ഐ പി എൽളിൽ എത്രതരം ട്രേഡുകൾ നിലനിൽക്കുന്നുണ്ട് ? എങ്ങനെയാണ് ടീമുകൾ തമ്മിൽ കളിക്കാരെ കൈമാറ്റം ചെയ്യുന്നതും ടീമിലേക്ക് കളിക്കാരെ വാങ്ങിക്കുന്നതും ?
ഉദ്വേഗജനകമായ നിമിഷങ്ങള്‍ തുടങ്ങുന്നതിനു മുന്‍പ് ഓരോ ക്രിക്കറ്റ് ആരാധകനും ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് ഐ പി എല്‍ ലേലങ്ങള്‍. അതായത് കളിക്കാരുടെ വില്‍പ്പന-വാങ്ങലുകള്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ(ഐപിഎല്‍) ട്രേഡുകള്‍ അഥവ ലേലങ്ങള്‍ ക്രിക്കറ്റ് ആഘോഷത്തിന്റെ നിര്‍ണായക ഘടകമാണ്. കളിക്കാരെ കൈയൊഴിഞ്ഞും വാങ്ങിയും ഓരോ ഫ്രാഞ്ചൈസികള്‍ക്കും തങ്ങളുടെ ടീമുകളെ ശക്തിപ്പെടുത്താനുള്ള അവസരമാണ് ലഭിക്കുന്നത്. ഐപിഎല്‍ ട്രേഡിംഗ് വിന്‍ഡോയില്‍, ഓരോ സീസണണു മുമ്പുള്ള നിശ്ചിത കാലയളവിലാണ് ട്രേഡുകള്‍ നടക്കുന്നത്. ഫ്രാഞ്ചൈസികള്‍ തന്ത്രപരമായ ചര്‍ച്ചകള്‍ നടത്തിയും, കളിക്കാരുടെ പ്രകടനം, ടീമിന്റ അടിയന്തരമായ ആവശ്യകതകള്‍, സാമ്പത്തിക അവസ്ഥകള്‍ എന്നിവ വിലയിരുത്തുന്നത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ ട്രേഡുകളും നടക്കുന്നത്. ട്രേഡിംഗ് വിന്‍ഡോയില്‍, ടീമുകള്‍ക്ക് പരസ്പര സമ്മതത്തോടെ കളിക്കാരെ കൈമാറ്റം ചെയ്യാന്‍ കഴിയും, ഓരോ ടീമുകളും ഇരുഭാഗത്തിനും ഗുണം ചെയ്യുന്ന കൈമാറ്റങ്ങള്‍ നടത്തുന്നത് നിരവധി ചര്‍ച്ചകളിലൂടെയായിരിക്കും.
ഇത്തവണത്തെ കൈമാറ്റത്തില്‍ ഏറ്റവും ശ്രദ്ധേയം ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ എത്തിയതാണ്. ഇതൊരു തിരിച്ചു വരവാണ്. മിനി ലേലത്തിനു മുന്‍പ് നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്യുന്ന താരങ്ങളുടെ പട്ടിക ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് അവസാനിച്ചപ്പോഴും ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തന്നെയുണ്ടായിരുന്നു. എന്നാല്‍ കളിക്കാരെ കൈമാറ്റം ചെയ്യുന്നതിനുള്ള വിന്‍ഡോ ഡിസംബര്‍ 12 വരെ നീട്ടിയ സാഹചര്യത്തില്‍ ടീമിന്റെ തന്ത്രപൂര്‍വമായ ഇടപെടലുകള്‍ വഴിയാണ് ഹാര്‍ദിക്കിനെ തിരികെ മുംബൈ ഇന്ത്യന്‍സിലേക് എത്തിച്ചത്.
ഐ പി എല്ലില്‍ ലേലം ഏതൊക്കെ തരത്തിലുണ്ട്? എങ്ങനെയാണ് ടീമുകള്‍ തമ്മില്‍ കളിക്കാരെ കൈമാറ്റം ചെയ്യുന്നതും ടീമിലേക്ക് കളിക്കാരെ വാങ്ങിക്കുന്നതും? ഒരു ഐപിഎല്‍ ഫ്രാഞ്ചൈസിക്ക് ഏതൊക്കെ വഴിയില്‍ കളിക്കാരുടെ ക്രയവിക്രയം നടത്താന്‍ സാധിക്കും? തുടങ്ങിയ പല സംശയങ്ങളും ക്രിക്കറ്റ് ആരാധകര്‍ക്ക് ഉണ്ടാകും.
