UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

കടുത്ത വൈകല്യമുള്ള രോഗികള്‍ പറയാന്‍ ആഗ്രഹിക്കുന്ന വാക്കുകള്‍ തത്സമയം ഡീകോഡ് ചെയ്യാവുന്ന പുതിയ സാങ്കേതിക വിദ്യയുമായി ഗവേഷകര്‍

ഒരു വ്യക്തി പറയാന്‍ ആഗ്രഹിക്കുന്ന വാക്കുകള്‍ തത്സമയം ഡീകോഡ് ചെയ്യാന്‍ കഴിയുന്നതരത്തില്‍ കൂടുതല്‍ ശക്തമായ ഒരു സംവിധാനമായി ഈ സോഫ്റ്റ്വെയറിനെ മാറ്റുന്നതിനുള്ള ആദ്യ ചവിട്ടുപടിയാണിതെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.

                       

സംസാരത്തിനുള്ള മസ്തിഷ്‌ക സിഗ്‌നലുകളെ വാക്യങ്ങളാക്കി മാറ്റി എഴുതുവാനുള്ള സാങ്കേതിക വിദ്യയുമായി ഗവേഷകര്‍. കടുത്ത വൈകല്യമുള്ള രോഗികള്‍ എന്താണ് ആശയവിനിമയം നടത്തുന്നതെന്ന് കണ്ടെത്താന്‍ ഈ പഠനം ഉപകരിക്കും. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തില്‍ നിന്നും നിര്‍ദ്ദിഷ്ട വാക്കുകള്‍ പറയാനുള്ള ഉദ്ദേശ്യം എങ്ങനെ വേര്‍തിരിച്ചെടുക്കാമെന്നും, അത് സ്വാഭാവിക സംഭാഷണം സാധ്യമാക്കാന്‍ കഴിയുന്നത്ര വേഗത്തില്‍ വാചകത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്നുമുള്ള ആദ്യ സൂചനകളാണ് പുറത്തുവരുന്നത്.

നിലവിലെ രൂപത്തില്‍ പുതുതായി രൂപീകരിച്ച ബ്രെയിന്‍ റീഡിംഗ് സോഫ്റ്റ്വെയര്‍ നേരത്തെ പരിശീലിപ്പിക്കപ്പെട്ട ചില വാക്യങ്ങള്‍ മാത്രമേ പരിവര്‍ത്തനം ചെയ്യുകയുള്ളൂ. എന്നാല്‍ ഒരു വ്യക്തി പറയാന്‍ ആഗ്രഹിക്കുന്ന വാക്കുകള്‍ തത്സമയം ഡീകോഡ് ചെയ്യാന്‍ കഴിയുന്നതരത്തില്‍ കൂടുതല്‍ ശക്തമായ ഒരു സംവിധാനമായി ഈ സോഫ്റ്റ്വെയറിനെ മാറ്റുന്നതിനുള്ള ആദ്യ ചവിട്ടുപടിയാണിതെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.

സാന്‍ ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡോക്ടര്‍മാരാണ് ഈ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്. നിലവിലുള്ള ഉപകരണങ്ങള്‍ കണ്ണിന്റെയും മസിലുകളുടെയും ചലനങ്ങളെ അടിസ്ഥാനമാക്കിയാണ് നിലവില്‍ പക്ഷാഘാതമുള്ള ആളുകളുമായി ആശയവിനിമയം നടത്തുന്നത്. അതിനേക്കാള്‍ മികച്ച ഫലം ഉറപ്പുതരുന്നതാണ മസ്തിഷ്‌ക സിഗ്‌നലുകളെ ഡീകോഡ് ചെയ്യുന്ന സാങ്കേതിക വിദ്യയെന്ന് ഗവേഷകര്‍ പറയുന്നു.

ഇന്നുവരെ ഒരു മനുഷ്യ സംഭാഷണത്തിന്റെ അതേ വേഗത്തില്‍ വാക്കുകള്‍ ഡീകോഡ് ചെയ്ത് ആശയവിനിമയം നടത്താന്‍ കഴിയുന്ന ഒരുകൃതൃമ സംഭാഷണ സംവിധാനം വികസിക്കപ്പെട്ടിട്ടില്ല എന്ന് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തെക്കുറിച്ച് ന്യൂറോ സര്‍ജനും പ്രധാന ഗവേഷകനുമായ എഡ്വേര്‍ഡ് ചാങ് പറഞ്ഞു. ഫേസ്ബുക്കാണ് ഈ പദ്ധതിക്കുള്ള ധനസഹായം നല്‍കുന്നത്. ന്യൂറോ സര്‍ജറി ചെയ്യാന്‍ പോകുന്ന മൂന്ന് അപസ്മാരം രോഗികളുടെ തലച്ചോറില്‍ ഒരാഴ്ച മുന്‍പുതന്നെ ഇലക്ട്രോഡുകളുടെ ഒരു ചെറിയ പാച്ച് ഘടിപ്പിച്ചിരുന്നു. സാധാരണ സംസാരിക്കാന്‍ കഴിയുന്ന അവര്‍ സ്വമേധയാ പരീക്ഷണത്തിന് തയ്യാറാവുകയായിരുന്നു. മസ്തിഷ്‌ക പ്രവര്‍ത്തനങ്ങള്‍ റെക്കോര്‍ഡുചെയ്യാനാണ് ഇലക്ട്രോഡുകള്‍ ഉപയോഗിച്ചത്.

രോഗിയോടും ഒമ്പത് സെറ്റ് ചോദ്യങ്ങള്‍ ചോദിക്കുകയും സാധ്യതയുള്ള 24 പ്രതികരണങ്ങളുടെ ഒരു ലിസ്റ്റ് നല്‍കി അത് അവരെകൊണ്ട് വായിപ്പിക്കുകയും ചെയ്തു. കേട്ട ചോദ്യങ്ങളോടും അവര്‍ സംസാരിച്ച ഉത്തരങ്ങളോടും മസ്തിഷ്‌കം എങ്ങിനെയാണ് പ്രതികരിച്ചത് എന്നതിന്റെ പാറ്റേണുകളില്‍നിന്നും ഗവേഷകര്‍ ഒരു കംപ്യൂട്ടര്‍ മോഡല്‍ വികസിപ്പിച്ചെടുത്തു. പരിശീലനം ലഭിച്ചുകഴിഞ്ഞാല്‍ സോഫ്‌റ്റ്വെയറിന് ആശയവിനിമയം തല്‍ക്ഷണം തിരിച്ചറിയാന്‍ കഴിയും. മസ്തിഷ്‌ക സിഗ്‌നലുകളില്‍ നിന്ന് മാത്രം ഒരു രോഗി എന്ത് ചോദ്യമാണ് കേട്ടത്, അതിനവര്‍ എന്ത് പ്രതികരണം നല്‍കി എന്നത് യഥാക്രമം 76%, 61% കൃത്യതയോടെ ഡീകോഡ് ചെയ്യാനും അതിനു കഴിയും.

Read More : സമുദ്ര ആവാസവ്യവസ്ഥയിലെ സുപ്രധാന കണ്ണി മലയാളിയുടെ ഗവേഷണ വലയില്‍

Share on

മറ്റുവാര്‍ത്തകള്‍