UPDATES

സയന്‍സ്/ടെക്നോളജി

ഇന്ത്യക്കാരുടെ ഭക്ഷണ ചര്‍ച്ചകളില്‍ വാട്‌സ് ആപ്പിന്റെ സ്ഥാനം എന്താണ്?

‘വാട്സ് ആപ്പില്‍ സന്ദേശങ്ങള്‍ സൗജന്യമായും വളരെ വേഗത്തിലുമാണ് കൈമാറുന്നത്. പെട്ടന്ന് ഓരോ രഹസ്യങ്ങള്‍ കൈമാറാം.’- ദീപക്

                       

ഫേസ്ബുക്ക്‌ ഉടമസ്ഥതയിലുള്ള വാട്സ് ആപ്പ് ഇന്ന് എല്ലാവരുടെയും ഇഷ്ടപ്പെട്ട മെസേജിങ് ആപ്പ് ആണ്. ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ ഇത് സൗജന്യമായി ഉപയോഗിക്കാം. ഇന്ന് പുറത്തിറങ്ങുന്ന മിക്ക സ്മാര്‍ട്ട് ഫോണുകളിലും ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാവും. വാട്‌സാപ്പിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ളത് ഇന്ത്യയിലാണ്. ഏകദേശം 200 മില്യണ്‍ ആളുകള്‍ അഥവാ ആറ് പേരില്‍ ഒരാള്‍ ഇന്ത്യയില്‍ വാട്‌സാപ്പ് ഉപയോക്താക്കളാണ്.

എന്നാല്‍ വാട്സ് ആപ്പ് വലിയ തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പല സംഘങ്ങളും വാട്സ് ആപ്പ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കാറുണ്ടെങ്കിലും പോസിറ്റീവായി കാര്യങ്ങള്‍ക്കും ഈ ആപ്പ് പുറകിലല്ല. വൈവിധ്യമായ ഭക്ഷണ പാരമ്പര്യമുള്ള ഇന്ത്യ പോലുള്ള രാജ്യത്ത് വാട്സ് ആപ്പ് ഇപ്പോള്‍ ഒരു പുതിയ സംവിധാനം കൊണ്ടു വരാന്‍ ഒരുങ്ങുകയാണ്. ഇന്ത്യക്കാര്‍ക്ക് ഭക്ഷണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും അവരുടെ കഴിവ് തെളിയിക്കാനും ഒരു വേദിയാണ് ഒരുക്കുന്നത്. ഇതേപ്പറ്റി പ്രിയ കൃഷ്ണ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയത് വായിക്കാം.

പൂനെയുടെ പുറത്തു താമസിക്കുന്ന ഒരു കര്‍ഷകനാണ് അനില്‍ ബാന്ദവനെ. കര്‍ഷക ആവശ്യങ്ങള്‍ക്കായി സര്‍ക്കാരിന്റെ ദേശീയ ഹോട്ട്ലൈന്‍ നമ്പറില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളില്‍ അദ്ദേഹം സന്തുഷ്ടനല്ലായിരുന്നു. സാധാരണ കര്‍ഷകര്‍ക്ക് ഇന്നും ഇന്ത്യയില്‍ ഒരു ഒറ്റപ്പെട്ട ജീവിതമാണുള്ളത്. അനിലിന് ഇതില്‍ നിന്നും പുറത്തുവരണമെന്ന് തോന്നി. അതുകൊണ്ട് ബലിരാജ (മറാത്തിയില്‍ ‘കര്‍ഷക രാജാവ്’ എന്നാണ് അര്‍ഥം). എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഇന്ത്യയിലുള്ള കര്‍ഷകര്‍ക്ക് അവരുടെ അഭിപ്രായങ്ങളും കഴിവുകളും പങ്കുവെക്കാനുള്ള അവസരമാണ് ഈ ഗ്രൂപ്പ് ഒരുക്കുന്നത്. പല ജില്ലകള്‍ക്കായി അനില്‍ ബാന്ദവനെ ഇതിന്റെ നിരവധി സബ് ഗ്രൂപ്പുകളും ആരംഭിച്ചിട്ടുണ്ട്.

