കാണ്‍പൂരില്‍ റെയിവേ പാളത്തിന് സമീപമുള്ള ചേരിയായ രാഖി മണ്ഡിയില്‍ ജീവിക്കുന്ന രാധ വര്‍മ്മ എന്ന് സ്ത്രീയുടെ കഥയാണ് നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഈ ഡോക്യുമെന്ററി പറയുന്നത്. റെയില്‍വേ പാളത്തിന് സമീപമുള്ള എല്ലാ ചേരികളിലും എന്ന പോലെ ഇവിടെ താമസിക്കുന്ന 3500 പേരും തുറന്ന ഇടങ്ങളിലാണ് മലമൂത്രവിസര്‍ജ്ജനം നടത്തുന്നത്. മലവിസര്‍ജ്ജനം ചെയ്യുന്നതിനിടയില്‍ 14കാരിയായ മകള്‍ ആക്രമിക്കപ്പെട്ടതോടെ മകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉറച്ച രാധ, വാട്ടര്‍എയ്ഡ്‌സിന്റെ പ്രാദേശിക പങ്കാളിത്തത്തോടെ, ശ്രമിക് ഭാരതി എന്ന സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ട് അവരുടെ സമൂഹത്തിലെ ആദ്യത്തെ ശൗച്യാലയം നിര്‍മ്മിച്ചു.
രാഖി മണ്ഡിയിലെ സമൂഹത്തെ സംഘടിപ്പിക്കുന്നതിന് ശ്രമിക് ഭാരതിയുടെ പദ്ധതി പ്രവര്‍ത്തകരായ സംഗീതയും ചേതന തിവാരിയും പരിശ്രമിച്ചു. ‘ശൗച്യാലയ സ്ത്രീകള്‍’ എന്നാണ് ചേരിപ്രദേശത്ത് ഇവര്‍ അറിയപ്പെടുന്നത്. ഇതായിരിക്കും തനിക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞ പദ്ധതിയെന്ന് കാണ്‍പൂരിലെ വിവിധ ചേരികളില്‍ മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ച അനുഭവങ്ങളില്‍ നിന്നും സംഗീതയ്ക്ക് മനസിലായി. ചേരിയില്‍ കൂടി തുറന്നുകിടക്കുന്ന ഓടകള്‍ ഒഴുകിയിരുന്നു. ശുദ്ധജല ഹാന്‍ഡ് പമ്പുകള്‍ മലീമസമായിരുന്നു. ആദ്യത്തെ അഞ്ച് മാസം മിക്കവാറും എല്ലാ ദിവസവും ഇവര്‍ ചേരി സന്ദര്‍ശിച്ചിരുന്നെങ്കിലും നിരാശരായി മടങ്ങുകയായിരുന്നു പതിവ്. ശ്രമിക് ഭാരതിയെ സംബന്ധിച്ചിടത്തോളം ശൗച്യാലയങ്ങള്‍ നിര്‍മ്മിക്കുക എന്നതായിരുന്നില്ല മറിച്ച്, ആരോഗ്യത്തെയും ശുചിത്വത്തെയും സംബന്ധിച്ച ജനങ്ങളുടെ സമീപനത്തില്‍ മാറ്റം വരുത്തുകയും ഉടമസ്ഥതയെ സംബന്ധിച്ചുള്ള ആശങ്കകളെ അഭിസംബോധന ചെയ്യുകയുമായിരുന്നു. റെയില്‍വേ ഭൂമിയില്‍ താമസിക്കുന്ന തങ്ങളുടെ വീടുകള്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഏത് നിമിഷവും ഇടിച്ചുനിരത്താം എന്ന ഭീതി ചേരിനിവാസികള്‍ക്ക് ഉണ്ടായിരുന്നതിനാല്‍ തന്നെ ഇത്തരം സൗകര്യങ്ങള്‍ക്കായി നിക്ഷേപങ്ങള്‍ നടത്താന്‍ അവര്‍ തയ്യാറായിരുന്നില്ല.
