UPDATES

ഘോഷയാത്രയില്‍ തുപ്പിയ കേസ് കെട്ടിച്ചമച്ചതോ? പരാതിയില്‍ ഒപ്പിട്ടത് എന്തിനെന്നു പോലും അറിയാത്ത ‘ ദൃക്‌സാക്ഷി’

കഴിഞ്ഞ മാസമാണ് ഉജ്ജയിനിലെ മഹാകാല്‍ ലോക് ഘോഷയാത്രയ്ക്കിടെ ഭക്തരെ തുപ്പിയതിന് മൂന്ന് ആണ്‍കുട്ടികള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതി ജാമ്യത്തില്‍ വിട്ടയച്ചത്

                       

കഴിഞ്ഞ മാസമാണ് ഉജ്ജയിനിലെ മഹാകാല്‍ ലോക് ഘോഷയാത്രയ്ക്കിടെ ഭക്തരെ തുപ്പിയതിന് മൂന്ന് ആണ്‍കുട്ടികള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതി ജാമ്യത്തില്‍ വിട്ടയച്ചത്. പരാതിക്കാരനും സാക്ഷിയും മൊഴി മാറ്റിയതിനു പിന്നാലെയാണ് കൗമാരക്കാരായ ആണ്‍കുട്ടികളെ കോടതി വിട്ടയച്ചത്. ഇതില്‍ ഒരു 18 കാരന്റെ വീട് ബുള്‍ഡോസര്‍ വച്ച് പ്രാദേശിക ഭരണകൂടം ഇടിച്ചു നിരത്തിയിരുന്നു. ജാമ്യം ലഭിച്ച് ആഴ്ച്ചകള്‍ക്ക് ശേഷവും കുറ്റാരോപിതരായ ആണ്‍കുട്ടികള്‍ പുറം ലോകവുമായി സഹവാസം പുലര്‍ത്താന്‍ കഴിയാതെ വീടിനുള്ളില്‍ അടച്ചിരിക്കുകയാണെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 18 ഉം 15 ഉം വയസുള്ള രണ്ട് സഹോദരന്മാരും, 15 വയസ്സുള്ള ഇവരുടെ സുഹൃത്തിനെയും ജൂലൈ 17 നാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് ചെയ്ത തൊട്ടടുത്ത ദിവസം തന്നെ വലതുപക്ഷ സംഘടനകളുടെ പ്രതിഷേധത്തിനിടയില്‍, ഉജ്ജയിന്‍ ജില്ലാ ഭരണകൂടം ‘അനധികൃത നിര്‍മാണങ്ങള്‍’ എന്ന് ചൂണ്ടി കാണിച്ചു സഹോദരങ്ങളുടെ വീട് പൊളിച്ചു മാറ്റി. കനത്ത പോലീസ് സന്നാഹത്തിന്റെ കാവലില്‍ വീട് പൊളിച്ചു മാറ്റുമ്പോള്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ചെണ്ട കൊട്ടി ആഘോഷിച്ചിരുന്നു.

പോലീസ് എഫ്ഐആര്‍ പ്രകാരം, പരാതിക്കാരനായ സാവന്‍ ലോട്ട്, ജൂലൈ 17 നു വൈകുന്നേരം 6.30 ഓടെ ‘അജ്ഞാതരായ മൂന്ന് ആണ്‍കുട്ടികള്‍ ഘോഷയാത്രക്ക് നേരെ തുപ്പുന്നത് കണ്ടു, ആണ്‍കുട്ടികള്‍ വെള്ളം കൊണ്ട് വായ കഴുകി, അത് പല്ലക്കില്‍ തുപ്പുകയാണ്” ഉണ്ടായതെന്ന് അവകാശപ്പെട്ടിരുന്നു. സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച് പോലീസിന് കൈമാറിയതായി മസൂം ജയ്സ്വാള്‍ എന്നയാളും അവകാശപ്പെട്ടു. ഇതേ തുടര്‍ന്ന് 295 എ (മതവികാരങ്ങളെ ദ്രോഹിക്കുന്ന), 153 എ (വിദ്വേഷം വളര്‍ത്തല്‍) എന്നിവയുള്‍പ്പെടെ വിവിധ ഐപിസി വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. എന്നാല്‍ മസൂം ജയ്സ്വാള്‍ കോടതിയില്‍ പറഞ്ഞ മൊഴി എഫ്‌ഐആറില്‍ നല്‍കിയിരിക്കുന്നതിന് വിരുദ്ധമായാണ്. ”ക്രോസ് വിസ്താരത്തിനിടെ, ഉദ്യോഗസ്ഥര്‍ തന്നെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോഴാണ് ഘോഷയാത്രയില്‍ ”ആരോ തുപ്പിയതായി അറിഞ്ഞത് ”ആരും തുപ്പുന്നത് ഞാന്‍ കണ്ടില്ല. കുറേ പോലീസുകാര്‍, ചില പേപ്പറുകളില്‍ എന്നോട് ഒപ്പിടാന്‍ പറഞ്ഞു. എന്തുകൊണ്ടാണ് എന്റെ ഒപ്പ് വാങ്ങിച്ചതെന്നു പോലീസുകാര്‍ അന്ന് എന്നോട് പറഞ്ഞിരുന്നില്ല, ‘സാവന്ത് പ്രാദേശിക ജില്ല കോടതിയില്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പ്രതിയെ തിരിച്ചറിയാനുള്ള നടപടിക്രമങ്ങളില്‍ താന്‍ ഉള്‍പെട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ”സംഭവത്തെക്കുറിച്ച് എനിക്ക് ഒരു വിവരവുമില്ല. പോലീസ് എന്നെ ചോദ്യം ചെയ്യുകയോ എന്റെ മൊഴി എടുക്കുകയോ ചെയ്തിട്ടില്ല,’ ഓഗസ്റ്റ് 28 ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു. സംഭവം ചിത്രീകരിച്ച് ജയ്സ്വാള്‍ ഒരു വീഡിയോ നിര്‍മിച്ചുവെന്ന വാദവും അദ്ദേഹം നിഷേധിച്ചു. സമാനമായി സംഭവത്തില്‍ ഉള്‍പ്പെട്ട യുവാക്കളെ തിരിച്ചറിയാനാകുമെന്നോ അവര്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണെന്നോ താന്‍ ഒരിക്കലും പോലീസിനോട് പറഞ്ഞിട്ടില്ലെന്നും മറ്റൊരു സാക്ഷിയായ അജയ് നവംബര്‍ 9ന് നല്‍കിയ മൊഴിയില്‍ പറയുന്നു.

