UPDATES

സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യ സമ്മതിച്ചെന്ന് മാലദ്വീപ് പ്രസിഡന്റ്

മൊഹമ്മദ് മൊയ്‌സുവിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഇന്ത്യന്‍ സൈനികരെ ഒഴിപ്പിക്കുമെന്നായിരുന്നു

                       

മാലദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ സമ്മതിച്ചതായി മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സൂ. ദുബൈയില്‍ നടക്കുന്ന സിഒപി28 കാലാവസ്ഥ ഉച്ചകോടിക്കിടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സൂവും തമ്മില്‍ നടന്ന ഹൃസ്വമായ കൂടിക്കാഴ്ച്ചയില്‍ ഉണ്ടായ ചര്‍ച്ചയിലെ തീരുമാനമാണിതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കാമെന്ന് ഇന്ത്യന്‍ ഭരണകൂടം ഉറപ്പ് നല്‍കിയതായി പ്രസിഡന്റ് മൊയ്‌സൂ മാലിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. ദ്വീപ് രാജ്യത്ത് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വികസനപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഉന്നതതല സമതിയെ രൂപീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

രണ്ട് ഹെലികോപ്റ്ററുകളും ഒരു എയര്‍ക്രാഫ്റ്റും മാലദ്വീപ് നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സിന്(എംഎന്‍ഡിഎഫ്) ഇന്ത്യ നല്‍കിയിട്ടുണ്ട്. അടിയന്തരഘട്ടങ്ങളിലെ ചികിത്സ സഹായത്തിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാനാണിവ. ഇതിനുവേണ്ടി 77 ഇന്ത്യന്‍ സൈനികരുടെ സേവനവും ഇന്ത്യ മാലദ്വീപില്‍ ഉറപ്പാക്കിയിട്ടുണ്ടായിരുന്നു. ഹെലികോപ്റ്റര്‍, എയര്‍ക്രാഫ്റ്റ് സംവിധാനങ്ങള്‍ ദ്വീപില്‍ തന്നെ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ടു ചര്‍ച്ചകള്‍ നടക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മൊഹമ്മദ് മൊയ്‌സുവിന്റെ പ്രധാന വാഗ്ദാനം ദ്വീപില്‍ നിന്നും ഇന്ത്യന്‍ സൈനികരെ ഒഴിപ്പിക്കും എന്നതായിരുന്നു. 77 സൈനികരെ ലക്ഷ്യം വച്ചായിരുന്നു മൊയ്‌സൂവിന്റെ വാക്കുകള്‍.

അതേസമയം, സൈനികരെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തു വന്നിട്ടില്ല. മാലദ്വീപില്‍ മാനുഷിക, ദുരന്ത നിവാരണ(HADR) പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ സംവിധാനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ കണ്ടു. ഇന്ത്യന്‍ പ്ലാറ്റ്ഫോമുകളുടെ തുടര്‍ച്ചയായ ഉപയോഗത്തെ ശരിയായ വീക്ഷണകോണില്‍ നിന്ന് നോക്കേണ്ടതുണ്ട്. ഈ സംവിധാനങ്ങളുടെ പ്രയോജനം മാലദ്വീപ് അംഗീകരിച്ചിട്ടുള്ളതാണ്. ഇവ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വികസന പങ്കാളിത്തത്തിന്റെ ഒരു പ്രധാനഭാഗമാണെന്ന് ഇരുപക്ഷവും അംഗീകരിക്കുന്നതുമാണ്’ വിദേശകാര്യമന്ത്രാലയത്തില്‍ നിന്നുള്ള ഒരു സ്രോതസ്സിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ പ്രവര്‍ത്തികള്‍ മുന്നോട്ടു കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് ഒരു കോര്‍ ഗ്രൂപ്പ് തീരുമാനങ്ങള്‍ എടുക്കുമെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുമുണ്ടാകുന്ന സൂചനകള്‍.

അധികാരമേറ്റതിന്റെ പിറ്റേദിവസം തന്നെ, ഇന്ത്യന്‍ സൈനികരെ തങ്ങളുടെ രാജ്യത്ത നിന്നും പിന്‍വലിക്കണമെന്ന് മൊഹമ്മദ് മൊയ്‌സൂ ഇന്ത്യന്‍ ഭരണകൂടത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ചൈനയെ പിന്തുണയ്ക്കുന്ന നേതാവാണ് മൊഹമ്മദ് മൊയ്‌സൂ. ഇന്ത്യയുടെ കടുത്ത വിമര്‍ശകനും. മാല്‍ഡിവിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും നിലവിലെ പ്രസിഡന്റുമായിരുന്ന മുഹമ്മദ് സോലിഹിനെ പരാജയപ്പെടുത്തിയാണ് മൊയ്‌സൂ അധികാരത്തിലെത്തിയത്. സോലിഹ് ഇന്ത്യയുടെ പ്രിയപ്പെട്ട ചങ്ങാതിയായിരുന്നു. സോലിഹ് 2018-ല്‍ അപ്രതീക്ഷിതമായി അധികാരത്തിലേറിയത് മുതല്‍, ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തിയിരുന്നു. മാലദ്വീപുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് ചരിത്രകാലത്തോളം പഴക്കമുണ്ടെങ്കിലും സോലിഹിന് മുമ്പുള്ള സര്‍ക്കാരുകള്‍ ചൈനീസ് നിക്ഷേപങ്ങളായരുന്നു ഗണ്യമായി പ്രോത്സാഹിപ്പിച്ചിരുന്നത്. മുഹമ്മദ് സോലിഹ് അധികാരത്തിലേറിയത് മുതല്‍ മുന്‍ സര്‍ക്കാര്‍ ചൈനയുമായി മുന്നോട്ടുവച്ചിരുന്ന സാമ്പത്തിക ബന്ധത്തില്‍ നിന്ന് പിന്മാറുകയും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വിപുലീകരിക്കുകയും ചെയ്തു.

