June 04, 2026 |
Share on

കുപ്പി വെള്ളത്തിന് ഇനി 11 രൂപ; നടപടികള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി

കുപ്പി വെള്ളത്തെ അവശ്യ വസ്തുവിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും, കാലാവസ്ഥ മാറ്റമാണ് വിലവര്‍ധനക്ക് കാരണമെന്നും മന്ത്രി പറഞ്ഞു.

കുപ്പി വെള്ളം11 രൂപയ്ക്ക് വില്‍ക്കാനാവശ്യമായ നടപടികള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. കുപ്പി വെള്ളത്തെ അവശ്യ വസ്തുവിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കാലാവസ്ഥ മാറ്റമാണ് വിലവര്‍ധനക്ക് കാരണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് എം.വിന്‍സെന്റ് എം.എല്‍.എ കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു.

നേരത്തെ കുപ്പിവെള്ളത്തെ അവശ്യ സാധന പട്ടികയിലുള്‍പ്പെടുത്തുകയും കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. എന്നാല്‍ കുപ്പിവെള്ളത്തിന്റെ വില നിര്‍മ്മാതാക്കള്‍ 12 രൂപയാക്കി കുറച്ചെങ്കിലും 20 രൂപക്കാണ് വില്‍പ്പന നടക്കുന്നത്.

നിര്‍മ്മാതാക്കളുടെയും വ്യാപാരി വ്യവസായികളുടെയും യോഗം സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തില്‍ പന്ത്രണ്ട് രൂപയെന്നത് 13 ആക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം യോഗത്തില്‍ അംഗീകരിച്ചിരുന്നു. കുപ്പിവെള്ളത്തെ അവശ്യസാധന പട്ടികയിലാക്കിയാല്‍ സര്‍ക്കാര്‍ നിയമം മറികടന്ന് വിതരണക്കാര്‍ക്കുള്‍പ്പെടെ ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാകും.

Leave a Reply

Your email address will not be published. Required fields are marked *

×