UPDATES

വിനോദ് മിറാനി

കാഴ്ചപ്പാട്

B-Town

വിനോദ് മിറാനി

നോട്ട് നിരോധനം വന്നപ്പോള്‍ ബോളിവുഡില്‍ അസംതൃപ്തി ഉയരാഞ്ഞത് എന്തുകൊണ്ട്?

ബോളിവുഡില്‍ ഒരു സ്വതന്ത്ര നിര്‍മ്മാതാവിന് തന്റെ മാത്രം ശേഷി ഉപയോഗിച്ച് ഒരു സിനിമ നിര്‍മ്മിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നതിനെക്കുറിച്ച് സ്വപനം കാണാന്‍ പോലും ഇപ്പോള്‍ കഴിയില്ല.

                       

70-കളിലും 80-കളിലും ചലച്ചിത്ര വ്യവസായത്തില്‍ ഭാഗ്യാന്വേഷികളുടെ തിരക്കായിരുന്നു. പഴയ നിര്‍മ്മാണ കമ്പനികള്‍ ഉണ്ടായിരുന്നുവെങ്കിലും ചലച്ചിത്രനിര്‍മ്മാണത്തിന് ഊര്‍ജം നല്‍കിക്കൊണ്ട് പുതിയ നിര്‍മ്മാണ സ്ഥാപനങ്ങള്‍ ഓരോ ദിവസവും വന്നുകൊണ്ടിരുന്നു. ഹിന്ദി ചലച്ചിത്ര വ്യവസായം ലാഹോറില്‍ നിന്നും കൊല്‍ക്കത്തയിലേക്കും അവിടെ നിന്നും മുംബൈയിലേക്കുമെത്തി. മുംബൈയില്‍ അത് തഴച്ചുവളരുകയും ഇപ്പോഴും പ്രതിവര്‍ഷം 150- നും 200-നുമിടയ്ക്ക് സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു.

പക്ഷെ 90% സിനിമകളും മുടക്കുമുതല്‍ തിരിച്ചുകിട്ടുന്നവയല്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതും എന്നിട്ടും കൂടുതല്‍ ആളുകള്‍ സിനിമ നിര്‍മ്മിക്കാന്‍ ഈ രംഗത്തേക്ക് വരികയും ചെയ്യുന്നത്? നിര്‍മ്മാതാക്കള്‍ മിക്കവാറും നഷ്ടത്തിലാണ് കളം വിടുന്നതെങ്കില്‍ പിന്നെ പുതിയ മുടക്കുമുതല്‍ എവിടെനിന്നുമാണ് വരുന്നത്? ഇപ്പോളിതിനെ ഒരു വ്യവസായമെന്നു വിളിക്കുന്നുണ്ടെങ്കിലും മിക്കപ്പോഴും നിക്ഷേപകനെ വെള്ളത്തിലാക്കുന്ന ഒരു ചൂതാട്ടശാലയാണിത്.

ഈ നഷ്ട, നിക്ഷേപ ചക്രത്തിന് രണ്ടു വശങ്ങളും രണ്ടു ഘട്ടങ്ങളുമുണ്ട്: സ്വതന്ത്ര ചലച്ചിത്ര നിര്‍മ്മാതാക്കളുടെ കാലവും കോര്‍പ്പറേറ്റ് നിര്‍മ്മാതാക്കളുടെ ശൈലിയിലുള്ള നിര്‍മ്മാണ, വിപണന കാലവും. കോര്‍പ്പറേറ്റ് വിഭാഗമാണ് ഇപ്പോള്‍ കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. പടിഞ്ഞാറന്‍ നാടുകളിലെപ്പോലെ ഇന്ത്യയിലും സ്റ്റുഡിയോ സമ്പ്രദായമായിരുന്നു. ഓരോന്നിനും സ്വന്തമായി അഭിനേതാക്കളും സാങ്കേതിക വിദഗ്ദ്ധരും ഉണ്ടായിരുന്നു. മികച്ച ചലച്ചിത്ര പ്രതിഭകളെയും സാങ്കേതിക വിദഗ്ധരെയും ആ കാലം സൃഷ്ടിച്ചിട്ടുണ്ട്. ചലച്ചിത്ര നിര്‍മ്മാണത്തിന്റെ വലിയ നഷ്ടസാധ്യതകളിലേക്ക് അവര്‍ പലരും പിന്നീട് വീണുപോയി.

