June 06, 2026 |
Share on

മലയാളി നഴ്സിന്റെ മരണം: കുടുംബത്തിന് 78 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഷാര്‍ജ കോടതി

മൂന്നര വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഭര്‍ത്താവ് ജോസഫിന് നീതി ലഭിച്ചത്.

ചികിത്സ പിഴവിനെ തുടര്‍ന്ന് മരിച്ച മലയാളി നഴ്സിന്റെ കുടുംബത്തിന് 78 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഷാര്‍ജ കോടതി വിധി. 2015 ഡിസംബര്‍ രണ്ടിന് കുത്തിവെപ്പെടുത്തതിനെത്തുടര്‍ന്ന് ഷാര്‍ജ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായിരുന്ന മുഹമ്മ കഞ്ഞിക്കുഴി കണ്ണയില്‍ ജോസഫ് എബ്രഹാമിന്റെ ഭാര്യ ബ്ലസി ടോം (32) ആണ് മരിച്ചത്.

മൂന്നര വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഭര്‍ത്താവ് ജോസഫിന് നീതി ലഭിച്ചത്. ഷാര്‍ജയിലെ ഒരു സ്വകാര്യ ക്ലിനിക്കും ചികിത്സിച്ച ഡോക്ടറുമാണ് കോടതിച്ചെലവും മറ്റും ഉള്‍പ്പെടെ നാല് ലക്ഷം ദിര്‍ഹം നല്‍കേണ്ടത്. ഡോക്ടറുടെയും ക്ലിനിക്കിന്റെയും കടുത്ത അശ്രദ്ധയാണ് മരണ കാരണമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിധി.

കൊല്ലം പത്തനാപുരം സ്വദേശിയായ ബ്ലസി ടോം നെഞ്ചിലെ അണുബാധയെത്തുടര്‍ന്നാണ് ക്ലിനിക്കില്‍ ചികിത്സ തേടിയത്. എന്നാല്‍, പരീക്ഷണ ഡോസ് നല്‍കാതെ ആന്റിബയോട്ടിക് മരുന്ന് നേരിട്ട് കുത്തിവെക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അബോധാവസ്ഥയിലായ ബ്ലസിയെ ഉടന്‍തന്നെ ഷാര്‍ജ അല്‍ കാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതം കാരണം മരണം സംഭവിച്ചു. മരണത്തില്‍ അസ്വാഭാവികത തോന്നിയ കുടുംബം പരാതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×