UPDATES

ഉത്തരകാലം

നിയമസഭ തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ ഫലം; രാജസ്ഥാനില്‍ ബിജെപി, മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ്, തെലങ്കാനയില്‍ കെസിആര്‍ വീഴുമെന്നും മിസോറാമില്‍ തൂക്ക് സഭയെന്നും പ്രവചനം

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്

                       

രാജ്യം അടുത്തവര്‍ഷം പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങവെ, അതിനു മുന്നോടിയായി നടന്ന അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നവംബര്‍ മൂന്നിനാണ് ഫലപ്രഖ്യാപനം.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം, ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ ബിജെപി-കോണ്‍ഗ്രസ് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നിരിക്കുന്നത്. ഇവിടെ അധികാരത്തില്‍ എത്താന്‍ നേരിയ മുന്‍തൂക്കം കോണ്‍ഗ്രസിനാണ് പറയുന്നത്. അതേസമയം കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാനില്‍ ബിജെപിക്കാണ് മുന്‍തൂക്കം നല്‍കുന്നത്. ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നും പറയുന്നു.

ജന്‍ കീ ബാത്ത് പറയുന്നതനുസരിച്ച് രാജസ്ഥാനില്‍ ബിജെപി 100-122 സീറ്റുകള്‍ നേടുമ്പോള്‍ കോണ്‍ഗ്രസ് 62-85 സീറ്റുകളില്‍ ഒതുങ്ങും. ടിവി ഭാരത് വര്‍ഷ്-പോള്‍സ്ട്രാറ്റ് സര്‍വേ പ്രവചിക്കുന്നത് രാജസ്ഥാനില്‍ ബിജെപി 100-110 സീറ്റുകള്‍ നേടുമെന്നാണ്. കോണ്‍ഗ്രസിന് 90-100 നും ഇടയില്‍ സീറ്റുകളാണ് പറയുന്നത്. ടൈംസ് നൗ-ഇടിജി പ്രവചനം അനുസരിച്ച് രാജസ്ഥാനില്‍ ബിജെപിക്ക് 108-128 സീറ്റുകള്‍ കിട്ടും. കോണ്‍ഗ്രസ് 56-72 സീറ്റുകളില്‍ ഒതുങ്ങും.

ഛത്തീസ്ഗഢില്‍ നിലവില്‍ ഭരണം നടത്തുന്ന കോണ്‍ഗ്രസിന് തന്നെയാണ് ഇന്ത്യ ടുഡെ സര്‍വേയില്‍ മുന്‍തൂക്കം. കോണ്‍ഗ്രസ് 40-50 സീറ്റുകള്‍ നേടുമ്പോള്‍ ബിജെപിക്ക് 36-46 സീറ്റുകളാണ് പറയുന്നത്. എബിപി ന്യൂസ്-സി-വോട്ടര്‍ പ്രവചനമനുസരിച്ച് കോണ്‍ഗ്രസിന് 41-53 സീറ്റുകള്‍ കിട്ടും, ബിജെപിക്ക് 36-48 നും ഇടയിലും. ഇന്ത്യ ടിവിയുടെ സര്‍വ്വേ പ്രവചനം പ്രകാരം കോണ്‍ഗ്രസ് 46-56 സീറ്റുകള്‍ സ്വന്തമാക്കും. ബിജെപി 30-40 സീറ്റുകളും. ജന്‍ കീ ബാത്ത് പറയുന്നത് 34-45 സീറ്റുകള്‍ ബിജെപിക്ക് കിട്ടുമ്പോള്‍ കോണ്‍ഗ്രസ് 42-53 സീറ്റുകള്‍ നേടുമെന്നാണ്. ദൈനിക് ഭാസ്‌കറിന്റെ സര്‍വേ പ്രകാരം ബിജെപി 35-45 സീറ്റുകളും കോണ്‍ഗ്രസ് 46-55 സീറ്റുകളും സ്വന്തമാക്കും.

മധ്യപ്രദേശില്‍ കടുത്ത മത്സരമാണ് സര്‍വേ ഫലങ്ങള്‍ കാണിക്കുന്നത്. ജന്‍ കീ ബാത്ത് ബിജെപിക്ക് 100-123 സീറ്റുകളും കോണ്‍ഗ്രസിന് 102-125 സീറ്റുകളുമാണ് പ്രവചിക്കുന്നത്. ടിവി9 ഭാരത്‌വര്‍ഷ്-പോള്‍സ്ട്രാറ്റ് പറയുന്നത് ബിജെപി 106-116 സീറ്റുകളില്‍ വിജയിക്കുമ്പോള്‍ കോണ്‍ഗ്രസ് 111-121 സീറ്റുകള്‍ നേടുമെന്നാണ്. റിപ്പബ്ലിക് ടിവി-മാട്രിസ് പ്രവചനമനുസരിച്ച് മധ്യപ്രദേശില്‍ ബിജെപി 118-130 സീറ്റുകളില്‍ വിജയിക്കും, കോണ്‍ഗ്രസ് 97-107 സീറ്റുകളിലും. ദൈനിക് ഭാസ്‌കര്‍ പറയുന്നത് ബിജെപിക്ക് 95-115 സീറ്റുകള്‍ കിട്ടുമ്പോള്‍ കോണ്‍ഗ്രസിന് 105-120 സീറ്റുകള്‍ കിട്ടുമെന്നാണ്.