ബോംബെ ടാക്കീസ്, ഫിലിമിസ്ഥാന്‍, ഫില്‍മാലയ, രഞ്ജിത്ത്, കോഹിനൂര്‍, ബസന്ത്, പ്രഭാത്, ഇമ്പീരിയല്‍ എന്നിങ്ങനെ നിരവധി സ്റ്റുഡിയോകള്‍ അന്നുണ്ടായിരുന്നു. അഭിനയിക്കാനോ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കോ ആയി ആളുകളെ ആകര്‍ഷിക്കാനുള്ള കാന്തികശേഷി ചലച്ചിത്രങ്ങള്‍ക്ക് അന്നും ഉണ്ടായിരുന്നു. ആഗ്രഹങ്ങളുടെ നിരവധി ചെറുപ്പക്കാര്‍ മുംബൈയിലേക്ക് തീവണ്ടി കയറി. പഞ്ചാബികളായിരുന്നു അക്കൂട്ടത്തില്‍ അധികവും. 1970-കളില്‍ അമിതാബ് ബച്ചന്‍ പ്രത്യക്ഷപ്പെടുന്നതുവരെ പഞ്ചാബി പശ്ചാത്തലമുള്ള വലിയ നിര്‍മ്മാണസ്ഥാപനങ്ങളുമായിരുന്നു മുന്നിലുണ്ടായിരുന്നത്.

സ്റ്റുഡിയോ സംവിധാനം അവസാനിച്ചതോടെയാണ് സ്വതന്ത്ര ചലച്ചിത്ര നിര്‍മ്മാതാക്കള്‍ വളര്‍ന്നുവരാന്‍ തുടങ്ങിയത്. പണമുണ്ടെങ്കില്‍ വേറെ യോഗ്യതയൊന്നും വേണ്ട എന്നാണു ചലച്ചിത്ര നിര്‍മ്മാണമേഖലയിലെ വസ്തുത. അതില്ലെങ്കില്‍ സ്വന്തമായി സിനിമ നിര്‍മ്മിക്കും വരെ മുകളിലേക്ക് കയറാന്‍ വളരെ വിഷമവുമാണ്. ആര്‍ക്കും ചലച്ചിത്ര നിര്മാതാകാം എന്നതുകൊണ്ടാണ് ഏതു കൊല്ലമെടുത്തു നോക്കിയാലും നിര്‍മ്മിക്കുന്നവയില്‍ 90% ചലച്ചിത്രങ്ങളും നഷ്ടമാകാന്‍ കാരണം. അനുഭവമോ, ചലച്ചിത്ര നിര്‍മ്മാണത്തെക്കുറിച്ചോ ഉള്ളടക്കത്തെകുറിച്ചോ അറിവോ (ഉള്ളടക്കമാണ് ഒരു സിനിമ എന്താണെന്ന് നിര്‍ണ്ണയിക്കുന്നത്) ഒന്നുമില്ല. ഈ നിര്‍മ്മാര്‍ത്താക്കളുടെ കയ്യില്‍ പണമുള്ളതുകൊണ്ടും, ബാങ്കുകളോ മാറ്റ് സ്ഥാപനങ്ങളോ സിനിമയ്ക്ക് പണം നല്‍കാത്തതുകൊണ്ടും ചലച്ചിത്ര വ്യവസായം അവരെ സ്വീകരിക്കുന്നു.

