പതിനഞ്ചാം വയസില്‍ വിവാഹിതയായ പതിനെട്ടാം വയസില്‍ വിധവയായ ആ പെണ്‍കുട്ടിക്ക് മകള്‍ ഒരു ഭാരിച്ച ഉത്തരവാദിത്വം തന്നെയായിരുന്നു. എന്നാല്‍ തന്റെ സ്വപ്‌നങ്ങല്‍ കൈവെടിയാന്‍ അവള്‍ തയ്യാറായില്ല.
പതിനഞ്ചാം വയസില്‍ വിവാഹിതയായ പതിനെട്ടാം വയസില്‍ വിധവയായ ആ പെണ്‍കുട്ടിക്ക് മകള്‍ ഒരു ഭാരിച്ച ഉത്തരവാദിത്വം തന്നെയായിരുന്നു. എന്നാല്‍ തന്റെ സ്വപ്‌നങ്ങല്‍ കൈവെടിയാന്‍ അവള്‍ തയ്യാറായില്ല. 1937ല്‍ മകള്‍ ജനിച്ച് നാല് മാസം കഴിഞ്ഞപ്പോഴേക്കും ലളിതക്ക് ഭര്‍ത്താവിനെ നഷ്ടമായി. ഭര്‍ത്താവിന്റെ മരണശേഷം തല മുണ്ഡനം ചെയ്ത് സതി അനുഷ്ടിക്കുവാനാണ് അന്ന് ആളുകള്‍ അവളെ നിര്‍ബന്ധിച്ചത്. വിധവ എന്ന നിലയില്‍ അവള്‍ ദുഃഖിതയായും പൊതു ഇടങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറിയും ജീവിക്കണമെന്ന് സമൂഹത്തിന് നിര്‍ബന്ധമായിരുന്നു.
എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ നിയമങ്ങളേയും മറികടക്കുവാന്‍ അവള്‍ തീരുമാനിച്ചു. അതിനായി അവള്‍ തിരഞ്ഞെടുത്ത വഴി എന്‍ജിനിയറിങിന് ചേരുക എന്നതായിരുന്നു. പുരുഷന്മാര്‍ മാത്രം വിഹരിച്ചിരുന്ന മേഖലയിലേക്ക് കടന്നുചെല്ലുവാന്‍ അവള്‍ കാണിച്ച ധൈര്യം ലളിതയെ ആദ്യത്തെ വനിത എന്‍ജിനിയര്‍ സ്ഥാനത്തേക്കാണ് എത്തിച്ചത്. 1919 ഓഗസ്റ്റില്‍ യാഥാസ്ഥിതികരായ ഒരു മധ്യവര്‍ഗ കുടുംബത്തിലായിരുന്നു ലളിത ജനിച്ചത്. സഹോദരങ്ങള്‍ എന്‍ജിനിയറിങിന് പഠിച്ചെങ്കിലും പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ ഈ കുടുംബം തയ്യാറല്ലായിരുന്നു.
ഇന്ന് ലളിതയുടെ മകള്‍ ശ്യാമള അമ്മയെ കുറിച്ച് അഭിമാനത്തോടെയാണ് ഓര്‍മ്മിക്കുന്നത്. മുത്തശ്ശിയുടെ പതിനാറാമത്തെ പുത്രനായിരുന്നു തന്റെ പിതാവെന്നും, പിതാവിന്റെ മരണത്തോടെ മുത്തശ്ശി അമ്മയെ മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ശാമള പറയുന്നു. എന്നാല്‍ അമ്മ തോറ്റു കൊടുക്കാന്‍ തയ്യാറല്ലായിരുന്നു. അമ്മ സ്വയം വിദ്യാഭ്യാസം നേടുകയും, ഉയര്‍ന്ന നിലയിലൊരു ജോലി സമ്പാദിക്കുകയും ചെയ്തു.
പഠന കാലത്ത് ലളിത കടുത്ത ഒറ്റപ്പെടലാണ് അനുഭവിച്ചത്. എന്നാല്‍ സ്ത്രീകള്‍ക്ക് എന്‍ജിനിയറിങ് മേഖലയിലേക്ക് കടന്നുവരുവാനുള്ള കരുത്താണ് ലളിത നല്‍കിയത്. ലളിത എന്‍ജിനിയറിങിന് പഠിച്ച കോളേജ് സര്‍ട്ടിഫീക്കറ്റില്‍ അവന്‍ എന്ന സ്ഥാനത്ത് അന്നദ്യമായി അവള്‍ എന്നെഴുതി ചേര്‍ക്കുകയുണ്ടായി. സര്‍ട്ടിഫീക്കറ്റില്‍ മാത്രമല്ല ചരിത്രത്തിലെ തന്നെ തിരുത്തായിരുന്നു ലളിത തന്റെ നിശ്ചയദാര്‍ഢ്യംകൊണ്ട് നേടിയെടുത്തത്.
1969ല്‍ ന്യൂയോര്‍ക്കില്‍ നടന്ന വനിതാ എന്‍ജിനിയര്‍മാരുടേയും, ശാസ്ത്രജ്ഞരുടേയും കോണ്‍ഫറന്‍സില്‍ ലളിത അതിഥിയായിരുന്നു. 55 വയസില്‍ ലളിത അണുബാധമൂലം മരണമടഞ്ഞപ്പോഴും വരും തലമുറയ്ക്ക് അവര്‍ പകര്‍ന്നു നല്‍കിയ ഊര്‍ജ്ജം വലിയൊരു വിഭാഗം സ്ത്രീകള്‍ക്ക് പോരാട്ടത്തിനുള്ള കരുത്ത് നല്‍കി.