തെലങ്കാനയില്‍ അട്ടിമറിയുണ്ടാകുമെന്ന തരത്തിലാണ് എക്‌സിറ്റ് പോളുകള്‍ വരുന്നത്. സംസ്ഥാനം രൂപീകരിച്ച 2014 മുതല്‍ ഭരിക്കുന്ന കെ ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമതിയെ പുറത്താക്കി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് കൂടുതല്‍ സര്‍വ്വേ ഫലങ്ങളും കാണിക്കുന്നത്. ഇന്ത്യ ടിവി- സി എന്‍ എക്‌സ് പ്രവചനം അനുസരിച്ച് ബിആര്‍എസ് 31-47 സീറ്റുകളില്‍ ഒതുങ്ങുമ്പോള്‍ കോണ്‍ഗ്രസിന് പറയുന്നത് 63-79 സീറ്റുകളാണ്. ബിജെപി 2-4 സീറ്റുകളും എ ഐ എം ഐ എം 5-7 സീറ്റുകളും നേടുമെന്ന് പറയുന്നു. ജന്‍ കീ ബാത്ത് സര്‍വ്വേ പ്രകാരം കോണ്‍ഗ്രസ് 48-64 സീറ്റുകള്‍ നേടും. ബിആര്‍എസ്സിന് 40-55 സീറ്റുകളാണ് പ്രവചിക്കുന്നത്. ബിജെപി 7-13 സീറ്റുകള്‍ നേടുമ്പോള്‍ എ ഐ എം ഐ എം 4-7 സീറ്റുകള്‍ സ്വന്തമാക്കും. റിപ്പബ്ലിക് ടിവി-മാട്രീസ് പ്രവചനം അനുസരിച്ച് കോണ്‍ഗ്രസ് 58-68 സീറ്റുകള്‍ നേടും. ബിആര്‍സ് 46-56 ല്‍ ഒതുങ്ങും. ബിജെപിക്ക് 4-9 ഉം എ ഐ എം ഐ എമ്മിന് 5-7 ഉം സീറ്റുകള്‍ വീതം കിട്ടും. ടിവി9 ഭാരത് വര്‍ഷ്- പോള്‍ട്രാറ്റ് സര്‍വേയില്‍ പറയുന്നത് ബിആര്‍എസ് 48-58 സീറ്റുകള്‍ നേടുമ്പോള്‍ കോണ്‍ഗ്രസ് 49-59 സീറ്റുകള്‍ നേടുമെന്നാണ്. ബിജെപി-5-10, എ ഐ എം ഐ എം-6-8 എന്നാണ് അവരുടെ പ്രവചനം.

മിസോറാമില്‍ എബിപി ന്യൂസ്-സി വോട്ടര്‍ സര്‍വേ പ്രകാരമുള്ള കണക്ക് ഇങ്ങനെയാണ്- എംഎന്‍എഫ്-15-21, ഇസഡ്പിഎം-12-18, കോണ്‍ഗ്രസ്-2-8, ബിജെപി-0, ഇന്ത്യ ടിവി-സിഎന്‍എക്‌സ് സര്‍വേയില്‍ പറയുന്നത് എംഎന്‍എഫ് 14-18 സീറ്റുകള്‍ നേടുമ്പോള്‍, ഇസഡ് പി എം-12-16 സീറ്റുകളും കോണ്‍ഗ്രസ് 8-10 സീറ്റുകളും നേടുമെന്നാണ്. ബിജെപിക്ക് അവര്‍ പറയുന്നത് 0-2 സീറ്റുകളാണ്. ജന്‍ കീ ബാത്ത് സര്‍വേയില്‍ എംഎന്‍എഫ് 10-14, ഇസഡ് പി എം-15-25, കോണ്‍ഗ്രസ്-5-9, ബിജെപി-0-2 എന്നാണ് കണക്ക്. റിപ്പബ്ലിക് ടിവി-മാട്രിസ് സര്‍വേ- എംഎന്‍എഫ്-17-22, ഇസഡ് പി എം-7-12, കോണ്‍ഗ്രസ്-7-10, ബിജെപി-1-2, ടൈംസ് നൗ-ഇടിജി സര്‍വേ- എംഎന്‍എഫ് 14-18, ഇസഡ് പി എം- 10-14, കോണ്‍ഗ്രസ്-9-13, ബിജെപി-0-2.

Share on

മറ്റുവാര്‍ത്തകള്‍