എന്തുകൊണ്ടാണ് അടുത്ത പ്രസിഡന്റ് ആരാകുമെന്നതില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും ആകാംക്ഷ?
ഒറ്റ ദിവസം 20 കോടിയോളം ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുന്നുവെന്ന പ്രത്യേകയുമായി നടക്കുന്ന ഇന്തോനേഷ്യന്‍ തെരഞ്ഞെടുപ്പില്‍ ആര് വിജയിക്കുമെന്ന ആകാംക്ഷയിലാണ് ലോകം. ഏകാധിപത്യത്തില്‍ നിന്നും ജനാധിപത്യത്തിലേക്ക് മാറിവരുന്ന ഒരു ദ്വീപസമൂഹ രാജ്യമാണ് ഇന്തോനേഷ്യ.
നിലവിലെ പ്രതിരോധ മന്ത്രിയും സുഹാര്‍ത്തോയുടെ ഏകാധിപത്യഭരണകാലത്ത് സ്‌പെഷ്യല്‍ കമാന്‍ഡറുമായിരുന്ന പ്രബോവോ സുബിയാന്തോയ്ക്കാണ് മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രബോവോ വ്യക്തമായ ലീഡ് നേടിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. എതിര്‍ സ്ഥാനാര്‍ത്ഥികളായ അനീസ് ബസ്വേദന്‍, ഗഞ്ചാര്‍ പ്രനോവോ എന്നിവരെക്കാള്‍ വളരെ മുന്നിലാണെന്നു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്തോനേഷ്യയില്‍ ഫെബ്രുവരി 14 നു നടക്കുന്ന തെരഞ്ഞെടുപ്പിന് ഒട്ടനവധി പ്രത്യേകതകളാണുള്ളത്. 1998 വരെ രാജ്യത്തു നിലനിന്നിരുന്ന സ്വേച്ഛാധിപത്യത്തില്‍ നിന്നും തെരഞ്ഞെടുപ്പ് രീതിയിലേക്ക് മാറിയതിനു ശേഷമുള്ള അഞ്ചാമത്തെ പ്രസിഡന്‍ഷ്യല്‍, ലെജിസ്ലേറ്റീവ് തെരഞ്ഞെടുപ്പാണിത്. 20,600 സീറ്റുകളിലേക്ക് ഏകദേശം 259,000 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.
പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ പിന്‍ഗാമിയെയാണ് ഈ തെരഞ്ഞെടുപ്പ് തീരുമാനിക്കുന്നത്. ഇന്തോനേഷ്യയിലെ നേതൃത്വ പരിവര്‍ത്തനത്തെ സ്വാധീനിക്കുന്ന വലിയ ഘടകം കൂടിയാണിത്. ദ്വീപസമൂഹത്തിലുടനീളമുള്ള 200 ദശലക്ഷം(20 കോടി) ആളുകളാണ് ഒറ്റ ദിവസം വോട്ടു ചെയ്യുന്നത്. ജോക്കോവി എന്നറിയപ്പെടുന്ന പ്രസിഡന്റ് ജോക്കോ വിഡോഡോയില്‍ നിന്ന് ചുമതലയേല്‍ക്കാനായി പ്രധാനമായി മത്സരിക്കുന്നത് മുന്‍ ഗവര്‍ണര്‍മാരായ ഗഞ്ചാര്‍ പ്രണോവോയും, അനീസ് ബസ്വേദനോയും മുന്‍ സ്‌പെഷ്യല്‍ ഫോഴ്സ് കമാന്‍ഡറായ പ്രബോവോ സുബിയാന്റോ എന്നീ മൂന്നുപേരാണ്.
ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത
ആഗോളതലത്തില്‍ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ രാജ്യമാണ് ഇന്തോനേഷ്യ. 277 മില്യണ്‍ ജനങ്ങളില്‍ 90 ശതമാനവും മുസ്ലിം സമുദായത്തില്‍ നിന്നുമായതിനാല്‍, ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രം എന്ന വിശേഷണംകൂടി ഇന്തോനേഷ്യക്കുണ്ട്. ഇന്ത്യന്‍, പസഫിക് സമുദ്രങ്ങള്‍ക്കിടയില്‍ തന്ത്രപ്രധാനമായ സ്ഥാനം കൊണ്ടു മാത്രമല്ല ഐക്യരാഷ്ട്രസഭ, ജി20, ആസിയാന്‍ തുടങ്ങിയ പ്രധാന അന്താരാഷ്ട്ര സംഘടനകളിലെ അംഗത്വങ്ങളും ആഗോള കാര്യങ്ങളില്‍ രാജ്യത്തിനു വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.
മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് ഇന്തോനേഷ്യയിലെ രാഷ്ട്രീയ സ്ഥിരത അത്യന്താപേക്ഷിതമാണ്. മേഖലയില്‍ വളരുന്ന മത്സരം കാരണം ഇന്തോനേഷ്യയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അമേരിക്കയ്ക്കും ചൈനയ്ക്കും പ്രധാനമാണ്. തായ്വാന്റെ സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍, യുഎസ് സൈനിക സാന്നിധ്യം, ദക്ഷിണ ചൈനാക്കടലിനെ ചൊല്ലിയുള്ള ബെയ്ജിംഗുമായുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ആഗോള ശക്തികള്‍ ദീര്‍ഘകാലം പോരാടികൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ തെക്കുകിഴക്കന്‍ ഏഷ്യയിലെ സാമ്പത്തികമായും രാഷ്ട്രീയമായും ഒരു പ്രധാന യുദ്ധഭൂമിയാണ് ഇന്തോനേഷ്യ.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് വിഡോഡോയുടെ നേതൃത്വത്തില്‍, ഇന്തോനേഷ്യയുടെ വിദേശനയം ബീജിംഗിനെയോ വാഷിംഗ്ടണിനെയോ പരസ്യമായി വിമര്‍ശിച്ചിട്ടില്ല. ഒരുപക്ഷത്തോടും ചേരാത്ത ഈ സമീപനം മൂലം ഇന്തോനേഷ്യയിലെ ഗണ്യമായ ചൈനീസ് വ്യാപാരവും നിക്ഷേപവും വര്‍ധിച്ചിരുന്നു. ചൈനയുടെ ധനസഹായത്തോടെ 7.3 ബില്യണ്‍ ഡോളറിന്റെ അതിവേഗ റെയില്‍പ്പാതയുടെ വികസനം ഉള്‍പ്പെടെയാണ് നടന്നത്. ഇതോടൊപ്പം ജക്കാര്‍ത്തയും പ്രതിരോധ സഹകരണം ശക്തമാക്കുകയും അമേരിക്കയുമായുള്ള സൈനികാഭ്യാസങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ ജോക്കോ വിഡോഡോയുടെ പങ്ക്
ഇന്തോനേഷ്യയുടെ തലസ്ഥാനം ബോര്‍ണിയോയിലേക്ക് മാറ്റാനുള്ള 33 ബില്യണ്‍ ഡോളറിന്റെ പദ്ധതി ഉള്‍പ്പെടെ, ശ്രദ്ധേയമായ സാമ്പത്തിക വളര്‍ച്ചയും അടിസ്ഥാന സൗകര്യ പദ്ധതികളുടെ വര്‍ദ്ധനവും ജോക്കോ വിഡോഡോയുടെ ഭരണകലത്തിന്റെ മുഖമുദ്രയാണ്. 2014-ല്‍ അധികാരമേറ്റപ്പോള്‍ കഴിവുകുറഞ്ഞ ജനനായകനെന്ന പരിവേഷമാണ് അദ്ദേഹത്തിന് പ്രതിപക്ഷം ചാര്‍ത്തി നല്‍കിയത്. എന്നാല്‍ ദാരിദ്ര്യവും അസമത്വവും കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച പരിഷ്‌കരണ ചിന്താഗതിക്കാരനായ നേതാവായി സ്വയം തെളിയിക്കുകയായിരുന്നു വിഡോഡോ.