കേരളത്തില്‍ ഭാരതി ഗോപാലകൃഷ്ണന്‍ (വീട്ട് ജോലി ചെയ്യുന്ന ഒരു അമ്മ) കുറച്ച് പൈസ സമ്പാദിക്കാന്‍ റെഡ് വെല്‍വെറ്റ് കപ്‌കേക്കുകള്‍ വില്‍ക്കാന്‍ തീരുമാനിച്ചു. ഇതിനായി പിബി കിച്ചണ്‍ എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് അവര്‍ ആരംഭിച്ചു. അവരുടെ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലുള്ള സ്ത്രീകള്‍ക്ക് സാധനം വാങ്ങാനും അവരുടെ സാധനങ്ങള്‍ വില്‍ക്കാനും ഈ ഗ്രൂപ്പ് സഹായമായി. വീട്ടില്‍ ഉണ്ടാക്കുന്ന സാമ്പാര്‍, വട, ബര്‍ഗര്‍ മുതല്‍ കേക്ക് വരെ ഈ ഗ്രൂപ്പില്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും.

ജൈവ ഭക്ഷണങ്ങളെ പറ്റി കൂടുതല്‍ അറിവ് പകരാനും ആരോഗ്യപരമായ വിഭവങ്ങളെ കുറിച്ച് പറയാനായി ജൈവ കൃഷി അഡ്വോകസി ഗ്രൂപ്പ് ഡയറക്ടര്‍ കൃഷ്ണ പ്രസാദും ശാസ്ത്രജ്ഞന്‍ അഭിഷേക് നായകും ചേര്‍ന്ന് അന്ന ആരോഗ്യ (കന്നടയില്‍ ‘നല്ല ആരോഗ്യത്തിനുള്ള ഭക്ഷണങ്ങള്‍’ എന്നാണ് അര്‍ഥം) എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചിരുന്നു.

‘ഇന്ത്യയിലെ ഭക്ഷണങ്ങളെ പറ്റി വിവരങ്ങള്‍ തയ്യാറാക്കാന്‍ നിരവധി ബുധിമുട്ടുകളാണുള്ളത്. വീട്ടമ്മമാര്‍, കര്‍ഷകര്‍, മറ്റു പാചകക്കാര്‍ അങ്ങനെ പലരും ആവശ്യത്തിന് വിദ്യാഭ്യാസം ലഭിക്കാത്തവര്‍ ആയിരിക്കും. അവര്‍ക്കൊരു കമ്പ്യൂട്ടര്‍ ഉപയോഗിക്കാനോ ബ്ലോഗ് തയ്യാറാക്കാനോ അറിയില്ല,’ മുംബൈയിലെ ഒരു മാധ്യമ പ്രവര്‍ത്തകനായ വിക്രം ഡോക്ടര്‍ പറഞ്ഞു. വാട്സ് ആപ്പ് പോലെയൊരു മെസ്സേജിങ് ആപ്പ് ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്.

നല്ല വിഭവങ്ങള്‍ ഉണ്ടാക്കാനായി താന്‍ അമ്മയെ വാട്‌സാപ്പ് വഴിയാണ് ബന്ധപ്പെടുന്നതെന്ന് 29 കാരി ആയിഷ താന്യ പറഞ്ഞു. ദി ഗോയ ജേര്‍ണല്‍ എന്ന ഭക്ഷണവും സംസ്‌കാരവുമായി ബന്ധപ്പെട്ട ഒരു പബ്ലിക്കേഷനിന്റെ സ്ഥാപകയാണ് അവര്‍. ‘വാട്സ് ആപ്പില്‍ ശബ്ദ സന്ദേശങ്ങളാണ് അമ്മ തനിക്ക് അയച്ചുതരുന്നതെന്നും ഇത് ഏറ്റവും ചെറിയ കാര്യങ്ങള്‍ വരെ കൊടുക്കാന്‍ സഹായകരമാകുന്നുവെന്നും താന്യ പറഞ്ഞു. ഇത് വഴി കൂടുതല്‍ സ്വകാര്യമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നു.

മുംബൈയിലെ ലാഡ്ഘറില്‍ താമസിക്കുന്ന 44 കാരനായ നോശിര്‍വാന്‍ മിസ്ത്രി തന്റെ തോട്ടത്തിലെ മാങ്ങകള്‍ വില്‍ക്കാനും വാട്‌സാപ്പ് ഉപയോഗിക്കുന്നു. ഇന്റര്‍നെറ്റ് ലഭിക്കാന്‍ അദ്ദേഹത്തിന് 5 കിലോമീറ്റര്‍ നഗരത്തിന് പുറത്തു പോകണം. അതുകൊണ്ട് അദ്ദേഹം രാജ്യത്തുടനീളമുള്ള ഉപഭോക്താകള്‍ക്ക് മാങ്ങയുടെ ചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ ആണ് അയച്ചുകൊടുക്കുന്നത്. വാട്സ് ആപ്പ് ഒരു നല്ല മാര്‍ക്കറ്റിങ് ഉപകരണമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മറ്റ് സമൂഹ മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ കൊടുത്താലും ആളുകള്‍ അദ്ദേഹത്തെ വാട്സ് ആപ്പ് വഴിയാണ് ബന്ധപ്പെടുന്നത്.

