June 13, 2026 |

‘ ഞാന്‍ ഒലിവിയയല്ല, ഒലിവര്‍ ആയിരുന്നെങ്കില്‍ പ്രതിഫലം കൂടിയേനെ’

സിനിമയിലെ ലിംഗ അസമത്വത്തിനെതിരേ ആഞ്ഞടിച്ച് ഒലിവിയ കോള്‍മാന്‍

 

ചലച്ചിത്ര ലോകത്ത് ഏറെ ആരാധകരുള്ള നടിയാണ് ഒലീവിയ കോൾമാൻ. എന്നാൽ താനൊരു പുരുഷനായിരുന്നുവെങ്കിൽ കൂടുതൽ പ്രതിഫലം ലഭിക്കുമായിരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് ഒലീവിയ. സിനിമ ലോകത്തെ ലിംഗ അസമത്വത്തിൽ വേരൂന്നിയ വേതന വേർതിരിവിനെ കുറിച്ച് തൻ്റെ ഏറ്റവും പുതിയ ചിത്രമായ വിക്കഡ് ലിറ്റിൽ ലെറ്റേഴ്സിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. സിനിമ വിജയിക്കണെമെങ്കിൽ പുരുഷ അഭിനേതാക്കൾ വേണമെന്ന പഴഞ്ചൻ ആശയത്തിൽ നിന്ന് ഇതുവരെയും ആർക്കും മോചനം ലഭിച്ചിട്ടില്ല എന്ന് വാദിക്കുകയും ചെയ്തു. കൂടാതെ ലിംഗ വിവേചനം തൻ്റെ വരുമാന സാധ്യതകളെ പരിമിതപ്പെടുത്തുന്നുവെന്നും ഒലീവിയ പറഞ്ഞു.

‘വേതനത്തിലെ അസന്തുലിതാവസ്ഥയെക്കുറിച്ച് കുറിച്ച് കൂടുതൽ ഒന്നും എന്നോട് ചോദിക്കരുത്, നടൻമാർ സ്ത്രീകളെക്കാൾ കൂടുതൽ പ്രതിഫലമാണ് വാങ്ങുന്നത്, അവരാണ് പ്രേക്ഷകരെ ആകർഷിക്കുന്നത് എന്നാണ് അതിന്റെ കാരണമായി പറഞ്ഞിരുന്നത്. എന്നാൽ അത് സത്യമായിരുന്നില്ല, പക്ഷെ സ്ത്രീകൾക്ക് കൂടുതൽ പണം നൽകാതിരിക്കാനുള്ള കാരണമായി അതിപ്പോഴും ഉപയോഗിക്കാൻ അവർ ഇഷ്ട്ടപ്പെടുന്നു എന്നതാണ് വാസ്തവം’. ഞാൻ ഒലീവിയക്ക് പകരം ഒലിവർ കോൾമാൻ ആയിരുന്നെങ്കിൽ, എനിക്ക് ലഭിച്ചിരുന്നതിനേക്കാൾ കൂടുതൽ വേതനം ലഭിക്കുമായിരുന്നു എന്നറിയാം. ഒലീവിയയുടെ വാക്കുകൾ.

ഒലീവിയ കോൾമാൻ ചലച്ചിത്ര വ്യവസായത്തിലെ ലിംഗ അസമത്വം ചൂണ്ടിക്കാണിക്കുന്നത് ഇതാദ്യമല്ല. 2024 ഫെബ്രുവരിയിൽ റേഡിയോ ടൈംസിനോട് സംസാരിച്ച കോൾമാൻ, സിനിമയിൽ അശ്ലീല സീനുകളുടെ കാര്യത്തിൽ ഇപ്പോഴും ഇരട്ടത്താപ്പ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

1923 ലെ ലിറ്റിൽഹാംപ്ടൺ വിഷ പേന അഴിമതിയുടെ യഥാർത്ഥ കഥ പറയുന്ന ചിത്രമാണ് വിക്കഡ് ലിറ്റിൽ ലെറ്റേഴ്‌സ്. പ്രൈം-ആൻഡ്-പ്രൊപ്പർ എഡിത്ത് സ്വാൻ എന്ന കഥാപാത്രത്തെയാണ് ഒലീവിയ കോൾമാൻ അവതരിപ്പിക്കുന്നത്. ‘ ദി ക്രൗൺ’, ‘ദി ഫേവറിറ്റ് ‘ എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഒലീവിയയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘വിക്കഡ് ലിറ്റിൽ ലെറ്റേഴ്‌സ്’. ദി ഫേവറിറ്റിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്കറും നേടിയിരുന്നു. 2023-ലെ തൻ്റെ നെറ്റ്ഫ്ലിക്സ് ചിത്രമായ മർഡർ മിസ്റ്ററി 2-ൻ്റെ വിജയത്തിനും സ്റ്റാൻഡ്അപ്പ് കോമഡി ടൂറിനും ശേഷം 2023-ലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടനായി ഫോർബ്സ് മാസിക ആഡം സാൻഡ്‌ലറെ തെരഞ്ഞെടുത്തിരുന്നു. ബാർബി സിനിമയിലെ അഭിനയത്തിന് ശേഷം മാർഗോട്ട് റോബി ഏറ്റവും കൂടുതൽ വരുമാനം നേടിയ രണ്ടാമത്തെ വ്യക്തിയുമായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

×