കേരള രാഷ്ട്രീയത്തില്‍ ഐസ്‌ക്രീം കേസ് എന്നൊന്ന് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. കേരള രാഷ്ട്രീയത്തില്‍ അതുണ്ടാക്കിയ കോളിളക്കം ദേശീയ ശ്രദ്ധവരെ നേടുകയുണ്ടായി. 1995-96 കാലത്താണ് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കോഴിക്കോട് ബീച്ചിലുള്ള ഒരു ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭത്തിനായി പെണ്‍കുട്ടികളെ പ്രലോഭിപ്പിക്കുന്നതിനുള്ള ഒരു മറയാക്കുന്നതായി വാര്‍ത്ത വന്നു. കോഴിക്കോട് നഗരത്തിലെ ഒരു ഐസ് ക്രീം – ബ്യൂട്ടി പാര്‍ലറുമായി ബന്ധപ്പെട്ട് നടന്നുവെന്ന് ആരോപിക്കപെടുന്ന പെണ്‍വാണിഭമാണ് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ്. അന്ന് മുഖ്യമന്ത്രി എ കെ ആന്റണി. പി കെ കുഞ്ഞാലിക്കുട്ടി അന്ന് വ്യവസായ മന്ത്രിയാണ്. 1998-ല്‍ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അജിത മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
കേസിലെ മുഖ്യ സാക്ഷിയായ റജീന കേരളത്തിലെ വ്യവസായ/ ഐ.ടി. മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് എതിരെ പരസ്യ പ്രസ്താവന നടത്തിയതോടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച സംഭവമാണിത്. എന്നാല്‍ പിന്നീട് റജീന മൊഴി മാറ്റി പറഞ്ഞതോടെ പ്രതികളെയെല്ലാം കോടതി വെറുതെവിട്ടു. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വ്യവസായിയുമായ റൗഫിന്റെ പലവെളിപ്പെടുത്തലുകളും ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിനെ വീണ്ടും ജനശ്രദ്ധയിലേക്കു കൊണ്ടുവന്നു. കുഞ്ഞാലിക്കുട്ടിയുമായി തെറ്റിപ്പിരിഞ്ഞ കെ എ റൗഫ്, പണം നല്‍കിയാണ് കേസില്‍ ഇരകളാക്കപ്പെട്ട പെണ്‍കുട്ടികളുടെ മൊഴി മാറ്റിച്ചതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു.
മുസ്ലീം ലീഗിനെ രാഷ്ട്രീയമായും, സാമൂഹികമായും വേട്ടയാടിയ നാളുകളായിരുന്നു ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ ആരോപണം. അന്ന് കോണ്‍ഗ്രസിലെ നേതാക്കള്‍ രണ്ട് തട്ടിലായി. കെ. സി. വേണുഗോപാലിന്റെ നേത്യത്ത്വത്തില്‍ മുസ്ലീം ലീഗിനെ സംരക്ഷിച്ച് പ്രസ്താവനകള്‍ ഇറക്കിയപ്പോള്‍ കെ. മുരളീധരനും കൂട്ടരും ശക്തമായി എതിര്‍പ്പുകള്‍ ഉന്നയിച്ചു. പിതാവായ കെ കരുണാകരനെ ആവശ്യ സമയത്ത് പിന്തുണച്ചില്ല എന്ന രാഷ്ട്രീയ പക കെ മുരളീധരന്‍ എന്ന മകനിലുണ്ടെന്നാണ് അക്കാലത്ത് പറഞ്ഞ് കേട്ടത്. കാര്‍ട്ടൂണിസ്റ്റ് ബി. എം. ഗഫൂര്‍ ഈ വിഷയത്തെ അടിസ്ഥാനപ്പെടുത്തി വരച്ച കാര്‍ട്ടൂണ്‍ രസകരമാണ്. ഐസ്‌ക്രീമിന് വേണ്ടി വഴക്കിടുന്ന കെ. സി. വേണുഗോപാലും, കെ. മുരളീധരനും. ഐസ്‌ക്രീം വില്‍പ്പനക്കാരനായ കുഞ്ഞാലികുട്ടി അപകടം തിരിച്ചറിഞ്ഞ് സ്ഥലം വിടുന്നതാണ് കാര്‍ട്ടൂണ്‍.