു ബാങ്ക് പറയുന്നത്. ബോണ്ടുകള്‍ ആരാണ് വാങ്ങുന്നത്, ആരാണ് അവ വീണ്ടെടുക്കുന്നത് എന്നതിനെക്കുറിച്ചുള്ള കേന്ദ്ര ഡാറ്റാബേസും കൈ വശം വച്ചിട്ടില്ലെന്നു ബാങ്ക് പറയുന്നു.

ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയ ദാതാക്കളുടെ വിവരങ്ങള്‍ പ്രത്യേക ബ്രാഞ്ചുകളില്‍ സീല്‍ ചെയ്ത കവറില്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ സീല്‍ ചെയ്ത കവറുകള്‍ മുംബൈയില്‍ സ്ഥിതി ചെയ്യുന്ന ബാങ്കിന്റെ പ്രധാന ശാഖയിലാണ് സൂക്ഷിച്ചിരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും 29 അംഗീകൃത ശാഖകളില്‍ ഒന്നില്‍ പ്രത്യേക ബാങ്ക് അകൗണ്ട് ഉണ്ടായിരിക്കണം. അവര്‍ക്ക് ലഭിച്ച ഇലക്ടറല്‍ ബോണ്ടുകള്‍ നിക്ഷേപിക്കാനും വീണ്ടെടുക്കാനും ഈ അകൗണ്ടിലൂടെ മാത്രമായിരിക്കണം. ബോണ്ട് വീണ്ടെടുക്കുന്ന സമയത്ത്, യഥാര്‍ത്ഥ ബോണ്ടും പേ-ഇന്‍ സ്ലിപ്പും സീല്‍ ചെയ്ത കവറില്‍ സൂക്ഷിച്ച് എസ്ബിഐ മുംബൈ മെയിന്‍ ബ്രാഞ്ചിലേക്ക് അയയ്ക്കും.

അടിസ്ഥാനപരമായി, ആരാണ് ബോണ്ടുകള്‍ വാങ്ങിയത്, അവ എപ്പോള്‍ വീണ്ടെടുത്തു തുടങ്ങിയ വിവരങ്ങള്‍ പരസ്പരം വേറിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്. അതിനാല്‍, രണ്ട് സെറ്റിലെയും വിവരങ്ങള്‍ ബന്ധിപ്പിച്ച് ആരാണ് ഏത് ബോണ്ട് വാങ്ങിയതെന്ന് കണ്ടെത്തണമെങ്കില്‍, വളരെയധികം പരിശ്രമിക്കേണ്ടിവരും. ഓരോ ബോണ്ടിന്റെയും ഇഷ്യു തീയതി പരിശോധിച്ച് ആ ദിവസം വാങ്ങിയ ദാതാവുമായി പൊരുത്തപ്പെടുത്തേണ്ടതുണ്ട് എന്നാണു ബാങ്ക് പറയുന്നത്.

”ഓരോ സെറ്റുകളിലും നിന്നുള്ള വിവരങ്ങള്‍ വീണ്ടെടുക്കലും ഒരു സെറ്റിലെ വിവരങ്ങള്‍ മറ്റൊന്നുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള നടപടിക്രമവും സമയമെടുക്കുന്നതാണ്. വിശദാംശങ്ങള്‍ വെവ്വേറെ സംഭരിച്ചിരിക്കുന്നു, ബോണ്ടുകളുടെ എണ്ണം മുതലായ ചില വിശദാംശങ്ങള്‍ ഡിജിറ്റലായി സംഭരിക്കുമ്പോള്‍, വാങ്ങുന്നയാളുടെ പേര്, കെ വൈ സി മുതലായ മറ്റ് വിശദാംശങ്ങള്‍ മാന്വലായാണ് ശേഖരിക്കുക. എല്ലാ വിശദാംശങ്ങളും ഡിജിറ്റലായി സംഭരിക്കാതിരിക്കുന്നതിന്റെ ഉദ്ദേശ്യം എല്ലാ വിവരങ്ങളും എളുപ്പത്തില്‍ ശേഖരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ”എസ്ബിഐ കോടതിയില്‍ പറയുന്നു.

‘വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ 22,217 ഇലക്ടറല്‍ ബോണ്ടുകളാണ് ഉപയോഗിച്ചതെന്നു ബാങ്ക് പറയുന്നു.’വീണ്ടെടുത്ത ബോണ്ടുകള്‍ മുംബൈ മെയിന്‍ ബ്രാഞ്ചില്‍ അംഗീകൃത ശാഖകള്‍ ഓരോ ഘട്ടത്തിന്റെയും അവസാനം സീല്‍ ചെയ്ത കവറുകളില്‍ നിക്ഷേപിച്ചു. രണ്ട് വ്യത്യസ്ത വിവര ബോക്‌സുകള്‍ നിലവിലുണ്ട് എന്ന വസ്തുതയുമായി ചേര്‍ന്ന്, മൊത്തം 44,434 വിവര സെറ്റുകള്‍ ഡീകോഡ് ചെയ്യുകയും സമാഹരിക്കുകയും താരതമ്യം ചെയ്യുകയും ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് കോടതി നല്‍കിയ മൂന്നാഴ്ചത്തെ സമയപരിധി മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ പര്യാപ്തമല്ലെന്നാണു ബാങ്ക് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×