May 15, 2025 |
Share on

അധികാരം കൈയേറണ്ടന്നു ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രിം കോടതി; ബില്‍ക്കീസ് ബാനോ കേസ് പ്രതികള്‍ വീണ്ടും ജയിലിലേക്ക്

അഞ്ചുമാസം ഗര്‍ഭിണിയായ ഒരു 21 കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും അവളുടെ മൂന്നു വയസുള്ള മകള്‍ ഉള്‍പ്പെടെ ഏഴ് കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്യുകയും ചെയ്തവരെയാണ് വെറുതെ വിട്ടത്‌

ബില്‍ക്കീസ് ബാനോ കേസില്‍ സുപ്രിം കോടതിയില്‍ നിന്നും ഗുജറാത്ത് സര്‍ക്കാരിന് കനത്ത തിരിച്ചടി. 2022-ലെ ഗുജറാത്ത് കലാപ സമയത്ത് ബില്‍ക്കീസ് ബാനോവിനെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിലെ 11 പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സര്‍ക്കാര്‍ നടപടി സുപിം കോടതി റദ്ദ് ചെയ്തു. തങ്ങളുടെ സ്വാതന്ത്ര്യം സരംക്ഷിക്കാനുള്ള പ്രതികളുടെ അപേക്ഷ നിരസിച്ച കോടതി രണ്ടാഴ്ച്ചയ്ക്കം ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യാനും പ്രതികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗുജറാത്ത് സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന കേസ് അല്ലാത്തതിനാല്‍ പ്രതികളുടെ ശിക്ഷ ഇളവിനുള്ള അപേക്ഷ സ്വീകരിക്കാനോ ഉത്തരവ് പുറപ്പെടുവിക്കാനോ ഉള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് ഇല്ലായെന്നാണ് ജസ്റ്റീസ് ബി വി നാഗരത്‌ന, ഉജ്ജ്വല്‍ ഭൂയന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാണിച്ചത്. ശിക്ഷ ഇളവില്‍ ഉചിതമായ തീരുമാനം എടുക്കേണ്ടത് പ്രതികള്‍ ശിക്ഷിക്കപ്പെട്ട സംസ്ഥാനമാണെന്നും അല്ലാതെ പ്രതികള്‍ കുറ്റം ചെയ്തതോ തടവില്‍ കഴിഞ്ഞതോ ആയ സംസ്ഥാനമല്ലെന്നുമാണ് സുപ്രിം കോടതി ചൂണ്ടിക്കാണിക്കുന്നത്. കേസ് നടന്ന സംസ്ഥാനം മഹാരാഷ്ട്രയായതിനാല്‍, ആ സംസ്ഥാനത്തിന്‍രെ അധികാരം ഗുജറാത്ത് സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയായിരുന്നുവെന്നും സുപ്രിം കോടതി പറഞ്ഞു. 1992 ലെ ചട്ടം അനുസരിച്ച് ഇളവ് അനുവദിക്കാന്‍ 2022 മേയ് 13 ന് ഗുജറാത്ത് സര്‍ക്കാരിനോട് നിര്‍ദേശിച്ച സുപ്രിം കോടതി ഉത്തരവും ഡിവിഷന്‍ ബഞ്ച് അസാധുവാക്കിയിട്ടുണ്ട്.

2008-ല്‍ ബില്‍ക്കീസ് ബാനോ കേസിലെ 11 പ്രതികള്‍ക്കും മുംബൈയിലെ വിചാരണ കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. 2017 മേയില്‍ ബോംബെ ഹൈക്കോടതി വിചാരണ കോടതിയുടെ ഉത്തരവ് ശരിവച്ചുകൊണ്ട് വിധി പ്രസ്താവം നടത്തുകയും ചെയ്തതാണ്.

2022 ഓഗസ്റ്റ് 15 നാണ് ബില്‍ക്കീസ് ബാനോ കേസിലെ 11 പ്രതികളെയും വെറുതെ വിട്ടുകൊണ്ട് ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 1991-ലെ ശിക്ഷ ഇളവ് ചട്ടപ്രകാരമായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി. 2008-ല്‍ സിബി ഐ കോടതി ജീവപര്യന്തത്തിന് വിധിച്ച പ്രതികളിലൊരാളായ രാധേശ്യാം സുപ്രിം കോടതിയെ സമീപിച്ചതിനു പിന്നാലെയായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി. 15 വര്‍ഷവും നാല് മാസവും ജയില്‍ ശിക്ഷ അനുഭവിച്ചതിനു പിന്നാലെയായിരുന്നു രധേശ്യം ശിക്ഷ ഇളവ് തേടി സുപ്രിം കോടതിയെ സമീപിക്കുന്നത്. ഈ ഹര്‍ജിയില്‍ സുപ്രിം കോടതി ഗുജറാത്ത് സര്‍ക്കാരിനോട് നിര്‍ദേശം തേടിയിരുന്നു. ഇതിന്റെ മറ പിടിച്ചാണ് എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ട് ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിടുന്നത്.

ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരേ ബില്‍ക്കീസ് ബാനു സുപ്രിം കോടതിയെ സമീപിച്ചു.

പ്രതികളെ ശിക്ഷാ കാലാവധിക്കു മുമ്പായി മോചിപ്പിച്ച നടപടി സമൂഹ മനസാക്ഷിയെ പിടിച്ചു കുലുക്കുന്നതാണെന്നാ ബാനോ സുപ്രിം കോടതിയോട് പറഞ്ഞു. ‘ ഈ രാജ്യം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും ഭയാനകമായ കുറ്റകൃത്യം’ എന്നാണവര്‍ തനിക്ക് നേരിട്ട ദുരന്തത്തെ കോടതിയില്‍ പരാമര്‍ശിച്ചത്. കുറ്റവാളികളെ വിട്ടയച്ചെന്ന വാര്‍ത്ത തന്നെ ഞെട്ടിച്ചു കളഞ്ഞെന്നും പൂര്‍ണമായി മരവിച്ചുപോയ അവസ്ഥയിലായെന്നും അവര്‍ പരമോന്നത കോടതിയെ അറിയിച്ചിരുന്നു.

ഗുജറാത്തില്‍ നടന്ന വംശഹത്യയുടെ മറവില്‍ തന്റെ 21 മത്തെ വയസില്‍ കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള്‍ ബില്‍ക്കീസ് ബാനോ അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു. കലാപകാരികള്‍ കൊന്നൊടുക്കിയ ഏഴ് കുടുംബാംഗങ്ങളില്‍ അവളുടെ മൂന്നു വയസുള്ള മകളും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×