UPDATES

ആര്‍എസ്എസ്സിന്റെ ‘അഖണ്ഡ ഭാരത’ത്തിന് സച്ചിന്‍ വക പ്രചാരണം

ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിനോദസഞ്ചാരത്തിലാണ് സച്ചിനും കുടുംബവും

                       

ജമ്മു കശ്മീരില്‍ ഇന്ത്യന്‍ നിയന്ത്രണ രേഖയ്ക്ക് സമീപം വിനോദ സഞ്ചാരത്തിലാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിനൊപ്പം ഭാര്യ അഞ്ജലിയും മകള്‍ സാറയുമുണ്ട്. സൈന്യത്തിന്റെ മാര്‍ഗനിര്‍ദേശത്തോടെ അതിര്‍ത്തി മേഖലകളില്‍ സച്ചിന്‍ നടത്തുന്ന പര്യടനം പക്ഷേ വിവാദമായിരിക്കുകയാണ്. ‘അഖണ്ഡ് ഭാരത്’ എന്ന ആര്‍എസ്എസ് ആശയത്തിന് കരുത്തു പകരുകയാണ് സച്ചിന്‍ എന്നാണ് വിമര്‍ശനം.

കഴിഞ്ഞ ആഴ്ച കശ്മീര്‍ താഴ്വരയില്‍ അവധിക്കാലം ചെലവഴിച്ച താരം അതിര്‍ത്തിയിലെ കമാന്‍ പോസ്റ്റിലേക്കുള്ള സന്ദര്‍ശനത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കു വച്ചിരുന്നു. ഇന്ത്യയുടെ ടെറിട്ടറികള്‍ അടയാളപ്പെടുത്തിയ മാപ്പിന്റെ ചുമര്‍ചിത്രത്തിനു സമീപം നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചിരുന്നു. ചുവര്‍ചിത്രത്തിന്റെ മുകളില്‍ ‘അഖണ്ഡ് ഭാരതവര്‍ഷ്’ എന്നും ആലേഖനം ചെയ്തിട്ടുണ്ട്. ഈ സ്ഥലം വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം സൈന്യം ചുവര്‍ചിത്രം അനാച്ഛാദനം ചെയ്തിരുന്നുവെന്നും സച്ചിന്റെ സന്ദര്‍ശനം ഇതിന് വ്യാപകമായ പ്രചാരണം നല്‍കിയതായും പോലീസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നുവെന്നാണ് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യസ്നേഹത്തിലും സൈനികരോടുള്ള ബഹുമാനത്തിലും നിറഞ്ഞു നിന്ന ഉറിയിലെ ഒരു ദിവസം എന്ന് പേരില്‍ എക്സില്‍ ഒരു വീഡിയോ ദൃശ്യം പോസ്റ്റ് ചെയ്തിട്ടുണ്ട്. 56 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സച്ചിന്‍ കുടുംബത്തോടൊപ്പവും, തനിച്ചും മ്യൂറല്‍ പെയിന്റില്‍ ചിത്രീകരിച്ചിരിക്കുന്ന ഭൂപടത്തിന് താഴെ നില്‍ക്കുന്ന ചിത്രങ്ങളടങ്ങിയതാണ്. സൈന്യത്തിന്റെ പിര്‍ പഞ്ചല്‍ ബ്രിഗേഡിന്റെ ഉറി ആസ്ഥാനമായുള്ള ക്യാമ്പിലേക്ക് സച്ചിന്‍ പ്രവേശിക്കുന്നതു കാണിക്കുന്ന വീഡിയോക്കു താഴെ സച്ചിന്റെ രാജ്യസ്‌നേഹത്തെ അഭിന്ദിച്ചുകൊണ്ടുള്ള നിരവധി കമന്റുകളാണ്.

