വിസയുടെ പൈസ ഒന്നും തരേണ്ട, വരാൻ തോന്നിയാൽ ഇങ്ങോട്ടു വന്നോളൂ, എന്നാണ് ലോക രാജ്യങ്ങൾ ഇന്ത്യൻ സഞ്ചാരികളെ ക്ഷണിക്കുന്നത്…! വന്യമായ സൗന്ദര്യം കാട്ടി കൊതിപ്പിച്ചു കൊണ്ട് ദക്ഷിണാഫ്രിക്ക വിളിക്കുമ്പോളും വിസ്മയങ്ങൾ കാണാൻ മലേഷ്യ വിളിക്കുമ്പോഴും തായ്‌ലൻഡ് വിളിക്കുമ്പോഴും പറയുന്നത് വിസയുടെ പൈസ വേണ്ട നിങ്ങൾ ഒന്നിങ്ങോട്ട് വന്നാൽ മതി എന്നാണ്. ഇന്ത്യൻ യാത്രികരെ ആകർഷിക്കാനുള്ള പോളിസിയുടെ ഭാഗമായാണ് ഈ രാജ്യങ്ങൾ കൂട്ടത്തോടെ വിസ ഫീസ് ഒഴിവാക്കുകയോ വലിയ രീതിയിൽ കുറയ്ക്കുകയോ ചെയ്യുന്നത്.
ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഇടിയാൻ തുടങ്ങിയതോടെ വിദേശ യാത്ര ഇന്ത്യൻ യാത്രക്കാർക്ക് വളരെ ചിലവേറിയതായി മാറിയിരുന്നു. ഇന്ത്യൻ യാത്രികരുടെ എണ്ണത്തിലുള്ള പ്രകടമായ കുറവ് പരിഗണിച്ചാണ് ഈ വിദേശ യാത്രികരൊക്കെ വിസ ഇനത്തിൽ വരുന്ന ചിലവ് കുറയ്ക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ രണ്ട് വർഷങ്ങളായി വിസ ലഭിക്കാനുള്ള കാലതാമസത്തെയും ബുദ്ധിമുട്ടുകളെക്കുറിച്ചും ടൂർ ഓപ്പറേറ്ററുമാർ നിരന്തരം പരാതി പറയുകയായിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരം കാണാനും ലോക രാജ്യങ്ങൾ ഉദ്ദേശിക്കുന്നുണ്ട്.
വിസ ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കി അതിനുള്ള പ്രക്രിയ ലളിതമാക്കാനായി ദക്ഷിണാഫ്രിക്ക ഗവൺമെന്റ് മുംബൈയിലുള്ള ടൂർ ഓപ്പറേറ്ററുമായി സംയുക്തമായി ഒരു സ്കീം തയ്യാറാക്കുന്നുണ്ട്. സാധാരണയായി 7 ദിവസത്തിനുള്ളിൽ വിസ ലഭിക്കും എന്ന് പറയുമെങ്കിലും പിന്നെയും വൈകാറുണ്ട്. ഈ സ്‌കീം പ്രാബല്യത്തിൽ വരുന്നതോടെ ഈ കാലതാമസത്തിനു ഒരു അറുതി വരുമെന്നാണ് ടൂർ ഓപ്പറേറ്ററുമാരുടെയും സഞ്ചാരികളുടെയും പ്രതീക്ഷ.
15 ദിവസത്തേക്ക് മലേഷ്യൻ ഗവൺമെൻറ് വിസ ഫീസുകൾ ഉപേക്ഷിക്കുമെന്നാണ് പ്രഖ്യാപിക്കുന്നത്. അപ്പോൾ വെറും 20 ഡോളറുകൾ മാത്രം മുടക്കി നിങ്ങൾക്ക് വിസ കയ്യിൽ കിട്ടും.ഏപ്രിൽ വരെ വിസയിനത്തിൽ ഫീസുകളൊന്നും തന്നെ സഞ്ചാരികളുടെ കയ്യിൽ നിന്ന് വാങ്ങേണ്ടതില്ലെന്നാണ് തായ്‌ലൻഡ് ഗവൺമെന്റിന്റെ തീരുമാനം. കെനിയയും ഫീസിനത്തിൽ ഇളവുകൾ നൽകാനിരിക്കുകയാണ്.
2015ൽ 80000 വിനോദ സഞ്ചാരികൾ മാത്രമാണ് ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിച്ചത്. എന്നാൽ 2018 അവസാനിക്കുമ്പോൾ സഞ്ചാരികളുടെ എണ്ണം 125000 ആയി വർധിച്ചു. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ വിസ നല്കാൻ തീരുമാനിച്ചത് കൊണ്ടാണ് യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായതെന്നാണ് കെനിയ ടൂറിസം വകുപ്പ് കണ്ടെത്തുന്നത്. വിസ ഇനത്തിൽ പരമാവധി ഇളവുകൾ നൽകിക്കൊണ്ടാണ് ഈ വർഷവും ഇന്ത്യക്കാരെ ആകർഷിക്കാൻ ഇവർ പദ്ധതിയിടുന്നത്.
താരതമ്യേനെ ഇന്ത്യൻ യാത്രികർ പര്യവേഷണം നടത്താത്ത കസാക്കിസ്താനും ഗ്രീസും പോലും ഈ വർഷം ഇന്ത്യൻ യാത്രക്കാരെ ആകർഷിക്കാൻ ഒരുങ്ങുകയാണ്.