UPDATES

വിവേചനാധികാരം ഉപയോഗിച്ച് സ്വന്തക്കാര്‍ക്ക് കല്‍ക്കരി ലേലം ഉറപ്പിച്ചു കൊടുക്കുന്ന സര്‍ക്കാര്‍

അദാനി ഗ്രൂപ്പിന് വേണ്ടി കല്‍ക്കരി ലേലത്തില്‍ മോദി സര്‍ക്കാര്‍ നടത്തുന്ന കള്ളത്തരങ്ങളെക്കുറിച്ചുള്ള അന്വേഷണം

                       

2022 ഓഗസ്റ്റ് 17-ന്, മധ്യപ്രദേശിലെ സിങ്ഗ്രൗളി വനങ്ങളിലെ 250 ദശലക്ഷം ടണ്‍ കല്‍ക്കരി ബ്ലോക്കുകള്‍ അദാനി ഗ്രൂപ്പ് ലേലത്തിലെടുത്തതായി 2022 ഓഗസ്റ്റ് 17-ന് കേന്ദ്ര കല്‍ക്കരി മന്ത്രാലയം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. ഗോണ്ട്ബഹേര ഉജേനി ഈസ്റ്റ് കല്‍ക്കരി ബ്ലോക്കിന്റെ ലേലത്തില്‍ അദാനി ഗ്രൂപ്പ് മാത്രമാണ് പങ്കെടുത്തത്. ഇതോടെയാണ് സര്‍ക്കാര്‍ ലേലം അദാനി കമ്പനിക്ക് നല്‍കിയെന്ന പ്രസ്താവനയില്‍ സംശയം ജനിപ്പിക്കുന്നത്.

ഇന്ത്യയില്‍ പ്രാബല്യത്തിലുണ്ടായിരുന്ന കല്‍ക്കരി ലേല നിയമങ്ങളില്‍ സര്‍ക്കാര്‍ കാതലായ മാറ്റങ്ങള്‍ നിശബ്ദമായി നടപ്പിലാക്കിയിരുന്നു. ഇതോടെ സ്വകാര്യ കമ്പനികളെ സംബന്ധിച്ചു കല്‍ക്കരി ബ്ലോക്കുകളുടെ ലേലം കെകൊള്ളുന്നത് അനായസമായി മാറി. പുതിയ നിയമമാറ്റത്തിന്റെ പിന്‍ബലത്തോടെ മത്സരമില്ലാതിരുന്നിട്ടു പോലും അദാനി ഗ്രൂപ്പിന് തന്നെയാണ് ലേലം ലഭിച്ചതെന്ന് റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് പരിശോധിച്ച രേഖകള്‍ ചൂണ്ടികാണിക്കുന്നു.

മത്സരാധിഷ്ഠിതമായി കല്‍ക്കരിപ്പാടങ്ങള്‍ ലേലത്തില്‍ വിടാന്‍ സാധിക്കാതെ വരുമ്പോള്‍ സര്‍ക്കാരിന് വിവേചനാധികാരം നല്‍കാന്‍ നിയമം അനുവദിക്കുന്നതായി രേഖകള്‍ വെളിപ്പെടുത്തുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അവകാശപ്പെടുന്ന സുതാര്യതക്ക് വിരുദ്ധമായാണ് കല്‍ക്കരി പാടങ്ങള്‍ ലേലം ചെയ്യുന്നതിനായി പുതിയ നിയമങ്ങളും ചട്ടങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഏഴ് വര്‍ഷത്തിന് ശേഷം സര്‍ക്കാരിന്റെ സ്വതാല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി വിവേചനാധികാരത്തില്‍ ലേലം നല്‍കുന്നത് നിര്‍ത്തലാക്കുമെന്നും, കല്‍ക്കരിപ്പാടങ്ങളുടെ ലേലങ്ങളില്‍ ന്യായമായ മത്സരം നടത്താമെന്നുമുള്ള വാഗ്ദാനം കൂടിയാണ് ഇപ്പോള്‍ ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

അന്വേഷണ പരമ്പരയുടെ ഒന്നാം ഭാഗം ഇവിടെ വായിക്കാം; വ്യവസായ ലോബികളുടെയും കല്‍ക്കരി മന്ത്രാലയത്തിന്റെയും ഒത്തുകളി; അദാനിക്കു ഖനനം ചെയ്യാന്‍ രാജ്യത്തെ നിബിഢവനങ്ങള്‍ തീറെഴുതുന്നു

സര്‍ക്കാരുകള്‍ക്ക് കല്‍ക്കരിപ്പാടങ്ങളുടെ മേലുള്ള ഏകപക്ഷീയവും വിവേചനാധികാരവുമായ വിഹിതം റദ്ദാക്കി 2014-ലെ സുപ്രിം കോടതി ഉത്തരവിറക്കിയിരുന്നു. നിലവിലെ സര്‍ക്കാരിന്റെ പുതിയ നിയമങ്ങള്‍ ഈ ഉത്തരവിനെ ദുര്‍ബലപ്പെടുത്തുന്നതാണ്. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തു 204 കല്‍ക്കരിപ്പാടങ്ങളുടെ ലേലം അസാധുവാക്കിയ  സുപ്രിം കോടതി, സര്‍ക്കാര്‍ നീക്കത്തെ കല്‍ക്കരി കുംഭകോണം എന്നാണ് വിമര്‍ശിച്ചത്.

കേന്ദ്രസര്‍ക്കാര്‍ കല്‍ക്കരി നിയമങ്ങളില്‍ ഭേദഗതി വരുത്തി നടപ്പിലാക്കിയ ഈ വിവേചനാധികാരങ്ങളുടെ ഗുണഭോക്താവ് അദാനി ഗ്രൂപ്പ് മാത്രമല്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. മത്സരം നടത്താന്‍ സാധിക്കാതെ വരുന്ന സാഹചര്യങ്ങളില്‍ 12 തവണയാണ് സര്‍ക്കാര്‍ വിവേചനാധികാരം ഉപയോഗിച്ച് വിവിധ സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചത്.

വേദാന്തയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍, ജെഎസ് ഡബ്ല്യു സ്റ്റീല്‍, ബിര്‍ള കോര്‍പ്പറേഷന്‍, പ്രശസ്തമല്ലാത്ത മറ്റു കമ്പനികള്‍ എന്നിവക്കാണ് ഈ കല്‍ക്കരി ബ്ലോക്കുകള്‍ സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയത്.