തുടക്കത്തില്‍ അവരുടെ വ്യക്തിഗത പ്രശ്‌നങ്ങളെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും കുട്ടികളെ കുറിച്ചും ഒക്കെ സംസാരിച്ച സംഗീത അവരുമായി ഒരു ബന്ധം സ്ഥാപിച്ചെടുത്തു. ഒരിക്കല്‍ വിശ്വാസം സ്ഥാപിക്കപ്പെട്ടതോടെ, ഗാര്‍ഹീക മലിനജലം ഒഴുകിപ്പോകാനും വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന തരത്തില്‍ ഈര്‍പ്പക്കുഴികള്‍ നിര്‍മ്മിക്കാന്‍ കുടുംബങ്ങളെ ശ്രമിക് ഭാരതി പ്രോത്സാഹിപ്പിച്ചു. പതുക്കെ പതുക്കെ സമീപനം മാറാന്‍ തുടങ്ങി. പുത്രഭാര്യ മുഖം മറയ്ക്കണമെന്ന് വാശി പിടിക്കുകയും അതേ സമയം തുറസായ സ്ഥലത്ത് അവള്‍ക്ക് മലമൂത്ര വിസര്‍ജ്ജനം നടത്തേണ്ടി വരികയും ചെയ്യേണ്ടി വരുന്നതിന്റെ വൈരുദ്ധ്യത്തെ കുറിച്ച് ഒരു കടയുടമയെ സംഗീത ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് രാഖി മണ്ഡിയിലെ ആദ്യത്തെ ശൗച്യാലയം അദ്ദേഹം നിര്‍മ്മിച്ചു. ആ വാചകം അദ്ദേഹത്തെ ചിന്തിപ്പിക്കുകയും ഉടനടി പരിഹാരം കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.
സംഗീതയും ചേതനയും
തുടര്‍ന്ന് പലരും രാധയെ അനുകരിക്കുകയും സ്വന്തം കുടംബത്തിനായി ശൗച്യാലയങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. 2015 മേയ് ആയപ്പോഴേക്കും സമൂഹത്തിലെ പകുതിയോളം പേര്‍ക്ക് ശൗച്യാലയങ്ങള്‍ പ്രാപ്യമായി. നൂറോളം കുടുംബങ്ങള്‍ സ്വന്തമായി ശൗച്യാലയങ്ങള്‍ നിര്‍മ്മിച്ചപ്പോള്‍, സമൂഹം പരിപാലിച്ചിരുന്ന ഒരു ശൗച്യാലയ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ ശ്രമിക് ഭാരതി നടത്തി. ഇത് ഇപ്പോള്‍ അഞ്ചൂറോളം പേര്‍ ഉപയോഗിക്കുന്നു. അതേസമയം, തങ്ങളുടെ ശൗച്യാലയങ്ങള്‍ക്ക് ഇഷ്ടിക ചുവരുകള്‍ നിര്‍മ്മിച്ചുകൊണ്ട് രാധയും മറ്റ് ചിലരും ‘ശൗച്യാലയ ശ്രേണിയുടെ’ കൂടുതല്‍ ഉയരങ്ങളിലേക്ക് കയറി.
രാഖി മണ്ഡിയിലെ പോലെ ഇന്ത്യയിലെ 600 ദശലക്ഷം വരുന്ന ജനങ്ങള്‍ക്ക് സുരക്ഷിതവും ശുചിത്വപൂര്‍ണവുമായ ശൗച്യാലയങ്ങള്‍ പ്രാപ്യതയില്ല. ഇത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബലാല്‍സംഗങ്ങളില്‍ 60-65 ശതമാനവും സംഭവിക്കുന്നത് പ്രകൃതിയുടെ വിളികള്‍ നിര്‍വഹിക്കുന്നതിനായി സ്ത്രീകള്‍ തുറസ്സായ പ്രദേശങ്ങളിലേക്ക് പോകുമ്പോഴാണ്. നീണ്ടുനില്‍ക്കുന്നതും സുശക്തവുമായ മാറ്റങ്ങള്‍ സാധ്യമാക്കുന്നതിന് ശ്രമിക് ഭാരതി പോലെയുള്ള സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതിന് കൂടുതല്‍ രാധമാരെ ഇന്ത്യയ്ക്ക് ആവശ്യമുണ്ട്.