ചലച്ചിത്രലോകത്ത് പണം വന്നുകൊണ്ടിരിക്കുന്നുണ്ടെങ്കില്‍ അതെവിടെനിന്നും വരുന്നു എന്നതിനെക്കുറിച്ച് ആരും ആകുലപ്പെടാറില്ല. രാഷ്ട്രീയക്കാര്‍, രത്‌ന വ്യാപാരികള്‍, ഭൂപ്രഭുക്കള്‍, വ്യായപാരികള്‍, കള്ളക്കടത്തുകാര്‍ എന്നിങ്ങനെ സംശയിക്കാവുന്ന സ്രോതസ്സുകളില്‍ നിന്നുള്ള പണത്തിലാണ് വ്യവസായം നടന്നുപോകുന്നത്. ക്രമേണ അധോലോകം ചലച്ചിത്രങ്ങള്‍ക്കായി പണമിറക്കാനും തുടങ്ങി. ഉള്ളടക്കവും ഗുണനിലവാരവും ഒരിക്കലും ഒരു മുന്‍ഗണനയായിരുന്നില്ല, പണത്തിനായിരുന്നു മുന്‍തൂക്കം. ചലച്ചിത്രനിര്‍മ്മാണം പലര്‍ക്കും ലാഭകരമായ കച്ചവടമായിരുന്നില്ലെങ്കിലും നിര്‍മ്മാണക്കാലത്ത് അടുപ്പുകള്‍ പുകഞ്ഞിരുന്നു. ഒരു നിര്‍മ്മാതാവ് ഒരു പ്രൊനോട്ട് ഒപ്പിടുകയും ഒരു ചലച്ചിത്ര ലാബ് ഉറപ്പു നല്‍കുകയും ചെയ്താല്‍ അയാള്‍ക്ക് പണം ഉണ്ടാക്കാനാകും എന്നതായിരുന്നു സംവിധാനം. ഈട് എപ്പോഴും സിനിമയുടെ നെഗറ്റിവിലായിരുന്നു വ്യക്തികളിലായിരുന്നില്ല ഉറപ്പ് (കൊള്ളപ്പലിശക്കാരായ ഷൈലോക്കുമാര്‍ അതിനായിരുന്നു നിന്നിരുന്നത്). ഒരു സിനിമ പുറത്തിറങ്ങിയില്ലെങ്കില്‍ ലാബ് ഉറപ്പുകൊണ്ട് ഒന്നും ചെയ്യാനില്ല. എല്ലാ ഉറപ്പും വാക്കാലുള്ളതായിരുന്നു. നിര്‍മ്മാതാവ് കാശ് നല്കുന്നയാള്‍ക്കു നല്‍കിയ പ്രോമിസറിനോട്ട് പക്ഷെ രേഖയായിത്തന്നെ ഇരുന്നു.

ശരാശരിയുടെ കളിയില്‍ നിരവധി സ്വതന്ത്ര നിര്‍മ്മാതാക്കള്‍ പൊന്തിവന്നു. അതായത്, പല സിനിമകളും പൊളിഞ്ഞതിനുശേഷം ഒരെണ്ണം വിജയിച്ചാല്‍ അയാള്‍ വീണ്ടും കളത്തിലുണ്ട് എന്നാണ്. ആ സിനിമയുടെ വിജയം അയാളെ 3 മുതല്‍ 5% വരെ പലിശ വാങ്ങുന്ന വായ്പാദാതാക്കളുടെ അടുക്കലെത്താന്‍ യോഗ്യനാക്കും. മിന്നായം പോലെ വന്നുപോകുന്നവരേക്കാള്‍ ഇത്തരം ധാരാളം നിര്‍മ്മാതാക്കളും ഉണ്ടായിരുന്നു.

ബി ആര്‍ ഫിലിംസ്, ശക്തി ഫിലിംസ്, പ്രമോദ് ഫിലിംസ്, രാജശ്രീ പ്രൊഡക്ഷന്‍സ്, യഷ് രാജ് ഫിലിംസ്, നൈദാദ്വാല സഹോദരന്മാര്‍, ഗോയല്‍ സിനി, എച്ച് എസ് രവാലി, മനോജ് കുമാര്‍, രാജേന്ദ്ര കുമാര്‍, പെഹ്ലാജ് നിഹലാനി, ദാര സിങ്, ജിതേന്ദ്ര തുടങ്ങി സ്ഥിരം ബാനറുകളും കയ്യില്‍ നിറയെ ഫിലിം നെഗറ്റിവുകളും ഉള്ള നഷ്ടങ്ങളും ലാഭവും ഉണ്ടായ നിര്‍മ്മാതാക്കളും ഉണ്ടായിരുന്നു. ഒരു ഫിലിം നെഗറ്റിവ് എന്നാല്‍ കുറച്ചുകാലത്തേക്ക് പണം എന്നാണര്‍ത്ഥം.