അന്വേഷണ പരമ്പരയുടെ ആദ്യ ഭാഗത്തില്‍ കല്‍ക്കരി ഖനനത്തിനായി മധ്യപ്രദേശിലെ സെന്‍സിറ്റീവ് ഫോറസ്റ്റ് പാച്ചുകള്‍ തുറക്കാന്‍ വൈദ്യുതി-വ്യവസായ ലോബികള്‍ സര്‍ക്കാരിനെ പ്രലോഭപ്പിച്ചതിനെ കുറിച്ചും ദി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് വെളിപ്പെടുത്തുന്നുണ്ട്. ബിസിനസ് ലോബികള്‍ വനത്തിനുള്ളിലെ രണ്ട് കല്‍ക്കരി ബ്ലോക്കുകളും ഉന്നം വച്ചിരുന്നു. ഖനനത്തിന് ഈ ബ്ലോക്കുകള്‍ ഉപയോഗിക്കരുതെന്ന വര്‍ഷങ്ങളായുള്ള പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ മറികടന്നാണ് സര്‍ക്കാര്‍ തുറന്ന രണ്ട് ബ്ലോക്കുകളില്‍ ഒന്ന് ഏക ലേലക്കാരനും ലോബിയിലെ അംഗവും കൂടിയായ അദാനി ഗ്രൂപ്പിന് നല്‍കിയത്.

സീരീസിന്റെ രണ്ടാം ഭാഗത്തില്‍, കല്‍ക്കരി ബ്ലോക്കുകള്‍ക്കായുള്ള ലേലത്തില്‍ ഒരു ലേലക്കാരന്‍ മാത്രമുള്ളപ്പോള്‍, മത്സരാധിഷ്ഠിത ലേല പ്രക്രിയ കൂടാതെ തന്നെ ആ ബ്ലോക്കുകള്‍ സ്വന്തമാക്കാന്‍ സര്‍ക്കാര്‍ സ്വകാര്യ കമ്പനികളെ അനുവദിക്കുന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കുന്നുണ്ട്. രാജ്യത്തിന് ഇപ്പോള്‍ അധിക കല്‍ക്കരി വിതരണം ആവശ്യമില്ലെങ്കിലും സര്‍ക്കാര്‍ കല്‍ക്കരി ഖനികള്‍ വലിയ രീതിയില്‍ വിറ്റഴിക്കുകയാണ്. അടുത്ത ദശാബ്ദത്തേക്ക് രാജ്യത്തിന്റെ വൈദ്യുതി ആവശ്യകതകള്‍ക്കായുള്ള കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചു നല്‍കിയിട്ടുള്ളപ്പോള്‍ കൂടിയാണ് കല്‍ക്കരി ഖനികളുടെ വില്‍പ്പന സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്നത്.

കല്‍ക്കരി മന്ത്രാലയം നടത്തുന്ന വാണിജ്യ കല്‍ക്കരി ഖനന ലേലത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കമ്പനികള്‍ക്കും തുല്യ അവസരങ്ങള്‍ ലേല പ്രക്രിയ നല്‍കുന്നുണ്ടെന്നും മത്സരം തടയുന്നതിന് സാമ്പത്തികവും സാങ്കേതികവുമായ തടസ്സങ്ങളൊന്നും നിലവിലില്ലെന്നും അദാനി ഗ്രൂപ്പ് വക്താവ് ദ കളക്ടീവിന് മെയില്‍ വഴി നല്‍കിയ മറുപടിയില്‍ പറയുന്നു. ”ഞങ്ങള്‍ ഗവണ്‍മെന്റിന്റെ ലേല വ്യവസ്ഥയ്ക്കും നിലവിലുള്ള മാനദണ്ഡങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായാണ് പ്രവര്‍ത്തിക്കുന്നത്. സാങ്കേതികമായും വാണിജ്യപരമായും ഏറ്റവും മത്സരക്ഷമതയുള്ള ലേലക്കാരനാണ് മിനറല്‍ ബ്ലോക്കുകള്‍ നല്‍കുക”; വേദാന്ത അലുമിനിയം വക്താവ് പറയുന്നു. കല്‍ക്കരി മന്ത്രാലയത്തില്‍ നിന്നു വിശദമായ അന്വേഷണങ്ങള്‍ക്കുള്ള മറുപടി ഇനിയും ലഭിച്ചിട്ടില്ല.

ദേജാവൂ
2020 ജൂണില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന വാണിജ്യ കല്‍ക്കരി ഖനന സംവിധാനം മൂലം ആര്‍ക്കൊക്കെ കല്‍ക്കരി ബ്ലോക്കുകള്‍ നല്‍കണമെന്നു തീരുമാനിക്കാനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തിമാണ്. നാല് സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സമിതിയാണ് ഈ തീരുമാനം കൈക്കൊള്ളുന്നത്. എംപവേര്‍ഡ് കമ്മിറ്റി ഓഫ് സെക്രട്ടറിമാര്‍ എന്ന് വിളിക്കുന്ന നാല് സെക്രട്ടറിമാരുടെ ഈ ഗ്രൂപ്പിന് ഏതൊക്കെ ബ്ലോക്കുകളാണ് ഒരൊറ്റ ലേലക്കാരന് വിട്ടുകൊടുക്കേണ്ടതെന്നും, ഏതൊക്കെ നല്‍കരുതെന്നും തീരുമാനിക്കാനുള്ള അധികാരമുണ്ട്. കമ്മിറ്റി എങ്ങനെയാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് കാണിക്കാന്‍ പൊതുവായുള്ള മാനദണ്ഡങ്ങളൊന്നും ഇതുവരെയും ലഭ്യമല്ല.

