സ്വര്‍ണം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ അനധികൃത കച്ചവടം ഇന്ത്യന്‍ വിപണിയില്‍ കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. 3.5 ടണ്‍ സ്വര്‍ണം, 18 കോടി സിഗരറ്റ് സ്റ്റിക്കുകള്‍, 90 ടണ്‍ ഹെറോയിന്‍ എന്നിവയാണ് 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പിടിച്ചെടുത്തത്. എഫ്.ഐ.സി.സി.ഐ കമ്മിറ്റി എഗൈന്‍സ്‌റ് സ്മഗ്ലിംഗ് ആന്‍ഡ് കൗണ്ടെര്‍ഫെയ്റ്റിംഗ് ആക്ടിവിറ്റീസ് ടെസ്റ്റിറോയിങ് ദി ഇക്കോണമി-യുടെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയില്‍ ക്രിമിനലുകള്‍ കുറവാണെങ്കിലും, രാജ്യവ്യാപകമായി അവര്‍ കുറ്റകൃത്യത്തിലേര്‍പ്പെടുന്നുണ്ട്. കൂടാതെ മയക്കുമരുന്ന്, മനുഷ്യക്കടത്ത്, വന്യജീവികളുടെ നിയമവിരുദ്ധ വ്യാപാരം എന്നിങ്ങനെ വിവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാവുന്നുണ്ട്. റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3.5 ടണ്‍ സ്വര്‍ണം, 18 കോടി സിഗരറ്റ് സ്റ്റിക്കുകള്‍, 140 മെട്രിക് ടണ്‍ രക്തചന്ദനം, 90 ടണ്‍ ഹെറോയിന്‍ എന്നിവയാണ് മറ്റ് മയക്കുമരുന്നുകള്‍ക്കൊപ്പം പിടിച്ചെടുത്തത്. കള്ളപ്പണം, കള്ളക്കടത്ത്, നികുതിവെട്ടിപ്പ് തുടങ്ങിയ പ്രശ്‌നങ്ങളില്‍ അടിയന്തര നടപടി കൈക്കൊള്ളേണ്ടത് ഇന്ത്യയുടെ സാമ്പത്തിക സുസ്ഥിരത കാത്തു സൂക്ഷിക്കുന്നതിന് അത്യന്താപേക്ഷികമാണെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ ഡയറക്റ്റ് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് ചെയര്‍മാന്‍ സഞ്ജയ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.
‘ഹിഡന്‍ സ്ട്രീമിസ്: ലിങ്കേജസ് ബിറ്റ്‌വീന്‍ ഇല്ലിസിറ്റ് മാര്‍ക്കെറ്റ്‌സ്, ഫിനാന്‍ഷ്യല്‍ ഫ്‌ളോസ്, ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് ടെറിറിസം’ എന്ന തലക്കെട്ടില്‍ FICCI CASCADE വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയിലെ അനധികൃത സമ്പദ്വ്യവസ്ഥയ്ക്ക് മൊത്തത്തില്‍ 6.3 സ്‌കോര്‍ ആണുള്ളത്. ഇത് മറ്റ് 122 രാജ്യങ്ങളിലെ 5 സ്‌കോറുമായി താരതമ്യം ചെയ്യുമ്പോള്‍ ശരാശരിയെക്കാള്‍ കൂടുതലാണ്. സംഘടിത കുറ്റകൃത്യ വിഭാഗത്തില്‍, 122 രാജ്യങ്ങളില്‍ ശരാശരി 5.2 എന്നതിനെതിരെ ഇന്ത്യക്ക് 4.3 സ്‌കോര്‍ കുറവാണ്.
സര്‍ക്കാര്‍ ഡാറ്റ ഉള്‍പ്പെടെ ഒന്നിലധികം ഉറവിടങ്ങളില്‍ നിന്ന് ശേഖരിച്ച കണക്കുകള്‍ റിപ്പോര്‍ട്ടിലുണ്ട്. കുറ്റവാളികളുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും, അവര്‍ എല്ലായിടത്തും ഉണ്ടെന്നും മയക്കുമരുന്ന്, മനുഷ്യക്കടത്ത്, വന്യജീവികളുടെ നിയമവിരുദ്ധ വ്യാപാരം എന്നിങ്ങനെ വിവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കണിക്കുന്നു. കുറ്റകൃത്യങ്ങളുടെ ശൃംഖലകളും ആളുകളുടെ എണ്ണവും ചെറുതാണെങ്കിലും അനധികൃതമായി ഉയര്‍ന്ന അളവില്‍ സാമ്പത്തിക ഒഴുക്ക് സൃഷ്ടിക്കാന്‍ ഈ സംഘങ്ങള്‍ പ്രാപ്തരാണ്.