നേരത്തെ ഒരു ഫിലിം നെഗറ്റിവ് എന്നാല്‍ അത് വീണ്ടും നല്‍കുന്നതിനോ അല്ലെങ്കില്‍ വില്‍പ്പനയിലോ പണം ഉണ്ടാക്കാം എന്നായിരുന്നു. പിന്നീട് വീഡിയോ പകര്‍പ്പുകള്‍ വന്നപ്പോള്‍ വീഡിയോ അവകാശം വില്‍ക്കുന്നത് നിര്‍മ്മാതാവിന് പണം നല്‍കി. ദൂരദര്‍ശന്‍ വന്നതോടെ അതെ നെഗറ്റിവില്‍ നിന്നും ഡി ഡി സംപ്രേഷണ അവകാശത്തിനും പണം കിട്ടിത്തുടങ്ങി. ഇപ്പോള്‍ സ്വകാര്യ ടെലിവിഷന്‍ ചാനലുകളും സംപ്രേഷണാവകാശം വാങ്ങുന്നു. ഭാഗ്യവശാല്‍ ഈ അവകാശം ഒരു നിശ്ചിത കാലയളവിലേക്കായതിനാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വില്‍ക്കാന്‍ കഴിയും. ചലച്ചിത്ര നിര്‍മ്മാണത്തിന്റെ മറ്റു മേഖലകളിലോ ശേഷി തെളിയിക്കാത്ത അവരുടെ പിന്‍ തലമുറ ഈ അവകാശവില്‍പ്പനയുടെ ഗുണഫലം ഇപ്പോഴും ആസ്വദിക്കുന്നു.

വിദേശധനസ്രോതസുകളുള്ള സ്റ്റുഡിയോകള്‍ വന്നതോടെ സ്വതന്ത്ര നിര്‍മ്മാതാക്കളുടെ കാലം ഏതാണ്ട് അവസാനിച്ചു. ചലച്ചിത്ര വ്യവസായം എക്കാലത്തും ഇങ്ങനെയാണ് പ്രവര്‍ത്തിച്ചിരുന്നത്: എവിടെ നിന്നാണ് പണം വരുന്നത് എന്നതിനെക്കുറിച്ച് അറിയാനോ ശ്രദ്ധിക്കാനോ ശ്രമിക്കാതെ. ആ പ്രക്രിയയില്‍ പല നിര്‍മ്മാതാക്കളും പാപ്പരായെങ്കിലും വ്യവസായം മുന്നോട്ടുപോയി. ഒരു വ്യക്തി ഇതിലെന്തിലും മാറ്റമുണ്ടാക്കുകയോ ഗണിക്കപ്പെടുകയോ ചെയ്തിട്ടില്ല. വിജയവും വിജയികളുമായിരുന്നു ഇപ്പോഴും വേണ്ടിയിരുന്നത്. അമിതാബ് ബച്ചന്‍ കോര്‍പ്പറേറ്റ് ലിമിറ്റഡ് എന്ന കമ്പനിയോടെയാണ് തുടക്കം. ഉദയ് കോട്ടക് എന്ന ബാങ്കര്‍ ബച്ചന്റെ താരമൂല്യത്തിലെ കച്ചവട സാധ്യത തിരിച്ചറിയുകയും അങ്ങനെ ഈ കമ്പനി തുടങ്ങുകയുമായിരുന്നു. അതുവരെയും ചലച്ചിത്ര താരങ്ങള്‍ ഉത്പ്പന്നങ്ങളുടെ പരസ്യ പ്രചാരണ മുഖങ്ങളായാണ് വരാറുണ്ടായിരുന്നത്. പക്ഷെ ബച്ചന്‍ സ്വയം ഒരു ബ്രാന്‍ഡായി (Brand ) മാറി. നിര്‍മ്മാണത്തിന്റെ എണ്ണവും ചെലവിന്റെ പൊരുത്തവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഒരു പിടിയുമില്ലാതെ പോയ അദ്ദേഹത്തിന്റെ പുതിയ കമ്പനി ഏറെ വൈകാതെ പാപ്പരാകുന്നതിന്റെ വക്കിലെത്തി.