2021 മാര്‍ച്ചിലും പിന്നീട് 2021 സെപ്തംബറിലുമായാണ് അദാനി ഗ്രൂപ്പ് നേടിയ സിംഗ്രൗലി കല്‍ക്കരിപ്പാടം ലേലത്തില്‍ വച്ചത്. ആദ്യഘട്ടത്തില്‍, ബ്ലോക്കിന്റെ ലേലം കൈ കൊണ്ടത് ഒരു ലേലക്കരന്‍ മാത്രമായിരുന്നു. ഇതോടെ ലേലം അസാധുവായി. ഈ ലേലക്കാരന്റെ ഐഡന്റിറ്റിയുമായി ബന്ധപെട്ടുള്ള പൊതു രേഖകള്‍ സര്‍ക്കാര്‍ പുറത്തു വിടുന്നില്ല. രണ്ടാം ശ്രമത്തില്‍ അദാനി മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്. പിന്നീട് സര്‍ക്കാര്‍ ഇത് ഉന്നത ഉദ്യോഗസ്ഥരുടെ എംപവേര്‍ഡ് കമ്മിറ്റിക്ക് അയക്കുകയും , കമ്പനി ലേലം വിളിച്ച തുകയ്ക്ക് ബ്ലോക്ക് അദാനി ഗ്രൂപ്പിന് കൈമാറാന്‍ തീരുമാനിക്കുകയും ചെയ്തു. പൊതു ആസ്തികള്‍ ലേലം ചെയ്യുന്നതിനുള്ള തത്വങ്ങളെ ദുര്‍ബലപ്പെടുത്തിയാണ് ഈ ലേലം സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടു പോയത്.

കല്‍ക്കരി ബ്ലോക്കുകള്‍ പോലെ എന്തെങ്കിലും വില്‍ക്കുമ്പോള്‍ രാജ്യത്തിന്റെ ഖജനാവിലേക്ക് മികച്ച നീക്കിയിരിപ്പ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍, ഒരാള്‍ക്ക് പകരം താല്‍പ്പര്യമുള്ള നിരവധി ആളുകള്‍ വാങ്ങാനെത്തുന്നതാണ് ലാഭം. ഒരാള്‍ മാത്രം ലേലം വിളിക്കുമ്പോള്‍, ഗൂഢാലോചന പോലെ എന്തെങ്കിലും സംഭവിക്കുന്നുണ്ടോ അല്ലെങ്കില്‍ വില്‍ക്കുന്നവയ്ക്ക് ആവശ്യക്കാര്‍ കുറവുണ്ടോ എന്ന് ആളുകളില്‍ സ്വാഭാവികമായും സംശയം ഉണ്ടായേക്കാം. കൂടുതല്‍ ലേലക്കാര്‍ ലേലത്തില്‍ എത്തുമ്പോള്‍ ഈ ആശങ്കകള്‍ ഒഴിവാക്കാനും പൊതുജനങ്ങളുടെ പ്രയോജനത്തിനായി ന്യായമായ വില ലഭിക്കാനും സഹായിക്കുന്നു. 2014-ന് മുമ്പ് ഏകപക്ഷീയം എന്ന് സുപ്രീം കോടതി വിമര്‍ശിച്ച അലോട്ട്മെന്റ് രീതിയുടെ പുതിയ പതിപ്പാണ് ഈ വിവേചനാധികാര വ്യവസ്ഥ. കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്യാതിരിക്കുകയും പകരം സര്‍ക്കാര്‍ കമ്മിറ്റി മുഖേന അവ അനുവദിക്കുകയും ചെയ്തതിലൂടെ സര്‍ക്കാരിന് വരുമാന നഷ്ടം സംഭവിച്ചതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയും (സിഎജി) സുപ്രിം കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. അന്നു പ്രതിപക്ഷത്തായിരുന്ന ബിജെപി ഇതിനെ ‘കല്‍ക്കരി കുംഭകോണം’ എന്നാണ് കുറ്റപ്പെടുത്തിയത്.

1990-കളില്‍ വിവേചനാധികാരം അനുവദിക്കുന്ന പ്രക്രിയ ആരംഭിച്ചപ്പോള്‍ രാജ്യത്തിന് വൈദ്യുതി ഉല്‍പ്പാദനം വിപുലീകരിക്കേണ്ടി വന്നു. മുന്‍കാലങ്ങളില്‍, രാജ്യത്തിന് വലിയ രീതിയില്‍ കല്‍ക്കരിയുടെ ആവശ്യകത നിലനിന്നിരുന്നു. അതില്‍ നിന്ന് പണം സമ്പാദിക്കുന്നതായിരുന്നില്ല രാജ്യത്തിന്റെ പ്രധാന മുന്‍ഗണന. എന്നാല്‍ ഇന്ന്, കല്‍ക്കരിയില്‍ നിന്ന് വരുമാനം ഉണ്ടാക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടിരിക്കുന്നത്. കല്‍ക്കരി ഖനികള്‍ രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്നായി മാറി കഴിഞ്ഞിരിക്കുന്നു. അതിനാല്‍, കല്‍ക്കരി ആവശ്യമുള്ളതില്‍ നിന്ന് കല്‍ക്കരിയില്‍ നിന്ന് പണം സമ്പാദിക്കേണ്ടതിലേക്ക് സാഹചര്യം മാറിയപ്പോള്‍ ആവിശ്യത്തിലധികമുള്ള കല്‍ക്കരി ഉദ്പാദനമാണ് നടന്നു കൊണ്ടിരിക്കുന്നത്.

രാജ്യത്തിന്റെ സാധാരണഗതയില്‍ രാജ്യത്തിനാവിശ്യമുള്ളതിനേക്കള്‍ അധികം കല്‍ക്കരി മിച്ചമുള്ള ഒരു യുഗത്തിലേക്കാണ് കൂപ്പുകുത്തികൊണ്ടിരിക്കുന്നത്. ലക്നൗവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ പ്രിയാന്‍ഷു ഗുപ്ത കളക്ടീവിനോട് പറയുന്നതനുസരിച്ചു മതിയായ മത്സരം ആകര്‍ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സര്‍ക്കാരിന് സ്വകാര്യ കമ്പനികള്‍ക്ക് ബ്ലോക്കുകള്‍ വിട്ടുകൊടുക്കേണ്ട ആവശ്യകത നിലവിലില്ല. പകൃതി വിഭവങ്ങള്‍ എന്ത് വിലയ്ക്കും വില്‍ക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇതിനെയും കാണേണ്ടതെന്ന് അദ്ദേഹം പറയുന്നു.

