UPDATES

വ്യവസായ ലോബികളുടെയും കല്‍ക്കരി മന്ത്രാലയത്തിന്റെയും ഒത്തുകളി; അദാനിക്കു ഖനനം ചെയ്യാന്‍ രാജ്യത്തെ നിബിഢവനങ്ങള്‍ തീറെഴുതുന്നു

രാജ്യത്തെ ഏറ്റവും നിബിഡവനങ്ങളില്‍ ഖനനം നടത്തുന്നതിന് എതിരെയുള്ള  നിരോധനം നീക്കാന്‍ കല്‍ക്കരി മന്ത്രാലയം പരിസ്ഥിതി മന്ത്രാലയത്തെയും ഖനന വിദഗ്ധരെയും ചുമതലപ്പെടുത്തി

                       

രാജ്യത്തെ ഏറ്റവും നിബിഡമായ വനമേഖല ഖനനത്തിനായി തുറന്നുകൊടുക്കാന്‍ കേന്ദ്ര കല്‍ക്കരി മന്ത്രാലയം. പരിസ്ഥിതി മന്ത്രാലയത്തെ ധിക്കരിച്ചുള്ള തീരുമാനമാണിത്. ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന് ലഭ്യമായ രേഖകള്‍ അനുസരിച്ചു മുന്‍നിര സ്വകാര്യ ഊര്‍ജ മേഖല കമ്പനികളുടെ ഒരു വ്യവസായ ഗ്രൂപ്പാണ് തീരുമാനത്തിന് പിന്നില്‍.

രാജ്യത്തെ കല്‍ക്കരി ക്ഷാമം പരിഹരിക്കുന്നതിനായി, ഇന്ത്യയിലെ ഏറ്റവും നിബിഡ വനങ്ങളില്‍ സ്ഥിതി ചെയ്യുന്ന രണ്ട് കല്‍ക്കരി ബ്ലോക്കുകള്‍ ലേലത്തിന് തുറക്കാന്‍ 2021 നവംബറില്‍ കല്‍ക്കരി മന്ത്രാലയത്തിന് അസോസിയേഷന്‍ ഓഫ് പവര്‍ പ്രൊഡ്യൂസേഴ്സ് കത്തയച്ചു. അസോസിയേഷനില്‍ അംഗമായ അദാനി ഗ്രൂപ്പിന് നേട്ടമുണ്ടാക്കാന്‍ വേണ്ടിയാണ് അത്തരം ഒരു ലോബിയിംഗ് നടത്തുന്നത്.

അസോസിയേഷന്‍ ലോബി ചെയ്ത രണ്ട് ബ്ലോക്കുകളില്‍ ഒന്ന്, സിംഗ്രൗലി കല്‍ക്കരിപ്പാടം, മധ്യപ്രദേശിലാണ് സ്ഥിതിചെയ്യുന്നത്. അദാനി ഗ്രൂപ്പ് 2022 മാര്‍ച്ചില്‍ ഏറ്റെടുത്ത താപവൈദ്യുത നിലയത്തിന് സമീപമാണ് സിംഗ്രൗലി കല്‍ക്കരിപ്പാടം.

മറ്റൊന്ന്, ഛത്തീസ്ഗഡിലെ പ്രാചീനമായ ഹസ്ദിയോ അരന്ദ് വനങ്ങളില്‍ സ്ഥിതിചെയ്യുന്നു. അദാനി ഗ്രൂപ്പ് ഖനനം ചെയ്യുന്ന ബ്ലോക്കുകളോട് ചേര്‍ന്നാണ് ഇത്.

കല്‍ക്കരി മന്ത്രാലയം രണ്ട് ബ്ലോക്കുകളും തുറക്കണമെന്ന അസോസിയേഷന്റെ ആവശ്യത്തില്‍ നടപടിയെടുക്കുകയും , ഇവ രണ്ടും ഉള്‍പ്പെടുന്ന ഉയര്‍ന്ന ജൈവവൈവിധ്യ മൂല്യമുള്ളതും സംരക്ഷിക്കപ്പെടേണ്ടതുമായ 15 കല്‍ക്കരിപ്പാടങ്ങളെ കല്‍ക്കരി ഖനന ലേലത്തില്‍ നിന്ന് ഒഴിവാക്കണമെന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ 2018 ലെ നിര്‍ദ്ദേശങ്ങള്‍ പുനരവലോകനം നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.

അവലോകനത്തിന് വഴിയൊരുക്കുന്നതിന് വേണ്ടി, കല്‍ക്കരി മന്ത്രാലയം, വനങ്ങളെ ശല്യപ്പെടുത്താതെ ഖനനം അനുവദിക്കുന്നതിന് ഈ 15 ബ്ലോക്കുകളുടെ ഭാഗങ്ങള്‍ രൂപപ്പെടുത്താന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ രാജ്യത്തെ സെന്‍ട്രല്‍ മൈന്‍ പ്ലാനിംഗ് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ (സിഎംപിഡിഐ) ചുമതലപ്പെടുത്തി.