കൃത്രിമമായതും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളിലൂടെ പണം രാജ്യത്തിനകത്തും പുറത്തും നീങ്ങുന്നത്തിലൂടെ 2009 മുതല്‍ 2018 വരെ ഇന്ത്യയില്‍ വലിയ രീതിയില്‍ അനധികൃത സാമ്പത്തിക പ്രവാഹം നേരിട്ടുകൊണ്ടിരുന്നു. കയറ്റുമതി രേഖകളിലെ സാധനങ്ങളുടെ വില കൃത്രിമം കാണിക്കുന്ന തെറ്റായ വില നിരക്കുകളായിരുന്നു ഒരു പ്രധാന പ്രശ്‌നം. ഈ കൃത്രിമം മൂലം ഇന്ത്യയുടെ വരുമാനത്തില്‍ ഏകദേശം 13 ബില്യണ്‍ ഡോളറിന്റെ നഷ്ടം സംഭവിച്ചു. കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍, ഇറക്കുമതി വിലകളുടെ സത്യസന്ധമല്ലാത്ത റിപ്പോര്‍ട്ടിംഗ് കാരണം ഏകദേശം 9 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടു. കൂടാതെ, മൂല്യവര്‍ധിത നികുതി (വാല്യൂ ആഡഡ് ടാക്‌സ്-വാറ്റ്) ഇനത്തില്‍ ഏകദേശം 3.4 ബില്യണ്‍ ഡോളര്‍ രാജ്യത്തിന് നഷ്ടമായി. ലളിതമായി പറഞ്ഞാല്‍, പൊതുസേവനങ്ങള്‍ക്കും വികസനത്തിനുമായി ഉപയോഗിക്കാമായിരുന്ന ഗണ്യമായ തുക ഇതിലൂടെ രാജ്യത്തിന് നഷ്ടമായി.
ഒന്നാമതായി, ഏകദേശം 2 ബില്യണ്‍ ഡോളറിന്റെ കസ്റ്റംസ് ചാര്‍ജുകള്‍ സര്‍ക്കാരിന് നഷ്ടമായി. രാജ്യത്തിനകത്തും പുറത്തും വിപണനം നടത്തുമ്പോള്‍ നല്‍കേണ്ട നികുതികളാണിത്. രണ്ടാമതായി, ബിസിനസുകള്‍ അവരുടെ ലാഭത്തില്‍ അടയ്ക്കേണ്ട കോര്‍പ്പറേറ്റ് ആദായനികുതിയില്‍ ഏകദേശം 3.6 ബില്യണ്‍ ഡോളര്‍, തെറ്റായ ഇന്‍വോയ്സിംഗ് കാരണം സര്‍ക്കാരിലേക്ക് നല്‍കാതിരുന്നതും തിരിച്ചടിയായി.
യഥാര്‍ത്ഥത്തില്‍ ഈ ഒമ്പത് വര്‍ഷത്തിനിടയില്‍, കൃത്രിമമായ വില നിര്‍ണയം കാരണം, ഇന്ത്യയ്ക്ക് 674.9 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് ഉണ്ടായത്. കൃത്യമായി പറഞ്ഞാല്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, മറ്റ് പൊതു സേവനങ്ങള്‍ എന്നിവ പോലുള്ള പ്രധാനപ്പെട്ട പ്രവര്‍ത്തങ്ങള്‍ക്കായി ഉപയോഗിക്കാമായിരുന്ന ഒരു വലിയ വരുമാന സ്രോതതസ്സാണ് നഷ്ടമായത്.