മാങ്ങയെ കുറിച്ചുള്ള തന്റെ അറിവും രഹസ്യങ്ങളും മറ്റുള്ളവരുമായി മിസ്ത്രി വാട്സ് ആപ്പ് വഴിയാണ് പങ്കുവെക്കുന്നത്. മാങ്ങാ പഴകുമ്പോള്‍ എങ്ങനെ തിരിച്ചറിയാം എന്ന് അദ്ദേഹം  ഗ്രൂപ്പുകളില്‍ പങ്കുവെയ്ക്കുന്നു. (4 മീറ്റര്‍ ദൂരത്തു നിന്നും മാങ്ങാ പഴുത്തോ എന്ന് തിരിച്ചറിയാം). വിലവിടിപ്പുള്ള അല്‍ഫോന്‍സോ മാമ്പഴങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അദ്ദേഹം ആളുകള്‍ക്ക് പറഞ്ഞു കൊടുക്കുന്നു. (അല്‍ഫോന്‍സോ മാമ്പഴങ്ങള്‍ മുട്ട പോലെയാണ്, ചെറുതായി പൊട്ടിയാല്‍ അത് ചീഞ്ഞ് പോകും.) മാമ്പഴങ്ങളെ കുറിച്ചു അദ്ദേഹത്തിന് ബ്ലോഗ് എഴുതണമെന്നുണ്ട്. എന്നാല്‍, അത് എത്ര പേര് വായിക്കുമെന്ന് അദ്ദേഹം ചോദിക്കുന്നു. വാട്സ് ആപ്പ് ഞാന്‍ നല്‍കുന്ന വിവരം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ റെസ്റ്റോറന്റ് മേഖല കൂടുതലും ആശയ വിനിമയത്തിന് വാട്സ് ആപ്പ് ആണ് ഉപയോഗിക്കുന്നത്. യുവാക്കളാണ് ഇന്ന് റെസ്റ്റോറന്റ് മേഖലയില്‍ അധികവും. ‘ഞാന്‍ 20 ഗ്രൂപ്പിലെ അംഗമാണ്. റെസ്റ്റോറന്റിലെ പല ഡിപ്പാര്‍ട്‌മെന്റുകളും കൈകാര്യം ചെയ്യുന്നത് ഈ വഴിയാണ്.’- മുംബൈയിലെ ബോംബെ ക്യാന്റീന്‍ റെസ്റ്റോറന്റ് പാര്‍ട്ണറും എക്‌സിക്യൂട്ടീവ് ഷെഫുമായ 32 കാരനായ തോമസ് സ്‌കറിയാ പറഞ്ഞു.

പുതിയ ജീവനക്കാരെ ഹോട്ടലിലെ വിഭവങ്ങളെ കുറിച്ച് പഠിപ്പിക്കാനും അവര്‍ക്ക് പ്രചോദനം നല്‍കാനും തോമസ് ഈ ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നു. ‘ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലും ഇല്ലാത്ത നിരവധി പേര്‍ ഇവിടെ ജോലി ചെയ്യുന്നു. എന്നാല്‍ അവര്‍ വാട്സ് ആപ്പ് ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നു. എല്ലാ തടസങ്ങളും വാട്സ് ആപ്പ് നീക്കുന്നു.’- തോമസ് പറഞ്ഞു. 32 കാരനായ നായിക്കും 48 കാരനായ പ്രസാദും അന്ന ആരോഗ്യ എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിക്കുന്നതിന് മുന്നേ ഫേസ്ബുക് ഗ്രൂപ്പോ വെബ്‌സൈറ്റോ ആരംഭിക്കാനായിരുന്നു പദ്ധതി. ഫേസ്ബുക് നിറയെ പരസ്യങ്ങള്‍ നിറഞ്ഞു കിടക്കുന്നതിനാല്‍ നായിക്ക് ആ പ്ലാന്‍ ഉപേക്ഷിച്ചു. വെബ്‌സൈറ്റ് തുടങ്ങാന്‍ ഡിസൈനറെയും ഡെവലപ്പറേയും നിര്‍ത്തി ശമ്പളം കൊടുക്കേണ്ട അവസ്ഥ വരുന്നതിനാല്‍ അതും വേണ്ടന്ന് വെക്കുകയായിരുന്നു. മാത്രമല്ല, വാട്സ് ആപ്പ് ഗ്രൂപ്പിലുള്ള പലര്‍ക്കും സ്വന്തമായി കമ്പ്യൂട്ടര്‍ പോലുമില്ല.

