June 04, 2026 |
Share on

താലിബാൻ-അഫ്ഗാനിസ്ഥാൻ ചർച്ച ഇന്ന്; ഇന്ത്യ പങ്കെടുക്കുന്നത് ‘അനൗദ്യോഗിക’ രീതിയിൽ

അഫ്ഗാനിസ്ഥാനിൽ യോഗം നടക്കുന്ന കാര്യം ഇന്ത്യയ്ക്ക് അറിയാമെന്നും ‘നോൺ-ഓഫീഷ്യൽ ലെവലി’ൽ ആയിരിക്കും ഇന്ത്യയുടെ പങ്കാളിത്തമെന്നും വിദേശകാര്യമന്ത്രാലയം

റഷ്യയിലെ മോസ്കോയിൽ താലിബാന്‍-അഫ്ഗാനിസ്ഥാൻ പ്രതിനിധികൾ ചർച്ച നടത്തുമ്പോൾ ഇന്ത്യയിൽ നിന്ന് സർക്കാരിന്റെ ഉദ്യോഗസ്ഥരാരും പങ്കെടുക്കില്ല. പകരം മുൻ നയതന്ത്രജ്ഞരെയാണ് അയച്ചിരിക്കുന്നത്. ഔദ്യോഗികതലത്തിൽ നിന്ന് ആരും പങ്കെടുക്കില്ലെന്ന് കഴിഞ്ഞദിവസം തന്നെ ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിരുന്നു.

അഫ്ഗാനിസ്ഥാന്റെ വിദേശകാര്യമന്ത്രാലയവും മീറ്റിങ്ങിൽ പങ്കെടുക്കില്ല. പകരം സർക്കാർ നിയോഗിച്ചിട്ടുള്ള ഒരു ഉന്നതതല സമിതിയാണ് പങ്കെടുക്കുക. അഫ്ഗാൻ ഹൈ പീസ് കൗൺസിൽ എന്ന സമിതിയാണ് താലിബാനുമായി സംസാരിക്കാൻ മോസ്കോയിൽ എത്തിയിരിക്കുന്നത്.

താലിബാനുമായി യാതൊരുവിധത്തിലുള്ള ചർച്ചയ്ക്കും തയ്യാറല്ലെന്ന നിലപാടാണ് ഇതുവരെ ഇന്ത്യ എടുത്തുപോന്നിരുന്നത്. ഇതിൽ നിന്നൊരു മാറ്റം ഇപ്പോഴുണ്ടായിരിക്കുന്നു. ഏറ്റവുമൊടുവിൽ റഷ്യ വിളിച്ചു ചേർത്ത യോഗത്തിൽ ഇന്ത്യ പങ്കെടുക്കാൻ സന്നദ്ധത കാണിക്കുകയും പാക്-അഫ്ഗാൻ-ഇറാൻ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി ദീപക് മിത്തലിനെ ഇന്ത്യ അയച്ചിരുന്നു. എന്നാൽ‌ താലിബാൻ യോഗത്തിൽ പങ്കെടുക്കുകയുണ്ടായില്ല.

അഫ്ഗാനിസ്ഥാനിൽ യോഗം നടക്കുന്ന കാര്യം ഇന്ത്യയ്ക്ക് അറിയാമെന്നും ‘നോൺ-ഓഫീഷ്യൽ ലെവലി’ൽ ആയിരിക്കും ഇന്ത്യയുടെ പങ്കാളിത്തമെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് രാവീഷ് കുമാർ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ മുൻ ഇന്ത്യൻ അംബാസ്സഡർ അമർ സിൻഹ, പാകിസ്താൻ മുൻ ഹൈകമ്മീഷണർ ടിസിഎ രാഘവൻ എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് റഷ്യയിലേക്ക് പോകുക. റിസർച്ച് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം ഫോർ ഡവലപ്പിങ് കൺട്രീസ് എന്ന സ്ഥാപനത്തിലെ ഫെല്ലോയാണ് സിൻഹ ഇപ്പോൾ. ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ ജനറലാണ് ടിസിഎ രാഘവൻ. ഈ സ്ഥാപനങ്ങൾ സർക്കാർ ഫണ്ടോടെ പ്രവർത്തിക്കുന്ന വിചാരകേന്ദ്രങ്ങളാണ്.

https://www.azhimukham.com/edit-when-india-becomes-a-hindu-taliban-state/

https://www.azhimukham.com/edit-teamazhimukham-statues-history/

Leave a Reply

Your email address will not be published. Required fields are marked *

×