കല്‍ക്കരി മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇന്‍സ്റ്റിറ്റ്യൂട്ട്, ‘ധാതു, ഖനന മേഖലയിലുള്ള  വിഭാഗങ്ങളിലെ സ്‌പെഷ്യലിസ്റ്റ് കണ്‍സള്‍ട്ടന്റാണ്’, എന്ന്  വെബ്സൈറ്റില്‍ പറയുന്നു.

വളരെ ഇടതൂര്‍ന്ന വനപ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന 15 കല്‍ക്കരി ബ്ലോക്കുകള്‍ ഖനനത്തിനായി തുറന്നുകൊടുക്കാന്‍ സാധിക്കില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അതിന്റെ അവതരണത്തില്‍ കല്‍ക്കരി മന്ത്രാലയത്തെ അറിയിച്ചു.

എന്നിരുന്നാലും, പരിസ്ഥിതി മന്ത്രാലയവുമായുള്ള കത്തിടപാടുകളില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അഭിപ്രായത്തിലെ പ്രധാന ഭാഗങ്ങള്‍ കല്‍ക്കരി മന്ത്രാലയം ഒഴിവാക്കി. വിഷയത്തെക്കുറിച്ചുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വീക്ഷണങ്ങളെ തെറ്റായി പ്രതിനിധീകരിച്ചു. പവര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പരിസ്ഥിതി മന്ത്രാലയവുമായുള്ള  സംസാരത്തില്‍ ഉപയോഗിച്ച വാദങ്ങള്‍ ആവര്‍ത്തിക്കുകയാണ് കല്‍ക്കരി മന്ത്രാലയം ചെയ്തത്.

ഒടുവില്‍,  പരിസ്ഥിതി മന്ത്രാലയം ഖനനത്തിന് വിലക്കിയ 15 കല്‍ക്കരി ബ്ലോക്കുകളില്‍ നാലെണ്ണം കല്‍ക്കരി മന്ത്രാലയം തുറന്നുകൊടുത്തു. ഈ നാലില്‍ ഒന്ന് മധ്യപ്രദേശ് ആസ്ഥാനമായുള്ള ബ്ലോക്ക് പവര്‍ പ്രൊഡ്യൂസേഴ്സിന്റെ അസോസിയേഷന്‍ പ്രത്യേകമായി സമ്മര്‍ദ്ദം ചെയ്തത് തുറപ്പിച്ചതാണ്.

അടുത്തിടെ സമാപിച്ച ഏഴാം ഘട്ട വാണിജ്യ കല്‍ക്കരി ഖനന ലേലത്തിലാണ്, കല്‍ക്കരി ബ്ലോക്ക് ലേലത്തിന് വെച്ചത്. അദാനി ഗ്രൂപ്പില്‍ നിന്നുള്ള ഒരു ലേലം  മാത്രമാണ് ലഭിച്ചത്. മറ്റ് ലേലക്കാര്‍ ഇല്ലാത്തതിനാല്‍ ലേലം പരാജയപ്പെട്ടതായി പ്രഖ്യാപിച്ചു. എന്നിരുന്നാലും, ഇവിടെ ഒരു പിടിവള്ളി ഉണ്ട്. പരമ്പരയുടെ രണ്ടാം ഭാഗത്തില്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വിശദമാക്കുന്നുണ്ട്.

‘കല്‍ക്കരി ബ്ലോക്ക് ലേലത്തിന് വയ്ക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടെങ്കിലും അദാനി മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത് എന്നത് ശ്രദ്ധേയമാണ്, ‘ലക്‌നൗവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ പ്രിയാന്‍ഷു ഗുപ്ത പറഞ്ഞു. ”ഇത് സ്ഥാപനപരമായ പിടിച്ചെടുക്കലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്താമെന്നും അദ്ദേഹം പറഞ്ഞു.

അദാനി ഗ്രൂപ്പിന് പുറമെ വേദാന്ത, ആര്‍ പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്, റിലയന്‍സ് എന്നിവരും അസോസിയേഷന്‍ അംഗങ്ങളാണ്.