2021-ല്‍, ഇന്ത്യയിലെ തീവ്രവാദത്തിന്റെയും കുറ്റകൃത്യങ്ങളുടെയും സ്വാധീനം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഇതിന് ഇന്ത്യയ്ക്ക് ഒരു വലിയ തുക ചെലവായി – ഏകദേശം 1170 ബില്യണ്‍ ഡോളറാണ് ഇതുവഴി നഷ്ടമായത്. അതായത് ഈ നഷ്ടം ഇന്ത്യയുടെ മൊത്തം സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ ഏകദേശം 6% വരും. ഒരു വര്‍ഷം കൊണ്ട് രാജ്യത്തിന്റെ എല്ലാ ചരക്കു സേവനങ്ങളില്‍ നിന്നും ഉണ്ടാക്കുന്ന പണം പോലെയാണിത്. ഈ ചെലവ് ഇന്ത്യയിലെ മൊത്തം ആളുകളുടെ എണ്ണം കൊണ്ട് ഹരിച്ചാല്‍, അത് ഒരാള്‍ക്ക് ഏകദേശം 841 ഡോളര്‍ എന്ന രീതിയിലാണ് വരുക. അതിനാല്‍, 2021-ല്‍ അക്രമം മൂലം ഇന്ത്യയിലെ ഓരോ വ്യക്തിക്കും ഏകദേശം 841 ഡോളര്‍ മൂല്യമുള്ള സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്. ഇതില്‍ തീവ്രവാദവും സാധാരണ കുറ്റകൃത്യങ്ങളും ഉള്‍പ്പെടുന്നു. അത്തരം കണ്ടെയ്ന്‍മെന്റ് ചെലവുകളില്‍ 80 ശതമാനവും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും സമ്പദ്വ്യവസ്ഥ വളരുന്നതിനനുസരിച്ച് (അതിനൊപ്പം നിയമവിരുദ്ധമായ സമ്പദ്വ്യവസ്ഥയും) ഭീകരതയെയും കുറ്റകൃത്യങ്ങളെയും അഭിസംബോധന ചെയ്യുന്നതിനുള്ള ഇന്ത്യയുടെ ചെലവ് ഗണ്യമായിരിക്കുമെന്നും റിപ്പോര്‍ട്ട് പ്രസ്താവിച്ചു.
ഗ്ലോബല്‍ ഓര്‍ഗനൈസ്ഡ് ക്രൈം ഇന്‍ഡക്സില്‍ (2021) നിന്നുള്ള കണക്കുകള്‍ ഉദ്ധരിച്ച്, 122 രാജ്യങ്ങളുമായി ഇന്ത്യയുടെ ബെഞ്ച് മാര്‍ക്കിംഗ് താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ സംഘടിത കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ മൊത്തം സ്‌കോര്‍ 4.3-ല്‍ കുറവാണ്. അതായത് 122 രാജ്യങ്ങളിലെ ശരാശരി മാനദണ്ഡമായ 5.2-മായി താരതമ്യം ചെയ്യുമ്പോള്‍ 1-10 എന്ന സ്‌കെയിലിലാണ്. എന്നിരുന്നാലും, ക്രിമിനല്‍ നെറ്റ്വര്‍ക്കിന് ഇന്ത്യയില്‍ കാര്യമായ സ്വാധീനമുണ്ട്. മയക്കുമരുന്ന്, മനുഷ്യക്കടത്ത്, വന്യജീവി ഉല്‍പന്നങ്ങളുടെ നിയമവിരുദ്ധ വ്യാപാരം എന്നിവയുള്‍പ്പെടെ വിവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന ക്രിമിനല്‍ ശൃംഖലകള്‍ക്ക് കാര്യമായ പങ്കുണ്ട്.
ഗോള്‍ഡന്‍ ട്രയാങ്കിള്‍ (മ്യാന്‍മര്‍, ലാവോസ്, തായ്ലന്‍ഡ്), ഗോള്‍ഡന്‍ ക്രസന്റ് (അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇറാന്‍) എന്നിവയുള്‍പ്പെടെ മയക്കുമരുന്ന് ഉല്‍പ്പാദിപ്പിക്കുന്ന പ്രധാന പ്രദേശങ്ങള്‍ക്ക് സമീപമുള്ള ഇന്ത്യയുടെ സ്ഥാനം ഈ വസ്തുക്കളുടെ ഗതാഗതവും വിതരണവും എളുപ്പമാക്കുന്നു ഇത് മയക്കുമരുന്ന് സമ്പദ്വ്യവസ്ഥയെ വളര്‍ത്തുന്നുണ്ട്. Ficci യുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2006-2013 ല്‍ 1,257 കേസുകളും 2014-2022 കാലയളവില്‍ 3,172 മയക്കുമരുന്നു കേസുകളുമാണ് രേഖപ്പെടുത്തിയത്. സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ അനധികൃത മയക്കുമരുന്ന് വ്യാപാരത്തില്‍ വന്‍ തോതില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു.