June 17, 2025 |

പ്ലാസ്റ്റിക്കും കുട്ടികളും: ആലപ്പുഴ പരീക്ഷണം ഉയര്‍ത്തുന്ന ആശങ്കകള്‍

പ്രൊഡ്യൂസര്‍ റെസ്പോണ്‍സിബിലിറ്റി ആവശ്യപ്പെട്ട 2003-ല്‍ നിന്നും ഈ 11 കൊല്ലത്തിനിപ്പുറം പ്ലാസ്റ്റിക്ക് തരൂ പുസ്തകം തരാമെന്ന പദ്ധതി റൊമാന്റിക്കും ക്രിയേറ്റീവുമായി ആഘോഷിക്കപ്പെടുകയാണ്

(കുട്ടികള്‍ വീടുകളില്‍ നിന്ന്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുവരികയും പകരമായി പുസ്തകങ്ങള്‍ നല്‍കുകയും ചെയ്യുന്ന പദ്ധതി ആലപ്പുഴയില്‍ നടപ്പാക്കി വരികയാണ്. ഇത് സംബന്ധിച്ച് അനുകൂലമായും പ്രതികൂലമായുമുള്ള വാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഈ വിഷയത്തില്‍ അഴിമുഖവും ചര്‍ച്ചയ്ക്കുള്ള വേദിയൊരുക്കുന്നു)

ഡോ. തോമസ് ഐസക്കിന്റെ ആലപ്പുഴ പരീക്ഷണങ്ങള്‍ വളരെ കൗതുകത്തോടെ വീക്ഷിക്കാറുള്ളതാണ്. സന്നദ്ധപ്രവര്‍ത്തനത്തിലൂടെയുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജനശ്രമങ്ങളും അടുത്തിടെ ഫാം വില്ലയെ ഫേസ്ബുക്കില്‍നിന്നു മണ്ണിലേയ്ക്കിറക്കുന്ന കൃഷിരീതിയും ഒക്കെ ഇങ്ങനെ മതിപ്പുളവാക്കിയ സംരംഭങ്ങളാണു്. എന്നാല്‍ ഈ കുട്ടികള്‍ പ്ലാസ്റ്റിക്ക് ശേഖരിച്ച് സ്കൂളിലെത്തിക്കുമ്പോള്‍ ഓരോ കിലോയ്ക്കും പുസ്തകക്കൂപ്പണ്‍ നല്‍കുന്ന “പ്ലാസ്റ്റിക്ക് തരൂ പുസ്തകം തരാം പദ്ധതി” എനിക്ക് പല ആശങ്കകളും ഉണ്ടാക്കുന്നുണ്ട്. എഴുതണമെന്നു കരുതിയതല്ല. എന്നാല്‍ ചര്‍ച്ചകള്‍ വളരെ കാല്‍പനികമാവുകയും എതിര്‍ശബ്ദങ്ങളെ കൂട്ട Ad-hominem ആക്രമണങ്ങള്‍ക്ക് വിധേയരാക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തില്‍ ഇത്രയെങ്കിലും പങ്കുവെക്കേണ്ടതുണ്ടെന്ന് തോന്നുന്നു

ഒന്നാമതായി വളരെ നിഷ്കളങ്കമായാണു് ആളുകള്‍ ഈ വിഷയത്തെ സമീപിക്കുന്നത്. സ്കൂള്‍ പരിസരം അടിച്ചുവാരി വൃത്തിയാക്കുന്ന കുട്ടികളില്‍ നിന്നു ഇത് വ്യത്യസ്തമാണ്. പരിസര ശുചീകരണത്തിന്റെ വിത്തുകള്‍ പാകുകയൊക്കെ ചെയ്യുന്ന ഗാന്ധിയന്‍ പരിസരത്തിലല്ല ഈ പദ്ധതി നടക്കുന്നതു്. ഇവിടെ ശുചീകരണത്തേക്കാള്‍ പ്ലാസ്റ്റിക്കും കുട്ടികളുമാണ്  വിഷയം.