നിര്‍മാണ ആവശ്യം
2021 ഒക്ടോബര്‍ ആദ്യ വാരത്തില്‍, മാധ്യമ റിപ്പോര്‍ട്ടുകള്‍ ഭയപ്പെടുത്തുന്ന ഒരു സ്ഥിതിവിവരക്കണക്ക് നല്‍കി: ഇന്ത്യയിലെ കല്‍ക്കരി പ്രവര്‍ത്തിക്കുന്ന പവര്‍ പ്ലാന്റുകളില്‍ നാല് ദിവസം നീണ്ടു നില്‍ക്കാന്‍ ആവശ്യമായ കല്‍ക്കരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ‘ഈ വര്‍ഷങ്ങളിലെ ഏറ്റവും താഴ്ന്ന നില’ ആണെന്ന് ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

എന്നാല്‍ ഇന്ത്യയില്‍ നേരിടുന്ന കല്‍ക്കരി ക്ഷാമത്തെക്കുറിച്ചുള്ള എല്ലാ വാദങ്ങളും പാര്‍ലമെന്റില്‍ കല്‍ക്കരി മന്ത്രാലയം നിഷേധിച്ചു. ഡിമാന്‍ഡ് വര്‍ദ്ധനയും കനത്ത മഴ മൂലം ലോജിസ്റ്റിക് കാരണങ്ങളാല്‍ ഖനികളില്‍ നിന്ന് വൈദ്യുത നിലയങ്ങളിലേക്കുള്ള കല്‍ക്കരി ഗതാഗതം തടസ്സപ്പെട്ടതും ആണ് സ്റ്റോക്കുകളില്‍ കുറവ് വരുത്തിയതെന്നായിരുന്നു വിശദീകരണം.

എന്നാല്‍ ഈ സമയം വൈദ്യുത നിലയങ്ങളിലെ സ്റ്റോക്കുകളുടെ ക്ഷാമം സംബന്ധിച്ച വാര്‍ത്തകള്‍ സര്‍ക്കാരിന് കൂടുതല്‍ ഖനികള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനുള്ള തന്ത്രമായി ഉപയോഗിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

ഒരു മാസത്തിന് ശേഷം, അസോസിയേഷന്‍ ഓഫ് പവര്‍ പ്രൊഡ്യൂസേഴ്സിന്റെ ഡയറക്ടര്‍ ജനറലും വൈദ്യുതി മന്ത്രാലയത്തിന്റെ മുന്‍ ബ്യൂറോക്രാറ്റുമായ അശോക് ഖുറാന, കല്‍ക്കരി ക്ഷാമത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെടുത്തി അന്നത്തെ കല്‍ക്കരി സെക്രട്ടറിക്ക് ഒരു ഇമെയില്‍ അയച്ചു.

‘സ്വകാര്യ മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും, ഞങ്ങളുടെ (സ്വകാര്യ സ്ഥാപനങ്ങള്‍’) പുതിയ  ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയുന്നതിന് സമയബന്ധിതമായ പരിഹാരങ്ങളും മാറ്റങ്ങളും  ഉറപ്പാക്കുകയും ആണ് തങ്ങളുടെ ലക്ഷ്യം’ എന്ന് അസോസിയേഷന്‍ അതിന്റെ വെബ്സൈറ്റില്‍ അവകാശപ്പെടുന്നു.

”സ്വകാര്യ മേഖലയും ഇന്ത്യാ ഗവണ്‍മെന്റും ഉത്തരവാദിത്തമുള്ള വ്യവസായ പ്രതിനിധിയായി ആവര്‍ത്തിച്ച് അംഗീകരിച്ചിട്ടുണ്ട്’ എന്ന് അസോസിയേഷന്‍ പറയുന്നു.

2021 നവംബര്‍ 29 ല്‍ അയച്ച ഇമെയില്‍ ആരംഭിക്കുന്നത്, ‘ആത്മനിര്‍ഭര്‍ അഭിയാന്‍’, ‘സ്വകാര്യ കമ്പനികള്‍ക്കായി വാണിജ്യ കല്‍ക്കരി ഖനന മേഖല തുറന്നതിന്’ സര്‍ക്കാരിനെ അസോസിയേഷന്‍ അഭിനന്ദിച്ചുകൊണ്ടാണ്.

താപവൈദ്യുത നിലയങ്ങളെ ബാധിച്ച കല്‍ക്കരി ‘ക്ഷാമം’ ചൂണ്ടിക്കാണിച്ചുകൊണ്ട് അസോസിയേഷന്‍ ‘രാജ്യത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് നാം നമ്മുടെ സ്വാശ്രയത്വം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് വ്യക്തമാണ്’ എന്ന് മെയിലില്‍ പറയുന്നു.

കല്‍ക്കരി മേഖലയിലെ നിക്ഷേപങ്ങളെക്കുറിച്ചും ഭാവിയിലെ ആവശ്യങ്ങളെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ അറിഞ്ഞിരിക്കേണ്ട വ്യക്തിയാണ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ  കോള്‍ സെക്രട്ടറി. എന്നാല്‍ കല്‍ക്കരി ക്ഷാമം എന്ന കിംവദന്തിയിലൂടെ അവസരം തനിക്ക് അനുകൂലമാക്കാന്‍ ശ്രമിക്കുകയാണ് ഖുറാന  ചെയ്തത്.

