June 05, 2026 |
Share on

കാലുകളുള്ള ഈ ജീവികളിൽ നിന്നാണ് തിമിംഗലങ്ങളുണ്ടായത്; പെറുവിൽ നിന്ന് ലഭിച്ച ഫോസിൽ കണ്ട് ഞെട്ടിത്തരിച്ച് ശാസ്ത്രലോകം

കരയിൽ ജീവിച്ചിരുന്ന കാലുകളുള്ള സസ്തനികളിൽ നിന്നുമാണ് ഇന്നത്തെ ലോകത്തിലെ ഏറ്റവും വലിപ്പമുള്ള വെള്ളത്തിലെ സസ്തനികൾ ഉണ്ടാകുന്നത്.

തിമിംഗലങ്ങളുടെ പരിണാമത്തിലേക്ക് വെളിച്ചം വീശുന്ന കാലുകളുള്ള പുരാതന ജലജീവികളുടെ ഫോസിലുകൾ കണ്ടെത്തി. പെറുവിന്റെ തീരത്ത് നിന്നും കണ്ടെടുത്ത അവശിഷ്ടങ്ങളിൽ നിന്നാണ് ശാസ്ത്രലോകത്തെയാകെ ഞെട്ടിച്ച ഈ ഫോസിലുകൾ ലഭിച്ചത്. വലിയ കാലുകളും നീണ്ട വാലുമുള്ള ഈ ഫോസിലുകൾ തിമിംഗലങ്ങളുടെ മുൻഗാമികളുടേതാണെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നത്. ഈ ജീവിക്ക് തന്റെ വലിയ ശരീരം താങ്ങി നിർത്താൻ കെൽപ്പുള്ള കാലുകളുണ്ടായിരുന്നു എന്ന്കണ്ടത്തിയതിനാൽ തിമിംഗലം കരയിലെ ജീവിതരീതികളിൽ നിന്നും പയ്യെ ജലജീവിയായി പരിണമിക്കുകയായിരുന്നു എന്നാണ് ഈ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ശാസ്ത്രജ്ഞർ സ്ഥാപിക്കുന്നത്.

ഈ ഫോസിലുകൾക്ക് 46 മില്യൺ വർഷങ്ങളുടെയെങ്കിലും പഴക്കമുണ്ടാകുമെന്നാണ് പ്രാഥമിക പരിശോധനയിൽ തെളിയുന്നത്. ‘പരിണാമത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തിമിംഗലങ്ങൾ. കരയിൽ ജീവിച്ചിരുന്ന കാലുകളുള്ള സസ്തനികളിൽ നിന്നുമാണ് ഇന്നത്തെ ലോകത്തിലെ ഏറ്റവും വലിപ്പമുള്ള വെള്ളത്തിലെ സസ്തനികൾ ഉണ്ടാകുന്നത്. അവ എങ്ങനെയാണു പയ്യെപ്പയ്യെ സമുദ്രം കീഴടക്കിയതെന്ന് ഈ ഫോസിൽ നോക്കി മനസ്സിലാക്കുമ്പോൾ വളരെ ആവേശം തോന്നുന്നു.’പ്രാചീന  തിമിംഗലത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ട്രാവിഷ് പാർക്ക് എന്ന ശാസ്ത്രജ്ഞർ പറഞ്ഞു.

കുറേകൂടി പഴക്കമുള്ള, നാലുകാലുകളുള്ള  തിമിംഗലത്തിന്റെ പൂർവികരുടെ ഫോസിലുകൾ മുൻപ് ലഭിച്ചിരുന്നതാണ്. എങ്കിലും ഇവയുടെ പരിണാമഘട്ടത്തിലെ ഇങ്ങനെ ഒരു സുപ്രധാന ഏടിനെക്കുറിച്ച് ഇതാദ്യമായാണ് ഒരു തെളിവ് ലഭിക്കുന്നത്. കരയിൽ നടക്കുന്നതിനൊപ്പം ഈ ജീവികൾക്ക് കടലിൽ മണിക്കൂറുകളോളം നീന്താനും സാധിക്കുമായിരുന്നുവെന്നാണ് ഇപ്പോൾ ലഭിച്ച ഫോസ്സിലുകളുടെ വെളിച്ചത്തിൽ ശാസ്ത്രജ്ഞർ അനുമാനിക്കുന്നത്. ഫോസിലുകൾ ലഭിച്ച സ്ഥലവും വളരെ നിർണ്ണായകമാണെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഇന്ത്യയിൽ നിന്നും   പാക്കിസ്ഥാനിൽ നിന്നുമായിരുന്നു ഏറ്റവും പഴക്കമുള്ള ഫോസിലുകൾ മുൻപ് ലഭിച്ചിരുന്നത്. പുരാതന തിമിംഗലങ്ങൾ തെക്കൻ അറ്റ്ലാന്റിക് മേഖലകൾ കടന്നിട്ടുണ്ടാകാമെന്ന് പുതിയ ഫോസിലുകൾ തെളിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×