എഡ്യൂക്കേഷണൽ ടെക് ഭീമനായിരുന്ന ബൈജൂസ് പലപ്പോഴും വിവാദങ്ങൾക് നടുവിൽ അകപെട്ടുകൊണ്ടിരുന്നത് സാമ്പത്തിക ബാധ്യത മൂലമാണ്. ഇന്നും മറ്റൊരു സാമ്പത്തിക നഷ്ടത്തിന്റെ കണക്കുകളുമായാണ് ബൈജൂസ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ട് അപ് എഡ് ടെക് സ്ഥാപനമായ ബൈജൂസിന്റെ 2021-2022 സാമ്പത്തിക വർഷത്തിലെ നഷ്ടം എട്ടായിരം കോടി കടന്നതായി റിപോർട്ടുകൾ പുറത്ത് വരുന്നത്. കമ്പനിയുടെ ഓപ്പറേഷണൽ റവന്യൂ 2,428 കോടി രൂപയിൽ നിന്ന് 118 % ശതമാനം വർധിച്ച് 5,298 കോടി രൂപയായിട്ടുണ്ടെങ്കിലും അതോടൊപ്പം നഷ്ടം 4,564 കോടി രൂപയിൽ നിന്ന് 8,245 കോടി രൂപയായി വർധിക്കുകയും ചെയ്തു.
22 മാസത്തിലധികമായുള്ള നിക്ഷേപകരുടെ ആവശ്യ പ്രകാരം ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് & ലേൺ, 2022 സാമ്പത്തിക വർഷത്തേക്കുള്ള ഓഡിറ്റ് ചെയ്ത സാമ്പത്തിക കണക്കുകൾ രജിസ്ട്രാർ ഓഫ് കമ്പനിക്ക് (RoC) സമർപ്പിച്ചിരിക്കുകയാണ്. തുടർന്ന് ബൈജൂസ് തങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മുക്തി തേടുന്നതിനായി 90% ശതമാനത്തിലധികം കിഴിവിൽ പുതിയ ഫണ്ട് സമാഹരിക്കാൻ നോക്കുന്നതായി റിപോർട്ടുകൾ പുറത്ത് വന്നു. 2024 ഫെബ്രുവരിയിൽ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഷെയറുകളുടെ പുതിയ ഇഷ്യു വഴി ബൈജൂസ് നിലവിലുള്ള നിക്ഷേപകരിൽ നിന്ന് 100 മില്യണിലധികം ഡോളർ ആവശ്യപ്പെടാനാണ് സാധ്യത എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ബൈജൂസിന്റെ മൊത്തം സാമ്പത്തിക ബാധ്യതകൾ 2020-21 വർഷത്തിൽ 3,116 കോടി രൂപയായിരുന്നു. എന്നാലത് 2021-22ൽ 17,678 കോടി രൂപയായി ഉയർന്നതായി ഓഡിറ്റർ പറഞ്ഞു. 2022 സാമ്പത്തിക വർഷത്തിൽ ബൈജൂസിന്റെ പ്രവർത്തന വരുമാനം 119% ശതമാനം വളർച്ച കൈവരിച്ചെങ്കിലും നഷ്ട്ടം ഏകദേശം 80% വർധിച്ചതായാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്.
കമ്പനി ഏറ്റെടുത്ത വൈറ്റ്ഹാറ്റ് ജൂനിയർ, ഓസ്മോ തുടങ്ങിയവയിൽ നിന്നുണ്ടായ ഏകദേശം 3,800 കോടി രൂപയാണ് ബൈജൂസിന്റെ നഷ്ടത്തിന്റെ ഒരു പ്രധാന ഭാഗം. കമ്പനി സി എഫ് ഒ (ചീഫ് ഫിനാൻഷ്യൽ ഓഫീസർ ) നിതിൻ ഗോലാനി, ബിസിനസുകളുടെ മോശം പ്രകടനത്തെ അംഗീകരിക്കുകയു നഷ്ടത്തിന്റെ 45% ശതമാനം വൈറ്റ്ഹാറ്റ് ജൂനിയർ, ഓസ്മോ തുടങ്ങിയവയിൽ നിന്നാണെന്ന് പറയുകയും ചെയ്തിരുന്നു. കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനായുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നിതിൻ ഗോലാനി തന്റെ പ്രസ്താവനയിൽ പറഞ്ഞു.
” ഞങ്ങളുടെ ആകെ വരുമാനത്തിൽ 2.2 മടങ്ങ് വർധനവുണ്ടായതിൽ ഞങ്ങൾ സന്തുഷ്ടരാണെങ്കിലും, 45 % നാശത്തിലേക്ക് സംഭാവന ചെയ്ത ഞങ്ങളുടെ മോശം പ്രകടനത്തെ പറ്റിയും ബിസിനസ്സുകളെക്കുറിച്ചും ഞങ്ങൾ ബോധവാന്മാരാണ്. ബൈജൂസിന്റെ നിലവിലെ പ്രവർത്തന സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ഞങ്ങൾ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്” എന്നും നിതിൻ ഗോലാനി പറഞ്ഞു. ഞങ്ങളുടെ പ്രവർത്തന സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു. 1.2 ബില്യൺ ഡോളറിന്റെ ടേം ലോണുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കയെക്കുറിച്ച് ഓഡിറ്റർ ബി ഡി ഒ (പബ്ലിക് അക്കൗണ്ടിംഗ്, ടാക്സ്, കൺസൾട്ടിംഗ്, ബിസിനസ് അഡ്വൈസറി സ്ഥാപനങ്ങളുടെ ഒരു അന്താരാഷ്ട്ര ശൃംഖലയാണ് BDO.) അനിശ്ചിതത്വം പ്രകടിപ്പിച്ചു. എന്നിരുന്നാലും, കടം തിരിച്ചടയ്ക്കുന്നതിന് ആസ്തി വിൽപ്പനയിലൂടെ ആവശ്യമായ ഫണ്ടിംഗ് ഉറപ്പാക്കാൻ കമ്പനിയുടെ മാനേജ്മെന്റ് സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും ബി ഡി ഒ സൂചിപ്പിച്ചു.
2022-ൽ ഓഡിറ്റ് ചെയ്‌ത ബൈജൂസിന്റെ സാമ്പത്തിക കണക്കുകളുടെ അടിസ്ഥാനത്തിൽ കമ്പനിയുടെ ഭാവി പ്രവർത്തനക്ഷമതയിൽ മാനേജ്‌മന്റ് ആത്മവിശ്വാസം രേഖപ്പെടുത്തി. ബൈജൂസിൽ 2023 ലെ ഓഡിറ്റ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിലവിലുള്ള നിക്ഷേപകരിൽ നിന്ന് ഏകദേശം 830 കോടി രൂപ വായ്പയെടുക്കാൻ ബൈജൂസ് ശ്രമം നടത്തുന്നതായും റിപ്പോർട്ടുണ്ട്. പുതിയ ഓഹരികളിറക്കി അടുത്ത മാസം നിക്ഷേപം തേടുമെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. കമ്പനിയുടെ മൂല്യം വെറും 16,000 കോടി രൂപ എന്ന് കണക്കാക്കിയാകും നിക്ഷേപങ്ങൾ തേടാൻ സാധ്യത.