ഭക്ഷണ സംബന്ധമായ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഉപയോഗിക്കുന്ന ലോകത്തെ എല്ലാവരുടെയും പ്രിയപ്പെട്ട മറ്റൊരു ആപ്പ് ആണ് ഇന്‍സ്റ്റാഗ്രാം. ‘ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നത് ലക്ഷ്യ സ്ഥാനത്ത് എത്തുന്നുണ്ടോയെന്ന് അറിയില്ല, കാരണം എത്ര പേര് പോസ്റ്റ് കണ്ടെന്ന് നിങ്ങള്‍ക്ക് അറിയില്ല.’- താന്യ പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള മെസ്സേജിങ് ആപ്പ് ആണ് വാട്സ് ആപ്പ്. എല്ലാ തലമുറയിലെ ആളുകള്‍ക്കും ഒരുപോലെ ഉപയോഗിക്കാനും ഭക്ഷണം സംബന്ധമായ വിവരങ്ങള്‍ പങ്കുവെയ്ക്കാനും ഇതിലൂടെ സാധിക്കുന്നു.

50 പേര് അടങ്ങുന്ന കുടുംബത്തിനായി 36 കാരിയായ സായി കോരാന്നെ-ഖാണ്ഡേക്കര്‍ ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചിരുന്നു. എല്ലാവരും പല വ്യത്യസ്തമായ വിഭവങ്ങള്‍ പങ്കുവെച്ചു. 2014-ല്‍ ഈ സന്ദേശങ്ങളും ചിത്രങ്ങളും ഉപയോഗിച്ച് അവര്‍ ഒരു ഫാമിലി പാചക പുസ്തകം ഉണ്ടാക്കി. ‘ഭക്ഷണ വിഭവങ്ങളെ പറ്റി സജീവ ചര്‍ച്ചയാണ് വാട്സ് ആപ്പില്‍ നടന്നത്. ഈ അപ്ലിക്കേഷന്‍ ഇഷ്ടപ്പെടാന്‍ പ്രധാന കാരണവും ഇതാണ്. ‘- അവര്‍ പറഞ്ഞു.

പഴയ പാചകക്കാര്‍ വിഭവങ്ങളും ചേരുവകളും പങ്കുവയ്ക്കാന്‍ തയ്യാറല്ലായിരുന്നുവെന്ന് ന്യൂഡല്‍ഹിയിലെ ഫുഡ് റൈറ്ററായ 28 കാരി ശരണ്യ ദീപക് പറഞ്ഞു.

‘വാട്സ് ആപ്പില്‍ സന്ദേശങ്ങള്‍ സൗജന്യമായും വളരെ വേഗത്തിലുമാണ് കൈമാറുന്നത്. പെട്ടന്ന് ഓരോ രഹസ്യങ്ങള്‍ കൈമാറാം.’- ദീപക് പറഞ്ഞു. ദീപക് വര്‍ഷങ്ങളായി തന്റെ സുഹൃത്തിന്റെ അമ്മയുടെ അടുത്ത് രാജ്മ ചാവല്‍ ഉണ്ടാക്കാനുള്ള ചേരുവകള്‍ ചോദിച്ചു ശല്യപ്പെടുത്തുമായിരുന്നു. ‘എന്നാല്‍ വാട്സ് ആപ്പിലൂടെ ചോദിച്ചപ്പോള്‍ പെട്ടെന്ന് സ്‌ക്രീന്‍ഷോട്ട് എടുത്തു അയച്ചു തന്നു’- ദീപക് പറഞ്ഞു.

