UPDATES

വിദേശം

ഡെന്മാര്‍ക്കിന്റെ പ്രിയപ്പെട്ട മാര്‍ഗ്രേത രാജ്ഞി അധികാരമൊഴിയുന്നു

എലിസബത്ത് രാജ്ഞിയെയും മറികടന്ന് സിംഹാസനത്തില്‍

                       

എലിസബത്ത് രാജ്ഞിയെക്കാള്‍ കൂടുതല്‍ കാലം രാജ്ഞി പദവിയില്‍ ഇരുന്നതിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയ ഡെന്മാര്‍ക്കിലെ മാര്‍ഗേത്ര രാജ്ഞി പദവി ഒഴിഞ്ഞു. ഏറ്റവും കൂടുതല്‍ കാലം ഡെന്മാര്‍ക്കിന്റെ രാജ്ഞിയായ വ്യക്തിയെന്ന ബഹുമതിയും സ്വന്തമാക്കിയാണ് മാര്‍ഗ്രേത II സ്ഥാനമൊഴിയുന്നത്. ജനുവരി 14 ന് സ്ഥാനമൊഴിയുന്നുവെന്നും ശേഷം തന്റെ മൂത്ത മകനും കിരീടാവകാശിയുമായ ഫ്രെഡ്രിക് രാജകുമാരന്‍ അധികാരത്തിലേറുമെന്നുമാണ് രാജ്ഞി അറിയിച്ചിരിക്കുന്നത്. 2023 ഡിസംബര്‍ 31 ഞായറാഴ്ച നല്‍കിയ പുതുവത്സര പ്രസംഗത്തിലായിരുന്നു അപ്രതീക്ഷിതമായ വിടവാങ്ങാല്‍ പ്രഖ്യാപനം.

1972-ലാണ് മാര്‍ഗ്രേത II ഡെന്മാര്‍ക്കിന്റെ രാജ്ഞിയായി സിംഹാസനത്തിലേറുന്നത്. 52 വര്‍ഷങ്ങള്‍ അവര്‍ അതേ സിംഹാസനത്തില്‍ തുടര്‍ന്നു. ഒടുവില്‍ തികച്ചും അപ്രതീക്ഷിതമായി ടെലിവിഷനിലൂടെയുള്ള വിടവാങ്ങല്‍ പ്രഖ്യാപനവും. ശരിയായ സമയം ആഗതമായിരിക്കുന്നു. 2023 ഫെബ്രുവരിയില്‍ ഒരു ശസ്ത്രക്രിയക്ക് വിധേയമായി. ഇതേ തുടര്‍ന്നാണ് ഭാവിയെ കുറിച്ച് ചിന്തിക്കാന്‍ കാരണമായതും സ്ഥാനമൊഴിയാന്‍ തീരുമാനം എടുത്തതെന്നും രാജ്ഞി തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. അടുത്ത തലമുറയിലേക്ക് ഉത്തരവാദിത്തങ്ങള്‍ ഏല്പിച്ചു നല്‍കാനുള്ള സമയം അതിക്രമിച്ചതായും തനിക്ക് തോന്നുന്നുവെന്നും മാര്‍ഗ്രേത തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. തന്റെ പിതാവിന്റെ പിന്‍ഗാമിയായി സ്ഥാനമേറ്റ മാര്‍ഗ്രേത നീണ്ട 52 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിംഹാസനം മകന്‍ ഫ്രെഡറിക്കിന് വിട്ടുകൊടുത്തു 2024 ജനുവരി 14-ന് ഡെന്മാര്‍ക്കിന്റെ രാജ്ഞി പദവിയില്‍ നിന്ന് പടിയിറങ്ങുന്നത്.

2022 സെപ്റ്റംബറില്‍ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി II അന്തരിച്ചതോടെ, യൂറോപ്പില്‍ ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന ചക്രവര്‍ത്തിനി എന്ന നേട്ടം മാര്‍ഗ്രേത IIന് സ്വന്തമായിരുന്നു. ഡെന്മാര്‍ക്കിലെ ഏറ്റവും ജനപ്രീതിയുള്ള വ്യക്തിത്വങ്ങളില്‍ മുന്‍പന്തിയിലാണ് രാജ്ഞിയുടെ സ്ഥാനം. ഡെന്‍മാര്‍ക്കിന്റെ മുന്‍ രാജാവും മാര്‍ഗ്രേതയുടെ അച്ഛനും രാജാവുമായിരുന്ന ഫ്രഡറിക് IX-ന്റെ മരണത്തിന് പിന്നാലെ 1972-ലാണ് മാര്‍ഗ്രേത II, ഡെന്മാര്‍ക്കിന്റെ രാജ്ഞിപദത്തിലെത്തുന്നത്.

