വിദ്യാഭ്യാസം നേടുന്നതിനും തൊഴില്‍ സംബന്ധമായും ഇന്ത്യയിലെത്തുന്ന ആഫ്രിക്കന്‍ സ്വദേശികള്‍ക്കെതിരെയുള്ള വര്‍ണ്ണവിവേചനമാണ് കാലയുടെ പ്രമേയം.
രജനീകാന്തിന്റെ കാല ദളിത് ജീവിതാവസ്ഥകളുടെ നേര്‍സാക്ഷ്യമായിരുന്നുവെങ്കില്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന വര്‍ണ്ണവിവേചനത്തെ തുറന്നു കാട്ടുകയാണ് തരുണ്‍ ജെയിന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രമായ കാല. വിദ്യാഭ്യാസം നേടുന്നതിനും തൊഴില്‍ സംബന്ധമായും ഇന്ത്യയിലെത്തുന്ന ആഫ്രിക്കന്‍ സ്വദേശികള്‍ക്കെതിരെയുള്ള വര്‍ണ്ണവിവേചനമാണ് കാലയുടെ പ്രമേയം.
സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ ഒന്നാണ് വര്‍ണ്ണവിവേചനം. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലുള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആഫ്രിക്കാര്‍ വംശജര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ റിപ്പോര്‍ട്ട്് ചെയ്യപ്പെടുന്ന സംഭവങ്ങള്‍ മനസ്സിനെ അലട്ടാന്‍ തുടങ്ങിയതോടെയാണ് നിശബ്ദനായ ഒരു കാഴ്ച്ചക്കാരന്‍ എന്നതില്‍ നിന്ന് മാറി കലാകാരനെന്ന നിലയില്‍ സമൂഹത്തോടുളള കടമ നിറവേറ്റണമെന്ന് തോന്നിയതെന്ന്് 33 കാരനായ തരുണ്‍ പറയുന്നു.
ജാതി മത വര്‍ഗ്ഗ ഭേദങ്ങള്‍ക്കതീതമായി മറ്റു ജനവിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന സമൂഹമെന്ന നിലയില്‍ നമ്മള്‍ ഏറെ പിന്നിലാണ്. തൊലിയുടെ നിറത്തെ അടിസ്ഥാനമാക്കി നിങ്ങളെങ്ങനെയാണ് ഒരാളെ വിലയിരുത്തുക എന്നാണ് കാലയിലൂടെ തരുണ്‍ ചോദിക്കുന്നത്. ഉള്ളിലുള്ള അപകര്‍ഷതാ ബോധമാണ് അതിന് പിന്നിലെന്നും മനുഷ്യനെ മനുഷ്യനായി മാത്രം കാണാനുള്ള പക്വത സമൂഹം ഇനിയും ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നുവെന്നും തരുണ്‍ പറയുന്നു.
ഏറ്റവും ശ്രേഷ്ഠമായ മനുഷ്യവികാരമാണ് സ്‌നേഹം. മനുഷ്യരെ തമ്മില്‍ ബന്ധിപ്പിക്കേണ്ടത് ഈ വികാരമാണെന്നാണ് തരുണ്‍ കാലയിലൂടെ പറയാന്‍ ശ്രമിക്കുന്നത്. പ്രസ്തുത വിഷയത്തില്‍ എട്ടു മാസത്തോളം പഠനം നടത്തിയാണ് അഞ്ചു ലക്ഷത്തോളം രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച കാല. ചിത്രീകരണത്തിനു മുന്‍പ് തന്നെ ഇന്ത്യയിലെ സര്‍വ്വകലാശാലകള്‍, തൊഴിലിടങ്ങള്‍ എന്നിവിടങ്ങളിലെ ആഫ്രിക്കന്‍ സ്വദേശികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്ന് തരുണ്‍ പറയുന്നു.
അതിന് പുറമെ ഇന്ത്യയില്‍ വച്ച് കൊല്ലപ്പെട്ട ആഫ്രിക്കന്‍ വംശജരുടെ കുടുംബാംഗങ്ങളെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്ര പ്രവര്‍ത്തകരെയും സന്ദര്‍ശിച്ചിരുന്നു. ഓരോ സംഭവങ്ങള്‍ക്കു ശേഷമുള്ള സര്‍ക്കാര്‍ നിലപാടുകളെ കുറിച്ചും ചിത്രത്തില്‍ സൂചിപ്പിക്കുന്നുണ്ട്, തരുണ്‍ പറഞ്ഞു.
ക്രിസ്തുമസിന് 100 കോടിയുടെ ചിത്രങ്ങള്‍ തീയേറ്ററുകളിലേക്ക്: ഒടിയൻ വെള്ളിയാഴ്ച എത്തും