മുഹമ്മദ് മൊയ്‌സു ചൈനയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ്. 2013 മുതല്‍ 2017 വരെ അധികാരത്തിലിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ കക്ഷിയും അദ്ദേഹവും ചൈനയെ പിന്തുണക്കുന്ന നടപടികള്‍ സ്വീകരിച്ചിരുന്നു. സ്വതന്ത്ര വ്യാപാര കരാര്‍, പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയിലെ പങ്കാളിത്തം തുടങ്ങി ചൈനയുമായി നിരവധി കരാറില്‍ അന്നത്തെ സര്‍ക്കാര്‍ ഏര്‍പ്പെട്ടിരുന്നു. രാജ്യത്തു നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികള്‍ക്കുള്‍പ്പെടെ പ്രോഗ്രസ്സിവ് പാര്‍ട്ടിയുടെ സര്‍ക്കാര്‍ ചൈനയില്‍ നിന്ന് ധാരാളം പണം സ്വീകരിച്ചിരുന്നു. 200 മില്യണ്‍ ഡോളര്‍ ചെലവില്‍ ചൈന ധനസഹായം നല്‍കിയ ഒരു സുപ്രധാന പാലം പദ്ധതിയുടെ ഉത്തരവാദിത്തം അന്ന് തലസ്ഥാന നഗരത്തിന്റെ മേയറായിരുന്ന മൊയ്‌സുവിനായിരുന്നു.

ഏകദേശം 500,000 ജനസംഖ്യയുള്ള ഒരു ചെറിയ രാജ്യമായിരുന്നിട്ടും മാലദ്വീപ് ഇന്ത്യയ്ക്കും ചൈനയ്ക്കും പടിഞ്ഞാറിനും വളരെ സുപ്രധാനമായ രാജ്യങ്ങളിലൊന്നാണ്. ഗള്‍ഫില്‍ നിന്ന് എണ്ണ ലഭിക്കാന്‍ ചൈന ഉപയോഗിക്കുന്ന പാത ഉള്‍പ്പെടെ, കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് പോകുന്ന പ്രധാനപ്പെട്ട ഷിപ്പിംഗ് റൂട്ടുകളുടെ ഒരു പ്രധാന പോയിന്റായാണ് മാലദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഈ രാജ്യങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള മാര്‍ഗമായും മാലദ്വീപിനെ കാണുന്നു. ചൈന ഈ മേഖലയില്‍ അവരുടെ സ്വാധീനം വിപുലീകരിക്കാന്‍ ശ്രമിക്കുന്നതുകൊണ്ട് തന്നെ ഇത് നിര്‍ണായകമാണ്. വര്‍ഷങ്ങളായി ഏകാധിപത്യ ഭരണത്തിന് കീഴിലായിരുന്ന മാലദ്വീപ്, 2008 മുതലാണ് ജനാധിപത്യ സംവിധാനത്തിലേക്ക് വരുന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന അധികം സ്വാധീനം ചെലുത്തുന്നത് ഇന്ത്യ ആഗ്രഹിക്കുന്നില്ല. മലദ്വീപിലെ പിടി നഷ്ടപ്പെടാതിരിക്കാനും അതിനാല്‍ ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്. സോലിഹിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കീഴില്‍, റോഡുകളും കെട്ടിടങ്ങളും പോലുള്ളവയുടെ നിര്‍മ്മാണത്തിനായി ഇന്ത്യ രണ്ടു ബില്യണ്‍ ഡോളറിലധികം ചെലവഴിച്ചതൊക്കെ അതിന്റെ ഭാഗമാണ്. മേഖലയില്‍ തങ്ങളുടെ നിയന്ത്രണവും സ്വാധീനവും വര്‍ദ്ധിപ്പിക്കുന്നതിനായി പരിശീലനത്തിലും സുരക്ഷയിലും അവര്‍ മാലദ്വീപുമായി കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കുന്നു. അടിസ്ഥാനപരമായി, ചൈനയുടെ സ്വാധീനത്തെ സന്തുലിതമാക്കാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്.

ഈ വര്‍ഷമാദ്യം ഇന്ത്യയുടെ വിദേശകാര്യ മന്ത്രി മാലദ്വീപ് സന്ദര്‍ശിച്ചിരുന്നു. ഇന്ത്യ മാലദ്വീപിന് രണ്ട് കടല്‍ ആംബുലന്‍സുകള്‍ നല്‍കുകയും വികസന പദ്ധതികളില്‍ അവരെ സഹായിക്കാന്‍ കരാറുണ്ടാക്കുകയും ചെയ്തു. മാലദ്വീപിനെ സഹായിക്കാന്‍ ഇന്ത്യ എപ്പോഴും തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു. മാലദ്വീപ് തലസ്ഥാനമായ മാലെയില്‍ തിരക്കേറിയ ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. ഈ പ്രായോഗിക സഹായം നല്‍കുന്നതിലൂടെ മാലദ്വീപില്‍ ഇന്ത്യ സ്വാധീനം ഉറപ്പിക്കുകയായിരുന്നു. ഇപ്പോള്‍ മൊയ്‌സു ശ്രമിക്കുന്നതാകട്ടെ, ഇന്ത്യയുടെ സ്വാധീനം ദ്വീപില്‍ നിന്നും ഇല്ലാതാക്കി, പകരം ചൈനയെ സ്വീകരിക്കാനാണ്.

Share on

മറ്റുവാര്‍ത്തകള്‍