June 06, 2026 |

രക്തമൊലിക്കുന്ന ഓര്‍മ്മകളുടെ ‘കത്തി’ യുമായി സല്‍മാന്‍ റുഷ്ദി

Knife: Meditations After an Attempted Murder ഇന്ത്യയോടുള്ള പരാതിയടക്കം വിവരിക്കുന്ന ഓര്‍മ്മക്കുറിപ്പ്

‘2022 ആഗസ്റ്റ് 12-ന് പതിനൊന്ന് മണി , ന്യൂയോർക്കിലെ അപ്‌സ്റ്റേറ്റിൽ നല്ല വെയിലുള്ള വെള്ളിയാഴ്ച ദിവസം രാവിലെ, എന്നെ ഒരു യുവാവ്  കത്തികൊണ്ട് ആക്രമിക്കുകയും മൃതപ്രായനാക്കുകയും ചെയ്തു’. ഇവിടെ നിന്നാണ് സൽമാൻ റുഷ്ദിയുടെ ഓർമ്മക്കുറിപ്പായ നൈഫ് ആരംഭിക്കുന്നത്.

‘നൈഫ്; മെഡിറ്റേഷൻ ആഫ്റ്റർ ആൻ അറ്റംപ്റ്റഡ് മർഡർ’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം, ഷടാക്വ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ആക്രമണത്തെ പറ്റിയുള്ളതാണ്, അവിടെ പ്രസംഗിക്കുന്നതിന് തൊട്ടുമുമ്പാണ് സൽമാൻ റുഷ്ദിക്ക് പത്തു തവണ കുത്തേറ്റത്. ആക്രമണത്തിൽ മാരകമായി പരുക്കേറ്റ അദ്ദേഹത്തിന്റെ വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.
കാഴ്ച്ച നഷ്ട്ടപെട്ട ശേഷം ഇന്ത്യൻ വംശജനായ ബ്രിട്ടീഷ്-അമേരിക്കൻ എഴുത്തുകാരൻ കൂടിയായ റുഷ്‌ദി എഴുതിയ ആദ്യത്തെ പുസ്തകമാണ് നൈഫ്; മെഡിറ്റേഷൻ ആഫ്റ്റർ ആൻ അറ്റംപ്റ്റഡ് മർഡർ.

ഷടാക്വയിലെ സ്റ്റേജിൽ വച്ച് ആക്രമണകാരി തൻ്റെ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ താൻ മരിക്കാൻ പോകുകയാണെന്ന് റുഷ്ദി വിശ്വസിച്ചത്. ‘ഞാൻ സ്റ്റേജിൽ ഇരിക്കുകയായിരുന്നു. അപ്പോൾ വലത് വശത്തുനിന്ന് ഒരാൾ എന്റെ നേർക്ക് ഓടിവരുന്നത് കണ്ടു. അതാണ് എന്റെ വലതു കണ്ണ് അവസാനമായി കണ്ട കാഴ്ച. കറുത്ത വസ്ത്രം, കറുത്ത മുഖംമൂടി, ഒരു സ്‌ക്വാറ്റ് മിസൈൽ കണക്കേയാണ് അയാൾ വന്നത്. എന്റെ ഘാതകൻ ഏതെങ്കിലും പൊതുവേദിയിലോ മറ്റോ എഴുന്നേറ്റ് ഈ രീതിയിൽ എന്നെത്തേടി വരുന്നതായി ഞാൻ ചിലപ്പോൾ സങ്കൽപ്പിച്ചിരുന്നു. അതുകൊണ്ട്, ഈ കൊലപാതകിയുടെ രൂപം എന്റെ നേരെ പാഞ്ഞടുക്കുന്നത് കണ്ടപ്പോൾ ഞാൻ ആദ്യം ചിന്തിച്ചത് ഇത് നിങ്ങളാണ്, നിങ്ങളിതാ ഇവിടെ എത്തിയിരിക്കുന്നു എന്നാണ്’ . റുഷ്ദി പറഞ്ഞു.

താമസിയാതെ മറ്റൊരു ചിന്ത കൂടി അതിനോട് ചേർന്ന് വന്നു “എന്തുകൊണ്ട് ഇപ്പോൾ? എന്നിങ്ങനെയായിരുന്നു അത്. അക്രമിയായ ഹാദി മതർ 10 തവണ കുത്തിയപ്പോൾ. ‘എന്തുകൊണ്ടാണ് ഞാൻ അയാളെ എതിരിടാഞ്ഞത് ? എന്തുകൊണ്ടാണ് ഞാൻ ഓടാത്തത്? ഞാൻ ഒരു പിനാറ്റയെപ്പോലെ അവിടെ നിന്നു, അവൻ എന്നെ തകർക്കട്ടെ,’ എന്നാണ് റുഷ്ദി എഴുതിയിരിക്കുന്നു.

രക്തത്തിൽ കുളിച്ചു കിടക്കുന്നത് റുഷ്ദി ഓർക്കുന്നുണ്ട് താൻ മരിക്കാൻ പോകുകയാണെന്നാണ് കരുതിയത്. പക്ഷെ അത് സംഭവിക്കാൻ സാധ്യതയുള്ള തായതിനാൽ ഭയമോ വലിയ കാര്യമായോ തോന്നിയില്ല എന്നും അദ്ദേഹം പറയുന്നു. സംഭവിച്ചതെല്ലാം വളരെ യഥാർത്ഥവും മാന്ത്രികത ഒട്ടുമില്ലാത്തതുമായിരുന്നു. പരിചിതരല്ലാത്ത ആളുകളാൽ ചുറ്റപ്പെട്ട് തൻ്റെ പ്രിയപ്പെട്ടവരിൽ നിന്ന് അകന്നുളള മരണമായതിനാൽ റുഷ്ദിക്ക് ഏകാന്തത അനുഭവപ്പെട്ടുവെന്നും എഴുതിയിരിക്കുന്നു.