കുട്ടികളെ പ്ലാസ്റ്റിക്കിന്റെ പ്രശ്നങ്ങളെപ്പറ്റി ബോധവല്‍ക്കരിക്കുകയും പ്ലാസ്റ്റിക് റീസൈക്കിളിങ്ങ് പ്രൊസസ്സില്‍ പങ്കാളിയാക്കുകയും ചെയ്യുന്ന നിരവധി പ്രൊജക്റ്റുകള്‍ ലോകത്തു പലയിടത്തുമായുണ്ട്.
ഉദാഹരണത്തിനു് യുകെ ഗവണ്‍മെന്റിന്റെ ഈ പേജ് കാണുക http://your.caerphilly.gov.uk/kidsgogreen/info-zone/what-can-we-recycle/plastic-recycling

ഇതുവരെ കേട്ട റിപ്പോര്‍ട്ടുകളില്‍ നിന്നു് കുട്ടികള്‍ക്ക് പ്ലാസ്റ്റിക് ശേഖരണത്തിന് പുസ്തകക്കൂപ്പണ്‍ റിവാര്‍ഡ് നല്‍കുന്ന  “ക്രിയേറ്റീവിറ്റി” പ്രകടിപ്പിക്കുന്ന ഈ പദ്ധതിയുടെ ഫ്രെയിമിലാകട്ടെ  പ്ലാസ്റ്റിക്കിന്റെ വിവിധ തരങ്ങളോ വിഷമാലിന്യങ്ങളോ ഒന്നും വിഷയമാകുന്നത് കാണുന്നുമില്ല.

ആലപ്പുഴ പ്രൊജക്റ്റില്‍ ഐസക്കിനെ സഹായിക്കുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്തെ വിദഗ്ധനായ തണലിലെ ഷിബു കെ. എന്‍ രണ്ടുദിവസം മുമ്പ് അഴിമുഖത്തില്‍ തന്നെ ഇങ്ങനെ എഴുതുന്നു (പ്ലാസ്റ്റിക്കുകളാല്‍ സമ്പന്നമായ നമ്മുടെ ജീവിതം അഥവാ വിഷം തീറ്റക്കാര്‍) – “ഉല്‍പന്നങ്ങള്‍ക്ക് നിറം, ആകൃതി, വഴക്കം, ദൃഢത, മണം തുടങ്ങിയ ഗുണങ്ങള്‍ കിട്ടുന്നതിന് ആന്റി സ്റ്റാറ്റിക് ഏജന്റുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, ബ്ലോയിംഗ് ഏജന്റുകള്‍,ക്യൂറിംഗ് ഏജന്റുകള്‍, കപ്ലിംഗ് ഏജന്റുകള്‍, ഫില്ലറുകള്‍, ജ്വലന പ്രതിരോധികള്‍, താപസമീകാരികള്‍, പിഗ്മെന്റുകള്‍, ഘനലോഹങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട അനവധി രാസ വസ്തുക്കള്‍ ഒരു പ്ലാസ്റ്റിക് ഉല്‍പ്പന്നത്തില്‍ കണ്ടേക്കാം. ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് താലേറ്റുകള്‍. പ്ലാസ്റ്റിക്കുകളില്‍ നിന്നും പെട്ടെന്ന് ഊര്‍ന്നിറങ്ങുന്ന ഇവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. താലേറ്റുകളടങ്ങിയ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പ്രത്യേകിച്ച് ആശുപത്രി ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ ഇക്കാരണം കൊണ്ടു തന്നെ പല രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. അതുപോലെ തന്നെ കുഞ്ഞുങ്ങള്‍ക്കുള്ള പാല്‍ക്കുപ്പികളൂണ്ടാക്കുന്ന പോളി കാര്‍ബണേറ്റ് പ്ലാസ്റ്റിക്കുകളിലെ ഒരു പ്രധാന വിഷവസ്തു ‘ബിസ്ഫിനോള്‍ – എ (ബി.പി.എ) ആണ്. കുഞ്ഞുങ്ങളുടെ വളര്‍ച്ചാ ഘട്ടത്തില്‍ കുഞ്ഞ് ആഗിരണം ചെയ്യുന്ന വൈറ്റമിന്‍ സിയുടെ മൂന്ന് മടങ്ങെങ്കിലും അളവില്‍ ബി.പി.എ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ എത്തിച്ചേരുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. ഹോര്‍മോണ്‍ സംബന്ധമായ ഒട്ടനവധി ആരോഗ്യത്തകരാറുകള്‍ ഇതു വരുത്തിവെക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ബി.പി.എ ഉപയോഗം വികസിത രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്.

നാമുപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ ആകെ ഭാരത്തിന്റെ 30 മുതല്‍ 80 ശതമാനം വരെ മാത്രമേ അടിസ്ഥാന പ്ലാസ്റ്റിക് പോളിമറുകള്‍ ഉണ്ടായിരിക്കുകയുള്ളൂ. ബാക്കി ഭാഗം നേരത്തേ സൂചിപ്പിച്ചതു പോലുള്ള രാസ വസ്തുക്കളോ മൂലകങ്ങളോ ആയിരിക്കും. ഇത്തരം അന്യവസ്തുക്കള്‍ കാലം ചെല്ലുന്തോറും ഉല്‍പ്പന്നത്തില്‍ നിന്നൂര്‍ന്ന് അന്തരീക്ഷത്തിലേക്കോ ഉല്‍പന്നവുമായി സമ്പര്‍ക്കത്തിലുള്ള ആഹാര പദാര്‍ത്ഥങ്ങളിലേക്കോ വ്യാപിക്കുന്നു. സൂര്യപ്രകാശ രാജിയിലുള്ള അള്‍ട്രാ വയലറ്റ് വികിരണങ്ങള്‍, ചൂട്, എണ്ണ/കൊഴുപ്പ് എന്നിവയുമായുള്ള സമ്പര്‍ക്കം എന്നിവ മൂലമാണ് അന്യവസ്തുക്കള്‍ ഉല്‍സര്‍ജ്ജിക്കപ്പെടുന്നത്.”

ഇവയാണ് നമ്മുടെ കുട്ടികള്‍ പെറുക്കിയെടുക്കേണ്ടതു്. നേരത്തെ പരാമര്‍ശിച്ച യുകെ ഗവണ്‍മെന്റ് ലിങ്കില്‍ എന്തു ശേഖരിക്കണം, എന്തു ശേഖരിക്കരുതു് എന്ന് താഴെപ്പറയുന്ന ഇമേജിലെപ്പോലെ വ്യക്തമായ നിര്‍ദ്ദേശമുണ്ട്.

 

എന്നാല്‍ ഡോ. തോമസ് ഐസക്കിന്റെ ഇതെക്കുറിച്ചുള്ള പോസ്റ്റ് വീണ്ടും എടുത്തുവായിക്കൂ

“വീട്ടിലെ പ്ലാസ്റ്റിക്‌ വൃത്തിയാക്കി സ്കൂളില്‍ കൊണ്ടു വന്നാല്‍ കിലോയ്ക്ക് 20 രൂപയുടെ ബുക്ക് കൂപ്പണ്‍ നല്കുന്ന സ്കീം” എന്നാണ് അതിന്റെ ഹൈലൈറ്റ്.

