UPDATES

ചന്ദ കൊച്ചാറിന്റെ അറസ്റ്റ് സിബിഐയുടെത് അധികാര ദുർവിനിയോഗമെന്ന് ബോംബെ ഹൈക്കോടതി.

വായ്പാ തട്ടിപ്പ് കേസിലായിരുന്നു ചന്ദ കൊച്ചാറിനെയും ഭർത്താവിനെയും അറസ്റ്റ് ചെയ്തത്

                       

വായ്പാ തട്ടിപ്പ് കേസിൽ ഐസിഐസിഐ ബാങ്കിൻ്റെ മുൻ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ (സിഇഒ) ചന്ദ കൊച്ചാറിനെയും  ഭർത്താവ് ദീപക് കൊച്ചാറിനെയും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി ബി ഐ) അറസ്റ്റ് ചെയ്തത് അധികാര ദുർവിനിയോഗത്തിന് തുല്യമാണെന്ന് ബോംബെ ഹൈക്കോടതി.ഫെബ്രുവരി ആറിന് ജസ്റ്റിസുമാരായ അനുജ പ്രഭുദേശായി, എൻ ആർ ബോർക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, കൊച്ചാർ കുടുംബത്തെ അറസ്റ്റ് ചെയ്തത് നിയമപ്രകാരമല്ലെന്ന് വിധിച്ചു. 2023 ജനുവരിയിൽ മറ്റൊരു കൂട്ടം ജഡ്ജിമാർ എടുത്ത മുൻ തീരുമാനത്തോട് അവർ യോജിച്ചു കൊണ്ടായിരുന്നു ഈ വിധി. തിങ്കളാഴ്ച പുറത്തുവിട്ട ഉത്തരവിൽ, അറസ്റ്റ് ചെയ്യാൻ തീരുമാനമെടുത്ത സാഹചര്യങ്ങളോ അറസ്റ്റിനെ സാധൂകരിക്കുന്ന വാദങ്ങളോ തെളിയിക്കാൻ സിബിഐക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു. അത്തരം സാഹചര്യങ്ങളുടെ അഭാവം അറസ്റ്റിനെ നിയമവിരുദ്ധമാക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. “പ്രയോഗമില്ലാതെയും നിയമം പാലിക്കാതെയും പതിവായുണ്ടാകുന്ന ഇത്തരം അറസ്റ്റുകൾ അധികാര ദുർവിനിയോഗത്തിന് തുല്യമാണ്,” കോടതി പറഞ്ഞു.

കൊച്ചാർ കുടുംബം അന്വേഷണത്തോട് സഹകരിക്കാത്തതിനാലാണ് അറസ്റ്റ് ചെയ്തതെന്ന അന്വേഷണ ഏജൻസിയുടെ വാദം അംഗീകരിക്കാൻ കോടതി വിസമ്മതിച്ച കോടതി ചോദ്യം ചെയ്യലിൽ മിണ്ടാതിരിക്കാൻ പ്രതികൾക്ക് അവകാശമുണ്ടെന്നും പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 20(3) പ്രകാരം ഒരു കുറ്റകൃത്യം ആരോപിക്കപ്പെടുമ്പോൾ നിശബ്ദത പാലിക്കാൻ ആളുകൾക്ക് അവകാശമുണ്ട്. അത് കുറ്റാരോപിതന് സ്വയം കുറ്റപ്പെടുത്തലിനെതിരായ അവകാശം നൽകുന്നതാണിത്. നിശബ്ദത പാലിക്കാൻ തീരുമാനിച്ചതുകൊണ്ട് അവർ നിയമവുമായി സഹകരിക്കുന്നില്ലെന്ന് അർത്ഥമാക്കില്ലെന്ന് കോടതി ഊന്നിപ്പറഞ്ഞു.

വീഡിയോകോൺ-ഐസിഐസിഐ ബാങ്ക് വായ്പാ കേസിൽ 2022 ഡിസംബർ 23 നാണ് കൊച്ചാർ ദമ്പതികളെ സിബിഐ അറസ്റ്റ് ചെയ്യുന്നത്‌. അറസ്റ്റിനെ ചോദ്യം ചെയ്ത് ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ഇടക്കാല ഉത്തരവിലൂടെ ജാമ്യത്തിൽ വിടാൻ ആവശ്യപ്പെടുകയും ചെയ്താണ് കോടതിയിൽ എത്തിയത്. 2023 ജനുവരി 9 ന്, കോടതി, സിബിഐ അറസ്റ്റിൽ പാകപ്പിഴകൾ ചൂണ്ടിക്കണിച്ചു ഇടക്കാല ഉത്തരവിൽ, കൊച്ചാർ ദമ്പതികൾക്ക് ജാമ്യം അനുവദിച്ചിരുന്നു. ക്രിമിനൽ പ്രൊസീജ്യർ കോഡിൻ്റെ (സിആർപിസി) സെക്ഷൻ 41 എ, പതിവ് അറസ്റ്റുകൾ ഒഴിവാക്കാൻ കൊണ്ടുവന്നതാണെന്ന് ഫെബ്രുവരി 6 ലെ ഉത്തരവിൽ ബെഞ്ച് ചൂണ്ടിക്കാട്ടി.

ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നൽകിയ നോട്ടീസ് കുറ്റാരോപിതനായ വ്യക്തി പാലിക്കുമ്പോൾ അറസ്റ്റ് ചെയ്യാനുള്ള അധികാരത്തെ ഈ വ്യവസ്ഥ പരിമിതപ്പെടുത്തുന്നുവെന്നും അത് ആവശ്യമാണെന്ന് പോലീസിന് അഭിപ്രായമുണ്ടെങ്കിൽ മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്നും വിധിയിൽ പറയുന്നു. കുറ്റാരോപിതനായ ഒരാളെ ചോദ്യം ചെയ്യാനും സാഹചര്യത്തെക്കുറിച്ച് സ്വന്തം നിഗമനത്തിലെത്താനും അന്വേഷണ ഏജൻസിക്ക് അവകാശമുണ്ടെന്ന് കോടതി അംഗീകരിച്ചു. എന്നിരുന്നാലും യവും നിയമാനുസൃതവുമാണെന്ന് ഉറപ്പാക്കാൻ കോടതി സംവിധാനത്തിന് ഇപ്പോഴും പരിശോധിക്കാനും വിലയിരുത്താനും കഴിയുമെന്നും കോടതി പറഞ്ഞു.

കൊച്ചാറുകൾക്കെതിരായ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) 2019 ൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് 2022 ൽ മാത്രമാണെന്നും ബെഞ്ച് കണ്ടെത്തി. “കുറ്റത്തിൻ്റെ ഗൗരവം ഉണ്ടായിരുന്നിട്ടും, കുറ്റകൃത്യം രജിസ്റ്റർ ചെയ്ത തീയതി മുതൽ മൂന്ന് വർഷത്തിലേറെയായി അപേക്ഷകരെ (കൊച്ചാറുകൾ) ചോദ്യം ചെയ്യുകയോ വിളിപ്പിക്കുകയോ ചെയ്തിട്ടില്ല,” അതിൽ പറയുന്നു. 2022 ജൂൺ മുതൽ, സെക്ഷൻ 41 എ പ്രകാരം നോട്ടീസ് അയച്ചപ്പോൾ കൊച്ചാർ ദമ്പതികൾ സിബിഐക്ക് മുമ്പാകെ ഹാജരായിട്ടുണ്ടെന്നും ബെഞ്ച് പറഞ്ഞു.
അന്വേഷണത്തോട് സഹകരിക്കാത്തതിനാലാണ് കൊച്ചാർ ദമ്പതികളെ അറസ്റ്റ് ചെയ്തതെന്നും കുറ്റക്ര്യത്യത്തിന്റെ മുഴുവൻ ഗൂഢാലോചനയും പുറത്തുകൊണ്ടുവരാൻ ഇവരെ കസ്റ്റഡിയിലെടുക്കണമെന്നും സിബിഐ അവകാശപ്പെട്ടിരുന്നു.

കൊച്ചാർമാരെ കൂടാതെ വീഡിയോകോൺ ഗ്രൂപ്പ് സ്ഥാപകൻ വേണുഗോപാൽ ധൂത്തിനെയും കേസിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഹൈക്കോടതി ഇടക്കാല ഉത്തരവിൽ 2023 ജനുവരിയിൽ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. വീഡിയോകോൺ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ബിസിനസുകൾക്ക് സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് മൊത്തം 3,250 കോടി രൂപയുടെ വായ്പ അനുവദിച്ചുവെന്നാണ് അന്വേഷണ ഏജൻസി അവകാശപ്പെടുന്നത്. ഈ അംഗീകാരം ബാങ്കിംഗ് റെഗുലേഷൻ ആക്ടിൽ പറഞ്ഞിരിക്കുന്ന നിയമങ്ങൾക്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കും ബാങ്കിൻ്റെ തന്നെ വായ്പാ നയങ്ങൾക്കും എതിരാണെന്ന് അവർ ആരോപിക്കുന്നു.

സിബിഐ (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) 2019-ൽ ഒരു കേസ് ഫയൽ ചെയ്യുകയും നിരവധി ആളുകളെയും കമ്പനികളെയും പ്രതികളാക്കുകയും ചെയ്തു. ഇതിൽ കൊച്ചാർ കുടുംബം, മിസ്റ്റർ ധൂത്, നുപവർ റിന്യൂവബിൾസ് (ദീപക് കൊച്ചാർ നിയന്ത്രിക്കുന്നത്), സുപ്രീം എനർജി, വീഡിയോകോൺ ഇൻ്റർനാഷണൽ ഇലക്ട്രോണിക്സ് ലിമിറ്റഡ്, വീഡിയോകോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നിവ ഉൾപ്പെടുന്നു. ക്രിമിനൽ ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിൽ പറഞ്ഞിരിക്കുന്ന നിയമങ്ങൾ ലംഘിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ആരോപണങ്ങളിൽ ഉൾപ്പെടുന്നത്. ഐസിഐസിഐ ബാങ്ക് ഈ കമ്പനികൾക്ക് 3,250 കോടി രൂപയുടെ വായ്പാ സൗകര്യങ്ങൾ മാനദണ്ഡങ്ങൾ ലംഘിച്ച് അനുവദിച്ചുവെന്നാണ് ഏജൻസിയുടെ ആരോപണം.

Related news


Share on

മറ്റുവാര്‍ത്തകള്‍