അഴിമതി വിരുദ്ധ തരംഗത്തിലൂടെ അധികാരത്തിലേറിയ ബിജെപിയുടെ നേതൃത്വത്തിലുള്ള മോദി സര്‍ക്കാര്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തു നടന്ന കല്‍ക്കരി കുംഭകോണത്തെ പ്രധന പ്രചാരണ ആയുധമായി കൊട്ടിഘോഷിച്ചിരുന്നു. രേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് തൊട്ടുപിന്നാലെ 2014 ഓഗസ്റ്റില്‍ സുപ്രിം കോടതി വിവിധ കമ്പനികള്‍ക്ക് വര്‍ഷങ്ങളായി നല്‍കിയ 204 കല്‍ക്കരി ബ്ലോക്കുകളുടെ വിഹിതം റദ്ദാക്കിയിരുന്നു. ഈ കല്‍ക്കരി പ്രദേശങ്ങള്‍ ഖനനം ചെയ്യുന്നതിനായി കമ്പനികള്‍ക്ക് വിട്ടു നല്‍കിയതില്‍ ക്രമക്കേടുകളുണ്ടെന്ന് അന്ന് കണ്ടെത്തിയിരുന്നു. ഖനികള്‍ ആര്‍ക്കു നല്‍കണമെന്ന് തീരുമാനിച്ചിരുന്ന ‘സ്‌ക്രീനിംഗ് കമ്മിറ്റി’ ലേലം ഇല്ലതെയാണ് ബ്ലോക്കുകള്‍ കമ്പനികള്‍ക്ക് വിട്ടു നല്‍കിയത്.

2015-ഓടെ, 204 കല്‍ക്കരിപ്പാടങ്ങള്‍ ‘സുതാര്യമായ’ രീതികളിലൂടെ ലേലം ചെയ്യുന്നതിനായി മോദിയുടെ കീഴിലുള്ള സര്‍ക്കാര്‍ ഒരു പുതിയ നിയമം കൊണ്ടുവന്നിരുന്നു. നേരത്തെ സുപ്രിം കോടതി റദ്ദാക്കിയവയായിരുന്നു ഇവ. ഈ 204 പട്ടികയില്‍ ഉള്‍പ്പെടാത്ത മറ്റ് കല്‍ക്കരി ബ്ലോക്കുകള്‍ മറ്റൊരു നിയമം ഉപയോഗിച്ചാണു വിറ്റഴിച്ചത്. ഈ പുതിയ സംവിധാനത്തിന് കീഴില്‍, സര്‍ക്കാരിന് ചില കല്‍ക്കരി ബ്ലോക്കുകള്‍ ലേലത്തിലൂടെ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കുകയോ അതല്ലെങ്കില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് നല്‍കുകയോ ചെയ്യാം. തുടക്കത്തില്‍, ഈ കല്‍ക്കരി ബ്ലോക്കുകള്‍ക്കായി സ്വകാര്യ കമ്പനികള്‍ ലേലം വിളിക്കുന്നതിന് ചില പരിമിതികള്‍ നിലനിന്നിരുന്നു. എന്നാല്‍ 2020-ല്‍ ഈ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കി. അതിനാല്‍, കല്‍ക്കരി ബ്ലോക്കുകള്‍ക്കായി മത്സരിക്കാനും ഏറ്റെടുക്കാനും സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു.

തങ്ങള്‍ നടപ്പിക്കുന്ന ഈ ലേല സംവിധാനം മുഖേന രാജ്യത്തിന്റെ പൊതുഖജനാവിലേക്ക് മൂന്നു ട്രില്യണ്‍ രൂപ വരുമാനം ഉണ്ടാകുമെന്ന് 2015 ല്‍ സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ലേലത്തിന്റെ ചില നിബന്ധങ്ങള്‍ സര്‍ക്കാര്‍ എടുത്തുമാറ്റിയതോടെ വര്‍ഷങ്ങളായി, കല്‍ക്കരി ബ്ലോക്കുകള്‍ കുറഞ്ഞ വിലയ്ക്ക് സ്വകാര്യ കമ്പനികള്‍ പിടിച്ചടക്കികൊണ്ടിരിക്കുയാണ്. കല്‍ക്കരി ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി രാജ്യത്തിനുണ്ടെന്ന് ഉദ്യോഗസ്ഥരുടെ നിര്‍ദേശം മുഖവിലക്കെടുക്കാതെയാണ് കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിക്കുന്നത് സര്‍ക്കാര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

ഒടുവില്‍, സുതാര്യത അവകാശപ്പെടുന്ന മോദി സര്‍ക്കാര്‍ തന്നെ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിലപാടില്‍ വെള്ളം ചേര്‍ത്തു. 2020 മെയ് മാസത്തില്‍ സര്‍ക്കാര്‍ രൂപം നല്‍കിയ സെക്രട്ടറിമാരുടെ ഒരു എംപവേര്‍ഡ് കമ്മിറ്റി മുഖേന സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരി പ്രദേശങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കി. നിലവില്‍ കല്‍ക്കരി ബ്ലോക്കുകള്‍ കമ്പനികള്‍ക്ക് അനുവദിച്ചു നല്‍കുന്നത് ഒരു കൂട്ടം ബ്യൂറോക്രാറ്റുകളാണ്, ഒരു ലേലക്കാരന്‍ മാത്രമുള്ളപ്പോള്‍ഏത് ഏത് കമ്പനിക്ക് കല്‍ക്കരി പ്രദേശം നല്‍കണെമെന്ന് തീരുമാനിക്കുന്നതിനുള്ള അധികാരവും ഇവര്‍ക്കുണ്ട്.

എംപവേര്‍ഡ് കമ്മിറ്റിയെ രൂപീകരിച്ചുകൊണ്ടുള്ള ഒഫീസ് മെമ്മോറാണ്ടത്തിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട്‌

സ്വതന്ത്ര ഗവേഷകരില്‍ നിന്നുള്ള വിശകലനം വ്യക്തമാകുന്നത് പോലെ ഒരു ലേലക്കാരന്‍ മാത്രമുള്ള കല്‍ക്കരി ബ്ലോക്കുകളില്‍ നിന്ന് സര്‍ക്കാരിന് വലിയ രീതിയിലുള്ള ലാഭം ഉണ്ടാകില്ല. 214ലെ സുപ്രിം കോടതി വിധിയാണ് ഇതോടെ ഇല്ലാതാകുന്നത്.