”പോലീസ് സ്റ്റേഷനില്‍ ഒരു വലിയ ജനക്കൂട്ടത്തെ ഞാന്‍ കണ്ടു, അവിടെ ചില ഹിന്ദു സംഘടനകള്‍ ആക്രോശിക്കുന്നത് ഞാന്‍ കണ്ടു. ചില രേഖകളില്‍ പോലീസുകാര്‍ എന്റെ ഒപ്പ് വാങ്ങിച്ചു; അവര്‍ എന്നെ ചോദ്യം ചെയ്യുകയോ എന്റെ മൊഴി രേഖപ്പെടുത്തുകയോ ചെയ്തില്ല,” അദ്ദേഹം കോടതിയില്‍ പറഞ്ഞു. ”സാക്ഷി കോടതിയില്‍ കൂറ് മാറിയത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. വിഷയത്തില്‍ എന്തെങ്കിലും തരത്തില്‍ ഞങ്ങള്‍ തെറ്റ് ചെയ്തിട്ടുണ്ടെന്ന വാദം ഞങ്ങള്‍ നിഷേധിക്കുന്നു. ശൂന്യമായ രേഖകളില്‍ ഒപ്പിടാന്‍ ഞങ്ങള്‍ അവരെ നിര്‍ബന്ധിച്ചിട്ടില്ല. ഖരകുവന്‍ പോലീസ് സ്റ്റേഷനിലെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സബ് ഇന്‍സ്‌പെക്ടര്‍ ലിബന്‍ കുജോര്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നു. കെട്ടിടം പൊളിക്കുന്നതിന്റെ നിയമവശങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, ‘അത് പോലീസ് അന്വേഷണത്തില്‍ നിന്ന് വേറിട്ട കാര്യമാണ്. കെട്ടിടം സുരക്ഷിതമല്ലെന്ന് കരുതി സുരക്ഷാ കാരണങ്ങളാല്‍ പൊളിച്ചു’ പോലീസ് സൂപ്രണ്ട് (ഉജ്ജയിന്‍) സച്ചിന്‍ ശര്‍മ വിശദീകരിക്കുന്നു. വീട് പൊളിച്ചതിനെ കുറിച്ച് ഉജ്ജയിന്‍ ജില്ലാ ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല. തങ്ങളുടെ സ്വത്ത് തകര്‍ത്തതിന് അധികാരികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ കുടുംബത്തോട് ശുപാര്‍ശ ചെയ്തതായി ആണ്‍കുട്ടികളുടെ അഭിഭാഷകന്‍ ദേവേന്ദ്ര സെന്‍ഗര്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