ഇത്തരത്തിലുള്ള ഗ്രൂപ്പുകള്‍ അംഗങ്ങള്‍ക്ക് ഒരു വരുമാന മാര്‍ഗം കൂടിയാണ്. ഗോപാലകൃഷ്ണന്റെ പിബി കിച്ചണ്‍ ഗ്രൂപ്പിലെ അംഗമായ 38-കാരി ആശ നായര്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് വീട്ടിലുണ്ടാക്കിയ സുഗന്ധവ്യജ്ഞന വസ്തുക്കള്‍ വില്‍ക്കാന്‍ തുടങ്ങിയിരുന്നു. പെട്ടെന്ന് തന്നെ ഇതെല്ലാം വിറ്റു തീര്‍ക്കാന്‍ സാധിച്ചു. ഇത് 2016-ല്‍ ഹെല്‍ത്ത് ടു ഓള്‍ എന്ന സ്വന്തം കമ്പനി സ്ഥാപിക്കാന്‍ അവരെ സഹായിച്ചു. കമ്പനിയിലെ ഭൂരിഭാഗം ബിസിനസും വാട്സ് ആപ്പ് വഴിയാണ് നടക്കുന്നത്.

ഓഗസ്റ്റില്‍ കേരളത്തെ പ്രളയം ബാധിച്ചപ്പോള്‍ പിബി കിച്ചണിലെ അംഗങ്ങളോട് ചപ്പാത്തി സംഭാവന ചെയ്യാന്‍ വാട്‌സാപ്പ് അംഗങ്ങള്‍ക്ക് സന്ദേശമയച്ചു. ” ഞങ്ങള്‍ രാത്രിയാണ് സന്ദേശം അയച്ചത്. രാവിലെ 10മണിയോടെ ഏകദേശം 2500 ചപ്പാത്തികള്‍ പാക്ക് ചെയ്ത് കൊടുക്കാന്‍ സാധിച്ചു. ഗ്രൂപ്പിനെ പറ്റി ഒരു അഭിമാനം തോന്നി. ഗ്രൂപ്പിലെ ആളുകള്‍ പ്രളയസമയത്ത് ഒരുപോലെ പ്രവര്‍ത്തിച്ചു. അവരുടെ ഭക്ഷണം മറ്റുള്ളവര്‍ക്ക് ആവശ്യമാണെന്ന് അവര്‍ക്ക് തോന്നി” – അവര്‍ പറഞ്ഞു.

ബവാര്‍ജിയെന്ന ഫേസ്ബുക് ഗ്രൂപ്പ് ഇന്ത്യയിലെ കര്‍ഷകരെ പിന്തുണയ്ക്കുക മാത്രമല്ല അവരെ സാമ്പത്തിക സ്‌ത്രോതസ്സിലേക്ക് ബന്ധപ്പെടുത്താനും സഹായിക്കുന്നുവെന്ന് ഗ്രൂപ്പിന്റെ ഉടമ ബാന്ദവനെ പറഞ്ഞു. പാവപ്പെട്ട ഒരു കര്‍ഷകന്റെ ഒരു ഫോട്ടോ ഗ്രൂപ്പില്‍ പങ്കുവെച്ചപ്പോള്‍ ചാരിറ്റബിള്‍ ട്രെസ്റ്റിന്റെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ പെടുകയും ഉടന്‍ തന്നെ കര്‍ഷകന് വയല്‍ ഉഴുത് മറിക്കാനുള്ള കാളകളെ നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.

മിസ്ത്രിയ്ക്ക് അദ്ദേഹത്തിന്റെ മാമ്പഴത്തെ കുറിച്ച് സിംഗപ്പൂരില്‍ നിന്നും യുഎഇയില്‍ നിന്നും അന്വേഷിക്കുന്നുണ്ട്. എന്നാല്‍ ബാന്ദവനെ തായ്‌ലന്‍ഡിലെ കര്‍ഷകര്‍ക്കായി വാട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ്.

ചിലപ്പോള്‍ ഈ സേവനങ്ങള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഓരോ ഭക്ഷണത്തെ പറ്റിയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു. അന്ന ആരോഗ്യ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ചില ചെടികളുമായി ബന്ധപ്പെട്ട ചില പൊടിക്കൈകള്‍ തെറ്റായ വിവരങ്ങളായിരുന്നുവെന്ന് ശാസ്ത്രജ്ഞന്‍ നായിക് പറഞ്ഞു. ഇങ്ങനത്തെ ചില കാര്യങ്ങള്‍ നിയന്ത്രിക്കാനാണ് പാടെന്ന് അദ്ദേഹം പറയുന്നു. ഗുഡ് മോണിംഗ് മെസേജുകള്‍, തമാശകള്‍, വീഡിയോകള്‍ തുടങ്ങിയ ഗ്രൂപ്പിന് പ്രയോജനമില്ലാത്ത സന്ദേശങ്ങള്‍ നിരവധി വരുന്നുണ്ട്. ഇങ്ങനെ സന്ദേശങ്ങള്‍ അയക്കുന്നവരെ തനിക്ക് ഗ്രൂപ്പില്‍ നിന്നും പുറത്താക്കേണ്ടി വന്നിട്ടുണ്ടെന്ന് നായിക് പറഞ്ഞു. ഇങ്ങനെയുള്ള ചാറ്റുകളും, ഫോട്ടോകളും, വീഡിയോകളും ഫോണ്‍ മെമ്മറി ഒരുപാട് ഉപയോഗിക്കുന്നുണ്ടെന്ന് ഗ്രൂപ്പിലെ അംഗങ്ങള്‍ അദ്ദേഹത്തിന് പരാതി നല്‍കി.