കല്‍ക്കരി വിതരണത്തിലെ പുതിയ പഴുതുകള്‍ കമ്പനികള്‍ക്ക് ഒത്തുകളിക്കുള്ള സാധ്യത തുറന്നു കൊടുക്കുന്നതാണ്. മുന്‍കാലങ്ങളിലേതു പോലെ മത്സരങ്ങള്‍ കുറയ്ക്കുന്നതിന് കമ്പനികള്‍ ഷെല്‍ സ്ഥാപനങ്ങളുടെ വിപുലമായ ശൃംഖലകള്‍ സ്ഥാപിക്കുകയാണ് ചെയുന്നത്. അതേസമയം യഥാര്‍ത്ഥ എതിരാളികള്‍ ലേലത്തില്‍ ഡമ്മികളായാണ് പങ്കെടുത്തത്. ഇത്തരത്തിലുള്ള ഒത്തുകളികള്‍ നടത്തി ലേലത്തില്‍ കൃത്രിമം കാണിച്ചതായി കല്‍ക്കരി മന്ത്രാലയവും സിഎജിയും അന്ന് കണ്ടെത്തിയിരുന്നു. വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നതു പോലെ ഇന്ന് ഏറ്റവും കുറഞ്ഞ ചെലവില്‍ കമ്പനികള്‍ക്ക് ആവശ്യമുള്ള ബ്ലോക്ക് സ്വന്തമാകുന്നതിനായി ലേലം വിളിക്കുന്ന ഒരേയൊരു വ്യക്തി തങ്ങളാണെന്ന് ഉറപ്പ് വരുത്തിയാല്‍ മാത്രം മതിയാകും.

പരമ്പരയുടെ മുന്‍ ഭാഗത്ത് പാരാമര്‍ശിച്ചതു പോലെ ഇത്തരത്തിലുള്ള ലോബിയിലൂടെയാണ് പവര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഇന്ത്യയിലെ ഏറ്റവും സെന്‍സിറ്റീവ് ഫോറസ്റ്റ് പാച്ചുകളില്‍ ഒന്നായ സിങ്ഗ്രൗളിയില്‍ മാരാ II മഹാന്‍ കല്‍ക്കരി ബ്ലോക്ക് തുറക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഈ ശ്രമം വിജയിച്ചതോടെ അദാനി ഗ്രൂപ്പ് മാത്രമാണ് കല്‍ക്കരി ബ്ലോക്കിനായി ലേലം വിളിച്ചത്. മറ്റ് ഗ്രൂപ്പ് അംഗങ്ങള്‍ മത്സരം ഒഴിവാക്കാന്‍ രഹസ്യമായി സഹകരിച്ചോ എന്നത് ഇനിയും കളക്റ്റീവിന് സ്വതന്ത്രമായി സ്ഥിരീകരിക്കാനായിട്ടില്ല.

2014ലെ കല്‍ക്കരി അഴിമതിയിലെ ഗുരുതര പ്രശ്‌നമായി ചൂണ്ടിക്കാണിച്ചത് കല്‍ക്കരിപ്പാടങ്ങളുടെ മൂല്യം കൃത്യമായി നിര്‍ണയിക്കാതെ സര്‍ക്കാര്‍ വിട്ടുകൊടുത്തതിലൂടെ വലിയ അളവിലുള്ള തുകയാണ് നഷ്ടമായി എന്നതായിരുന്നുവെന്ന് ‘സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ ഡയറക്ടര്‍ നന്ദികേഷ് ശിവലിംഗം ദി കളക്ടീവിനോട് പറഞ്ഞു. കല്‍ക്കരി സുതാര്യമായ ലേലത്തിലൂടെ വില്‍ക്കണമെന്ന സര്‍ക്കാര്‍ ആശയത്തിന് കോട്ടം തട്ടികൊണ്ടിരിക്കുയാണ്.സര്‍ക്കാരിന്റെ ആ ആശയം പതുക്കെ അനാവരണം ചെയ്യുന്നതു ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൂര്‍ണ്ണ വൃത്തം
മോദി സര്‍ക്കാരിന്റെ കീഴിലുള്ള കല്‍ക്കരി ലേലത്തിന്റെ ആദ്യഘട്ടത്തില്‍ കല്‍ക്കരി ബ്ലോക്കുകള്‍ക്കായി കോര്‍പ്പറേറ്റുകള്‍ക്കിടയില്‍ മത്സരാധിഷ്ഠിത ആവേശമുണ്ടാക്കിയിരുന്നു. അന്നത്തെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് 2015 ജനുവരിയില്‍ ഒരു പൊതു പരിപാടിയില്‍ പറഞ്ഞതനുസരിച്ചു, കല്‍ക്കരി ബ്ലോക്കുകള്‍ ഉള്‍പ്പെടെയുള്ള പ്രകൃതിവിഭവങ്ങളുടെ വിനിയോഗത്തില്‍ സുതാര്യത കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഖനികളിലെ നിക്ഷേപങ്ങള്‍ പുനരുജ്ജീവിപ്പിക്കാനും ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാനും കമ്പനികള്‍ക്ക് അത്യന്താപേക്ഷിതമായ ആത്മവിശ്വാസവും വിശ്വാസവും പകര്‍ന്നു നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടിരുന്നു.

എന്നല്‍ ക്രമേണ ഖനികളിലെ ലേലത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടെ എണ്ണം കുറയുകയും അതുവഴി സര്‍ക്കാരിന് ലഭിക്കുന്ന വരുമാനവും ഗണ്യമായി കുറഞ്ഞു.

ആദ്യ അഞ്ച് ഘട്ടങ്ങളിലായി സര്‍ക്കാര്‍ ലേലത്തില്‍ വച്ച 71 ബ്ലോക്കുകളില്‍ 31 ബ്ലോക്കുകളാണ് വിറ്റഴിച്ചത്. കല്‍ക്കരി ഖനികളുടെ പതിവ് ലേലം നന്നായി നടക്കാതെ വന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കല്‍ക്കരി മേഖലയെ മോചിപ്പിക്കാന്‍ വാണിജ്യ കല്‍ക്കരി ഖനനം അവതരിപ്പിച്ചു,’ദശകങ്ങളുടെ ലോക്ക്ഡൗണ്‍’ എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. കൊറോണ മഹാമാരിയുടെ ആദ്യ തരംഗം രാജ്യത്ത് ആഞ്ഞടിച്ച സമയം കൂടിയായിരുന്നു ഇത്. ഈ വാണിജ്യ ഖനനം അവതരിപ്പിക്കുന്നതിന് മുമ്പ്, ഖനനം ചെയ്ത കല്‍ക്കരി താപവൈദ്യുത നിലയത്തിനുള്ള ഊര്‍ജ്ജമാക്കി മാറ്റുന്നതുപോലെയുള്ള നിയുക്ത ലക്ഷ്യങ്ങള്‍ വച്ച് പുലര്‍ത്തുന്ന കമ്പനികള്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടായിരുന്നുള്ളൂ. വാണിജ്യ കല്‍ക്കരി ഖനനത്തിന് കീഴില്‍, കല്‍ക്കരി ലേലത്തില്‍ ആര്‍ക്കൊക്കെ പങ്കെടുക്കാം എന്നതിനെക്കുറിച്ചുള്ള ഇത്തരത്തിലുള്ള നിയന്ത്രണങ്ങളും മോദി സര്‍ക്കാര്‍ ഇല്ലാതാക്കി.