മ്യൂറല്‍ പെയ്ന്റിംഗില്‍ ഇന്ത്യയുടെയും ജമ്മു കശ്മീരിലെയും നിരവധി പുരാതന, മധ്യകാല ഭരണാധികാരികളുടെ ചിത്രങ്ങളും ഉള്‍പെട്ടിട്ടുണ്ട്. അവരുടെ പ്രദേശങ്ങളെ അടയാളപ്പെടുത്തുന്ന വ്യത്യസ്ത നിറങ്ങളിലൂടെയാണ് ഈ അടയാളപ്പെടുത്തല്‍. എന്നാല്‍ അവയില്‍ ഒരു മുസ്ലിം ഭരണാധികാരിയെ പോലും ഉള്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഇന്ത്യയുടെ ഭൂപടം ചിത്രീകരിക്കുന്ന ചുമര്‍ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തിരുന്നു, അതില്‍ ‘അഖണ്ഡ് ഭാരത്’ പരാമര്‍ശിച്ചിരുന്നില്ലെങ്കിലും അയല്‍രാജ്യങ്ങളുടെ ടെറിട്ടറികള്‍ ഉള്‍പ്പെടുത്തിയിരുന്നു.

”പാര്‍ലമെന്റില്‍ സ്ഥാപിച്ച ചുമര്‍ചിത്രം അശോക സാമ്രാജ്യത്തിന്റെ വ്യാപനവും അശോക ചക്രവര്‍ത്തി പ്രചരിപ്പിച്ച ജനാധിഷ്ഠിതമായ ഭരണത്തിന്റെ ആശയവുമാണ് ഉള്‍ക്കൊള്ളുന്നത്’ എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വാദിച്ചിരുന്നു. ചുമര്‍ചിത്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ നിന്നും തലയൂരാനാണ് ഈ വിശദീകരണമെന്നായിരുന്നു വിമര്‍ശനം.

എന്താണ് അഖണ്ഡ് ഭാരത്?

പാര്‍ലമെന്റില്‍ ചുമര്‍ചിത്രം സ്ഥാപിച്ചതോടെയാണ് അഖണ്ഡ് ഭാരത് എന്ന ആര്‍ എസ് എസ് ആശയത്തെ കുറിച്ചുള്ള ചര്‍ച്ച വീണ്ടും മുഖ്യധാരയില്‍ സജീവമായി തുടങ്ങുന്നത്. ഇന്നത്തെ അഫ്ഗാനിസ്ഥാന്‍ മുതല്‍ മ്യാന്‍മര്‍, ടിബറ്റ് തുടങ്ങി ശ്രീലങ്ക വരെയും വ്യാപിച്ചുകിടക്കുന്ന ഭൂപ്രദേശം ഉള്‍ക്കൊള്ളുന്ന രാമായണകാലം മുതല്‍ നിലനിന്നിരുന്ന ഒരു ഇന്ത്യന്‍ രാഷ്ട്രമാണ് സംഘപരിവാര്‍ പണ്ടേ സങ്കല്‍പ്പിക്കുന്നത്. ആര്‍എസ്എസ് നടത്തുന്ന സുരുചി പ്രകാശന്‍ എന്ന പ്രസിദ്ധീകരണം ഈ ആശയത്തെ സാധൂകരിക്കുന്നതായി കാണാം. സുരുചി പ്രകാശന്‍
പ്രസിദ്ധീകരിച്ച ‘പുണ്യഭൂമി ഭാരത്’ എന്നു പേരിട്ട ഭൂപടത്തില്‍ അഫ്ഗാനിസ്ഥാന്‍ ‘ഉപ്ഗനാഥന്‍’, കാബൂള്‍ ‘കുഭ നഗര്‍’, പെഷവാറിനെ ‘പുരുഷ്പൂര്‍’, മുള്‍ട്ടാന്‍ ‘മൂല്‍സ്ഥാന്‍’, ടിബറ്റിനെ ‘ത്രിവിഷ്ടപ്’, ശ്രീലങ്ക ‘സിംഗള്‍ദ്വീപ്’, മ്യാന്‍മര്‍ ‘ബ്രഹ്‌മദേശ്’ എന്നീ പേരുകളില്‍ മുദ്രകുത്തുന്നുണ്ട്. ചരിത്രപരമായ കാരണങ്ങളാല്‍ ഈ ഭാഗങ്ങള്‍ ഒരു ദിവസം വേര്‍പിരിഞ്ഞുവെന്നാണ് ആര്‍എസ്എസ് പ്രചരിപ്പിക്കുന്നത്. 60 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ജനകീയ സൗഹാര്‍ദ്ദത്തിലൂടെ വീണ്ടും ഒന്നിച്ച് അഖണ്ഡഭാരതം സൃഷ്ടിക്കപ്പെടുമെന്നാണ് ആര്‍എസ്എസ് വക്താക്കള്‍ പ്രസ്താവിക്കുന്നത്. 1944-ല്‍ മുസ്ലിം ലീഗ് പ്രത്യേക പാകിസ്ഥാന് വേണ്ടി സമ്മര്‍ദം ചെലുത്തിയപ്പോള്‍ ചരിത്രകാരനായ രാധാ കുമുദ് മുഖര്‍ജി ഒരു ‘അഖണ്ഡ് ഭാരത് കോണ്‍ഫറന്‍സില്‍’ നടത്തിയ പ്രസംഗത്തിലാണ് അഖണ്ഡ ഭാരതം എന്ന ആശയം ആദ്യമായി പ്രഖ്യാപിക്കുന്നത്.

