തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമർശനവുമായി പ്രകാശ് രാജ് രംഗത്ത്. ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കു രക്ഷപ്പെട്ട ഒരാളെ തേടിയാണ് താൻ ഇവിടെ എത്തിയതെന്ന് പ്രകാശ് രാജ് പരിഹസിക്കുകയും ചെയ്തു. നാമ നിർദേശ പത്രികയിൽ വരെ തെറ്റായ വിവരങ്ങൾ നൽകിയ ആളാണ് രാജീവ് ചന്ദ്രശേഖർ എന്നും വരാനിരിക്കുന്ന തെരെഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ട ഒന്നാണെന്നും ഇനിയും ബിജെപി ഭരിച്ചാൽ രാജ്യം നശിക്കുമെന്നും പ്രകാശ് രാജ് പറഞ്ഞു.
മൂന്നു തവണ കർണാടകയിൽ നിന്നും രാജ്യസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടും രാജീവ് ചന്ദ്രശേഖർ ഒന്നും ചെയ്തില്ലെന്നും പ്രകാശ് രാജ് കടുത്ത വിമർശനം ഉന്നയിച്ചു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ തിരുവനന്തപുരത്ത് ഇത്തവണയും ശശി തരൂർ വിജയിക്കുമെന്നാണ് തന്റെ വിശ്വാസം പ്രകാശ് രാജ് പറഞ്ഞു. ശശി തരൂരിൽ നിന്ന് തിരുവനന്തപുരം നിയോജക മണ്ഡലത്തിന് ധാരാളം സേവനങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്, ഒരിക്കൽ കൂടി ശരിയായ തീരുമാനം തെരെഞ്ഞെടുക്കണ്ട സമയമാണ്. അദ്ദേഹത്തിനൊപ്പം നിൽക്കാനും പിന്തുണ അറിയിക്കാനുമാണ് ഞാൻ വന്നത്. പക്ഷെ അദ്ദേഹം മഹാനായത് കൊണ്ടോ എന്റെ സുഹൃത്തായത് കൊണ്ടോ അല്ല ഞാൻ വന്നത്, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ രാജ്യത്തിന്റെ പ്രതിനിധി എന്ന നിലയിൽ പ്രതീക്ഷകൾ ഉയർത്തിയതിനാൽ മാത്രമാണ്. രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്ന വ്യക്തിയല്ല ഞാൻ തരൂർ എന്ന വ്യക്തിക്കാണ് എന്റെ പിന്തുണ എന്നും പ്രകാശ് രാജ് വ്യക്തമാക്കി. തിരുവനന്തപുരം പ്രസ്‌ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രകാശ് രാജ് ഇക്കാര്യങ്ങൾ പറഞ്ഞത്.
ഇടത് പാർട്ടികളോട് തനിക്ക് അതിയായ ബഹുമാനമുണ്ടെന്നും, പക്ഷേ രണ്ട് മതേതര പാർട്ടികൾ തമ്മിൽ മത്സരിക്കുന്നത് എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി കേരളത്തിൽ വരുന്നത് തടയാനാണ് എല്ലാവരും ഒന്ന് ചേർന്ന് പ്രവർത്തിക്കേണ്ടതെന്നും പ്രകാശ് രാജ് തന്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഇത്രയും നാളുകൾക്ക് ശേഷവും കർഷകരെയോ മണിപ്പൂരിനെയോ കുറിച്ച് അദ്ദേഹം എന്തെങ്കിലും സംസാരിച്ചിട്ടുണ്ടോ എന്നും പ്രകാശ് രാജ് ചോദിക്കുന്നുണ്ട്. തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനും പന്ന്യൻ രവീന്ദ്രനുമെതിരെയാണ് തരൂർ മത്സരിക്കുന്നത്.
content summary : actor Prakash Raj criticizes Rajeev Chandrashekhar and support Shashi Tharoor.