‘രാജ്യത്തിന്റെ മധ്യ, പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കല്‍ക്കരി ആവശ്യം നിറവേറ്റുന്നതിനായി’ വരാനിരിക്കുന്ന കല്‍ക്കരി ലേലത്തില്‍ ഉള്‍പ്പെടുത്തണമെന്ന് താന്‍ കരുതുന്ന രണ്ട് ബ്ലോക്കുകള്‍ക്ക് ഖുറാന പേരിട്ടു. ആദ്യം, മധ്യപ്രദേശിലെ സിംഗ്രൗളിയില്‍ സ്ഥിതി ചെയ്യുന്ന കല്‍ക്കരിപ്പാടത്തിന് മാറാ കക മഹാന്‍ ബ്ലോക്ക് എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. 950 ദശലക്ഷം ടണ്ണിലധികം കല്‍ക്കരി ഈ ബ്ലോക്കിലുണ്ട്. 50 ചതുരശ്ര കിലോമീറ്ററില്‍ കൂടുതല്‍ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന, ആ പ്രദേശത്തിന്റെ 90% വനമാണ്.

ഖുറാന ശുപാര്‍ശ ചെയ്ത രണ്ടാമത്തെ ബ്ലോക്ക് ഹസ്ദിയോ അരന്ദിന്റെ പേന്ദ്രഖി ആയിരുന്നു. പര്‍സ, കെന്റെ എക്സ്റ്റന്‍ഷന്‍ കല്‍ക്കരി ബ്ലോക്കുകളോട് ചേര്‍ന്നാണ് ഈ ബ്ലോക്ക് സ്ഥിതി ചെയ്യുന്നത്. ഇവ രണ്ടും രാജസ്ഥാനിലെ വൈദ്യുതി വിതരണ കമ്പനിക്കു വേണ്ടി അദാനി ഗ്രൂപ്പ് ഖനനം ചെയ്യുന്നതാണ്. ലോജിസ്റ്റിക് കാരണങ്ങളാല്‍ കമ്പനികള്‍ തങ്ങള്‍ക്ക് ഇതിനകം ഉള്ളവയോട് ചേര്‍ന്നുള്ള ബ്ലോക്കുകളാണ് ഇഷ്ടപ്പെടുന്നത്- നിലവിലുള്ള ഇന്‍ഫ്രാസ്ട്രക്ചറും ഗതാഗതവും ഉപയോഗിക്കുന്നതിനു സൗകര്യമുണ്ടെന്നതും താത്പര്യത്തിന് പിന്നിലുണ്ട്.

പെന്ദ്രാഖി കല്‍ക്കരി ബ്ലോക്കിന്റെ വിസ്തൃതിയുടെയും കല്‍ക്കരി ശേഖരത്തിന്റെയും സംഗ്രഹം കല്‍ക്കരി മന്ത്രാലയത്തിലോ അതിന്റെ അനുബന്ധ വെബ്സൈറ്റിലോ ലഭ്യമല്ല.

2018-ല്‍ ലേലം ചെയ്യുന്നതിനെതിരെ പരിസ്ഥിതി മന്ത്രാലയം ശുപാര്‍ശ ചെയ്ത 15 ബ്ലോക്കുകളുടെ ഭാഗമല്ല ഈ ബ്ലോക്ക്. ഔദ്യോഗിക കത്തിടപാടുകള്‍ അനുസരിച്ചു ‘ലെമ്രു എലിഫന്റ് റിസര്‍വിന് അടുത്താണ്’ ഇത് സ്ഥിതി ചെയ്യുന്നത്. ഛത്തീസ്ഗഢ് ഗവണ്‍മെന്റ് ‘ഹസ്ദിയോ അരന്ദ്’ വനത്തിന്റെ ഒരു ഭാഗം ആന സംരക്ഷണ കേന്ദ്രമായി നിശ്ചയിച്ചതാണ്. പ്രദേശത്തെ ഖനനത്തിന് പരിധിയില്‍ നിന്ന് അകറ്റി നിര്‍ത്താനും ഈ മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന മനുഷ്യ-ആന സംഘര്‍ഷങ്ങള്‍ക്ക് പ്രതിവിധി എന്ന നിലയിലാണ് ആ തീരുമാനം എടുത്തത്. കൂടാതെ, ‘ഹസ്ദിയോ അരന്ദില്‍’ ഖനനം അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയവും പാസാക്കിയിട്ടുണ്ട്. ഖുറാനയുടെ കത്ത് ലഭിച്ച് നാല് ദിവസത്തിന് ശേഷം കല്‍ക്കരി മന്ത്രാലയത്തിലെ ഒരു ഡെപ്യൂട്ടി ഡയറക്ടര്‍ അസോസിയേഷന്റെ ആവശ്യം ശ്രദ്ധയില്‍പ്പെടുത്തി സെന്‍ട്രല്‍ മൈന്‍ പ്ലാനിംഗ് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കത്തയച്ചു. രാജ്യത്ത് കല്‍ക്കരി ക്ഷാമം ഇല്ലെന്ന് അതേ മാസം തന്നെ പാര്‍ലമെന്റില്‍ അവകാശവാദമുന്നയിച്ചെങ്കിലും, അസോസിയേഷന്റെ ആവശ്യപ്രകാരം നടപടിയെടുക്കാന്‍ മന്ത്രാലയം തീരുമാനിച്ചു.