എളിയ തുടക്കത്തിലൂടെ ജക്കാര്‍ത്തയുടെ ഗവര്‍ണറും അവിടെ നിന്നും പ്രസിഡന്റുമായി വിഡോഡോ നടത്തിയ യാത്ര ശ്രദ്ധേയമാണ്. ഇന്തോനേഷ്യയിലെ രാഷ്ട്രീയ-സൈനിക ഉന്നതരെ നയിച്ച ആദ്യ വിദേശിയായി അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. കോവിഡ് മഹാമാരി മൂലം സമ്പദ്വ്യവസ്ഥ ചുരുങ്ങിയ 2020-ല്‍ ഒഴികെ, വിഡോഡോയുടെ കീഴില്‍, ഇന്തോനേഷ്യ പ്രതിവര്‍ഷം ശരാശരി 5% വളര്‍ച്ചയാണ് കൈവരിച്ചത്. മുന്‍ പ്രസിഡന്റ് സുഹാര്‍ത്തോയുടെ ഏകാധിപത്യ ഭരണകാലഘട്ടത്തിലെ പിന്തുണക്കാരെയും മുന്‍ ജനറല്‍മാരെയും തന്റെ നേതൃത്വത്തില്‍ ഉള്‍പ്പെടുത്തി വിഡോഡോ രാഷ്ട്രീയ വിട്ടുവീഴ്ചകള്‍ നടത്തിയെന്ന് വിമര്‍ശകര്‍ പറയുന്നു. ഇത് ഇന്തോനേഷ്യയുടെ ജനാധിപത്യത്തിന്റെ വിള്ളലിനെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയിരുന്നു. വിഡോഡോ തന്റെ സ്വാധീനം ഉപയോഗിച്ച് സ്വന്തം മകനെ പിന്തുണച്ച് ഒരു പുതിയ രാഷ്ട്രീയ രാജവംശം സ്ഥാപിക്കാന്‍ സാധ്യതയുണ്ടെന്ന് ചില എതിരാളികള്‍ അവകാശപ്പെടുന്നു.
ആരാണ് പ്രബോവോ സുബിയാന്തോ?
72 കാരനായ പ്രബോവോ സുബിയാന്തോ ഇന്തോനേഷ്യയുടെ രാഷ്ട്രീയ രംഗത്തെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ്. നിലവിലെ പ്രസിഡന്റ് വിഡോഡോയ്ക്കെതിരെ തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ചു പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്. മുന്‍കാല തിരിച്ചടികള്‍ക്കിടയിലും, സ്വതന്ത്ര സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത് അദ്ദേഹം ശക്തനായ സ്ഥാനാര്‍ത്ഥിയാണെന്നാണ്. മുന്‍ ലെഫ്റ്റനന്റ് ജനറലായിരുന്ന അദ്ദേഹം കോപാസസ് എന്നറിയപ്പെടുന്ന ആര്‍മി സ്പെഷ്യല്‍ ഫോഴ്സിലെ ഉയര്‍ന്ന റാങ്കിംഗ് ഓഫീസര്‍ കൂടിയായിരുന്നു. ഇന്തോനേഷ്യയിലെ രാഷ്ട്രീയ ഉന്നതരുമായി ബന്ധം സ്ഥാപിച്ച് സുഹാര്‍ത്തോയുടെ പെണ്‍മക്കളില്‍ ഒരാളെ അദ്ദേഹം വിവാഹം കഴിച്ചിരുന്നു. എന്നിട്ടും സുഹാര്‍ത്തോയുടെ ഭരണകാലത്ത് രാഷ്ട്രീയ എതിരാളികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതില്‍ കോപാസസ് സേനയുടെ പങ്കാളിത്തത്തെത്തുടര്‍ന്ന് 1998-ല്‍ അദ്ദേഹം പുറത്താക്കല്‍ നേരിടേണ്ടിവന്നു. സമീപകാല പ്രചാരണ കാലയളവില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ ജനപ്രിയമാക്കാനുള്ള ശ്രമത്തില്‍, സുബിയാന്റോയും അദ്ദേഹത്തിന്റെ നയതന്ത്രജ്ഞരും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ടിക് ടോക് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും കാര്യമായി ഉപയോഗപെടുത്തിയിരുന്നു. മനുഷ്യാവകാശ ലംഘനത്തിന്റെ പേരിലുള്ള വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ടെങ്കിലും താന്‍ പ്രസിഡന്റായാല്‍ ഏകദേശം 20 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സുബിയാന്റോ പ്രധാനമായും വാഗ്ദാനം ചെയ്യുന്നത്.