” ഫോണ്‍ മെമ്മറി ഒരുപാട് ഉപയോഗിക്കുന്നതു കൊണ്ട് ചില ആളുകള്‍ ഈ ഗ്രൂപ്പ് വാട്സ് ആപ്പില്‍ നിന്ന് ഡിലീറ്റ് ചെയ്തു. എന്നാല്‍ ചില ആളുകള്‍ ഗ്രൂപ്പില്‍ നില നില്‍ക്കാനായി പുതിയ ഫോണിലേക്ക് മാറി.” – അദ്ദേഹം പറഞ്ഞു. 256 ആളുകളെ മാത്രമേ ഉള്‍പ്പെടുത്താന്‍ സാധിക്കൂ എന്ന വാട്‌സാപ്പിന്റെ ഗ്രൂപ്പ് പരിധി എടുത്തുമാറ്റേണ്ടതാണ്. ഇന്ത്യയില്‍ മൊത്തമുള്ള കര്‍ഷകര്‍ക്ക് ഗ്രൂപ്പില്‍ ചേരണമെന്ന് ആഗ്രഹമുണ്ടെന്ന് ബന്ദാവാനെ പറഞ്ഞു.

തനിക്ക് ബിസിനസ് പ്രൊമോട്ട് ചെയ്യാന്‍ വാട്‌സാപ്പിനേക്കാള്‍ കൂടുതല്‍ താല്പര്യം ഇന്‍സ്റ്റാഗ്രാമിനോടാണെന്ന് ന്യൂഡല്‍ഹിയില്‍ കേറ്ററിംഗ് ചെയ്യുന്ന 40-കാരനായ കൗഷിക് രാമസ്വേ പറഞ്ഞു. റെസ്റ്റോറന്റുകളും, കാറ്ററിംഗുകാരും, പാചക്കാരും തുടക്കം മുതലേ അവരുടെ വിഭവങ്ങള്‍ പ്രൊമോട്ട് ചെയ്യാന്‍ ഇന്‍സ്റ്റാഗ്രാമാണ് ഉപയോഗിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഗോയ ജേര്‍ണലിന്റെ സഹ-സ്ഥാപകനായ താന്യ ഇന്ത്യയിലെ ഭക്ഷണ സംസ്‌കാരത്തിനുള്ള വാട്‌സാപ്പിന്റെ പങ്കിനെ പറ്റി സന്തുഷ്ടയാണ്. മലബാര്‍ വിഭവങ്ങളില്‍ പ്രഗത്ഭയായ ഉമ്മി അബ്ദുള്ളയുമായുള്ള ഒരു അഭിമുഖത്തെ പറ്റി താന്യ ഓര്‍ത്തെടുത്തു. 84-കാരിയായ ഉമ്മി അബ്ദുള്ള പരമ്പരാഗത പാചകത്തില്‍ വിദഗ്ദയായിരുന്നു. ഭക്ഷണം വ്യത്യസ്തമായി ഉണ്ടാക്കുന്ന ഉമ്മിയുടെ കഴിവാണ് താന്യയെ ആകര്‍ഷിച്ചത്. ബ്രെഡ് ഒരു കോണ്‍രൂപത്തിലാക്കി അതില്‍ മട്ടണ്‍ ചെറുതായി അരിഞ്ഞ് അതില്‍ നിറച്ച ഒരു വിഭവമായിരുന്നു ഉമ്മി താന്യയ്ക്കായി ഉണ്ടാക്കിക്കൊടുത്തത്. ഈ ഭക്ഷണം ഉണ്ടാക്കാന്‍ പഠിച്ചത് എവിടെ നിന്നാണെന്ന് താന്യ ചോദിച്ചപ്പോള്‍ താന്‍ ഇത് വാട്സ് ആപ്പില്‍ നിന്ന് കണ്ട് പഠിച്ചതാണെന്ന് ഉമ്മി പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