പ്രധാനമായും രണ്ട് തരം ട്രേഡുകളാണ് ഒരു ഐ പി എല്‍ ഫ്രാന്‍ഞ്ചൈസിക്ക് നടത്താന്‍ സാധിക്കുന്നത്. ഒന്നാമത്തേത് ഒരു ഐ പി എല്‍ ഫ്രാഞ്ചൈസി മറ്റു ഫ്രാഞ്ചൈസികളില്‍ നിന്നും ഒന്നോ അതില്‍ കൂടുതലോ താരങ്ങളെ വാങ്ങുന്നതാണ്. ഇത് വണ്‍വേ ട്രേഡ് എന്നറിയപ്പെടുന്നു. രണ്ടാമത്തേത്, ടീമുകള്‍ തങ്ങളുടെ കളിക്കാരെ പരസപരം കൈമാറ്റം ചെയ്യുന്നതാണ്. ഇതാണ് ടുവേ ട്രേഡ്. ഇതു രണ്ടും ചെയ്യണമെങ്കിലും കളിക്കാരുടെ സമ്മതം അനിവാര്യമാണ്. ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനും ഓള്‍ റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് മാറിയത് വണ്‍ വേ ട്രേഡിന്റെ ഒരു ഉദ്ധാഹരണമാണ്. ഇതേ രീതിയില്‍ റൊമാരിയോ ഷെപ്പേര്‍ഡ് ലഖ്നൗ സൂപ്പര്‍ ജയന്റ്സില്‍ നിന്ന് മുംബൈ ഇന്ത്യന്‍സിലേക്കും മുംബൈ ഇന്ത്യന്‍സിന്റെ കാമറൂണ്‍ ഗ്രീന്‍ ആര്‍ സി ബിയിലേക്കും(റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍) മാറിയിരുന്നു. ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ പേസര്‍ ആവേശ് ഖാനുമായി രാജസ്ഥാനെ റോയല്‍സ് തങ്ങളുടെ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാനായ ദേവ്ദത്ത് പടിക്കലിനെ ടുവേ ട്രേഡിലൂടെ കൈമാറ്റം നടത്തിയിരുന്നു.
എങ്ങിനെയാണ് ഒരു വണ്‍ വേ ട്രഡ് നടക്കുന്നത്?
ഒരു ക്രിക്കറ്റ് താരത്തിന് മറ്റൊരു ഐ പി എല്‍ ടീമില്‍ നിന്ന് ഓഫര്‍ വരികയാണെകില്‍ അയാള്‍ക് ട്രേഡ് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് ഇപ്പോഴുള്ള ടീമിനെ അറിയിക്കാവുന്നതാണ്. അതല്ലെങ്കില്‍ ടീമിലെ ഒരാളെ വില്‍ക്കാനുള്ള തീരുമാനം വില്‍ക്കാനുദ്ദേശിക്കുന്ന വ്യക്തിയില്‍ നിന്ന് സമ്മതം വാങ്ങിയതിന് ശേഷം അതാതു ഫ്രാന്‍ഞ്ചൈസികള്‍ക്ക് എടുക്കാവുന്നതാണ്. ഏത് സാഹചര്യത്തിലാണെങ്കിലും ടീം മെമ്പറും ടീമും തമ്മില്‍ ട്രാന്‍സ്ഫര്‍ ഫീ ചര്‍ച്ച ചെയ്തത് തീരുമാനിക്കുന്നതാണ്. ഉദ്ധാഹരണത്തിന് ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മുംബൈ ഇന്ത്യന്‍സിലേക്ക് മാറിയപ്പോള്‍ അദ്ദേഹവും ഗുജറാത്ത് ടൈറ്റന്‍സും ചേര്‍ന്നാണ് ട്രാന്‍സ്ഫര്‍ ഫീസ് നിശ്ചയിച്ചിരിക്കുക.
ട്രാന്‍സ്ഫര്‍ ഫീസില്‍ നിന്ന് കളിക്കാരന് സാമ്പത്തിക ലാഭം ലഭിക്കുമോ?