ഇത്തരം 15 കല്‍ക്കരി ബ്ലോക്കുകളില്‍ മാര II മഹാന്‍ കല്‍ക്കരി ബ്ലോക്കും ഉള്‍പ്പെടുന്നു. അവയുമായി ബന്ധപ്പെട്ട് MOEF & CC (പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം) ഈ ബ്ലോക്കുകള്‍ സംരക്ഷിക്കപ്പെടേണ്ടതും ഒഴിവാക്കേണ്ടതുമായ പ്രദേശത്താണ് വരുന്നതെന്ന് അറിയിച്ചിട്ടുണ്ട്,’ എന്നു കത്തില്‍ പറയുന്നു. ‘CMPDII അതിനാല്‍ ദുര്‍ബലമായേക്കാവുന്ന ചില ഭാഗങ്ങള്‍ എടുത്ത ശേഷം അത്തരം ബ്ലോക്കുകള്‍ പരിഗണിക്കാമോ എന്നതിനെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങള്‍ നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നു’.

അസോസിയേഷന്‍ ഓഫ് പവര്‍ പ്രൊഡ്യൂസേഴ്സിന്റെ കത്ത് ഉദ്ധരിച്ച്, 2022 മാര്‍ച്ച് 10 ന് കല്‍ക്കരി മന്ത്രാലയം ഇന്‍സ്റ്റിറ്റ്യൂട്ടിന് മറ്റൊരു കത്ത് അയച്ചു. ഇത്തവണ, വാണിജ്യ ഖനനത്തിനുള്ള ലേലത്തില്‍ മാര II മഹാന്‍, പെന്‍ഡ്രാഖി കല്‍ക്കരി ബ്ലോക്കുകള്‍ ഉള്‍പ്പെടെയുള്ള മറ്റൊരു വ്യവസായ ലോബി ഗ്രൂപ്പായ ASSOCHAM-ല്‍ നിന്ന് സമാനമായ പ്രാതിനിധ്യം കത്തില്‍ ഉദ്ധരിച്ചു.

ഇരുപത് ദിവസങ്ങള്‍ക്ക് ശേഷം, CMPDI യുടെ ജനറല്‍ മാനേജര്‍ ചിരഞ്ജിബ് പത്ര മറുപടി പറഞ്ഞു.

പെന്‍ഡ്രാഖി ബ്ലോക്ക് ലെമ്രു എലിഫന്റ് റിസര്‍വിന്റെ സാമീപ്യം കൂടാതെ ‘ജലശാസ്ത്രപരമായി സെന്‍സിറ്റീവ്’ ആണ്. മാര II മഹാന്റെയും പേന്ദ്രഖിയുടെയും ഭാഗങ്ങള്‍ ചുറ്റുമുള്ള കാടുകളെ ശല്യപ്പെടുത്താതെ ഖനനത്തിനായി രൂപപ്പെടുത്താന്‍ സാധിക്കുമോ എന്ന് പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിക്കാന്‍ പത്ര പറഞ്ഞു.

പരിസ്ഥിതി മന്ത്രാലയം ലേലത്തില്‍ നിന്ന് വിട്ടു നിര്‍ത്താന്‍ ആഗ്രഹിക്കുന്ന 15 കല്‍ക്കരി ബ്ലോക്കുകളുടെ സ്ഥിതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 2022 ഏപ്രില്‍ 29 ന്, കല്‍ക്കരി മന്ത്രാലയം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്യോഗസ്ഥരുമായി ഒരു യോഗം ചേര്‍ന്നു. 15 ബ്ലോക്കുകളുടെ ലിസ്റ്റ് ഇല്ലാത്തതിനാല്‍ ഈ അവലോകനത്തില്‍ നിന്ന് പെന്ദ്രഖിയെ ഒഴിവാക്കി. അതും ലേലത്തിന് വെച്ചിട്ടില്ല.

