UPDATES

ഉത്തരകാലം

അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപി സഖ്യത്തില്‍ ചേരും

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി മുതിര്‍ന്ന നേതാവുമാണ്

                       

മുതിര്‍ന്ന നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു. മഹരാഷ്ട്രയില്‍ ഭരണം നടത്തുന്ന ഷിന്‍ഡെ വിഭാഗം ശിവേസന-ബിജെപി സഖ്യത്തിന്റെ ഭാഗമാകുമെന്നാണ് ചവാന്റെ ഭാവി തീരുമാനങ്ങളുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാര്‍ത്തകള്‍. മഹാരാഷ്ട്ര നിയമസഭയില്‍ നിന്നും ചവാന്‍ ബിജെപി ടിക്കറ്റില്‍ രാജ്യസഭയില്‍ എത്തുമെന്നും വിവരമുണ്ട്. നേതാക്കള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ കിടന്നു വീര്‍പ്പു മുട്ടുകയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നും എന്നാണ് ചവാന്റെ രാജിക്കു പിന്നാലെ സംസ്ഥാന ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞത്. കോണ്‍ഗ്രസ് നേതൃത്വം തന്നെ അവഗണിക്കുകയാണെന്ന ആരോപണവുമായി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചവാന്‍ പാര്‍ട്ടിയുമായി അകന്നു നില്‍ക്കുകയായിരുന്നു.

2008 മുതല്‍ 2019 വരെയായിരുന്നു ചവാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നത്. ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിയാണ് ചവാനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നും പുറത്താക്കിയത്.

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ബാബ സിദ്ധിഖീ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയിലേക്ക് പോയത് കഴിഞ്ഞ ദിവസമാണ്. അതിനു മുമ്പാണ് മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിട്ടത്. 55 വര്‍ഷമായി കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന കുടുംബമാണ് ദേവ്‌റയുടെത്. ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവ്‌സേനയിലാണ് ദേവ്‌റ ചേക്കേറിയത്.

Share on

മറ്റുവാര്‍ത്തകള്‍