ഒരു കളിക്കാരന് ട്രാന്‍സ്ഫര്‍ ഫീസില്‍ നിന്ന് നിശ്ചിത തുക നേടാന്‍ സാധിക്കുന്നതാണ്. ട്രാന്‍സ്ഫാര്‍ ഫീസിന് ബി സി സി ഐ പരിധി നിശ്ചയിച്ചിട്ടില്ല. ട്രാന്‍സ്ഫര്‍ ഫീസില്‍ നിന്ന് ഒരു ശതമാനം ആവശ്യപ്പെടാനുള്ള അവകാശം ഓരോ പ്ലേയര്‍ക്കമുണ്ട്. അതായത് ട്രാന്‍സ്ഫര്‍ ഫീസിനത്തില്‍ ഫ്രാഞ്ചൈസിക്ക് 30 കോടി രൂപ ലഭിക്കുന്നുണ്ടങ്കില്‍ പ്ലേയര്‍ക്ക് അതിന്റെ 20 ശതമാനമായ ആറ് കോടി രൂപ ആവശ്യപ്പെടാവുന്നതാണ്. ഈ തുക ഒരു തവണ ആയാണ് പ്രസ്തുത ടീമിനും കളിക്കാരനും നല്‍കുക. കൈമാറ്റ കരാരില്‍ ഒപ്പു വച്ചാല്‍ പുതിയതായി മാറുന്ന ടീം പഴയ ടീമിനാണ് ട്രാന്‍ഫര്‍ തുക നല്‍കുക. എന്നാല്‍ ഇതു വരെ ഹാര്‍ദികിന്റെ ട്രാന്‍ഫര്‍ തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ടീമുകള്‍ക്ക് തങ്ങളുടെ കളിക്കാരെ വിട്ടു നല്‍കാനും നിലനിര്‍ത്താനും സാധിക്കുമോ ?
ഓരോ ടീമുകള്‍ക്കും തങ്ങളുടെ കളിക്കാരെ വിട്ടു നല്‍കാനും നിലനിര്‍ത്താനും സാധിക്കുന്നതാണ്. ഇത്തരത്തില്‍ വിട്ടു നല്‍കുന്ന കളിക്കാര്‍ ലേലത്തിന്റെ ഭാഗമാകും. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്സ് ഓള്‍ റൗണ്ടര്‍മാരായ ആന്ദ്രേ റസ്സലിനെയും സുനില്‍ നരെയ്നെയും ടീം നിലനിര്‍ത്തിയിട്ടുണ്ട്. അതെ സമയം ടീമിലെ ഷാക്കിബ് അല്‍ ഹസ്സന്‍, ശാര്‍ദുല്‍ താക്കൂര്‍, ഫാസ്റ്റ് ബൗളര്‍ ടിം സൗധി തുടങ്ങിയ കളിക്കാരെ ടീം ലേലത്തിനായി നല്‍കിയിട്ടുണ്ട്. ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശാര്‍ദുല്‍ താക്കൂര്‍, ന്യൂസിലന്‍ഡ് ഫാസ്റ്റ് ബൗളര്‍ ടിം സൗത്തി തുടങ്ങിയ കളിക്കാരെ കെകെആര്‍ വിട്ടയച്ചു.
കൈമാറ്റം ചെയ്യപ്പെട്ട കളിക്കാരുടെ പ്രതിഫലം എങ്ങനെയായിരിക്കും?
ലേലത്തിന് മുന്‍പ് ഗുജറാത്ത് ടൈറ്റന്‍സ് ഹാര്‍ദിക്കിന് നല്‍കിയിരുന്ന അതെ തുകയായ 15 കോടി രൂപ തന്നെ മുംബൈ ഇന്ത്യന്‍സ് അദ്ദേഹത്തിന് വാര്‍ഷിക ഫീസായി നല്‍കേണ്ടി വരും.
ഒരു ടീമിന് കച്ചവടം ചെയ്ത കളിക്കാരനെ വാങ്ങാനുള്ള പണം എവിടെ നിന്നാണ് ലഭിക്കുക?
കഴിഞ്ഞ വര്‍ഷത്തെ മെഗാ ലേലത്തില്‍ ഓരോ ടീമിനും 95 കോടി രൂപ ചെലവഴിക്കാന്‍ സാധിക്കുമായിരുന്നു. ഈ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് 94.5 ചെലവാക്കിയതിനാല്‍ ഇനി വരുന്ന ലേലത്തില്‍ അവര്‍ക്ക് 5.50 കോടി രൂപ മാത്രമേ ഇറക്കാന്‍ സാധിക്കുകയുള്ളു. എന്നിരുന്നാലും മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചറെയും ഓള്‍റൗണ്ടറായ കാമറൂണ്‍ ഗ്രീനെയും വിട്ടയച്ചതിനാല്‍, ഹാര്‍ദിക്കിനെ ടീമിലെത്തിക്കാനും ലേലത്തില്‍ ടീമിനെ ശക്തിപ്പെടുത്താനും പണമുണ്ടാകും.