റുഷ്ദിയുടെ ഭാര്യ റേച്ചൽ എലിസ ഗ്രിഫിത്ത്‌സ്, എഴുത്തുകാരിയായ സഫിയ സിൻക്ലെയറിൽ നിന്ന് ഫോണിലൂടെ ആക്രമണത്തെക്കുറിച്ച് അറിയുന്നത്. റുഷ്ദി മരിച്ചുവെന്നും, പരിക്കേറ്റെങ്കിലും ജീവിച്ചിരിപ്പുണ്ടെന്നുമുള്ള തരത്തിൽ പലതരത്തിലുള്ള അഭ്യൂഹങ്ങളും നില നിന്നിരുന്നു.

 

ആശുപത്രിയിൽ ആയിരിക്കുമ്പോൾ, ലോകമെമ്പാടും അലയടിച്ച തനിക്കുവണ്ടിയുള്ള വികാരങ്ങളുടെ പ്രളയത്തിനാണ് സാക്ഷ്യം വഹിച്ചത്. ജോ ബൈഡൻ, ഇമ്മാനുവൽ മാക്രോൺ, ബോറിസ് ജോൺസൺ തുടങ്ങിയ നേതാക്കളെല്ലാം റുഷ്ദിയുടെ ക്ഷേമം അന്വേഷിച്ചിരുന്നു. പക്ഷെ “ഞാൻ ജനിച്ച രാജ്യവും എൻ്റെ ആഴമറ്റ പ്രചോദനത്തിനു കാരണവുമായ ഇന്ത്യക്ക് അന്ന് വാക്കുകളൊന്നും ലഭിച്ചില്ല, എന്നാണ് അദ്ദേഹം എഴുതിയത്.

ആക്രമണത്തിന് ശേഷം ആറാഴ്ചയോളം റുഷ്ദി ആശുപത്രിയിൽ കിടന്നു. വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ”നിങ്ങൾ ഒരേസമയം ഭാഗ്യവാനും നിർഭാഗ്യവാനുമാണ് എന്നാണ് എന്റെ ജീവൻ രക്ഷിച്ച സർജൻമാരിൽ ഒരാൾ പറഞ്ഞത്. എന്താണ് ഭാഗ്യം? ഞാൻ ചോദിച്ചു. ഭാഗ്യം എന്തെന്നാൽ, നിങ്ങളെ ആക്രമിച്ചയാൾക്ക് ഒരു മനുഷ്യനെ കത്തികൊണ്ട് കുത്തിക്കൊല്ലാൻ അറിയില്ല എന്നതാണ്,” റുഷ്ദി പറഞ്ഞു.

ആക്രമണത്തിന് ദിവസങ്ങൾക്കുമുമ്പ് ആക്രമിക്കപ്പെടുമെന്ന് സ്വപ്നം കണ്ടിരുന്ന അനുഭവവും അദ്ദേഹം തന്റെ നൈഫ്; മെഡിറ്റേഷൻ ആഫ്റ്റർ ആൻ അറ്റംപ്റ്റഡ് മർഡർ എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.

റുഷ്ദി ഷടാക്വയിലേക്ക് പോകുന്നതിനു രണ്ട് ദിവസം മുമ്പ്, ഒരു റോമൻ ആംഫി തിയേറ്ററിൽ  കുന്തം കൊണ്ടുള്ള ഗ്ലാഡിയേറ്ററുടെ (മനുഷ്യർക്കോ വന്യമൃഗങ്ങൾക്കോ എതിരെ ആയുധങ്ങളുമായി പോരാടാൻ പരിശീലിപ്പിച്ച മനുഷ്യൻ) ആക്രമണത്തെക്കുറിച്ച് ഒരു സ്വപ്നം കണ്ടിരുന്നു,  എന്നാൽ റുഷ്ദിക്ക് ഇത്തരം കാര്യങ്ങളിൽ വിശ്വാസമില്ലായിരുന്നു. പക്ഷെ, സ്വപ്നം ഫലിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ സ്വപ്നത്തിൽ കണ്ടതുപോലെ ഷടാക്വ ഒരു ആംഫി തിയേറ്റർ (പോരങ്കണങ്ങൾ.) കൂടി ആയിരുന്നു.

ആക്രമണം നടന്ന് ഒരു വർഷത്തിന് ശേഷം, എലിസ ഗ്രിഫിത്ത്‌സിനൊപ്പം റുഷ്ദി ഷടാക്വ ഇൻസ്റ്റിറ്റ്യൂഷൻ സ്റ്റേജിലേക്ക് പോയിരുന്നു. അവിടെ നിൽക്കുമ്പോൾ, തന്നിൽ നിന്നും ഒരു ഭാരം നീങ്ങിയതുപോലെയാണ് റുഷ്ദിക്ക് അനുഭവപ്പെട്ടത്. റുഷ്ദി അത്ഭുതങ്ങളിൽ വിശ്വസിക്കുന്നില്ല, എന്നാൽ തൻ്റെ അതിജീവനത്തെ അത്ഭുതകരമായാണ് അദ്ദേഹം കാണുന്നത്. ഈ പുസ്തകം എഴുതേണ്ടത് ആവശ്യമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാനും തനിക്കെതിരെ നടന്ന അക്രമത്തിന് കല ഉപയോഗിച്ച് മറുപടി പറയാനുമാണ് ശ്രമിക്കുന്നത്.” അദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×