കാലാവസ്ഥ വ്യതിയാനം മൂലം ആവാസ വ്യവസ്ഥ നശിക്കുന്നതാണ് ഈ ഉരഗങ്ങളുടെ വംശനാശഭീഷണിക്കു കാരണം.
കേരളത്തില്‍ മാത്രം, അതും തിരുവനന്തപുരം ജില്ലയിലെ പൂവാറില്‍ മാത്രം കണ്ടെത്തിയിട്ടുള്ള അത്യപൂര്‍വ്വ ഓന്തിനമാണ് വിശറിക്കഴുത്തന്‍ ഓന്തുകള്‍. സിറ്റാന ആറ്റന്‍ബറോഗീ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഇവയിന്ന് വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ജീവികളുടെ പട്ടികയില്‍ ഇടം പിടിച്ചു കഴിഞ്ഞു. കാലാവസ്ഥ വ്യതിയാനം മൂലം ആവാസ വ്യവസ്ഥ നശിക്കുന്നതാണ് ഈ ഉരഗങ്ങളുടെ വംശനാശഭീഷണിക്കു കാരണം.
പൂവാറിലെ കടലോരത്തുള്ള ചില മണല്‍ക്കൂനകളില്‍ നിന്നുമാണ് ഈ സ്പീഷിസിനെ ഗവേഷകരായ ഡോ എസ് കലേഷ്, ഡോ ജാഫര്‍ പാലോട്ട്, എം രമേശ് എന്നിവര്‍ കണ്ടെത്തിയത്. ഇതു സംബന്ധിച്ച പ്രബന്ധം സൂടാസ്‌ക എന്ന രാജ്യാന്തര ജേണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രശസ്ത പ്രകൃതി നിരീക്ഷകനും ബിബിസി ലൈഫ് സീരീസിന്റെ അവതാരകനുമായ സര്‍ ഡേവിഡ് ആറ്റന്‍ബറോയോടുള്ള ബഹുമാനര്‍ത്ഥമാണ് ഈ ഓന്തിന് സിറ്റാന ആറ്റന്‍ബറോഗീ എന്ന ശാസ്ത്രീയ നാമം നല്‍കിയത്. ആറ്റന്‍ബറോ ഫാന്‍ ത്രോട്ടഡ് ലിസാഡ് എന്നാണ് പൊതുനാമം. വിശറിക്കളഴുത്തന്‍ ഓന്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിനു ബാഹ്യ അന്നനാളത്തിനു താഴെ വിടര്‍ത്താനും പിന്‍വലിക്കാനും കഴിയുന്ന വര്‍ണ്ണപ്പൊലിമയാര്‍ന്ന ഒരു വിശറിയുണ്ട് എന്നതാണ്.
കടല്‍ തീരങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടന്നു കുന്നുകൂടുന്നതാണ് ഈ ഓന്തുകളുടെ നിലനില്‍പ്പിനു ഭീഷണിയാകുന്ന പ്രധാനഘടകം. ടൂറിസത്തിന്റെ ഭാഗമായി നടക്കുന്ന വന്‍ തോതിലുള്ള മണല്‍ഖനനവും മറ്റൊരു ഭീഷണിയാണ്. കേരളത്തിന്റെ കടല്‍ തീരങ്ങളില്‍ ഓരോ ചതുരശ്ര അടിയിലും 10 ഗ്രാം പ്ലാസ്റ്റിക് മാലിന്യമുണ്ടെന്നാണ് കഴിഞ്ഞമാസം ഒരു പ്രമുഖ പരിസ്ഥിതി സംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. എന്നാല്‍ പൂവാര്‍ തീരത്ത് ഇതിന്റെ എത്രയോ മടങ്ങ് പ്ലാസ്റ്റിക് മാലിന്യങ്ങളാണുള്ളത്. ഇതെല്ലാം ഈ ജീവിയുടെ വംശനാഷത്തിന് കാരണമാകുന്നു.
Read More : മനുഷ്യൻ ചന്ദ്രനിലെത്തിയിട്ട് അരനൂറ്റാണ്ട്: ചാന്ദ്രയാത്ര വ്യാജമാണെന്ന് ഇന്നും പലരും കരുതുന്നതെന്തു കൊണ്ട്?