കുവൈറ്റിലെ പ്രവാസി സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ ഇന്ത്യന്‍ എംബസിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. യാതൊരു മുന്നറിയിപ്പും നല്‍കാതെ സംഘടനകളുടെ അംഗീകാരം ഇല്ലാതാക്കിയതാണ് എംബസിക്കെതിരെ പ്രതിഷേധം ശക്തമാകാന്‍ കാരണമായത്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകാത്ത അംബാസിഡര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് സംഘടനകളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.
പ്രവാസി സംഘടനകളുടെ എണ്ണം വര്‍ദ്ധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ് നല്‍കാതെ കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഇരുന്നൂറോളം സംഘടനകളുടെ അംഗീകാരം റദ്ദ് ചെയ്തത്. ജില്ല, റസിഡന്റ്, നഗര അസോസിയേഷനുകള്‍ക്ക് അംഗീകാരം നൽകേണ്ടെന്നാണ് എംബസിയുടെ തീരുമാനം .എന്നാല്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റാത്ത മാനദണ്ഡങ്ങളാണ് അംഗീകാരത്തിനായി എംബസി മുന്നോട്ട് വച്ചിരിക്കുന്നതെന്ന് സംഘടനാ പ്രതിനിധികളുടെ കൂട്ടായ്മയായ ഫിറ ആരോപിച്ചു. നിലവിലെ അംബാസിഡര്‍ ചുമതലയേറ്റശേഷമാണ് സംഘടനകളുടെ അംഗീകാരം കൂട്ടത്തോടെ റദ്ദ് ചെയ്തത്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനോ, ചര്‍ച്ച ചെയ്യാനോ തയ്യാറാകാതെ ഭിന്നിപ്പിച്ച് ഭരിക്കുന്ന എംബസി ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെമെന്ന് ഫിറ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
മറ്റ് സംഘടനകളില്‍ മെമ്പര്‍മാരല്ലാത്ത 500 പേര്‍ ഉള്ള സംഘടനകള്‍ക്കാണ് നിലവില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. അംഗീകാരമുള്ള 71 സംഘടനകളില്‍ 4 എണ്ണം പിന്‍വാതിലിലൂടെ അംഗീകാരം നേടിയതാണെന്നും ഫിറ ഭാരവാഹികള്‍ ആരോപിച്ചു. പ്രശ്‌നം എംപിമാര്‍ വഴി പാര്‍ലമെന്റില്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിന് ഭീമ ഹര്‍ജി നല്‍കുമെന്നും ഫിറ ഭാരവാഹികള്‍ പറഞ്ഞു.