‘കശ്മീര്‍ മുതല്‍ മുനമ്പ് വരെ, നംഗ പര്‍വ്വതം, അമര്‍നാഥ് മുതല്‍ മധുര, രാമേശ്വരം വരെയും ദ്വാരക മുതല്‍ പുരി വരെയും നീണ്ടുകിടക്കുന്ന ഭൂഖണ്ഡത്തില്‍ ഇന്ത്യ മുഴുവനും അവരുടെ ചരിത്രത്തിന്റെ സഹസ്രാബ്ദങ്ങളിലൂടെയുള്ള ഹിന്ദുക്കളുടെ ജന്മദേശം ചെറുതല്ല,” എന്നു മുഖര്‍ജി അന്ന് പ്രസ്താവിക്കുന്നുണ്ട്. ആര്‍എസ്എസ് നേതാക്കളെപ്പോലെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കലും അഖണ്ഡ ഭാരതത്തെക്കുറിച്ച് പ്രത്യക്ഷത്തില്‍ സംസാരിച്ചിട്ടില്ല. എന്നാല്‍, ബിജെപി നേതാക്കള്‍ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ഈ ആശയം വ്യക്തമാക്കിയിട്ടുണ്ട്. 2021-ല്‍ മഹാരാഷ്ട്രയിലെ നന്ദേഡില്‍ നടത്തിയ പ്രസംഗത്തില്‍ അമിത് ഷാ ”രാജ്യത്തിന്റെ ആദ്യ ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേലും ഈ പ്രദേശത്തെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുന്നതില്‍ വിജയിച്ചു, അവരുടെ (നിസാമിന്റെ) ദുഷിച്ച ഉദ്ദേശ്യങ്ങളെ സ്ഥിരോത്സാഹത്തോടെയും വീര്യത്തോടെയും പരാജയപ്പെടുത്തി. തന്ത്രപരമായ കഴിവ്.’ എന്നു പറയുന്നുണ്ട്.

2014-ല്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ ആര്‍എസ്എസ് നേതാവ് ദിനനാഥ് ബത്രയുടെ തേജോമയ് ഭാരത് എന്ന പുസ്തകം സര്‍ക്കാര്‍ സ്‌കൂളുകളില്‍ അനുബന്ധ വായനയായി അവതരിപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, ശ്രീലങ്ക എന്നിവയുള്‍പ്പെടെ ഇന്ത്യയെക്കുറിച്ച് പറയുന്ന അഖണ്ഡ ഭാരത് എന്ന അധ്യായമാണ് പാഠപുസ്തകത്തില്‍ ചേര്‍ത്തത്.

Share on

മറ്റുവാര്‍ത്തകള്‍