സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ കര്‍ഷക മാര്‍ച്ച് ഡല്‍ഹിയില്‍ ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരുലക്ഷത്തിലധികം കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കാര്‍ഷിക വിളകള്‍ക്ക് മിനിമം വിലസ്ഥിരത ഉറപ്പാക്കുക, നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള മാര്‍ച്ച് ഇന്ന് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ സമ്മേളിച്ച ശേഷം നാളെ (വെള്ളിയാഴ്ച) പാര്‍ലമെന്റിലേക്ക് ‘കിസാന്‍ മുക്തി മാര്‍ച്ച്’ നടത്തും.
സിപിഎമ്മിന്റെ പോഷക സംഘടനയായ കിസാന്‍ സഭ ഉള്‍പ്പടെ 208 കര്‍ഷക സംഘടനകള്‍ ചേര്‍ന്ന ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ ഓര്‍ഡിനേറ്റിങ് കമ്മിറ്റിയുടെ (എഐകെഎസ്‌സിസി) നേതൃത്വത്തിലാണ് കര്‍ഷകപ്രക്ഷോഭം നടക്കുന്നത്. ബിജെപി ഇതര രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ നാളെ മാര്‍ച്ചിനെ അഭിസംബോധന ചെയ്യും. കോണ്‍ഗ്രസ് പ്രസിഡന്റ്റ് രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവരും പ്രക്ഷോഭത്തില്‍ പങ്കു ചേരും. ഡല്‍ഹി, കേരളം, ബംഗാള്‍ മുഖ്യമന്ത്രിമാര്‍ക്കും യോഗത്തെ അഭിസംബോധന ചെയ്യാന്‍ ക്ഷണമുണ്ട്.
കിസാന്‍ സഭ കഴിഞ്ഞ വര്‍ഷം താനെയില്‍ നിന്ന് മുംബൈയിലേക്ക് സംഘടിപ്പിച്ച വന്‍ കാര്‍ഷിക മാര്‍ച്ചിന് സമാനമായ ഒന്നാണ് ഇപ്പോള്‍ ഡല്‍ഹിയിലും നടക്കുന്നത്. ആന്ധ്ര പ്രദേശ്, കര്‍ണാടക, ഗുജറാത്ത്, മധ്യ പ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് മാര്‍ച്ചില്‍ അണി നിരക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ കിസാൻ മുക്തി മാര്‍ച്ച് എന്ന പേരില്‍ കഴിഞ്ഞ 18 മാസമായി നടക്കുന്ന കര്‍ഷക സമരത്തിന്‍റെ തുടര്‍ച്ചയാണ് ഈ പ്രക്ഷോഭവും. ഇരുപതോളം രാഷ്ട്രീയപാര്‍ട്ടികളും നിരവധി സാമൂഹ്യ സംഘടനകളും മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യ തലസ്ഥാനം ദര്‍ശിക്കുന്ന ഏറ്റവും വലിയ കര്‍ഷകമാര്‍ച്ചാണ് ഇപ്പോള്‍ നടക്കുന്നത്.
താങ്ങുവില ഉയര്‍ത്തുക, സ്വാമിനാഥൻ കമ്മിഷൻ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാൻ 21 ദിവസത്തെ പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും കര്‍ഷകര്‍ ഉന്നയിക്കുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാക്കളുടെ യോഗവും ചേരുന്നുണ്ട്.
മധ്യപ്രദേശിലെ മന്ദ്സൗറിൽ 2017 ജൂൺ മാസത്തില്‍ നടന്ന കർഷക പ്രക്ഷോഭത്തിനിടെ നടന്ന പോലീസ് വെടിവെപ്പില്‍ ആറുപേർ കൊല്ലപ്പെട്ടിരുന്നു. അതാണ് മഹാരാഷ്ട്രയിലും രാജസ്ഥാനിലുമടക്കം രാജ്യ വ്യാപകമായി കർഷക പ്രക്ഷോഭങ്ങൾ ആരംഭിക്കാന്‍ കാരണമായത്. “ഈ അക്രമത്തോടെ കര്‍ഷകര്‍ ഒരു തീരുമാനമെടുത്തു, അനുകൂലമായൊരു തീരുമാനം ഉണ്ടാകുന്നതുവരെ പ്രക്ഷോഭങ്ങളില്‍ നിന്നും പിന്മാറില്ലെന്ന്”, ഹോളിസ്റ്റിക് അഗ്രികൾച്ചറൽ അസോസിയേഷൻ എന്ന സംഘടനയുടെ സ്ഥാപകയായ കവിതാ കുറുഗന്തി പറയുന്നു.
കാര്‍ഷിക കടക്കെണിയില്‍ നിന്നുള്ള മോചന നിയമം, എല്ലാ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ന്യായമായ താങ്ങുവില അവകാശമാക്കല്‍ നിയമം എന്നീ നിയമങ്ങള്‍ പാസാക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ എഐകെഎസ്‌സിസിയുടെ നേതൃത്വത്തില്‍ കര്‍ഷക പാര്ലമെന്റ്റ് സംഘടിപ്പിച്ചിരുന്നു. ഇപ്പോഴത്തെതിനു സമാനമായ രീതിയില്‍ കര്‍ഷകരുടെ വന്‍ പ്രാതിനിധ്യമാണ് അന്നുണ്ടായത്. മഹാരാഷ്ട്രയിലെ ഹട്കാനാങ്ങിൽ നിന്നുള്ള ലോക് സഭാംഗമായ രാജു ഷെട്ടിയും സിപിഎം രാജ്യസംഭാഗം കെ കെ രാഗേഷും ഇതിനെ തുടര്‍ന്ന് രണ്ട് സ്വകാര്യ ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭവും.