ഇത് ലേലം വിളിക്കുന്നത്തിനുള്ള പരാമീറ്ററുകളിലും മാറ്റം കൊണ്ടുവരുന്നതിന് കാരണമായി. മോദി സര്‍ക്കാരിന്റെ മുന്‍ കല്‍ക്കരി നിയമങ്ങള്‍ അനുസരിച്ച്, ഒരു കമ്പനിക്ക് സ്വന്തമായി പവര്‍ പ്ലാന്റ് ഉണ്ടെങ്കില്‍, ഒരു കല്‍ക്കരി ബ്ലോക്കിനായി ഏറ്റവും കൂടുതല്‍ പണം നല്‍കാന്‍ തയ്യാറാണെങ്കില്‍, അവര്‍ ലേലത്തില്‍ വിജയികളായിരിക്കും.

വാണിജ്യ കല്‍ക്കരി ഖനനത്തിന്റെ പ്രധാന ഘടകം ‘വരുമാന വിഹിതം’ ആയി മാറി. കൃത്യമായി പറഞ്ഞാല്‍ ഖനനത്തില്‍ നിന്ന് ലഭിക്കുന്ന പണത്തിന്റെ ശതമാനം സര്‍ക്കാരുമായി പങ്കിടാന്‍ കമ്പനികള്‍ തയ്യാറായി. ഇത്തരത്തില്‍ വരുമാനത്തിന്റെ ഉയര്‍ന്ന ശതമാനം സര്‍ക്കാരുമായി പങ്കിടാന്‍ തയ്യാറുള്ള കമ്പനികളാണ് ലേലത്തില്‍ വിജയിക്കുക.

ഇടപാട് കൂടുതല്‍ ആകര്‍ഷകമാക്കാന്‍, വാണിജ്യ ലേലത്തിന്റെ ആദ്യ ഗഡുവില്‍ ഒരു കമ്പനിക്ക് ലേലം വിളിക്കാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ തുക സര്‍ക്കാര്‍ കുറച്ചു നല്‍കും – ‘ഫ്‌ളോര്‍ പ്രൈസ്’ എന്നാണ് ഇതറിയപ്പെടുന്നത്. ലളിതമായി പറഞ്ഞാല്‍, കമ്പനികള്‍ക്ക് ലേലത്തില്‍ പങ്കെടുക്കാനും കല്‍ക്കരി ബ്ലോക്കുകള്‍ നേടാനും സര്‍ക്കാര്‍ കുറഞ്ഞ വിലയില്‍ ഇത് ലഭ്യമാക്കി. ഇത്തരത്തില്‍ ലേലത്തില്‍ നിലന്നിരുന്ന പല പരിധികള്‍ ഒഴിവാക്കിയും പ്രവേശന തടസങ്ങള്‍ ലഘൂകരിച്ചിട്ടും, ലേലത്തില്‍ പങ്കെടുക്കുന്ന കമ്പനികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായില്ല. ഇതോടെ ഒന്നിലധികം കല്‍ക്കരി ബ്ലോക്കുകള്‍ വിറ്റഴിക്കാന്‍ സര്‍ക്കാരിന് സാധിക്കാതെയായി.

ഒരു ലേലക്കാരന്‍ മാത്രമുള്ള ഈ പ്രശ്‌നം പരിഹരിക്കാനായാണ്, സര്‍ക്കാര്‍ ‘റോളിംഗ് ലേലം’ അവതരിപ്പിച്ചത്. അതായത്, ആദ്യ ലേല റൗണ്ടില്‍ ഒരു കല്‍ക്കരി ബ്ലോക്കിന് ഒരു കമ്പനിയില്‍ നിന്ന് മാത്രം ലേലം ലഭിക്കുന്ന സാഹചര്യത്തില്‍, അത് മറ്റൊരു റൗണ്ട് ലേലം കൂടി നടപ്പിലാക്കുകയും മറ്റ് കമ്പനികള്‍ക്ക് ഒന്ന് കൂടി ലേലം വിളിക്കാനുള്ള അവസരം നല്‍കുകയും ചെയ്യും.

വാണിജ്യ കല്‍ക്കരി ലേല വ്യവസ്ഥ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ, കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകം, നിയമകാര്യങ്ങള്‍, സാമ്പത്തികകാര്യം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി സെക്രട്ടറിമാരുടെ എംപവേര്‍ഡ് കമ്മിറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. കല്‍ക്കരി ഖനി വില്‍ക്കാന്‍ പലതവണ ശ്രമിച്ചിട്ടും ഒരു കമ്പനി ഒഴികെ മറ്റാരും കല്‍ക്കരി ഖനിക്ക് ആവശ്യവുമായി എത്തിയില്ലെങ്കില്‍ എന്തുചെയ്യണമെന്ന് തീരുമാനിക്കാനുള്ള ചുമതല ഈ കമ്മിറ്റിക്കായിരുന്നു.