രാജ്ഞിയുടെ സ്ഥാനമൊഴിയല്‍ വാര്‍ത്ത ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്സെന്‍ സ്ഥിരീകരിച്ചിരുന്നു. രാജ്ഞിയുടെ ജീവിതകാലം മുഴുവനുമുള്ള ആത്മാര്‍ത്ഥമായ സേവനത്തിനും സമര്‍പ്പണത്തിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു. രാജ്ഞിയുടെ സ്ഥാനമാറ്റത്തിനുള്ള സമയം ആഗതമായിരിക്കുന്നുവെന്ന് അംഗീകരിക്കാന്‍ ഇപ്പോഴും തനിക്ക് ബുദ്ധിമുട്ടാണെന്നും, ഡെന്മാര്‍ക്കിലെ പലര്‍ക്കും മറ്റൊരു പരമാധികാരിയെ കൂടി അറിയാന്‍ വഴിയില്ലായെന്നും മെറ്റെ തന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. രാജ്ഞി ഡെന്മാര്‍ക്കിന്റെ മുഖമുദ്രയാണെന്നും കഴിഞ്ഞ 52 വര്‍ഷങ്ങളായി ഒരു ജനതയെന്ന നിലയിലും രാഷ്ട്രമെന്ന നിലയിലും ഡെന്മാര്‍ക്കിനെ രൂപപ്പെടുത്താനും വളര്‍ത്തികൊണ്ടുവരാനും രാജ്ഞി വഹിച്ച പങ്ക് ചെറുതല്ലന്നും മെറ്റെ തന്റെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ഡെന്മാര്‍ക്കില്‍ നിയമപ്രകാരമായ അധികാരം തെരെഞ്ഞുടുക്കപെട്ട പാര്‍ലമെന്റിനും സര്‍ക്കാരിനുമാണെങ്കിലും വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നത് മുതല്‍ ദേശീയ ദിനാഘോഷങ്ങള്‍ വരെയുള്ള പരമ്പരാഗത ചുമതലകളോടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് രാജാവോ രാജ്ഞിയോയാണ്. രാജാവ്/ രാജ്ഞി കക്ഷി രാഷ്ട്രീയത്തിന് അതീതനായി തുടരണമെന്നാണ് കരുതപ്പെടുന്നത്.

ഫ്രെഡറിക് കത ഒന്‍പതാമന്‍ രാജാവിന്റെയും ഇന്‍ഗ്രിഡ് രാജ്ഞിയുടെയും മകളായി 1940-ലാണ് മാര്‍ഗ്രേതയുടെ ജനനം. ക്രിയാത്മകവും അതോടൊപ്പം തന്നെ തന്ത്രപരവുമായ വ്യക്തിത്വം വഴി തന്റെ ഭരണത്തിലുടനീളം മാര്‍ഗരത്തിനു ഡെന്മാര്‍ക്കിലെ ജനങ്ങളുടെ വിശാലമായ പിന്തുണയുണ്ടായിരുന്നു. ഒപ്പം മാര്‍ഗ്രേതയുടെ പുരാവസ്തു ഗവേഷണത്തോടുള്ള ഇഷ്ടവും വളരെ പേരുകേട്ടതാണ്. 83-കാരിയായ മാര്‍ഗ്രേത പലപ്പോഴും അകമ്പടിയില്ലാതെ കോപ്പന്‍ഹേഗന്‍ തെരുവുകളിലൂടെ സഞ്ചരിക്കുക പതിവായിരുന്നു.

സ്ത്രീകള്‍ക്ക് സിംഹാസനം അവകാശമാക്കുനുള്ള ഭരണഘടനാ ഭേദഗതിയിലൂടെ തന്റെ 31-ആം വയസ്സില്‍ മാര്‍ഗ്രേതയുടെ പിതാവായ ഫ്രെഡറിക് ഒന്‍പതാമന്റെ പിന്‍ഗാമിയായാണ് 1953-ല്‍ ഡെന്മാര്‍ക്കിന്റെ രാജ്ഞി പദവി അലങ്കരിക്കുന്നത്. ഫ്രഞ്ച് നയതന്ത്രജ്ഞനായ ഹെന്റി ഡി ലാബോര്‍ഡ് ഡി മോണ്‍പെസാറ്റിനെ 1967-ല്‍ മാര്‍ഗ്രേത തന്റെ ജീവിത പങ്കാളിയാക്കി. കിരീടാവകാശിയായ ഫ്രെഡറിക് രാജകുമാരനും ജോക്കിം രാജകുമാരനുമാണ് മാര്‍ഗ്രേതയുടെ പുത്രന്മാര്‍.

Share on

മറ്റുവാര്‍ത്തകള്‍