കല്‍ക്കരി മന്ത്രാലയ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഇന്‍സ്റ്റിറ്റ്യൂട്ട് 15 ബ്ലോക്കുകളെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചു. യോഗത്തിന്റെ മിനിറ്റ്‌സ് അനുസരിച്ച് ‘ഓരോ ബ്ലോക്കിലും ചര്‍ച്ച’ നടത്തി എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

കല്‍ക്കരി ഖനനത്തിനായുള്ള 15 ബ്ലോക്കുകളില്‍ ഒന്നില്‍ നിന്നും ‘കുറച്ചു ഭാഗം വിഭജിച്ചെടുക്കാന്‍ കഴിഞ്ഞേക്കില്ല’ എന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് നിഗമനം ചെയ്തു, ‘ബ്ലോക്കിന് 90% പച്ചപ്പുണ്ട്. ബ്ലോക്കില്‍ നിന്നുള്ള  ഭാഗം വിഭജിക്കാന്‍ കഴിഞ്ഞേക്കില്ല..’

വളച്ചൊടിക്കുന്ന വസ്തുതകള്‍
വീണ്ടും, അന്നത്തെ കല്‍ക്കരി സെക്രട്ടറി അനില്‍ കുമാര്‍ ജെയിന്‍ 2022 ഓഗസ്റ്റില്‍ പരിസ്ഥിതി മന്ത്രാലയത്തിന് കത്തെഴുതി, ‘CMPDI’ പറയുന്നത് അനുസരിച്ചു മേല്‍പ്പറഞ്ഞ 15 കല്‍ക്കരി ബ്ലോക്കുകളില്‍ അഞ്ച് ബ്ലോക്കുകള്‍ വന്യജീവി സങ്കേതങ്ങള്‍/ദേശീയ ഉദ്യാനങ്ങള്‍/ESZ എന്നിവയിലല്ല, മറിച്ച് വളരെ ഇടതൂര്‍ന്ന വനമോ ഉയര്‍ന്ന പച്ചപ്പുള്ളതോ ആണെന്ന്’ എന്നാണ് കത്തില്‍ പറയുന്നത്.

ഉയര്‍ന്ന ഗ്രേഡ് കല്‍ക്കരിയും ഈ ബ്ലോക്കുകളിലെ ഗണ്യമായ കരുതല്‍ ശേഖരവും കണക്കിലെടുത്ത് ഈ അഞ്ച് ബ്ലോക്കുകളും ലേലത്തിന് വയ്ക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം എഴുതി.

ഭാഗങ്ങള്‍ വേണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രത്യേകം പറഞ്ഞിരുന്ന കാര്യം ജെയിന്‍ പൂര്‍ണമായും ഒഴിവാക്കി. ബ്ലോക്കുകളിലെ  ഒരു വിഭാഗവും വേര്‍തിരിച്ചു എടുത്തു ഖനനത്തിന് ഉപയോഗിക്കാന്‍ സാധിക്കില്ല എന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസ്താവനയും കത്തില്‍ നിന്നും ഒഴിവാക്കി. പറഞ്ഞിരുന്ന അഞ്ചു ബ്ലോക്കുകളില്‍ 82 % മുതല്‍ 99 % വരെ വനനിബിഢമാണ്.

2022 ഡിസംബര്‍ 15-ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ് കത്തിന്  മറുപടി എഴുതി. ”എല്ലാ ഖനന നിര്‍ദ്ദേശങ്ങളും ഓരോ കേസിന്റെ അടിസ്ഥാനത്തില്‍ പ്രോസസ്സ് ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.

‘ഏതെങ്കിലും വനഭൂമി ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, ഏതെങ്കിലും പ്രത്യേക ഖനിയില്‍, യഥാര്‍ത്ഥ ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ്, വന(സംരക്ഷണ) നിയമം, 1980 പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ബന്ധപ്പെട്ട ഉപയോക്തൃ ഏജന്‍സി എടുക്കേണ്ടതാണ്,’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്ലോക്കുകള്‍ ലേലത്തില്‍ നിന്ന് ഒഴിവാക്കാനുള്ള മന്ത്രാലയത്തിന്റെ 2018 തീരുമാനത്തെ കത്തില്‍ പരാമര്‍ശിച്ചിട്ടില്ല. വനമേഖലയെക്കുറിച്ചും പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല.

ഗെയിം ഓണ്‍
2023 മാര്‍ച്ച് 29 ന്, കല്‍ക്കരി മന്ത്രാലയം വാണിജ്യ കല്‍ക്കരി ലേലത്തിന്റെ ഏഴാം ഘട്ടം പ്രഖ്യാപിച്ചു. 98 ബ്ലോക്കുകള്‍ പിടിച്ചെടുക്കാനായിട്ടാണ് ലേലം. ഓഫര്‍ ചെയ്ത 98 എണ്ണത്തില്‍, നാല് ബ്ലോക്കുകള്‍- മാര II മഹാന്‍, താര, മഹാന്‍, തന്‍ഡ്സി III & തന്‍ഡ്സി III (വിപുലീകരണം) –  പരിസ്ഥിതി മന്ത്രാലയം ലേലം ചെയ്യുന്നതിനെതിരെ ശുപാര്‍ശ ചെയ്ത 15 പട്ടികയില്‍ നിന്നുള്ളവയാണ്.