ഒരു അച്ഛനായതില്‍ പിന്നെ പ്ലാസ്റ്റിക്കിന്റെ ഓരോ വിഭാഗങ്ങളും അതുണ്ടാക്കുന്ന പ്രശ്നങ്ങളും ഓരോ കളിപ്പാട്ടം തെരഞ്ഞെടുക്കുമ്പോഴും കാര്യമായി അന്വേഷിക്കേണ്ടിവരാറുണ്ട്. ചൈനീസ് കളിപ്പാട്ടങ്ങളുടെ വിഷമയമായ പ്ലാസ്റ്റിക്കിന്റെ പ്രശ്നം പോലും അഭിമുഖീകരിക്കാനോ നടപടികളെടുക്കാനോ ശ്രമിക്കാത്ത സമൂഹവും സര്‍ക്കാരുമാണ് നമ്മുടേത്. നമ്മള്‍ വിപണി മാത്രമാണ്. എന്‍ഡൊസള്‍ഫാന്‍ അടക്കമുള്ള കീടനാശിനികള്‍ക്കു പോലും നിയന്ത്രണങ്ങള്‍ വെറും വാക്കിലൊതുങ്ങുന്ന നാട്. അപ്പോഴാണ് പഴയ പ്ലാസ്റ്റിക്കിന് വിപണി മൂല്യവുമായി ഒരു പ്രൊജക്റ്റെത്തുന്നത്. കിലോവിന് 20 രൂപയുടെ പുസ്തകക്കൂപ്പണ്‍ ആണു് ഓഫര്‍. അതായത് 4 – 5 കിലോയെങ്കിലും കൊടുത്താലേ നല്ലൊരു പുസ്തകം വായിക്കാന്‍ കിട്ടൂ. എവിടെ നിന്നാണ് ഒരു കുട്ടി ഇത്രയും പ്ലാസ്റ്റിക്കുണ്ടാക്കുക? സ്വാഭാവികമായും പ്ലാസ്റ്റിക് ഉപഭോഗം കൂടും. വീട്ടുകാര്‍ കൂടുതല്‍ പ്ലാസ്റ്റിക് കവറുകളും പ്ലാസ്റ്റിക് കുപ്പികളും കിട്ടുന്നവ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നു തെരഞ്ഞുവാങ്ങും. ഒരു കിലോ പ്ലാസ്റ്റിക് തെകയ്ക്കാന്‍ തന്നെ എന്തു പാടാണ്!

പണ്ട് ഞാന്‍ എല്‍പി സ്കൂളില്‍ പഠിക്കുന്നകാലത്ത് തീപ്പെട്ടികളുടെ കവറുകള്‍ ശേഖരിച്ച് തീപ്പെട്ടിപ്പടം കൊണ്ടു കളിക്കുന്ന പരിപാടി ഉണ്ടായിരുന്നു. അന്ന് 10 – 20 തീപ്പെട്ടിപ്പടം കൊടുത്താല്‍ മറ്റു കുട്ടികള്‍ സ്ലേറ്റ് പെന്‍സില്‍ തരും. അതുപോലെ അന്നത്തെ ബാര്‍ട്ടര്‍ സംവിധാനത്തിലൂടെ കുട്ടികള്‍ക്കിടയില്‍ കൈമാറ്റം ചെയ്തുപോന്ന കമ്മോഡിറ്റികള്‍  തീപ്പെട്ടിപ്പടങ്ങള്‍ക്കുപുറമേ ചൂടുകുരുവും റബര്‍ കുരുവും പുളിങ്കുരുവും മുള്ളന്‍ പഴവും ഒക്കെയായിരുന്നു. വീട്ടുകാരുടേയും ടീച്ചര്‍മാരുടേയും അംഗീകാരമില്ലാഞ്ഞിട്ടും അതിനായി എവിടെയൊക്കെ എങ്ങനെയൊക്കെ കയറിയിറങ്ങിയിട്ടുണ്ടെന്നോ. അതുപോലൊരു സാഹചര്യത്തിലാണ് അധ്യാപകരുടെ പിന്തുണയോടെ ഇങ്ങനെ ഒന്ന്‍ വരുന്നതു്. സ്വാഭാവികമായും ഒരു റിവാര്‍ഡുണ്ടാവുമ്പോള്‍ കുട്ടികള്‍ എവിടുന്നും പ്ലാസ്റ്റിക്ക് സംഘടിപ്പിക്കും. കാലിക്കുപ്പി എന്തിന്റെയാണെന്ന് വല്ല ധാരണയും കുട്ടികള്‍ക്കുണ്ടാവുമോ? ഒപ്പം തോമസ് ഐസക്ക് പറഞ്ഞതിലെ ‘വൃത്തിയാക്കി’ എന്ന വാക്ക് പ്രത്യേകം ശ്രദ്ധിക്കുക. എന്താണ് കുട്ടികള്‍ വൃത്തിയാക്കാന്‍ പോകുന്നതു്. ഏതു തരം പ്ലാസ്റ്റിക്കോ എന്തിന്റെ കുപ്പിയോ ആണു്. ഇതൊന്നും ചര്‍ച്ച ചെയ്തു കൂടാ എന്നാണോ. കുട്ടികളുടെ സുരക്ഷ ഈ പ്രൊജക്റ്റ് ഏതു തുലാസിന്റെ തട്ടിലാണ് എടുത്തുവെയ്ക്കുന്നതു്? ഏത് കുട്ടികള്‍? ഏതു സ്കൂളുകള്‍? എന്നു് സോഷ്യല്‍ മീഡിയില്‍ പലരും ഉയര്‍ത്തിയ പ്രസക്ത ചോദ്യങ്ങള്‍ക്കു പുറമേ അദ്ധ്യാപകരുടെ മുന്‍കൈയില്‍ നടക്കാനിരിക്കുന്ന, പൊതുസ്ഥലങ്ങളിലെ പ്ലാസ്റ്റിക്ക് പെറുക്കല്‍ യജ്ഞങ്ങളും വരാനിരിയ്ക്കുന്നുണ്ട്.