തുടങ്ങിയതിനേക്കാള്‍ വേഗത്തില്‍ പൊളിഞ്ഞ ABCL, ബച്ചനെ പാപ്പരായി പ്രഖ്യാപിക്കുന്നത്തിന്റെ വക്കുവരെ എത്തിച്ച വിധത്തില്‍ മുക്കിക്കളഞ്ഞു! പക്ഷെ ABCL ന്റെ പരാജയം മറ്റുള്ളവരെ പിന്തിരിപ്പിച്ചില്ല. ടാറ്റ, ബിര്‍ള, ബിയാനി. മഹീന്ദ്രാസ് തുടങ്ങിയവര്‍ ചലച്ചിത്ര നിര്‍മ്മാണത്തിലേക്കിറങ്ങിയെങ്കിലും അത് തങ്ങള്‍ക്കു പറ്റിയ മേഘാലയല്ലെന്നും ആ പണിയില്‍ കാശിന്റെ ബലം മാത്രമേ തങ്ങള്‍ക്കുള്ളു എന്നും തിരിച്ചറിഞ്ഞു. ഇവരൊക്കെ വന്നു പോയെങ്കിലും വിദേശ സ്റ്റുഡിയോകള്‍ വരികതന്നെ ചെയ്തു. സമ്പദ് രംഗത്തിന്റെ ഉദാരീകരണത്തോടെ, തൊട്ടുപിന്നാലെയല്ലെങ്കിലും കോര്‍പ്പറേറ്റ് ചലച്ചിത്ര കമ്പനികള്‍ വന്നു. അവരെ നയിച്ചത് വിപണി വിദഗ്ധരായിരുന്നു. ഒരു ബിസ്‌കറ്റ് ബ്രാന്‍ഡോ, ടൂത്ത്‌പേസ്റ്റോ, ഷാംപൂവോ വില്‍ക്കുന്ന എളുപ്പത്തില്‍ ചലച്ചിത്രവ്യവസായം കൈകാര്യം ചെയ്യാം എന്നവര്‍ ധരിച്ചു. അവര്‍ പലരും കാലക്രമേണ തിരിച്ചറിഞ്ഞ പോലെ സിനിമ വിപണന വൈദഗ്ധ്യത്തെക്കാള്‍ ചില ചോദനകളുടെ വ്യാപാരമാണ്!

ഇവരില്‍ ചിലര്‍ ഈ പാഠം പഠിക്കാന്‍ വലിയ വില കൊടുത്തുവെങ്കില്‍, ഡിസ്നി, പിരമിഡ് സായ്മിറ, ഇറോസ്, വാര്‍ണര്‍ ബ്രതെഴ്‌സ്, എന്നിവര്‍ സിനിമ നിര്മാണത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. സ്ഥിരമായി സിനിമയെടുക്കുന്ന നിര്‍മാണ സ്ഥാപനങ്ങള്‍ ഇപ്പോള്‍ എണ്ണത്തില്‍ വളരെ കുറവാണ്. യഷ് രാജ്, സാജിദ് നദിയാദ്വാല, കരണ്‍ ജോഹര്‍, വിനോദ് ചോപ്ര – രാജു ഹീരാനി, രാജശ്രീ പ്രൊഡക്ഷന്‍സ്, എക്‌സെല്‍ എന്റെര്‍റ്റൈന്മെന്റ്, ടി സീരീസ്, സഞ്ജയ് ലീല ബന്‍സാലി, തുടങ്ങിയവര്‍ ഇതില്‍ ചിലതാണ്. പക്ഷെ ഇതില്‍ യഷ് രാജിനെ മാറ്റിനിര്‍ത്തിയാല്‍ മിക്കവര്‍ക്കും വേണ്ടി പണമിറക്കുന്നത് സ്റ്റുഡിയോകളാണ്. നിര്‍മ്മാതാക്കളായ മാറിയ അഭിനേതാക്കള്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗന്‍, ഷാ റൂഖ് ഖാന്‍, അമീര്‍ ഖാന്‍, ജോണ് അബ്രഹാം, സൈഫ് അലി ഖാന്‍, അനുഷ്‌ക ചോപ്ര, കങ്കണ റണൗത് എന്നിവരുടെ പിന്നില്‍ കോര്‍പ്പറേറ്റ് പണമാണ്. ഈ പുതിയ സംസ്‌കാരത്തോടെ സിനിമ വ്യവസായത്തില്‍ സംഭവിച്ചത്, എല്ലാ മേഖലയുടെയും പ്രവര്‍ത്തനം സുതാര്യമായി എന്നാണ്. നേരത്തെ വ്യവസായത്തെ താങ്ങിനിര്‍ത്തിയിരുന്ന കള്ളപ്പണത്തിനു പകരമായി പണമിടപാടുകള്‍ കൃത്യമായി. നോട്ടുനിരോധനം വന്നപ്പോള്‍ ചലച്ചിത്ര മേഖലയില്‍ നിന്നും അസംതൃപ്തി ഉയരാത്തതില്‍ അതുകൊണ്ടുതന്നെ അത്ഭുതമില്ല!

