June 05, 2026 |
Share on

ഇന്ത്യന്‍ വംശജനായ ദക്ഷിണാഫ്രിക്കന്‍ കാര്‍ട്ടൂണിസ്റ്റ് നന്ദ സൂബനോട് തന്റെ ആര്‍ട്ട് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍

1994-ലാണ് നന്ദ ‘സെന്റര്‍ ഫോര്‍ ഫൈന്‍ ആര്‍ട്ട്‌സ്-അനിമേഷന്‍ ആന്റ് ഡിസൈന്‍’ എന്ന സ്ഥാപനം തുടങ്ങിയത്

ഇന്ത്യന്‍ വംശജനായ ദക്ഷിണാഫ്രിക്കന്‍ കാര്‍ട്ടൂണിസ്റ്റ് നന്ദ സൂബനോട് തന്റെ ആര്‍ട്ട് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പ്രമുഖ രാഷ്ട്രീയക്കാരുടെ കാരികേച്ചറുകള്‍ വരയ്ക്കുന്നതില്‍ പ്രശസ്തനാണ് നന്ദ സൂബന്‍. മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല ഉള്‍പ്പെടെയുള്ളവരുടെ പ്രശംസയ്ക്ക് പാത്രമായ നന്ദ, ദക്ഷിണാഫ്രിക്കയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതിനെ തുടര്‍ന്ന് 1994-ലാണ് സെന്റര്‍ ഫോര്‍ ഫൈന്‍ ആര്‍ട്ട്‌സ്, അനിമേഷന്‍ ആന്റ് ഡിസൈന്‍ എന്ന സ്ഥാപനം തുടങ്ങിയത്.

സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനം നടത്താനുള്ള അനുവാദം നന്ദ സൂബനില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ആഴ്ചകള്‍ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനം നടത്താനുള്ള നന്ദയുടെ ആവശ്യം നിഷേധിക്കപ്പെടുന്നത്. തീരുമാനത്തിനെതിരെ നന്ദ അപ്പീല്‍ സമര്‍പ്പിച്ചെങ്കിലും 20 വിദ്യാര്‍ത്ഥികള്‍ ഉള്ള സ്ഥാപനം അടച്ചുപൂട്ടണമെന്നാണ് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. ഇതില്‍ പകുതി കുട്ടികളും സൗജന്യമായി വിദ്യാഭ്യാസം നേടുന്നവരാണ്.

‘എന്നെ നാല് തവണ കൊള്ളയടിക്കുകയും സ്‌കൂളിന്റെ സ്ഥലം മാറ്റാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ അടിസ്ഥാനവിവരങ്ങള്‍ സമര്‍പ്പിച്ചില്ല എന്ന കാരണം പറഞ്ഞാണ് സ്‌കൂളിന്റെ അക്രഡിറ്റേഷന്‍ റദ്ദാക്കിയത്. എന്നാല്‍ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ മുഴുവന്‍ വിവരങ്ങളും മോഷണം പോയ കൂട്ടത്തില്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങളും ഉണ്ടായിരുന്നു. പുതിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അക്രഡിറ്റേഷന് വേണ്ടി വീണ്ടും അപേക്ഷിക്കുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്യുകയായിരുന്നു.’

എന്നാല്‍ ആരോഗ്യ, സുരക്ഷ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ വൈകി എന്ന് കാണിച്ചാണ് ഇപ്പോള്‍ വീണ്ടും സ്‌കൂളിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ അധികാരികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ ആവശ്യപ്പെട്ട രേഖകളെല്ലാം സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് നന്ദ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×