പാര്‍ട്ടിക്കെതിരേ നിരന്തരം സംസാരിക്കുന്ന എന്നെക്കൊണ്ട് പാര്‍ട്ടിക്ക് അനുകൂലമായി പറയിപ്പിക്കാനുള്ള അവസരമായിട്ടാണ് ഇതിനെ കാണുന്നതെന്നാണ് സംവിധായകൻ മറുപടി നൽകിയെതെന്നും ജോയ് മാത്യു കൂട്ടി ചേർത്തു
മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ‘നാന്‍ പെറ്റ മകന്‍’. ചിത്രത്തിൽ സൈമൺ ബ്രിട്ടോയുടെ വേഷത്തിലാണ് ജോയ് മാത്യു എത്തിയത്. എന്നാൽ പാര്‍ട്ടിയെ നിരന്തരം വിമര്‍ശിച്ച് പ്രസ്താവനകളിറക്കുന്ന താരം പാര്‍ട്ടിക്കാരനായി വെള്ളിത്തിരയിലെത്തിയപ്പോൾ ഒട്ടേറെ വിമർശനങ്ങളും സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നു. ഞാന്‍ അഭിനയിച്ചാല്‍ സഖാക്കള്‍പോലും ഈ സിനിമ കാണില്ലെന്ന് പറഞ്ഞ് സിനിമയിൽ നിന്ന് പിന്മാറാൻ ശ്രമിച്ചിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് ജോയ് മാത്യു. മാതൃഭൂമി ന്യൂസ് ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.
സംവിധായകൻ തന്നോട് ഈ സിനിമയെ കുറിച്ച് പറഞ്ഞപ്പോൾ ചില കാരണങ്ങൾ പറഞ്ഞു സിനിമയിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചിരുന്നു എന്നും. ഞാന്‍ അഭിനയിച്ചാല്‍ സഖാക്കള്‍പോലും കാണില്ലെന്ന് പറഞ്ഞ് സംവിധായകനെ മനസ്സിലാക്കാന്‍ ശ്രമിച്ചെന്നും ജോയ് മാത്യു പറയുന്നു. എന്നാൽ പാര്‍ട്ടിക്കെതിരേ നിരന്തരം സംസാരിക്കുന്ന എന്നെക്കൊണ്ട് പാര്‍ട്ടിക്ക് അനുകൂലമായി പറയിപ്പിക്കാനുള്ള അവസരമായിട്ടാണ് ഇതിനെ കാണുന്നതെന്നാണ് സംവിധായകൻ മറുപടി നൽകിയെതെന്നും ജോയ് മാത്യു കൂട്ടി ചേർത്തു.
‘സൈമണ്‍ബ്രിട്ടോയുടെ ജീവിതം പറയുന്ന കഥാപാത്രമായി ജോയ് മാത്യു വരുന്നു എന്നറിഞ്ഞപ്പോള്‍ത്തന്നെ പോരാളികള്‍ ഉണര്‍ന്നു. വേറെ ആരേയും കിട്ടിയില്ലേ എന്നാണ് അവരാദ്യം സംവിധായകനോട് ചോദിച്ചത്. എന്റെ ഫേസ്ബുക്ക് പേജിലും കമന്റുകളുടെ പൂരമായിരുന്നു. സിനിമയെ സിനിമയായി കാണാന്‍ കഴിയാത്തവര്‍ക്കാണ് അസഹിഷ്ണുത ഉണ്ടാകുന്നത്. പുന്നപ്രവയലാര്‍ സമരത്തില്‍ തൊഴിലാളികളെ തല്ലിച്ചതച്ച ക്രൂരനായ പോലീസ് ഓഫീസര്‍ സത്യനാണ് പിന്നീട് സിനിമയില്‍ ഏറ്റവും മികച്ച തൊഴിലാളിനേതാവിന്റെ വേഷത്തില്‍ എത്തിയത്. അതെല്ലാം അന്ന് അംഗീകരിക്കാന്‍ കഴിഞ്ഞു. ഇന്ന് കാര്യങ്ങള്‍ പ്രശ്‌നമാണ്’- ജോയ് മാത്യു പറയുന്നു
മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ ജീവിതം പറയുന്ന സിനിമയാണ് നാന്‍ പെറ്റ മകന്‍. ജി എസ്.ലാല്‍ ആണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. നിവാസനും സിദ്ദാര്‍ഥ് ശിവയും സരയുവുമടക്കം പ്രമുഖതാരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ അഭിമന്യുവായി അഭിനയിക്കുന്നത് 2012ല്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മിനോണ്‍ ആണ്.