July 08, 2025 |
Share on

സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരി ഗള്‍ഫില്‍ എത്തിയത് വീട്ടുജോലിക്കാരിയായി; ഗാര്‍ഹികപീഡനത്തില്‍ നിന്നും രക്ഷപ്പെട്ട് അഭയകേന്ദ്രത്തിലെത്തിയ മലയാളി യുവതിയുടെ ദുരിത കഥ

റിയാദിലെ ഒരു വീട്ടില്‍ ആദ്യമെത്തിയ യുവതി ഒരു വര്‍ഷത്തോളം ഇവിടെ ജോലി ചെയ്തു.

സാമ്പത്തിക ബുദ്ധിമുട്ട് മൂലം സൗദിയില്‍ വീട്ടുജോലിക്ക് പോയ മലയാളി യുവതി ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് അഭയ കേന്ദ്രത്തിലെത്തി. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയായ യുവതിയാണ് ദമ്മാമിലെ അഭയ കേന്ദ്രത്തിലുള്ളത്. സിവില്‍ എഞ്ചിനീയറിങില്‍ ബിരുദമുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് മൂലം ജീവിത മാര്‍ഗം തേടിയാണ് ഇവര്‍ സൗദിയിലേക്ക് പോയത്.

35 വയസില്‍ താഴെയുള്ളവര്‍ക്ക് വീട്ടുജോലിക്കാരുടെ വിസയില്‍ വിദേശത്തേക്ക് പോകാനാവില്ല. അതിനാല്‍ ഒരു റിക്രൂട്ടിങ് ഏജന്‍സിയുടെ സഹായത്തോടെ അനധികൃതമായി സൗദിയിലേക്ക് കടക്കുകയായിരുന്നു എന്നാണ് റിപോര്‍ട്ടുകള്‍. അച്ഛന്‍ ഉപേക്ഷിച്ച് പോയശേഷം വീട്ടുജോലിക്ക് പോയാണ് അമ്മ താനും രണ്ട് അനുജന്മാരും ഉള്‍പ്പെടുന്ന കുടുംബം പുലര്‍ത്തിയത്. വീട്ടിലെ ദുരിതം തീര്‍ക്കാനായി നാട്ടില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലിക്ക് കയറി. പിന്നീടാണ് സൗദിയില്‍ വീട്ടുജോലിക്ക് പോകാന്‍ തീരുമാനമെടുത്തത്. ഓഫീസ് ജോലിയാണെന്നായിരുന്നു അമ്മയോട് പറഞ്ഞിരുന്നത്. 1500 റിയാല്‍ ശമ്പളം ലഭിക്കുമെന്ന് അറിഞ്ഞതോടെ മറ്റൊന്നും ആലോചിക്കാതെ ഒന്നര വര്‍ഷം മുന്‍പ് സൗദിയിലെത്തുകയായിരുന്നു.

റിയാദിലെ ഒരു വീട്ടില്‍ ആദ്യമെത്തിയ യുവതി ഒരു വര്‍ഷത്തോളം ഇവിടെ ജോലി ചെയ്തു. വീട്ടുകാരുടെ പീഡനം സഹിക്കാനാവാതെ ഇവിടെ നിന്ന് രക്ഷപെടുകയും ഏജന്‍സിയുടെ സഹായത്തോടെ മറ്റൊരു വീട്ടില്‍ ജോലിക്ക് കയറുകയുമായിരുന്നു. ഇതിനിടെയാണ് വിവരം അമ്മയെ അറിയിച്ചത്. ഇതോടെ മകളെ കണ്ടെത്തി തരണമെന്നാവശ്യപ്പെട്ട് അമ്മ സൗദിയിലെ സാമൂഹിക പ്രവര്‍ത്തകരുടെ സഹായം തേടി. ഇതിനിടെ ഇവിടെ നിന്ന് രക്ഷപെട്ട് യുവതി അഭയ കേന്ദ്രത്തിലെത്തി. യുവതി അഭയ കേന്ദ്രത്തിലുള്ള വിവരം സാമൂഹിക പ്രവര്‍ത്തകരായ മഞ്ജു മണിക്കുട്ടനും ഷാജി വയനാടുമാണ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

×