”ഞാന്‍ അവരെ ബോധ്യപ്പെടുത്താന്‍ പരമാവധി ശ്രമിച്ചു. ഇനി യുദ്ധം ചെയ്യാന്‍ തങ്ങള്‍ക്ക് ശക്തിയില്ലെന്നാണ് കുടുംബം പറയുന്നു. അതുകൊണ്ടു തന്നെ ഇത് ഞാന്‍ പിന്തുടരുന്നില്ല. ഈ കേസ് വളരെ സെന്‍സിറ്റീവ് ആണ്. ആ കുടുംബം പീഡനത്തെ ഭയപ്പെടുന്നുണ്ട്.” അദ്ദേഹം പറയുന്നു. വീട്ടില്‍, 15 വയസുള്ള ആണ്‍കുട്ടികളില്‍ ഒരാള്‍ ഇപ്പോള്‍ തന്റെ മുറിയില്‍ വീഡിയോ ഗെയിമുകള്‍ കളിച്ച് കൂടുതല്‍ സമയവും ചെലവഴിക്കുകയാണ്. ഇനി ആരെയും കണ്ടുമുട്ടുന്നത് ഇഷ്ടമല്ലെന്ന് കുടുംബം പറയുന്നു. മറ്റൊരു 15 വയസുകാരനും സ്‌കൂളില്‍ പോകുന്നില്ല. സെപ്റ്റംബറില്‍ ഇരുവര്‍ക്കും ജാമ്യം ലഭിച്ചപ്പോള്‍ ഡിസംബറിലാണ് 18 കാരന് കോടതിയില്‍ ഇളവ് ലഭിച്ചു. കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം, കുറ്റവിമുക്തരാക്കല്‍ മാത്രമേ അവര്‍ക്ക് ഒടുവില്‍ മുന്നോട്ട് പോകാന്‍ കഴിയൂ എന്നാണ് അര്‍ത്ഥമാക്കുന്നത്. ബുള്‍ഡോസര്‍ ആക്രമണം നടന്ന സഹോദരങ്ങളുടെ വീട്ടില്‍, തുറന്ന ഇരുമ്പ് ബീമുകളും പൊളിക്കുന്നതിനിടെയുണ്ടായ നാശനഷ്ടങ്ങളും മറയ്ക്കാന്‍ കെട്ടിടത്തിന് മുകളില്‍ ഒരു പച്ച വല വിരിച്ചിരിക്കുകയാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീട്ടുകാര്‍ തങ്ങളുടെ സാധനങ്ങള്‍ വെള്ള സിമന്റ് പാക്കറ്റുകളിലാക്കി വാടക വീട്ടിലേക്ക് മാറി താമസിച്ചതായും ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. 18 വയസുകാരന്‍ ജയിലില്‍ കഴിഞ്ഞ സമയം അനുസ്മരിച്ചുകൊണ്ട് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു; ”എന്റെ സഹോദരന്‍ എപ്പോഴും ഭയപ്പെട്ടിരുന്നു. ജയില്‍ അധികൃതര്‍ അവനെ മറ്റ് തടവുകാരില്‍ നിന്ന് വേര്‍പെടുത്തിയിരുന്നു. താന്‍ ഹിന്ദുമതത്തെ അനാദരിക്കുന്ന ഒരാളായി മുദ്രകുത്തപ്പെടുമോ എന്ന് അവന്‍ ഭയപ്പെട്ടു. ഞാന്‍ അവനെ കാണുമ്പോഴെല്ലാം അവന്‍ കരയുകയായിരുന്നു. ഞാന്‍ അവനോട് പറയും, നമ്മള്‍ ഉടന്‍ പുറത്തുപോകുമെന്ന്”. ജൂലൈ 17 ന്, മൂന്ന് കൗമാരക്കാര്‍ അവരുടെ വീടിന് പുറത്തുള്ള തിരക്കേറിയ തെരുവില്‍ ചാറ്റ് ചെയ്യുന്നതിനിടെ, പ്രദേശത്തെ ഷൂ വില്‍പ്പനക്കാരനായ മായങ്ക് അവരോട് റോഡില്‍ നിന്ന് ഇറങ്ങി അവരുടെ ടെറസില്‍ നിന്ന് ഘോഷയാത്ര കാണാന്‍ ആവശ്യപ്പെട്ടു. ”ഞാന്‍ ഒരിക്കലും അവരോട് ആ ടെറസിലേക്ക് പോകാന്‍ പറയരുതായിരുന്നു. അവരുടെ മാതാപിതാക്കള്‍ വീട് പൂട്ടി താക്കോല്‍ എനിക്ക് തന്നിരുന്നു, ഞാന്‍ അത് തുറന്ന് അവരോട് അകത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു. ഘോഷയാത്രയ്ക്കിടെ തെരുവുകള്‍ നിറഞ്ഞിരിക്കുന്നു, ഇത് ഏറ്റവും മികച്ച സ്ഥലമാണെന്ന് ഞാന്‍ കരുതി. ഞാന്‍ ഒരു ഹിന്ദുവാണ്, ഞാന്‍ ആ ആണ്‍കുട്ടികളെ സംരക്ഷിക്കുന്നു; അവര്‍ ജീവിതത്തില്‍ ഒരിക്കലും ഒരു മതത്തെയും അനാദരിച്ചിട്ടില്ല, ”അദ്ദേഹം പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