ഒരു സ്വതന്ത്ര നിര്‍മ്മാതാവിന് തന്റെ മാത്രം ശേഷി ഉപയോഗിച്ച് ഒരു സിനിമ നിര്‍മ്മിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നതിനെക്കുറിച്ച് സ്വപനം കാണാന്‍ പോലും ഇപ്പോള്‍ കഴിയില്ല. ഒരു സിനിമ നിര്‍മ്മിക്കുകയും അത് പ്രേക്ഷകനിലേക്കെത്തിക്കുകയും ചെയ്യുന്നതിനുള്ള ചെലവ് അയാള്‍ക്ക് താങ്ങാവുന്നതിലും ഏറെയാണ്.

@ The Box Office

ഗല്ലി ബോയ്: രണ്‍വീര്‍ സിംഗ് – ആലിയ ഭട്ട് ചിത്രം. വാലന്റൈന്‍ ദിനത്തിന്റെ ലാഭം കൊയ്യാന്‍ ഫെബ്രുവരി 14-നു പ്രദര്‍ശനത്തിനെത്തി. തന്ത്രം വിജയിച്ചു. ആദ്യദിനം 18 കോടി രൂപയിലേറെയാണ് ചിത്രം നേടിയത്. നിരവധി തുടര്‍ച്ചയായ വമ്പന്‍ വിജയങ്ങളോടെ രണ്‍വീര്‍ സിങ് ഹിന്ദി സിനിമയിലെ പുതിയ സൂപ്പര്‍ സ്റ്റാര്‍ ആയിരിക്കുന്നു.

അമാവാസ്: ഹിന്ദി സിനിമയില്‍ നടാനായി തെളിയിക്കാനുള്ള സച്ചിന്‍ ജോഷിയുടെ മറ്റൊരു ശ്രമം കൂടി പരാജയപ്പെട്ടിരിക്കുന്നു.

ഏക് ലഡ്കി കോ ദേഖാ തോ ഐസ ലഗാ: അച്ഛന്‍-മകള്‍ കഥ അനില്‍ കപൂര്‍-സോനം കപൂര്‍ ദ്വന്തത്തിലൂടെ പറഞ്ഞു ആകര്‍ഷിക്കാനുള്ള ശ്രമം പൊളിഞ്ഞു. ആദ്യ ആഴ്ച 16 കോടി നേടിയ ചിത്രം അടുത്ത ഒന്നോ രണ്ടോ ആഴ്ച്ചകൊണ്ട് 2 കോടി രൂപ കൂടി നേടിയേക്കാം.

മണികര്‍ണിക: മൂന്നാമത്തെ ആഴ്ചയില്‍ 9.5 കോടി രൂപ നേടിയ ചിത്രം ഇതുവരെ 87.5 കോടി രൂപ ഉണ്ടാക്കി.

ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്: അഞ്ചാമത്തെ ആഴ്ചയും നല്ല നേട്ടമുണ്ടാക്കുന്നു. 19 കോടി ഈയാഴ്ച നേടിയ ചിത്രം ഇതുവരെ 218 കോടി രൂപ വരുമാനമുണ്ടാക്കി.

*IANS

വിനോദ് മിറാനി

വിനോദ് മിറാനി

The writer is a veteran film writer and box office analyst

More Posts

Share on

മറ്റുവാര്‍ത്തകള്‍