മാലിന്യ സംസ്കരണത്തിന്റെ കേരളീയ പാഠങ്ങള്‍ 
ഒരു സിറ്റിസ്റ്റേറ്റായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ ഏറ്റവും അടിസ്ഥാനപ്രശ്നം മാലിന്യസംസ്കരണം  തന്നെയാണെന്ന് പുതുതായൊന്നും പറയേണ്ട കാര്യമില്ല. കുറച്ചുകാലം പിന്നോട്ടുപോകുക. വിളപ്പില്‍ശാലയില്‍ പോബ്സണ്‍ വരുന്നതിനു മുമ്പുള്ള കാലം. സീറോ വേസ്റ്റ് കോവളം പ്രൊജക്റ്റ് ടൂറിസം വകുപ്പേറ്റെടുക്കുന്നതിനും മുമ്പ് നല്ല രീതിയില്‍ നടക്കുന്ന കാലം. തണലും പരിഷത്തും ഒക്കെ മണ്ണിരക്കമ്പോസ്റ്റ് പിറ്റുകളൊക്കെ വീടുകളില്‍ ഉണ്ടാക്കിക്കൊടുത്ത് ഉറവിട മാലിന്യ സംസ്കരണം തിരുവനന്തപുരത്ത് പലയിടത്തും കാര്യക്ഷമമായി നടപ്പിലാക്കിക്കൊണ്ടിരുന്ന സമയം. പോബ്സണിന്റെ വരവോടെ “നിങ്ങളുടെ മാലിന്യം നഗരസഭയുടെ സ്വത്താണു്. അതു ഞങ്ങള്‍ക്കുതന്നെ തരൂ” എന്ന കാമ്പൈന്‍ പതുക്കെ തകര്‍ത്തുകളഞ്ഞതു് ഉറവിട മാലിന്യസംസ്കരണത്തിന്റെ ഒരു നല്ല മാതൃകയുടെ ഉദയമായിരുന്നു. മാലിന്യശേഖരണം എന്നു കേട്ടാല്‍ ഏതു ഐഎഎസ് കാരനും രാഷ്ട്രീയക്കാരനും കുടുംബശ്രീയെ ഉടനടി ഉത്തരവാദിത്വം ഏല്‍പ്പിക്കുന്ന രീതിയും  ഇതിനു പിന്നാലെ ഇത്തരം പൈലറ്റുകളിലൂടെ വന്നതാണു്.
ആലപ്പുഴയിലെ പൈലറ്റ് അങ്ങനെ ലളിതമായി, എതിര്‍പ്പുകളെ  ഒഴിവാക്കി സ്വീകാര്യത നിര്‍മ്മിക്കുമ്പോള്‍ മുന്നില്‍ കുടുംബശ്രീ എങ്ങനെ സോളിഡ് വേസ്റ്റിന്റെ ചുമതലയിലെത്തി എന്ന അനുഭവം കൂടി ഉണ്ടാവണം. മാലിന്യം ആത്യന്തികമായി പ്രൊഡ്യൂസര്‍ റെസ്പോണ്‍സിബിലിറ്റിയാണ്; പ്ലാസ്റ്റിക്ക് മാലിന്യവും അതേ. ആ ഉത്തരവാദിത്വം കുട്ടികളിലോട്ടു കൈമാറ്റം ചെയ്യേണ്ടതല്ല. കുട്ടികളെ ബോധവല്‍ക്കരിക്കാം. എന്നാല്‍ പ്ലാസ്റ്റിക്ക് മാലിന്യത്തിനു റിവാര്‍ഡ് ബോറന്‍ പരിപാടിയാണ്. അത് പുസ്തകക്കൂപ്പണ്‍ ആയാലും.