ഗഞ്ചാര്‍ പ്രണോവോയും അനീസ് ബസ്വേദനും
ഒരു ഇസ്‌ളാമിക് യൂണിവേഴ്സിറ്റിയുടെ മുന്‍ മേധാവിയായിരുന്ന അനീസ് ബസ്വേദന്‍ കഴിഞ്ഞ വര്‍ഷം വരെ ജക്കാര്‍ത്തയുടെ ഗവര്‍ണറായിരുന്നു. 2014 മുതല്‍ 2016 വരെ വിദ്യാഭ്യാസ സാംസ്‌കാരിക മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്ന ബസ്വേദനെ, കാട്ടുതീയില്‍പ്പെട്ട ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് വിഡോഡോ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. 25 വര്‍ഷം മുമ്പ് സുഹാര്‍ത്തോയുടെ ഭരണം അവസാനിച്ചതിനുശേഷം ജനാധിപത്യ പരിഷ്‌കാരങ്ങളില്‍ കൈവരിച്ച പുരോഗതി പിന്നോട്ട് പോകാതെ നിലനിര്‍ത്തുമെന്ന് അദ്ദേഹം തന്റെ പ്രചാരണത്തിലൂടനീളം അവകാശപ്പെട്ടിരുന്നു. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തലസ്ഥാനം ബോര്‍ണിയോയിലേക്ക് മാറ്റാനുള്ള പദ്ധതിയെയും ബസ്വേദന്‍ എതിര്‍ത്തിരുന്നു.
അതേസമയം, ഭരണകക്ഷിയില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഗഞ്ചാര്‍ പ്രണോവോയ്ക്ക് പ്രസിഡന്റ് വിഡോഡോയുടെ പിന്തുണയില്ല. സുപ്രധാനമായ തെരഞ്ഞെടുപ്പ് സ്വാധീനത്തിന് പേരുകേട്ട സെന്‍ട്രല്‍ ജാവ മേഖലയിലെ ഗവര്‍ണറാകുന്നതിന് മുമ്പ് ഒരു ദശാബ്ദക്കാലം ഭരണകക്ഷിയായ ഇന്തോനേഷ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് സ്ട്രഗിളിന്റെ നിയമസഭാംഗമായി പ്രണോവോ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ ഗവര്‍ണറായിരിക്കെ, തന്റെ പ്രവിശ്യയില്‍ ആതിഥേയത്വം വഹിച്ച അണ്ടര്‍-20 ഫിഫ ലോകകപ്പില്‍ നിന്ന് അദ്ദേഹം ഇസ്രയേലിനെ വിവാദപരമായി ഒഴിവാക്കി, അതിന്റെ ഫലമായി ഇന്തോനേഷ്യയുടെ ആതിഥേയത്വ അവകാശങ്ങള്‍ ഫിഫ പിന്‍വലിച്ചു. ഇത് പ്രാദേശിക ഫുട്‌ബോള്‍ ആരാധകരെയും വിഡോഡോയെയും നിരാശരാക്കിയിരുന്നു.