പൊതുവില്‍ ലേലത്തിന് രണ്ട് ഭാഗങ്ങളുണ്ട്: ആദ്യം, കമ്പനികള്‍ ചില സാങ്കേതിക ആവശ്യകതകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് ചെയ്യുന്നത്. രണ്ടാമത്തേതില്‍, സാമ്പത്തികമായ പരിശോധനയാണ്. സാങ്കേതിക റൗണ്ടില്‍ അവര്‍ നല്‍കുന്ന പ്രാരംഭ ഓഫറുകളെ അടിസ്ഥാനമാക്കിയാണ് അവരെ റാങ്ക് ചെയ്യുന്നത്. ഒരു ലേലം നടക്കണമെങ്കില്‍ കുറഞ്ഞത് രണ്ട് പങ്കാളികളെങ്കിലും സാങ്കേതിക റൗണ്ടില്‍ യോഗ്യത നേടണമെന്നാണ് സ്റ്റാന്‍ഡേര്‍ഡ് ടെന്‍ഡര്‍ രേഖ പറയുന്നത്. രണ്ടില്‍ താഴെ പേര്‍ ലേലം വിളിക്കുന്ന സാഹചര്യത്തില്‍ ലേലം അസാധുവാകും. എന്നിരുന്നാലും, ആദ്യമായി വില്‍ക്കപ്പെടാതെ കിടന്ന ബ്ലോക്കുകളുടെ ലേലത്തിന്റെ രണ്ടാം ശ്രമത്തിനായി നല്‍കിയ ടെന്‍ഡര്‍ രേഖകള്‍ ഈ ഏറ്റവും കുറഞ്ഞ ആവശ്യകത ഇല്ലാതാക്കുന്നു. അതായത് രണ്ടാം ലേലത്തിനുള്ള നിയമങ്ങള്‍ മാറ്റിയതോടെ, ആദ്യ റൗണ്ടില്‍ ചെയ്തതുപോലെ കമ്പനികള്‍ ചില മിനിമം വ്യവസ്ഥകള്‍ പാലിക്കേണ്ടി വരുന്നില്ല.

കല്‍ക്കരി പാടങ്ങള്‍ ലേലം ചെയ്യാനുള്ള ആറാം ഗഡുവിന്റെ രണ്ടാം ശ്രമത്തിനുള്ള സ്റ്റാന്‍ഡേര്‍ഡ് ടെന്‍ഡര്‍ ഡോക്യുമെന്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട്. കല്‍ക്കരി ബ്ലോക്ക് വിഹിതം തീരുമാനിക്കുന്നതില്‍ എംപവേര്‍ഡ് കമ്മിറ്റിക്കുള്ള വിവേചനാധികാരം വ്യക്തമാക്കുന്നതാണിത്.

രണ്ടാമത്തെ ലേലത്തില്‍ ആ കമ്പനിക്ക് മാത്രമെ താല്പര്യമുള്ളുവെങ്കില്‍ തുടക്കത്തില്‍ അവര്‍ വാഗ്ദാനം ചെയ്ത ലേലത്തുകയുമായി മുന്നോട്ടു പോകാം. ഇത് എംപവേര്‍ഡ് കമ്മിറ്റിക്കാണ് കൈമാറുന്നത്, തുടര്‍ന്നാണ് ബ്ലോക്ക് അനുവദിക്കണോ വേണ്ടയോ എന്നതില്‍ തീരുമാനമുണ്ടാകുന്നത്. 2022 ഓഗസ്റ്റ് 17-ന്, ഈ എംപവേര്‍ഡ് കമ്മിറ്റി ഗോണ്ട്ബഹേര ഉജെനി ഈസ്റ്റ് ബ്ലോക്ക് അദാനിയുടെ അനുബന്ധ സ്ഥാപനമായ എംപി നാച്വറല്‍ റിസോഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് അനുവദിക്കണമെന്ന് നിര്‍ദ്ദേശിച്ചു. വെറും 5% റവന്യൂ വിഹിതം വാഗ്ദാനം ചെയ്താണ് അദാനി മത്സരമില്ലാതെ ഈ ബ്ലോക്ക് നേടിയത്. താരതമ്യത്തിന്, വാണിജ്യ ലേലത്തിന്റെ ആദ്യ ഘട്ടത്തില്‍, ഏതൊരു ലേലക്കാരന്റെയും ഏറ്റവും കുറഞ്ഞ വരുമാന വിഹിതം 4% ആയി സര്‍ക്കാര്‍ നിജപ്പെടുത്തി.ആവര്‍ത്തിച്ചുള്ള ലേല റൗണ്ടുകള്‍ ഒന്നിലധികം ലേലക്കാരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് 2022 ഓഗസ്റ്റില്‍ കമ്മിറ്റി കൈമാറിയ രണ്ട് ബ്ലോക്കുകളില്‍ ഒന്നാണ് ഗോണ്ട്ബഹേര ഉജെനി ഈസ്റ്റ്. മറ്റൊരു ബ്ലോക്ക്, ടോക്കിസുഡ് II, ട്വന്റി ഫസ്റ്റ് സെഞ്ച്വറി മൈനിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് അനുവദിച്ചത്. ഈ രണ്ടു ബ്ലോക്കുകളും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഒരേയൊരു ലേലക്കാരന് സര്‍ക്കാര്‍ 12 തവണയാണ് കൈ മാറിയത്.

നേരത്തെ ബ്ലോക്കുകള്‍ കൈമാറുന്നത് ഒരു സ്‌ക്രീനിംഗ് കമ്മിറ്റി മുഖനെയായിരുന്നു. ഇപ്പോള്‍ എംപവേര്‍ഡ് കമ്മിറ്റി മുഖനെയാണ് ഇത് നടപ്പിലാക്കുന്നത്. പേരുകളില്‍ വ്യത്യസമുണ്ടെങ്കിലും ഇവ രണ്ടും നിര്‍വഹിക്കുന്നത് ഒരേ കര്‍ത്തവ്യം തന്നെയാണെന്ന് ഐഐഎം ലക്നൗവിലെ ഗുപ്ത ദി കളക്ടീവിനോട് നല്‍കിയ മറുപടിയില്‍ പറയുന്നു.