പിന്‍കുറി 
പണ്ട്  2003 ഒക്ടോബറില്‍ സീറോ വേസ്റ്റ് കോവളം പ്രൊജക്റ്റിന്റെ കാലത്ത്  തണലിന്റെയും  ഗ്രീന്‍പീസിന്റെയും പ്രവര്‍ത്തകര്‍ കോവളത്തു നിന്നു ശേഖരിച്ച കൊക്കക്കോള ഉത്പന്നങ്ങളുടെ ആയിരക്കണക്കിന് പ്ലാസ്റ്റിക് കുപ്പികള്‍ പ്ലാച്ചിമടയിലെ കോളക്കമ്പനിയ്ക്കു മുന്നില്‍ കൊണ്ടിട്ട് പ്ലാസ്റ്റിക് മാലിന്യം തിരിച്ചെടുക്കേണ്ടതു് പ്രൊഡ്യൂസര്‍ റെസ്പോണ്‍സിബിലിറ്റി ആണെന്നും അതിനുള്ള ഉത്തരവാദിത്വവും നിയമപിന്തുണയും ഉണ്ടാവണമെന്ന് പറയുന്ന വിഷ്വല്‍ ഇപ്പോഴും ഓര്‍മയിലുണ്ട്.

ആലപ്പുഴയില്‍ തോമസ് ഐസക്ക് വീട്ടിലെ പ്ലാസ്റ്റിക്ക് വൃത്തിയാക്കി സ്കൂളിലെത്തിച്ചാല്‍ കിലോ ഒന്നിന് 20 രൂപയുടെ പുസ്തകക്കൂപ്പണ്‍ തരാം എന്നു പറയുന്ന 2014 നവംബറിലിലെ ചിത്രത്തിലെത്തുക, തോമസ് ഐസക്ക് ഇങ്ങനെ പറയുന്നു.
“നിങ്ങള്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക്‌ കള്ളകടത്തുകാരന്‍റെ മണ്ണാണ് . ശരിക്കും കടത്തി കൊണ്ടുവരുന്നത് നഗരം പ്ലാസ്റ്റിക്‌ വിമുക്തമാക്കുന്നതിനുള്ള ആശയങ്ങളാണ്. പ്ലാസ്റ്റിക്‌ പെറുക്കുന്നത് എന്തിനാണെന്ന് അച്ഛനോടും അമ്മയോടും ബന്ധുക്കളോടും വിശദീകരിച്ചു കൊടുക്കണം. അങ്ങനെ നിങ്ങള്‍ ശുചിത്വ ബോധത്തിന്‍റെ കള്ളക്കടത്തുകാരാവുക!”
പ്രൊഡ്യൂസര്‍ റെസ്പോണ്‍സിബിലിറ്റി ആവശ്യപ്പെട്ട 2003-ല്‍ നിന്നും ഈ 11 കൊല്ലത്തിനിപ്പുറം പ്ലാസ്റ്റിക്ക് തരൂ പുസ്തകം തരാമെന്ന പദ്ധതി റൊമാന്റിക്കും ക്രിയേറ്റീവുമായി ആഘോഷിക്കപ്പെടുകയാണ്. നിങ്ങളുടെ മാലിന്യം നഗരസഭയുടെ സ്വത്താണെന്ന് പറഞ്ഞ അതേ ശബ്ദമാണ് എനിക്കിതില്‍ കേള്‍ക്കാനാവുന്നത്. കുട്ടികള്‍ക്കു