മാന്ദ്സൌറില്‍ ആറു കര്‍ഷകരെ വെടിവച്ചു കൊന്നതിന്റെ പാശ്ചാത്തലത്തിലാണ് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് സമിതി 2017-ല്‍ രൂപീകൃതമാകുന്നത്. രാജ്യത്തെ 191 കര്‍ഷക സംഘടനകളാണ് ഇതില്‍ ആദ്യം അംഗമായിരുന്നത്. ഇതിന്റെ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനി കിസാന്‍ സഭയായിരുന്നു. ആ വര്‍ഷം ജൂലൈയില്‍ മാന്ദ്സൌറില്‍ നിന്ന് ഡല്‍ഹി വരെ 18 ദിവസം കൊണ്ട് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് ഒരു കിസാന്‍ സന്‍സദ് സംഘടിപ്പിച്ചു. പിന്നാലെ ഈ സംഘടനയുടെ അധ്യക്ഷതയില്‍ അഞ്ചു കിസാന്‍ മുക്തി യാത്രകള്‍ രാജ്യമൊട്ടാകെ നടത്തി. അതിന്റെ ഒടുവിലാണ് വന്‍ ജനപങ്കാളിത്തത്തോടെ പാര്‍ലമെന്റ്റ് സ്ട്രീറ്റില്‍ നടത്തിയ കഴിഞ്ഞ നവംബറില്‍ നടത്തിയ കിസാന്‍ സന്‍സദ്. ഓരോ സംഘടനയും ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടികള്‍ രൂപപ്പെടുത്താന്‍ അന്ന് തീരുമാനിച്ചു. അതിന്റെ ഭാഗമായി കിസാന്‍ സഭ സെപ്റ്റംബറില്‍ രാജസ്ഥാനില്‍ നടത്തിയ കര്‍ഷക പ്രക്ഷോഭം ആയിരുന്നു സികാറില്‍ നടന്നത്. അതിനു പിന്നാലെ ആയിരുന്നു കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് പതിനായിരക്കണക്കിന് കര്‍ഷകര്‍ കാല്‍നടയായി മുംബൈ നഗരത്തില്‍ എത്തിയ ചരിത്രപരമായ ‘ലോങ്ങ് മാര്‍ച്ച്’.
ഇതിനു പിന്നാലെ 2017-ല്‍ ‘ജന ഏകതാ ജന അധികാര്‍ ആന്ദോളന്‍’ എന്നൊരു സംഘടനയ്ക്ക് കൂടി കര്‍ഷക പ്രസ്ഥാനങ്ങള്‍ രൂപം കൊടുത്തിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഈ സംഘടന ‘പോല്‍ ഖോല്‍ ഹല്ലാ ബോല്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തി രാജ്യമൊട്ടാകെ മോദി സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മോദി സര്‍ക്കാരിന്റെ നാലു വര്‍ഷം തികയുന്ന സമയത്തായിരുന്നു ഇത്.
ഈ സമയത്ത് സിഐടിവും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നുണ്ടായിരുന്നു. 2015 സെപ്റ്റംബര്‍ രണ്ടിനും 2016-ലും സിഐടിയു അഖിലേന്ത്യാ പണിമുടക്ക് നടത്തി. മോദി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ 2017 നവംബറില്‍ പാര്‍ലമെന്റ് സ്ട്രീറ്റില്‍ മൂന്ന് ദിവസത്തെ പ്രക്ഷോഭം നടത്തിയതും സിഐടിയുവിന്റെ കീഴിലായിരുന്നു. ഇതിനു പിന്നാലെ സിപിഎമ്മിന്റെ പോഷക സംഘടനകളായ കിസാന്‍ സഭ, സിഐടിയു, കര്‍ഷക തൊഴിലാളി യൂണിയന്‍ എന്നിവ സംയുക്തമായി കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ വന്‍ കര്‍ഷക-തൊഴിലാളി പ്രക്ഷോഭം നടത്തി.
പൊതുതെരെഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കര്‍ഷക പ്രക്ഷോഭം കേന്ദ്രത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ അടുത്തിടെ കാര്‍ഷിക വിളകള്‍ക്കുള്ള താങ്ങുവിലയില്‍ വര്‍ധന വരുത്തിയെങ്കിലും കഴിഞ്ഞ യുപിഎ സര്‍ക്കരിന്റെതിനു സമാനമായ ഒന്നാണിതെന്നും തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിച്ച് താങ്ങുവില ഉറപ്പാക്കുക, കര്‍ഷകര്‍ക്ക് ഭൂമിയില്‍ അവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ കൂടി പരിഗണിക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നു.
https://www.azhimukham.com/india-farmers-protests-burn-the-nation/
https://www.azhimukham.com/india-when-farmers-and-workers-hitting-the-street-against-modi-government-on-september-5/
https://www.azhimukham.com/edit-india-needs-to-keep-walking-like-farmers/
https://www.azhimukham.com/offbeat-story-of-women-participated-in-longmarch/
https://www.azhimukham.com/india-farmers-march-from-up-delhi/
https://www.azhimukham.com/offbeat-when-the-madhyapradesh-government-fire-at-farmers-by-ribin/
https://www.azhimukham.com/india-long-march-to-mumbai/
https://www.azhimukham.com/news-upate-maharashtra-bjp-siva-sena-farmers-join-all-india-kisam-sabha/
https://www.azhimukham.com/trending-india-maharashtra-farmers-longmarch-nashik-mumbai/