കല്‍ക്കരി ബ്ലോക്കുകള്‍ നല്‍കാനുള്ള ഈ പുതിയ വഴിയിലൂടെ രാജ്യം മുന്നോട്ടുപോകുമ്പോള്‍, സുപ്രിം കോടതി പരിഹരിക്കാന്‍ ശ്രമിച്ച കല്‍ക്കരിയുടെ ന്യായമായ വില സംബന്ധിച്ച പഴയ പ്രശ്‌നത്തിലേക്ക് തന്നെയാണ് രാജ്യം കൂപ്പുകുത്തുന്നത്. കല്‍ക്കരി ലേലത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ലേലക്കാരില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കുന്ന തുകയെ കുറിച്ച് ഗുപ്ത നടത്തിയ വിശകലനം പരിശോധിക്കുമ്പോള്‍ ലേലക്കാര്‍ കുറയുന്നതോടെ സര്‍ക്കാരിന് ലഭിക്കുന്ന പണത്തിലും കുറവുണ്ടാവുന്നാതായി കാണാനാകും. ഒരു ലേലക്കാരന്‍ മാത്രമുള്ള സന്ദര്‍ഭങ്ങളില്‍, സര്‍ക്കാരിന് അവരില്‍ നിന്ന് ലഭിക്കുന്നതാകട്ടെ ഏറ്റവും കുറഞ്ഞ തുകയാണ്.

കല്‍ക്കരിപ്പാടങ്ങളോട് കുറച്ച് ആളുകള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍, അതിനര്‍ത്ഥം എന്നിരുന്നാലും, കൂടുതല്‍ പലിശയ്ക്കായി കാത്തിരിക്കുന്നതിനുപകരം, ബ്ലോക്കുകള്‍ ആവശ്യപ്പെടുന്ന ആര്‍ക്കും നല്‍കാന്‍ മന്ത്രാലയം തെരഞ്ഞെടുക്കുന്നു. ലളിതമായി പറഞ്ഞാല്‍, പലര്‍ക്കും എന്തെങ്കിലും ആവശ്യമില്ലെങ്കില്‍, താല്‍പ്പര്യം കാണിക്കുന്ന ആര്‍ക്കും അവര്‍ അത് കൈമാറുന്നു.

കല്‍ക്കരി ബ്ലോക്കുകളില്‍ ആളുകള്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍, അവയ്ക്ക് വലിയ ഡിമാന്‍ഡില്ലെന്നാണ് അത് സൂചിപ്പിക്കുന്നതെന്ന് ശിവലിംഗം പറയുന്നു. ആവശ്യം ഉയരുന്നതുവരെ കാത്തിരിക്കാതെ, നിലവില്‍ താല്പര്യം അറിയിക്കുന്നവര്‍ക്ക് ബ്ലോക്കുകള്‍ നല്‍കാനാണ് മന്ത്രാലയം തീരുമാനിച്ചതെന്നും ശിവലിംഗം ചൂണ്ടിക്കാണിക്കുന്നു.

പ്രതിവര്‍ഷം ഏകദേശം 800-900 ദശലക്ഷം ടണ്‍ കല്‍ക്കരി നിലവില്‍ നമുക്ക് ആവിശ്യമായി വരുന്നുണ്ട്. എന്നാല്‍ ഏകദേശം രണ്ട് ബില്യണ്‍ ടണ്ണിന് കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍, വലിയ ഡിമാന്‍ഡ് ഉണ്ടാക്കന്‍ ഇടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്ക് എത്ര കല്‍ക്കരി ആവശ്യമാണ് എന്നത് രാജ്യത്തിന്റെ വൈദ്യുതി ആവശ്യകതയെ ആശ്രയിച്ചണ്. നിലവില്‍ രാജ്യത്തെ മൊത്തം കല്‍ക്കരിയുടെ 85% വൈദ്യുതി മേഖലയാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ വൈദ്യുതിയുടെ ഭൂരിഭാഗവും, കൃത്യമായി പറഞ്ഞാല്‍, 75% ഉല്‍പാദിപ്പിക്കുന്നത് കല്‍ക്കരിയില്‍ നിന്നാണ്.

2018-ല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോള്‍ ഇന്ത്യ പ്രസിദ്ധീകരിച്ച കോള്‍ വിഷന്‍ 2030 എന്ന ഡോക്യുമെന്റ് പ്രകാരം 2017 വരെ സര്‍ക്കാര്‍ അനുവദിച്ച ബ്ലോക്കുകള്‍ 2030-ഓടെ ഇന്ത്യയുടെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. മഹാമാരിയുടെ വരവും ആഗോള സാമ്പത്തിക പ്രതിസന്ധിയും വൈദ്യുതി ആവശ്യങ്ങളില്‍ പരിഷ്‌കരണം നടത്തുന്നതിലേക്ക് നയിച്ചിരുന്നു.

ആദിത്യ ലോല്ല, ശിവലിംഗം, ഗുപ്ത, സുനില്‍ ദഹിയ എന്നിവര്‍ 2023 ല്‍ അവതരിപ്പിച്ച പ്രബന്ധം രാജ്യത്തിന്റെ വൈദ്യുതിയുടെ ആവശ്യകതയെ ചൂണ്ടികാണിക്കുന്നുണ്ട്. പ്രബന്ധത്തില്‍ പറയുന്ന കണക്കുകള്‍ അനുസരിച്ചു രാജ്യത്ത് ഓരോ വര്‍ഷവും വൈദ്യുതിയുടെ ആവശ്യം 6 ശതമാനമായി വര്‍ദ്ധിക്കും.

ഈ കണക്കനുസരിച്ച്, 2030 ആകുമ്പോഴേക്കും വൈദ്യുതി ആവശ്യകത നിറവേറ്റാന്‍ രാജ്യത്തിന് ഏകദേശം 1200 ദശലക്ഷം ടണ്‍ കല്‍ക്കരി വേണ്ടിവരും. 2030-ഓടെ 2,200 ദശലക്ഷം ടണ്‍ കല്‍ക്കരി ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ കല്‍ക്കരി ബ്ലോക്കുകള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു! ഇതിനകം അനുവദിച്ചിട്ടുള്ള കല്‍ക്കരി ബ്ലോക്കുകളുടെ ശേഷി 2030-ല്‍ പ്രതീക്ഷിക്കുന്ന ഡിമാന്‍ഡിനേക്കാള്‍ 15-20% കൂടുതലാണെന്ന് മുമ്പ്, സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ വസ്തുതകള്‍ കല്‍ക്കരി മന്ത്രാലയം കണ്ടില്ലെന്നു നടിക്കുകയാണ്. 2026 ഓടെ കല്‍ക്കരി കയറ്റുമതി ആരംഭിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് 2023 മാര്‍ച്ചില്‍ കല്‍ക്കരി മന്ത്രി മാധ്യമ പ്രസ്തവനയും നടത്തിയിരുന്നു.

Related news


Share on

മറ്റുവാര്‍ത്തകള്‍