കള്ളക്കടത്തുകാരന്റെ മണ്ണായി പ്ലാസ്റ്റിക്കിനെ പരിചയപ്പെടുത്തുമ്പോള്‍ നമ്മള്‍ യഥാര്‍ത്ഥത്തില്‍ കള്ളക്കടത്തു നടത്തുന്നത് എന്താശയങ്ങളാണെന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുന്നുണ്ടോ എന്ന ചോദ്യം മുന്നിലങ്ങനെ നില്‍ക്കട്ടെ.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Avatar

അനിവര്‍ അരവിന്ദ്

റിട്ടയേര്‍ഡ്  ആക്റ്റിവിസ്റ്റ്. ഇപ്പോള്‍ വിവരസാങ്കേതികവിദ്യാ രംഗത്ത് ടെക്നോളജി / പ്രോഗ്രാം മാനേജറായി പ്രവര്‍ത്തിക്കുന്നു 

More Posts

One response to “പ്ലാസ്റ്റിക്കും കുട്ടികളും: ആലപ്പുഴ പരീക്ഷണം ഉയര്‍ത്തുന്ന ആശങ്കകള്‍”

  1. Avatar Goury says:

    അനിവർ, 100 ശതമാനവും പിഴവില്ലാത്തത് എന്നൊന്നുമല്ല ഈ പരിപാടിയെക്കുറിച്ച് പറയാനുള്ളത്. തീർച്ചയായും അനിവർ പറയുന്ന കാര്യങ്ങളും ചർച്ച ചെയ്യേണ്ടതു തന്നെയാണ്. പക്ഷേ രാവണൻ പറയുന്നത് പോലെ നമ്മുടെ വീട്ടിൽ ദിവസം തോറും നമ്മൾ ഉപയോഗിച്ച് തള്ളുന്ന പ്ലാസ്റ്റിക് ശേഖരിക്കുന്നതു മൂലം ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണ്??
    ഞാനൽപ്പം കാൽപ്പനികമായി തന്നെ ഈ പദ്ധതിയെ സ്വാഗതം ചെയ്തയാളാണ് എന്നത് സമ്മതിച്ചു കൊണ്ടു തന്നെ ചോദിക്കട്ടേ , ഈ പറയുന്ന അത്രയും ഭീകരമായ എന്ത് അപകടമാണ് പൊതുസ്ഥലങ്ങളിലെ കുപ്പ നീക്കം ചെയ്‌താൽ (അതും അധ്യാപകരുടെ മേൽനോട്ടത്തിൽ) ഉണ്ടാവുക?? ബിസ്ഫിനോൾ അടങ്ങിയ കുപ്പി എടുത്താൽ വിഷം ആണെങ്കിൽ അതിൽ പാലുകുടിക്കുന്ന കുഞ്ഞുങ്ങളോ?

Leave a Reply

Your email address will not be published. Required fields are marked *

×