ഈ നാലെണ്ണവും വിജയകരമായി ലേലം ചെയ്യപ്പെട്ടില്ല. മഹാന്‍, മാര II മഹാന്‍, തന്‍ഡ്സി III & തന്‍ഡ്സി III (എക്സ്റ്റന്‍ഷന്‍) എന്നിവയ്ക്ക് ഒറ്റ ലേലം മാത്രമേ ലഭിച്ചുള്ളൂ. അങ്ങനെ അവരെ മത്സരത്തില്‍ നിന്ന് ഒഴിവാക്കി. മൂന്ന് ലേലക്കാരുമായി താരാ ബ്ലോക്ക് മത്സരരംഗത്തുണ്ടായിരുന്നെങ്കിലും ലേലത്തില്‍ നിന്ന് ബ്ലോക്കിനെ ഒഴിവാക്കണമെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പിന്‍വലിച്ചു.

അദാനിയുടെ ഉപസ്ഥാപനമായ മഹാന്‍ എനര്‍ജെന്‍ ലിമിറ്റഡ് മാത്രമാണ് മാര II മഹാന്റെ ലേലം പിടിക്കാന്‍ ആകെയുണ്ടായിരുന്നത്. പവര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ലോബി ചെയ്ത അതേ ബ്ലോക്കാണിത്.

മഹാന്‍ എനര്‍ജെന്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള മഹാന്‍ തെര്‍മല്‍ പവര്‍ പ്ലാന്റ്, മധ്യപ്രദേശിലെ സിംഗ്രൗലി കല്‍ക്കരിപ്പാടത്ത് സ്ഥിതി ചെയ്യുന്നു. അതില്‍ മാര II മഹാന്‍ കല്‍ക്കരി ബ്ലോക്കും ഉണ്ട്.

2022 മാര്‍ച്ചില്‍ 4,250 കോടി രൂപയ്ക്ക് എസ്സാര്‍ പവറില്‍ നിന്ന് ഈ 1,200 മെഗാവാട്ട് പവര്‍ പ്ലാന്റ് ഏറ്റെടുത്തതോടെ സിംഗ്രൗലി കല്‍ക്കരിപ്പാടങ്ങളില്‍ നിന്നുള്ള കല്‍ക്കരിക്കുവേണ്ടിയുള്ള അദാനി ഗ്രൂപ്പിന്റെ ദാഹം വളരാന്‍ തുടങ്ങി.

തുടര്‍ന്നു മാരാ II മഹാന്‍ ബ്ലോക്ക് തുറക്കാന്‍ പവര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ലോബി ചെയ്തു.

പവര്‍ പ്ലാന്റ് ആദ്യം ഉദ്ദേശിച്ചത് സിംഗ്രൗലിയിലെ മാര II  മഹാനിനോട് ചേര്‍ന്നുള്ള മഹാന്‍ കല്‍ക്കരി ബ്ലോക്കില്‍ നിന്ന് കല്‍ക്കരി ഉത്പാദിപ്പിക്കാനാണ്. പക്ഷേ പാരിസ്ഥിതികവും നിയമപരവുമായ കുരുക്ക് കാരണം അതിന് കഴിഞ്ഞില്ല.

2006-ല്‍, അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മഹാന്‍ കല്‍ക്കരി ബ്ലോക്ക് അനുവദിച്ചു. യുകെയില്‍ രജിസ്റ്റര്‍ ചെയ്ത എസ്സാര്‍ ഗ്രൂപ്പിന്റെ എസ്സാര്‍ പവറും, ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസും സംയുക്തമായി നിര്‍ദ്ദേശിച്ച പവര്‍ പ്ലാന്റ് ആണ് അനുവദിച്ചത്. 2010-ഓടെ, മുഴുവന്‍ സിംഗ്രൗലി കല്‍ക്കരിപ്പാടങ്ങളെയും ഗവണ്‍മെന്റ് ‘നോ ഗോ ഏരിയ’ ആയി തരംതിരിച്ചു, അതായത് ഈ പ്രദേശം വളരെ ജൈവവൈവിധ്യവും ഖനനം ചെയ്യാന്‍ കഴിയാത്ത വനങ്ങളാല്‍ സമ്പന്നവുമാണ്.

‘നോ-ഗോ’ നയം തന്നെ അനുകൂലമായില്ല, അന്നത്തെ ഗവണ്‍മെന്റിലെ കാബിനറ്റ് മന്ത്രിമാരുടെ ഒരു ഉന്നത സമിതി അതിനെ ‘നിയമപരമായ അടിസ്ഥാനമില്ല’ എന്ന് തള്ളിക്കളഞ്ഞു.

സര്‍ക്കാര്‍ നയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങിയപ്പോഴും, മാറ II മഹാന്‍, മഹാന്‍ കല്‍ക്കരി ബ്ലോക്കുകള്‍ ഖനിത്തൊഴിലാളികള്‍ക്ക് പരിധി വിട്ടിരുന്നു, ഒരു വശത്ത് പരിസ്ഥിതിവാദികളും ഗോത്രവര്‍ഗ്ഗക്കാരും പരിസ്ഥിതി മന്ത്രാലയവും മറുവശത്ത് ഖനിത്തൊഴിലാളികളും കല്‍ക്കരി മന്ത്രാലയവും ഉള്ള ഒരു യുദ്ധക്കളമായി മാറി. 2022ല്‍ വില്‍പനയ്ക്കുള്ള ഖനന ബ്ലോക്കുകളുടെ പട്ടിക പുറത്തിറക്കിയ മോദി സര്‍ക്കാരും 40 ശതമാനത്തിലധികം പച്ചപ്പുനിറഞ്ഞ കാടുകള്‍ ലേലത്തില്‍ വയ്ക്കില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ തീരുമാനം ഉപേക്ഷിച്ചിരിക്കുകയാണ്.

2023 ഓഗസ്റ്റില്‍, 920 ഏക്കര്‍ വിസ്തൃതിയില്‍ നിലവിലുള്ള 1200 മെഗാവാട്ടില്‍ നിന്നും 1600 മെഗാവാട്ട് ശേഷി കൂട്ടി പവര്‍ പ്ലാന്റ് വികസിപ്പിക്കുന്നതിനുള്ള ഗ്രീന്‍ ക്ലിയറന്‍സ് അദാനി ഗ്രൂപ്പിന് ലഭിച്ചു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വെസ്റ്റേണ്‍ കല്‍ക്കരിപ്പാടങ്ങളില്‍ നിന്നും ‘പ്രോജക്റ്റ് സൈറ്റിന് സമീപമുള്ള വാണിജ്യ കല്‍ക്കരി ഖനികളില്‍ നിന്നും’ പ്ലാന്റിനുള്ള കല്‍ക്കരി സ്രോതസ്സ് ചെയ്യുമെന്ന് ഗ്രൂപ്പ് സബ്‌സിഡിയറി വിപുലീകരണത്തിനായുള്ള അതിന്റെ ഔദ്യോഗിക നിവേദനങ്ങളില്‍ സൂചിപ്പിച്ചു. പ്ലാന്റ് വെടിവയ്ക്കാന്‍, കല്‍ക്കരി സമ്പന്നമായ അയല്‍പക്കത്തുള്ള സിംഗ്രൗലി വനങ്ങള്‍ സംഘത്തിന് അടുത്തായിരുന്നുവെങ്കിലും ഖനനത്തിന് ലഭിച്ചില്ല.

അടുത്തിടെ സമാപിച്ച വാണിജ്യ കല്‍ക്കരി ഖനി ലേലത്തിന്റെ ഏഴാം ഘട്ടത്തില്‍, പ്ലാന്റിന് സമീപമുള്ള മാറ II മഹാന്‍ കല്‍ക്കരി ബ്ലോക്ക്, അസോസിയേഷന്‍ ഓഫ് പവര്‍ പ്രൊഡ്യൂസേഴ്സിന്റെ ലോബിയെ തുടര്‍ന്ന് ലേലത്തിന് ഉയര്‍ത്തി. മഹാന്‍ പവര്‍ പ്ലാന്റിന്റെ ഉടമസ്ഥതയിലുള്ള മഹാന്‍ എനര്‍ജി കമ്പനിയാണ് ലേലത്തില്‍ പങ്കെടുത്തത്. ലേലം അസാധുവായെങ്കിലും, ഇപ്പോള്‍ ബ്ലോക്ക് പിടിമുറുക്കാനുള്ള സാഹചര്യത്തിലാണ്.

ലേലത്തില്‍ പരാജയപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ വിവേചനാധികാരം ഉപയോഗിച്ച് അദാനിയെ സഹായിച്ചതെങ്ങനെയെന്ന് അടുത്ത ഭാഗത്തില്‍

(2023 ഒക്ടോബര്‍ 9-ന് ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് അഴിമുഖം വിവര്‍ത്തനം ചെയ്ത് ഉപയോഗിച്ചിരിക്കുന്നത്)

Related news


Share on

മറ്റുവാര്‍ത്തകള്‍